ADVERTISEMENT

വിപുലമായ രീതിയിൽ സമ്മിശ്രക്കൃഷി ചെയ്യുന്ന വ്യക്തിയാണ് വയനാട്ടിൽനിന്നുള്ള ആയൂബ് തോട്ടോളി. പച്ചക്കറികളും പഴങ്ങളും കുരുമുളകുമെല്ലാം ആയൂബിന്റെ തോട്ടത്തിൽ മികച്ച വിളവ് നൽകുന്നവയാണ്. മാത്രമല്ല പപ്പായയിൽനിന്നു കറയെടുക്കുന്ന രീതിയും ആയൂബിന്റെ തോട്ടത്തിലുണ്ട്. ഇത്തവണ നെൽകൃഷി ചെയ്തതിലൂടെ ഇരുപതിനായിരം രൂപയിലധികം ലാഭാം ഒരേക്കറിൽനിന്ന് അദ്ദേഹത്തിനു ലഭിച്ചു. കൃഷിയിലെ വരവു ചെലവുകൾ നിരത്തി നെൽകൃഷി ലാഭകരമാണെന്ന് സമർഥിക്കുകയാണ് അദ്ദേഹം. അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച നെൽകൃഷിയുടെ വിവരങ്ങൾ ചുവടെ

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഭീതിയും വെള്ളപൊക്കം മൂലം ഞാറ്റടികൾ നശിച്ചതും പാടശേഖരങ്ങളിൽ ഒരേ സമയത്ത് കൃഷി എന്ന സാധ്യത ഇല്ലാതാക്കിയിരുന്നു. ഇതുമൂലം കൊയ്ത്ത് മെഷീൻ കിട്ടാനും മറ്റും എല്ലാവരും ബുദ്ധിമുട്ടിയെങ്കിലും ഈ വർഷത്തെ നെൽകൃഷിയും ലാഭകരമായിരുന്നു'.

ഇത്രയും എളുപ്പവും പണിക്കുറവും റിസ്ക്ക് കുറവുമുള്ള നെൽകൃഷിയെ നഷ്ടകൃഷികളുടെ ലിസ്റ്റിൽ പെടുത്തിയത് ആരായിരിക്കും!?

വിപുലമായ രീതിയിൽ പച്ചക്കറികളും പഴങ്ങളുംകൃഷി ചെയ്യുന്ന ഒരു കർഷകനെന്ന നിലയ്ക്കുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ ഇത്രയും പ്രകൃതിയുടെ കരുതൽ കിട്ടുന്ന, സംരക്ഷണം കിട്ടുന്ന ഒരു കൃഷി വേറെയില്ല എന്നു തോന്നിയിട്ടുണ്ട്.

എല്ലാം പോയെന്ന് വിചാരിക്കുമ്പോൾ പയ്യെ പയ്യെ പച്ചപ്പ് വീണ്ടെടുത്ത്, വിളവ് തന്ന് അന്നം തരുന്ന അത്ഭുതം. അത് നെൽകൃഷിയിലേ ഉള്ളൂ...

ഈ വർഷത്തെ വരവ്, ചെലവ്; (ഒരേക്കർ) 

  • വിത്തു മുതൽ പുല്ല് കെട്ടുവരെ    : 32,284 രൂപ
  • നെല്ല് കിട്ടിയത്                         : 17 ക്വിൻറൽ
  • സർക്കാർ സംഭരണവില             : 26.30 X 1700 = 44,710 രൂപ
  • പുല്ല് 36 കെട്ട് X 230 = 8,280 രൂപ (കെട്ടിന് 250 രൂപ വിലയുണ്ട് സുഹൃത്തായതുകൊണ്ട് കുറച്ചതാണ്)

ആകെ വരവ് = 52,990 രൂപ

ചെലവ് കഴിച്ച് ബാക്കി (ലാഭം) = 20,706 രൂപ

ഇത കൂടാതെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സബ്‌സിഡി ഏക്കറിന് കുറഞ്ഞത് 9,000 രൂപ കിട്ടുന്നുണ്ട്. ഏക്കറിന് 2 പാക്കറ്റ് കുമ്മായം, ഉൽപാദന ബോണസായ 300 രൂപ എന്നിവ വേറെയും.

നെൽകൃഷി നഷ്ടമാണെന്ന പല്ലവി നിർത്തി, ഒരു പൂ നിലങ്ങളെ ജലസേചനം സാധ്യമാക്കി ഇരുപ്പൂനിലങ്ങളാക്കാൻ അധികാരികളിൽ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടത്.

പഴയൊരു പ്രയോഗം കടമെടുത്തു പറഞ്ഞാൽ, "ആന്ധ്രയിൽനിന്ന് വരുന്ന ചരക്കു വണ്ടിയുടെ പാളം തെറ്റിയാൽ, താളം തെറ്റുന്നതാവരുത് നമ്മുടെ അന്നാഹാരം." നെൽകൃഷി വികസിക്കട്ടെ, കൂടെ കർഷകന്റെ ആദായവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com