ADVERTISEMENT

മുറയെക്കുറിച്ചു മുമ്പേ കേട്ടിട്ടുണ്ട് പലരും. കന്നുകാലിപ്രദർശനങ്ങളിൽ കണ്ടു കണ്ണുതള്ളിയിട്ടുള്ളവരും കാണും. ആയിരം കിലോയിലേറെ തൂക്കം വരുന്ന മുതിർന്ന മുറയിനം പോത്തിനെ മോഹവിലയ്ക്കു വാങ്ങി പോറ്റുന്നവരുണ്ട് കേരളത്തിൽ. ഇതൊക്കെയാണെങ്കിലും പോത്തിനോടും എരുമയോടുമുള്ള താൽപര്യം കേരളത്തിലെ കർഷകർക്കിടയിൽ പൊതുവേ കുറഞ്ഞുവരികയായിരുന്നു. നെൽകൃഷിയിൽ യന്ത്രവൽക്കരണം വന്നതോടെ കന്നുപൂട്ട് കുറഞ്ഞത് ഒരു കാരണം. നാടൻ എരുമകൾക്കാവട്ടെ, പാലുൽപാദനം നന്നേ കുറവ്. മാംസവിപണിയിലേക്കായി പലരും നാടൻപോത്തിനെ വളർത്തിയിരുന്നെങ്കിലും അധ്വാനത്തിനു തക്ക നേട്ടം ലഭിക്കാതായതോടെ പലരും പിന്മാറി.

 

പക്ഷേ സാഹചര്യം മാറിയിരിക്കുന്നു. കേരളത്തിൽ മുറ ഇനം പോത്തിന്റെയും എരുമയുടെയും ലഭ്യത കൂടിയതാണു മാറ്റത്തിനു കാരണമെന്ന് ഈ രംഗത്തെ സംരം കനും കാസർകോട് കാഞ്ഞങ്ങാടിനടുത്ത് കോടോത്തുള്ള മലബാർ മുറ ഫാം ഉടമയുമായ സ്റ്റീവൻസൺ പറയുന്നു. 

 

ചില പോത്തൻ സാധ്യതകൾ

 

ദുബായിലെ ബുർജ് ഖലീഫയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി സ്റ്റീവൻ സൺ, തലപ്പൊക്കം കൊണ്ട് ബുർജ് ഖലീഫയോളം മുന്തിയ മുറയിലേക്കു വരുന്നതു യാദൃച്ഛികമായി. ഗൾഫു വിട്ട് നാട്ടില്‍ ബിസിനസുമായി കഴിയുമ്പോഴാണ് കൃഷിയോഗ്യമായ ഒരു ഫാം കാഞ്ഞങ്ങാടു ലഭിക്കുന്നത്. കാർഷിക പ്രസിദ്ധീകരണങ്ങളിലും ഒാൺലൈൻ ചാനലുകളിലുമെല്ലാം മികച്ചയൊരു സംരംഭം പരതുമ്പോള്‍ പോത്തുവളർത്തല്‍ ശ്രദ്ധയില്‍പെട്ടു. മിനിമം പരിപാലനം മതിയെന്നും അറിഞ്ഞു. കാഞ്ഞങ്ങാട്ടെ ഫാമിൽ ചെറിയ ജലാശയങ്ങളുള്ളതു സൗകര്യമായി. അഴിച്ചുവിട്ടുവളർത്താൻ ഇഷ്ടംപോലെ സ്ഥലവും: എല്ലാം ഒത്തുവന്നതോെട ഒരു കൈ നോക്കാമെന്നായി.

 

