വിത്തുകൾ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിച്ചിരിക്കണം
Mail This Article
×
കാര്‍ഷികോത്പാദന പ്രക്രിയയില്‍ നേരിടുന്ന ഏറ്റവും വലിയ സമസ്യകളിലൊന്നാണ് ഗുണനിലവാരമുള്ള വിത്തുകളുടെ ലഭ്യത. ലഭ്യമായ വിത്തുകള്‍ ശേഖരിക്കാനും, അതാതു കാലങ്ങളില്‍ നടുന്നതു വരെ സംരക്ഷിക്കാനും കുറേ കാര്യങ്ങൾ അറിയേണ്ടതുണ്ട്.
- വിശ്വസ്തമായ സ്രോതസുകളില്‍നിന്നു മാത്രം വിത്തുകള്‍ വാങ്ങുക.
- വിളവെടുപ്പിന്റെ മധ്യകാലങ്ങളില്‍ ശേഖരിക്കുന്ന വിത്തുകള്‍ക്കാണ് കൂടുതല്‍ ആരോഗ്യവും ആയുസുമുണ്ടാകുക.
- കായ്കള്‍ മൂത്തശേഷം 60-80 ശതമാനം വരെ പഴുത്ത ഫലങ്ങളില്‍നിന്നാണ് വിത്തുകള്‍ ശേഖരിക്കേണ്ടത്.
- വൈറസ് രോഗബാധയുള്ള ചെടികളില്‍നിന്നു വിത്തുകളെടുക്കരുത്.
- ഒന്നാം തലമുറ സങ്കരയിനങ്ങളില്‍(F1 Hybrids)നിന്ന് വിത്തുകളെടുക്കരുത്. അവയുടെ അടുത്ത സന്തതികള്‍ നല്ലൊരു ശതമാനവും മാതൃഗുണം പ്രകടിപ്പിക്കില്ല.
- പയര്‍, വെണ്ട, പീച്ചില്‍ എന്നിങ്ങനെയുള്ള പഴുത്താല്‍ ചീയാത്ത ഫലങ്ങള്‍ അതേപടി കടലാസിലോ തുണിയിലോ നിരത്തി രണ്ടു ദിവസം വെയിലില്‍ ഉണക്കുക. ഇവയില്‍നിന്നു വിത്തുകള്‍ പുറത്തെടുക്കാതെതന്നെ സൂക്ഷിക്കാം. പഴുത്ത ഫലങ്ങളില്‍നിന്നു ശേഖരിച്ച വിത്തുകള്‍ ഒരു ദിവസം വെയിലില്‍ ഉണക്കിയശേഷം തണലില്‍ ഒരു ദിവസം കൂടി നിരത്തിവയ്ക്കണം.
- ഒരിക്കല്‍ ഉണക്കിയെടുത്ത വിത്തുകള്‍ വീണ്ടും കഴുകാനോ നനഞ്ഞ പ്രതലത്തില്‍ വയ്ക്കാനോ, ഒരു തരത്തിലും ഈര്‍പ്പം കൊള്ളാനോ അനുവദിക്കരുത്.
- വിത്തുകള്‍ കാത്തുസൂക്ഷിക്കുന്ന പൊതികളില്‍ ചെടിയില്‍നിന്നു വിത്തെടുത്ത തീയതി, വിത്തിന്റെ ഇനം, മറ്റ് വിവരങ്ങള്‍ രേഖപ്പെടുത്തി വയ്ക്കേണ്ടതാണ്.
- അന്യവസ്തുക്കള്‍, പൊടി, അഴുക്ക് ഇവയെല്ലാം നീക്കം ചെയ്തശേഷം വായു കടക്കാത്ത വിധത്തിൽ അടയ്ക്കാവുന്ന പാത്രങ്ങളില്‍ വേണം വിത്തുകള്‍ സൂക്ഷിക്കേണ്ടത്.
- 0-4 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കുന്ന വിത്തുകള്‍ക്ക് ഇരട്ടിയോളം കാലം അംഗുരണശേഷി നിലനില്‍ക്കും. ശീതീകരിണിയുടെ മധ്യത്തിലായി വേണം വിത്തുകള്‍ സൂക്ഷിക്കേണ്ടത്.
- വിത്തുകളെ ആക്രമിക്കുന്ന കീടങ്ങളുടെ ആക്രമണമുണ്ടെങ്കില്‍ അവയെ അകറ്റാന്‍ ഉലുവ, മഞ്ഞള്‍ വേപ്പിന്‍കുരു എന്നിവയുടെ ഈര്‍പ്പമില്ലാത്ത പൊടി ചേര്‍ത്തുവേണം വിത്തുകള്‍ സംരക്ഷിക്കാന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.