ADVERTISEMENT

മണ്ണ് പരിശോധനാ റിപ്പോര്‍ട്ടും കൊണ്ടാണ് അന്നത്തെ പാടശേഖര സമിതി മീറ്റിംഗിന് പോയത്. പ്രസിഡന്‍റ് ചന്ദ്രേട്ടന്‍ പരിശോധനാ ഫലങ്ങള്‍ വായിച്ചു. ജൈവകാര്‍ബണ്‍ 0.52% മാത്രം. എല്ലാവരുടെ റിസള്‍ട്ടിലും  0.75 ശതമാനത്തിന് താഴെത്തന്നെ. ജൈവകാര്‍ബണ്‍ അളവിനെ 1.72 കൊണ്ട് ഗുണിച്ചാല്‍ മണ്ണിലെ ജൈവാംശം കിട്ടും. അവിടെയാണ് ചര്‍ച്ച തുടങ്ങിയത്. 

നല്ല മണ്ണില്‍ വേണ്ടുന്ന ജൈവാംശം 5%. നമ്മുടെ മണ്ണില്‍ ഒരു ശതമാനം പോലുമില്ല. അതുകൊണ്ട് എന്താണ് കുഴപ്പമെന്ന് റിട്ട. പോലീസുകാരനായ ദാസേട്ടന്‍. കൃഷിഭവന്‍റെ ക്ലാസുകളിലെ സ്ഥിരസാന്നിധ്യമായ ചന്ദ്രേട്ടന്‍ തന്നെ മറുപടിയായൊരു ചോദ്യം എല്ലാവരോടുമായി ചോദിച്ചു. പാറപ്പൊടിയില്‍ കൃഷി ചെയ്യാന്‍ പറ്റുമോ? അതുപറ്റില്ലെന്ന് കോറസ്സായി മറുപടി. 

ചന്ദ്രേട്ടന്‍റെ കൃത്യമായ ഇടപെടലില്‍ എന്‍റെ ജോലി എളുപ്പമായി. പാറപൊടിഞ്ഞ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ടാണ് നമ്മള്‍ കാണുന്ന മണ്ണായി മാറിയത്. കൃഷിക്ക് യോഗ്യമായ മണ്ണില്‍ 25% വായുവും 25% ജലവും 45% ധാതുക്കളും 5% ജൈവവസ്തുക്കളുമാണ് വേണ്ടത്. എന്നാല്‍, ആവര്‍ത്തിച്ചുള്ള  കൃഷിയും, മണ്ണൊലിപ്പും  അശാസ്ത്രീയമായ രാസവളപ്രയോഗവും കാരണം മണ്ണിലെ ജൈവാംശം കുറഞ്ഞുപോകുന്നു. സൂക്ഷ്മജീവികളുടെ വളര്‍ച്ച കുറയുകയും ചെടികളുടെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. മണ്ണിനെ മണ്ണാക്കുന്ന ജൈവാംശം  നിലനിര്‍ത്താന്‍ കൃഷിയിടങ്ങളില്‍ അത് ചേര്‍ത്തുകൊടുക്കേണ്ടി വരുന്നു. ജൈവവളങ്ങള്‍ ചേര്‍ത്തും, പച്ചിലച്ചെടികള്‍ വളര്‍ത്തിയും, പുതയിട്ടും മണ്ണൊലിപ്പ് തടഞ്ഞും മണ്ണിലെ ജൈവാശം സംരക്ഷിക്കാം.

ശുപാര്‍ശ ചെയ്യുന്ന അളവില്‍  ജൈവവളങ്ങള്‍ ചേര്‍ത്തുകൊടുക്കാന്‍ പലപ്പോഴും കര്‍ഷകര്‍ക്ക് സാധിക്കാറില്ല. ഉദാഹരണത്തിന് ഒരേക്കര്‍  നെല്‍വയലില്‍  ഒരു സീസണില്‍ രണ്ട് ടണ്‍ ആണ് ജൈവവളം ചേര്‍ക്കാന്‍ ശുപാര്‍ശ. ജൈവവളം പാടത്ത് എത്തിക്കുന്ന പണിക്കൂലിയും, ലഭ്യതക്കുറവും, ഉയര്‍ന്ന വിലയും കാരണം മിക്കവരും 10-50 കുട്ട ചാണകം മാത്രം വയലില്‍ എത്തിച്ചു സമാധാനിക്കും. നെല്ലും, പരമാവധി വൈക്കോലും വയലില്‍നിന്നു കൊണ്ടുപോകുമ്പോള്‍ വിത്ത് വിളയായി മാറാന്‍ ഉപയോഗിച്ച മണ്ണിലെ പോഷകാംശം കൂടിയാണ് കൊണ്ടുപോകുന്നത്. വര്‍ഷങ്ങളോളം ഇതു തുടരുമ്പോള്‍  മണ്ണിലെ ജൈവാംശവും നെല്ലിനാവശ്യമായ മൂലകങ്ങളും കുറഞ്ഞുവരുന്നു. രാസവളങ്ങള്‍ ചേര്‍ക്കുമ്പോള്‍  പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ മാത്രമേ വീണ്ടും വയലിലെത്തുന്നുള്ളൂ. അതുകൊണ്ടാണ് ഇപ്പോള്‍ നമ്മുടെ കൃഷിയിടങ്ങളില്‍ ബോറോണ്‍, കാത്സ്യം, മഗ്നീഷ്യം എന്നിവയുടെ കുറവുകൊണ്ടുണ്ടാകുന്ന വളര്‍ച്ചാ പ്രശ്നങ്ങള്‍ മുന്‍പത്തെക്കാളും  കൂടുതലായി കണ്ടുവരുന്നത്.

