ADVERTISEMENT

തുള്ളിനനയുടെ കരുത്തിനു തെളിവായി കോട്ടയം കൂരോപ്പട സ്വദേശി തോമസ് ജോസഫ് തോപ്പിൽ ചൂണ്ടിക്കാണിക്കുന്നത് തന്റെ കൃഷിയിടത്തിലെ 44 തെങ്ങിൻതൈകളാണ്. തടി തെളിഞ്ഞ് ഒരേ കരുത്തോടെ വളരുന്ന അവയിലൊന്നിൽ മൂന്നാം വർഷം നാളികേരവുമായി. ശാസ്ത്രീയമായ നനയും വളപ്രയോഗവും മൂലമാണിതെന്ന കാര്യത്തിൽ തോമസിനു സംശയമില്ല. 

ഗൾഫിൽ എൻജിയറായിരുന്ന അദ്ദേഹം നാട്ടിൽ തിരികെയെത്തിയ ശേഷം മൂന്നു വർഷം മുമ്പാണ് കൃഷിയിടത്തിൽ സജീവമായത്. കുടുംബവീതമായി കിട്ടിയ 4 ഏക്കർ റബർതോട്ടം വെട്ടിനീക്കി ഭക്ഷ്യവിളക്കൃഷിയിലേക്കു മാറി. അതിൽ ഒരു ഏക്കർ തെങ്ങിൻതോപ്പിൽ മാത്രമാണ് തുള്ളിനന. ബാക്കി സ്ഥലത്ത്  കപ്പ, പച്ചക്കറി, വാഴ എന്നിവ കൃഷി ചെയ്യുന്നു.  വേനലിൽ ജലക്ഷാമം രൂക്ഷമായ മേഖലയാണിത്. അതുകൊണ്ടുതന്നെ നനയ്ക്കു പ്രത്യേക സംവിധാനം വേണമെന്ന തിരിച്ചറിവുണ്ടായിരുന്നു. തൊട്ടടുത്ത മലയിലെ ക്വാറിയിൽനിന്നു കിട്ടുന്ന വെള്ളം കുഴലിലൂടെ എത്തിച്ചാണ്  നന.  വെള്ളം ഫലപ്രദമായി വിനിയോഗിക്കണമെന്ന നിർബന്ധം മൂലമാണ് തുള്ളനനസംവിധാനം ഒരുക്കിയത്.

തമിഴ്നാട്ടിലെ സ്വകാര്യനഴ്സറിയിൽനിന്നു വാങ്ങിയ സങ്കര ഇനം തെങ്ങിൻതൈകളാണ് നട്ടത്.  ഓരോന്നിന്റെയും ചുവട്ടിൽ മുടങ്ങാതെ നന നൽകാൻ തുള്ളിനന സംവിധാനമാണ് ഏറ്റവും നല്ലതെന്നു തോമസ് ചൂണ്ടിക്കാട്ടി. മെയിൻപൈപ്പും ലാറ്ററൽ പൈപ്പുകളും എമിറ്ററുകളുമടങ്ങുന്ന തുള്ളിനന സംവിധാനത്തിനു  32,000 രൂപ മുടക്കേണ്ടി വന്നു.  ഓരോ തെങ്ങിൻചുവട്ടിലും 4 എമിറ്ററുകൾ വീതമാണുള്ളത്. ഇവയിലൂടെ മണിക്കൂറിൽ 8 ലീറ്റർ വീതം ഓരോ തെങ്ങിൻചുവട്ടിലും പതിക്കും. കൃഷിയിടത്തിൽതന്നെയുള്ള തൊഴുത്ത് കഴുകുന്ന വെള്ളവും ഗോമൂത്രവുമാണ് ഇവിടെ നനയ്ക്കുപയോഗിക്കുന്നത്. ഒരു തരം ജൈവ ഫെർട്ടിഗേഷൻ തന്നെ. രാസവളങ്ങൾ മണ്ണിൽ ചേർത്തു നൽകുകയായിരുന്നു പതിവ്. എന്നാൽ ഇനി ഫെർട്ടിഗേഷനിലൂടെയുള്ള വളപ്രയോഗം  നടപ്പാക്കാനാണ് തീരുമാനം.

അൽപം പരിശ്രമിച്ചാൽ കൃഷിക്കാർക്കു സ്വയം തുള്ളിനനസംവിധാനം സ്ഥാപിക്കാമെന്നും അതുവഴി ചെലവ് ഗണ്യമായി കുറയ്ക്കാമെന്നും തോമസ് ജോസഫ്  ചൂണ്ടിക്കാട്ടുന്നു.  ഇടവകദേവാലയത്തിനോടു ചേർന്നുള്ള രണ്ട് ഏക്കറിലെ 130 തെങ്ങുകൾക്ക് തന്റെ  നേതൃത്വത്തിൽ തുള്ളിനനസംവിധാനം സ്ഥാപിച്ചപ്പോൾ  38,000 രൂപയേ ചെലവ് വന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും ഫലപ്രദമായ നനരീതി സൂക്ഷ്മ ജലസേചനമാണെന്ന് തോമസ് പറയുന്നു. വെള്ളം മാത്രമല്ല സമയം, അധ്വാനം അഥവാ കൂലിച്ചെലവ് എന്നിവ ലാഭിക്കാനും കൃഷി സൗകര്യപ്രദമാക്കാനും തുള്ളിനന സംവിധാനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com