ADVERTISEMENT

12 സുഹൃത്തുക്കൾ ചേർന്ന് അങ്കമാലിയിൽ ആരംഭിച്ച ചന്ദ്രമണി ഫാമുമായി ബന്ധപ്പെട്ട വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസമാണ് ഉയർന്നുവരുന്നത്. ലൂസ് ഫാമിങ് രീതിയിൽ ആരംഭിച്ച ഫാമിന് ലൈസൻസ് ലഭിക്കുന്നില്ല, അധികൃതർ മുടന്തൻ കാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നൽകുന്നില്ല എന്നെല്ലാം ചൂണ്ടിക്കാട്ടി 12 പേരിൽ ഒരാളായ കെ. സുരേഷാണ് രംഗത്തെത്തിയത്. പ്രവാസികൾ മൃഗസംരക്ഷണമേഖലയിൽ നിക്ഷേപം നടത്തരുത് എന്ന് മുന്നറിയിപ്പു നൽകി അദ്ദേഹം പങ്കുവച്ച കുറിപ്പ് കഴിഞ്ഞ ദിവസം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ ചന്ദ്രമണി ഫാമിന്റെ കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. പശുക്കളെ അഴിച്ചുവിട്ടു വളർത്തുന്ന ലൂസ് ഫാമിങ് രീതിയാണ് ഇവിടെയുള്ളത്. എന്താണ് ലൂസ് ഫാമിങ്? എന്താണ് പ്രത്യേകതകൾ? കെ. സുരേഷ് പങ്കുവയ്ക്കുന്നു.

ഞങ്ങളുടെ ഫാമിനെക്കുറിച്ച് ടിവിയിൽ വാർത്ത വന്നത് കണ്ടപ്പോൾ മുതൽ പലരും ചോദിക്കുന്നുണ്ട് നിങ്ങൾ തൊഴുത്തും ഷെഡ്ഡും ഒന്നുമില്ലാതെ ഓപ്പൺ ഫാമിങ് ആണോ നടത്തുന്നതെന്ന്. ആ വീഡിയോയിൽ പുറത്ത് മേയുന്ന പശുക്കളെയും കാണാം ഓപ്പൺ ഫാം എന്ന പരാമർശവുമുണ്ട്. അതുകൊണ്ടാണ് അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടായതെന്ന് തോന്നുന്നു.

ലൂസ് ഹൗസിങ് ആണ് ഞങ്ങൾ അവലംബിക്കുന്ന രീതി. എന്നു പറഞ്ഞാൽ തൊഴുത്ത് ഇല്ല എന്നല്ല, സാധാരണ ഉള്ളതിലും വളരെ അധികം വലുപ്പം കൂടിയ തൊഴുത്ത് എന്നാണ് അർഥം. ഞങ്ങളുടെ പശുതൊഴുത്തിന്റെ മാതൃകയാണ് ഞാൻ ഇവിടെ കൊടുത്തത്. നടുവിൽ പശുക്കൾക്ക് തീറ്റ ഇട്ടു നൽകാൻ വിശാലമായ ഒരു ഇടനാഴി. ഞങ്ങൾ അത് നാല് മീറ്റർ നൽകിയിട്ടുണ്ട്.ഒരു മിനി ട്രാക്റ്റർ നടുവിലൂടെ ഓടിച്ചു പോയി ഇരുവശവും തീറ്റ ഇട്ടു നൽകാൻ പാകത്തിനാണ് അങ്ങനെ ചെയ്തത്. അതിനു ഇരുവശവും വീണ്ടും നാലു മീറ്റർ വീതിയിൽ കോൺക്രീറ്റ് തറ. അവിടെ നിന്ന് പശുക്കൾക്ക് തീറ്റ തിന്നുവാനാണ് അത്. അവിടെ നിന്നും പതിനാറു മീറ്റർ പിന്നിലേക്ക് മൺതറ. ഇതിൽ നാടുവിലത്തെ പാസേജ് മുതൽ പന്ത്രണ്ടു മീറ്റർ വീതിയിൽ ഇരുവശത്തേക്കും മേൽക്കൂര, മേൽക്കൂര അവസാനിക്കുന്ന ഇടത്ത് നിന്നും വീണ്ടും ഒരു അഞ്ചുമീറ്റർ കൂടി പിന്നിലേക്കു സ്ഥലം വിട്ടുകൊണ്ട് പുറം വേലി. ഇങ്ങനെയൊരു തൊഴുത്തിൽ പശുക്കളെ കെട്ടിയിടാതെ സ്വതന്ത്രമായി വിടും. അവ ഇഷ്ടമുള്ളപ്പോൾ പോയി തീറ്റ തിന്നും ഇഷ്ടമുള്ളപ്പോൾ വെള്ളം കുടിക്കും, ഇഷ്ടമുള്ളിടത്ത് കിടന്നു വിശ്രമിക്കും. ഇതാണ് ലൂസ് ഹൗസിങ് എന്ന് പറഞ്ഞാൽ. മുപ്പതു പശുക്കൾക്കായി ഞങ്ങൾ ഈ രീതിയിൽ ഉണ്ടാക്കിയ തൊഴുത്തിന്റെ മേൽക്കൂര മാത്രം നാലായിരത്തി എണ്ണൂറു ചതുരശ്ര അടി ഉണ്ട്. പശുക്കൾക്ക് നടക്കാനായി ഒരുഭാഗത്ത് നൽകിയിരിക്കുന്ന സ്ഥലം ആറായിരം ചതുരശ്ര അടിയുമുണ്ട്.