murrah1
ഫാം മാനേജർ ബിനോയിയും സ്റ്റീവൻസണും മുറ ഫാമിൽ

നാട്ടിൽനിന്നു വാങ്ങിയ നാടൻപോത്തുകളുമായി നാലു വർഷം മുമ്പ് തുടക്കം. സംഗതി പക്ഷേ ഉദ്ദേശിച്ചതുപോലെ ക്ലച്ചു പിടിക്കില്ലെന്നു സ്റ്റീവൻസൺ തിരിച്ചറിഞ്ഞു. നാടനു വളർച്ചനിരക്ക് വളരെക്കുറവ്. രണ്ടു മൂന്നു കൊല്ലം പരിപാലിച്ചാൽ 300–350 കിലോ തൂക്കം എത്തും. മുടക്കു മുതൽ നോക്കുമ്പോൾ അത്ര പോരാ. തുടരന്വേഷണങ്ങൾ സ്റ്റീവൻസണെ എത്തിച്ചത് ഹരിയാനയിൽ. സാക്ഷാൽ മുറയുടെ മുന്നിൽ ആദ്യമെത്തിയപ്പോൾ മുട്ടിടിച്ചെന്ന് സ്റ്റീവൻസൺ. അഞ്ചടി പൊക്കവും ആയിരം കിലോയ്ക്കു മുകളിൽ തൂക്കവും വരുന്ന മുറകളുണ്ട് ഹരിയാനയിൽ. അടുത്തു ചെന്നു പരിചയിച്ചപ്പോഴാണ് അറിയുന്നത്, തടി മാത്രമേയുള്ളൂ, ആളു പഞ്ചപാവം. മോതിരംപോലെ വളഞ്ഞ കൊമ്പുകൾ, എണ്ണക്കറുപ്പു മേനി. മോഹവിലയ്ക്കാണ് പലപ്പോഴും കച്ചവടം.

 

നന്നായി പരിപാലിക്കുന്ന മുറ പോത്തുകൾ രണ്ടര വയസ്സു പിന്നിടുമ്പോൾ തന്നെ 500 കിലോയെത്തും ഒരു കൊല്ലം കൂടി കഴിഞ്ഞാൽ 700 കിലോയിലേക്ക്. എല്ലാ പോത്തുകളും ഒരേ വേഗത്തില്‍ വളരില്ലെങ്കിലും നാടൻപോത്തുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച വളർച്ച. നാടൻപോത്തിനു രണ്ട്–രണ്ടര വയസ്സു കഴിഞ്ഞാൽ പിന്നെ കാര്യമായ വളർച്ചയില്ല. എന്നാല്‍ മുറ അഞ്ചു വയസ്സുവരെ വളരും, തൂക്കം വയ്ക്കും. 

 

കിട്ടിയ അറിവുകളും നിരീക്ഷണങ്ങളും ഗൾഫിലുള്ള സുഹൃത്ത് കിരണുമായി പങ്കുവച്ചപ്പോൾ പോത്തുവളർത്തലിൽ പങ്കുചേരാൻ സുഹൃത്തിനും താൽപര്യം. സങ്കരമുറകൾ കുറവല്ലാത്തതിനാൽ യഥാർഥ മുറ ജനുസ്സിനെ തന്നെ കണ്ടെത്തി വാങ്ങുക ശ്രമകരമായിരുന്നെന്ന് സ്റ്റീവൻ സൺ. ഏതായാലും ഹരിയാനയിൽനിന്നുള്ള ആദ്യബാച്ചിലെ മുപ്പതു മുറകളിൽ തുടങ്ങിയ സ്റ്റീവൻസണിന്റെ സംരംഭം ഇന്ന് ഈയിനത്തിൽപ്പെട്ട പോത്തുകളുടെയും എരുമകളുടെയും പരിപാലനവും വിൽപനയുമായി മുറപോലെ മുന്നേറുന്നു. 

 

ഫാമിനുള്ളിൽ ആറരയേക്കർ സ്ഥലത്ത് സിഒ5 തീറ്റപ്പുല്ല് നട്ടുവളർത്തി പച്ചപ്പുല്ലിന്റെ ലഭ്യത ഉറപ്പാക്കിയായിരുന്നു തുടക്കം. വെള്ളത്തിൽ മുങ്ങിക്കിടക്കാനുള്ള സൗകര്യം നിർബന്ധമില്ല പോത്തുകൾക്ക്. എന്നാൽ ഇടയ്ക്കിടെ തണുപ്പിക്കാൻ സുലഭമായി വെള്ളം വേണം താനും; വേനലിൽ വിശേഷിച്ചും. ‘‘പുളിമ്പൊടി വേവിച്ചതും മീനെണ്ണയും പരുത്തിപ്പിണ്ണാക്കും പ്രത്യേക പോഷകങ്ങൾ. ഒപ്പം വാഴയും ചക്കയുമുൾപ്പെടെ എല്ലാം പോത്ത് അകത്താക്കും. കൊഴുപ്പു കൂട്ടുന്ന തീറ്റകള്‍ എരുമയ്ക്കു നൽകില്ല. എരുമപ്പാലിനു പൊതുവേ കൊഴുപ്പു കൂടുതലുണ്ട്. ശരീരത്തിൽ കൂടുതൽ കൊഴുപ്പടിഞ്ഞാൽ ചെന പിടിക്കാതെ വന്നേക്കാം’’, ഫാം മാനേജരായ ബിനോയ് പറയുന്നു. 

