നാടൻ പശുക്കൾക്ക് നല്ലകാലം വരുന്നു
Mail This Article
പത്തനംതിട്ട ∙ വെച്ചൂർ പശു പോലെ മറ്റു നാടൻ പശുക്കൾക്കും നല്ലകാലം വരുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ ടൂറിസം പദ്ധതിയിൽ നാടൻ പശുക്കളെയും ടൂറിസത്തിന്റെ ഭാഗമാക്കി ‘കൗ സർക്യൂട്ട്’ എന്ന പദ്ധതി തുടങ്ങും. പുതുതായി ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിയുടെ ഭാഗമായാണ് പശു സഞ്ചാര പദ്ധതി. കേരളത്തെ കൂടാതെ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളെ ഏകോപിപ്പിച്ചാണു പദ്ധതി നടപ്പാക്കുന്നത്.
പശുപരിപാലനം ജീവിതമാർഗമാക്കിയവരുടെ വരുമാന വർധന കൂടിയാണു കേന്ദ്രം ലക്ഷ്യമിടുന്നത്. ക്ഷേത്രങ്ങളിലെ ഗോശാലകളും ആയുർവേദ ചികിത്സാ സ്ഥാപനങ്ങളുടെ പശുവളർത്തൽ കേന്ദ്രങ്ങൾക്കും വൻതോതിലുള്ള നാടൻ പശുപരിപാലന കേന്ദ്രങ്ങൾക്കും ടൂറിസം സാധ്യതകൾ തുറക്കുകയാണ് ഇതുവഴി. 400 പശു ടൂറിസം കേന്ദ്രങ്ങളാണു കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
സർക്കാർ–സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനും ആലോചിക്കുന്നു. ഓരോ േകന്ദ്രത്തിനും 2 കോടി വരെ സാമ്പത്തിക സഹായം നൽകാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതുവഴി ഗോസംരക്ഷണത്തിന് കൂടുതൽ പേർ തയാറാകുമെന്നാണു കണക്കുകൂട്ടൽ.