ഇന്ന് ലോകത്തെ പല പുതിയ ഫാമുകളും സ്വീകരിച്ചിരിക്കുന്ന രീതിയാണിത്. കേരളത്തിൽ അത്ര പരിചിതമല്ല. പക്ഷേ പഞ്ചാബിലും ഹരിയാനയിലും ഗുജറാത്തിലുമൊക്കെ ഈ രീതിയിൽ ധാരാളം ഫാമുകൾ കാണാം. കർണാടകയിലും ഞങ്ങൾ ചില ഫാമുകൾ കണ്ടിട്ടുണ്ട്.

കൂടുതൽ ആരോഗ്യമുള്ള പശുക്കൾ കൂടുതൽ പാൽ, കുറഞ്ഞ പരിചരണച്ചെലവ് എന്നിവയാണ് ഈ സിസ്റ്റത്തിന്റെ നേട്ടം. സാധാരണ ഇരുപതു കിലോയ്ക്ക് മുകളിൽ പാൽ ഉൽപാദിപ്പിക്കുന്ന ഒരു പശുവിനു അര ടണ്ണിലധികം ഭാരമുണ്ടാവും. ഈ പശു കോൺക്രീറ്റ് തറയിൽ കിടക്കുകയും എഴുന്നെല്കുകയും ചെയ്യുമ്പോൾ അതിനു മുറിവേൽക്കാനും കുളമ്പ് തേയാനും ശരീര ഭാരം കൊണ്ട് ആന്തരികാവയവങ്ങൾക്കു ക്ഷതമുണ്ടാവാനും സാധ്യതയുണ്ട്. മാത്രമല്ല ക്ഷീര കർഷകരുടെ ഏറ്റവും വലിയ പേടിസ്വപ്നമായ അകിടുവീക്കം, കുളമ്പ് രോഗം മുതലായവ വരാൻ ഏറ്റവും സാധ്യത കോൺക്രീറ്റ് തറയിലാണ്. മാത്രമല്ല ദുർഗന്ധവും ഈച്ചശല്യവും കൂടുതൽ വരുന്നതും നനവ് മാറാതെ നിൽക്കുന്ന കോൺക്രീറ്റ് തറയിലാണ്. ഞങ്ങൾ കോൺക്രീറ്റ് തറയിൽ നിന്നും പശുക്കളെ ഈ സിസ്റ്റത്തിലേക്ക് മാറ്റിയപ്പോൾ അത്ഭുതകരമായിരുന്നു റിസൾട്ട്. പശുക്കളുടെ അസുഖങ്ങൾ ഏതാണ്ട് പൂർണമായും ഇല്ലാതായി. പാലിന്റെ അളവ് കൂടി. പാലിന്റെ കൊഴുപ്പു കൂടി. മാത്രമല്ല ഇരുപതു പശുക്കളെ നോക്കാൻ ഒരു തൊഴിലാളി മതി എന്ന അവസ്ഥയായി. മൊത്തത്തിൽ കർഷകന് ലാഭവും സമാധാനവും നൽകുന്ന ഒരു രീതിയാണിത്.

പക്ഷേ, ഈ രീതി ലോകം മുഴുവൻ സ്വീകരിക്കുന്നുവെങ്കിലും കേരളത്തിൽ ഞങ്ങൾ കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വരുന്നു. പൊലൂഷൻ കൺട്രോൾ ബോർഡ് പോലുള്ള ഏജൻസികൾക്ക് ഇത് മനസിലാക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. അതിനാലാണ് അവർ പശു എവിടൊക്കെ പോകുന്നോ അവിടെയെല്ലാം കോൺക്രീറ്റ് തറ ഉണ്ടാക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടത്. പശുക്കളെ അനങ്ങാതെ കെട്ടിയിടേണം എന്നൊക്കെ ആരോഗ്യവകുപ്പിൽ നിന്നും വന്നു ഉപദേശിച്ചിട്ടു പോയി. ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ മനസിലാവും ഈ രീതിയുടെ പ്രയോജനങ്ങൾ. പക്ഷേ അത് ഉൾക്കൊള്ളാൻ നമ്മുടെ ഡിപ്പാർട്ട്മെന്റുകൾ ഇനിയും തയാറായിട്ടില്ല.

English summary: Loose Housing System in Dairy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com