 

മുതലാണ് മുറ 

 

കേരളത്തിലെ കർഷകർ നാടനെ വിട്ട് മുറയിലേക്കു തിരിയണമെന്നു സ്റ്റീവൻസൺ. വളർച്ചനിരക്ക് കൂടിയ മുറ മൂന്നു വയസ്സെത്തുമ്പോൾ വിറ്റാൽത്തന്നെ മികച്ച ലാഭം നേടിത്തരും. പെരുന്നാൾ ഉൾപ്പെടെ സീസൺ നോക്കി പോത്തിനെ വളർത്തിയാൽ മോഹവിലയ്ക്കുതന്നെ വിൽപന നടക്കും. പോത്തുവളർത്തലിലെ കാത്തിരിപ്പാണു പലരെയും മുഷിപ്പിക്കുന്ന ഘടകം. വാങ്ങി വളർത്തി വിൽക്കുന്നിടംവരെ ചെലവല്ലാതെ വരവില്ലല്ലോ. കൂടുതൽ കന്നുകാലികളുള്ള കർഷകരെയും ഡെയറി ഫാം സംരംഭകരെയും സംബന്ധിച്ച് ഈ കാത്തിരിപ്പു പ്രശ്നമല്ല. മറ്റു വരുമാനമുള്ളതിനാൽ അവരതിനെക്കുറിച്ചു ചിന്തിക്കുന്നില്ല. 

 

‘‘എന്നാൽ പോത്തുവളർത്തൽ ഒരു സംരംഭമായി മാറ്റാൻ ആഗ്രഹിക്കുന്ന പുതു സംരംഭകരുടെ കാര്യം അങ്ങനെയല്ല. മുടക്കുമുതലും ലാഭവും നേടാനുള്ള കാത്തിരിപ്പു ബോറടിപ്പിക്കും. പാലിനായി മുറ എരുമകളെക്കൂടി ഒപ്പം വളർത്തുന്നതാണ് പരിഹാരമെന്ന് സ്റ്റീവൻസൺ. പശുവിന്റെ പാലിനെക്കാൾ മേന്മയും പോഷകഗുണങ്ങളുമുള്ള എരുമപ്പാലിനു ലീറ്ററിന് ശരാശരി 80 രൂപ വിലയ്ക്കു വിൽക്കാം. നാടൻ എരുമയ്ക്ക് മൂന്നോ നാലോ ലീറ്റർ പാൽ ലഭിക്കുമ്പോൾ അതിന്റെ മൂന്നിരട്ടി പാൽ തരും മുറ. ഉത്തരേന്ത്യയിൽ ശരാശരി 20 ലീറ്റർ പാൽ ചുരത്തുന്നുണ്ട് മുറ. ശരാശരി 10 ലീറ്റർ പാൽ കേരളത്തിന്റെ സാഹചര്യത്തിൽ ലഭിക്കും’’, സ്റ്റീവൻസൺന്റെ വാക്കുകൾ.

 

ഹരിയാനയിൽ നിന്ന് മുറ കുഞ്ഞുങ്ങളെ കേരളത്തിലെവിടെയും കർഷകർക്ക് എത്തിച്ചു നൽകുന്നുണ്ട് സ്റ്റീവൻസണ്‍. പഞ്ചായത്തുകളുമായി ചേർന്നു കന്നുകുട്ടി പരിപാലന പദ്ധതി വഴി മുറയെ വിതരണം ചെയ്യുന്ന രീതിയുമുണ്ട്. ബ്രീഡ് സർട്ടിഫി ക്കേഷനും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കിയ, 8–9 മാസം പ്രായമെത്തിയ കുഞ്ഞുങ്ങളെയാണു കർഷകർക്കു കൈമാറുന്നത്. മുറ പരിപാലനം സംബന്ധിച്ചു ക്ലാസ്സുകളും മാർഗനിർദേശങ്ങളും കർഷകർക്കു നൽകാനും മുന്നിലുണ്ട് ഈ സംരംഭകൻ.

ഫോൺ: 9656574483 (ഓഫിസ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com