"ശരിയാണ്. പരിശോധനാ ഫലത്തില്‍ ബോറോണ്‍, മഗ്നീഷ്യം, കാത്സ്യം എന്നിവ കുറവ് എന്നാണ് കാണിച്ചിരിക്കുന്നത്" ദാസേട്ടന്‍ ഉൽകണ്ഠയോടെ  പറഞ്ഞു. "ജൈവാംശം കൂട്ടാന്‍ എന്താണ് ഏറ്റവും എളുപ്പത്തിലുള്ള വഴി ?" കൂടെ ഒരു ചോദ്യവും.

രണ്ടാംവിള നെല്‍കൃഷി കഴിഞ്ഞ് പാടത്ത് പയറുവര്‍ഗ്ഗ പച്ചിലച്ചെടികള്‍ വളര്‍ത്തി പൂവിടുന്നതിനു തൊട്ടുമുമ്പ് ഉഴുതു ചേര്‍ത്താല്‍ മതി. അന്തരീക്ഷത്തിലെ നൈട്രജനെ പയറുവര്‍ഗ ചെടികള്‍ അവയുടെ വേര് മുഴകള്‍ വഴി മണ്ണിലെത്തിക്കുന്നതുകൊണ്ട് അടുത്ത കൃഷിക്കാവശ്യമായ നൈട്രജനും ലഭിക്കും. 60-90 കിലോഗ്രാം നൈട്രജനും 10-20 ടണ്‍ ജൈവവളവും ഇതിലൂടെ ഒരു ഹെക്ടറില്‍ ലഭിക്കുന്നു. 75-90 കിലോഗ്രാം നൈട്രജനും 5 ടണ്‍ ജൈവവളവുമാണ് ഒരുവിള നെല്‍കൃഷിക്ക് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശ ചെയ്തിരിക്കുന്നത്. പച്ചിലവളച്ചെടിയുടെ വിത്ത് ഒരു ഹെക്ടറിലേക്ക് 20-25 കിലോഗ്രാം മാത്രം മതിയാകും. 60-65 ദിവസം കൊണ്ട് ഇവയെ മണ്ണില്‍ ഉഴുതു ചേര്‍ക്കാം. ഡെയിഞ്ഞ, കിലുക്കി, കൊഴിഞ്ഞി എന്നിവയും ചെറുപയര്‍, വന്‍പയര്‍ തുടങ്ങിയവയും വളത്തിനായി ഉപയോഗിക്കാവുന്നതാണ്. ഇവ ഉഴുത് ചേര്‍ത്ത് മൂന്നാഴ്ചയെങ്കിലും  കഴിഞ്ഞ് മാത്രം അടുത്തവിളയുടെ വിതയോ നടീലോ, ചെയ്യാവുന്നതാണ്. 

"ഇപ്രാവശ്യം കൊയ്ത്ത് താമസിക്കും, ഞങ്ങളുടെ പാടത്ത് ഒന്നാംവിള വിതയാണല്ലോ. അപ്പോള്‍ പച്ചില വളച്ചെടി വളര്‍ത്തല്‍ സാധിക്കില്ലല്ലോ?" സുധാകരേട്ടന് വിഷമമായി. അതിനും വഴിയുണ്ട്. നെല്ല് വിതക്കുന്നതോടൊപ്പം പയര്‍വിത്തും വിതയ്ക്കാവുന്നതാണ്. നാല് ആഴ്ച ആകുമ്പോള്‍ വെള്ളം കയറ്റി നിര്‍ത്തി അഴുക്കി കളഞ്ഞാല്‍ മതി. പൊടിവിതയിലെ കളശല്യവും കുറയ്ക്കാം.

"എന്തായാലും ഇത്തവണ നമുക്ക് മുണ്ടകന്‍ കൃഷി കഴിഞ്ഞ് പച്ചിലവള വിത്ത് വിതയ്ക്കണം" ചന്ദ്രേട്ടന്‍റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. 

English Summary : Importance of Organic Matter in Paddy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com