ഇങ്ങനെ പോയാൽ കർഷകർ വൻമതിൽ പണിയേണ്ടി വരും: ഡോ. മരിയ ലിസ മാത്യു
Mail This Article
അങ്കമാലിയിൽ പ്രവർത്തിച്ചിരുന്ന ഒരു ഡെയറി ഫാമിന് സ്റ്റോപ് മെമോ കിട്ടിയ വാർത്ത കഴിഞ്ഞ ആഴ്ചയിൽ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. വിചിത്രമായ പല കാര്യങ്ങളും ഉദ്ധരിച്ചാണ് ഫാം അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറത്തുവന്നതെന്ന് ഫാം ഉടമകളിലൊരാൾ വെളിപ്പെടുത്തിയിരുന്നു. ഏതായാലും, മലിനീകരണ നിയന്ത്രണ ബോർഡ് മുന്നോട്ടുവച്ച നിർദേശങ്ങൾ അക്ഷരാർഥത്തിൽ ഓരോ കർഷകനെയും ഞെട്ടിക്കുന്നതാണ്. ഫാമിനു ചുറ്റും 20 അടി ഉയരത്തിൽ മതിൽ പണിയണം, പശുക്കൾ നടക്കുന്നിടം കോൺക്രീറ്റ് ചെയ്യണം എന്നിങ്ങനെയുള്ള വിചിത്രമായ നിർദേശങ്ങളാണ് മലിനീകരണനിയന്ത്രണ ബോർഡിൽനിന്നുണ്ടായത്. ഇങ്ങനെ മതിൽ പണിയാൻ പോയാൽ ചൈനാ വൻമതിൽ പോലെ കേരളത്തിലെ ഓരോ കർഷകന്റെയും പറമ്പിൽ വൻമതിലുകൾ കാണാമെന്ന് ഡോ. മരിയ ലിസ മാത്യു പറയുന്നു. ഡെയറി സംരംഭകന്റെ ഗതികേട് ചൂണ്ടിക്കാട്ടി പങ്കുവച്ച വിഡിയോയിലാണ് ഡോക്ടർ ഇക്കാര്യം പറഞ്ഞത്. ലൈവ് സ്റ്റോക്ക് ഫാമിങ് ചട്ടങ്ങളിൽ ഒരു ഫാമിൽ ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് കുഴി, ഒരു ശേഖരണ ടാങ്ക് എന്നിവയാണുണ്ടായിരിക്കേണ്ടത്.
ഇനി ഒരു ഫാമിൽ അത്തരം സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെങ്കിൽ അതൊക്കെ തയാറാക്കൂ, എന്നിട്ട് സർട്ടിഫിക്കറ്റ് തരാം എന്നല്ലേ ഒരു സർക്കാർ ഏജൻസി പറയേണ്ടത്? കോവിഡ്–19 മഹാമാരി വ്യാപകമാകുമ്പോൾ സ്വന്തം നാട്ടിലെ ഇത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഇതര സംസ്ഥാന പച്ചക്കറികളെയും കോഴികളെയും കുറ്റം പറഞ്ഞിട്ട് അവ തന്നെ കഴിക്കാൻ ഉപയോഗിക്കുന്ന മനോഭാവം മാറേണ്ടത് അത്യാവശ്യമാണെന്നും ഡോ. മരിയ ലിസ പറയുന്നു.
ഫാം തുടങ്ങുന്നവർക്ക് ചില മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്നുണ്ട്. ഏതൊരു ഫാം തുടങ്ങിയാലും അത് പശുവോ പന്നിടോ ആടോ കോഴിയോ മുയലോ കാടയോ എന്തുമാകട്ടെ, അവിടുത്തെ മാലിന്യനിർമാർജനത്തിന് ഒരു ബയോഗ്യാസ് പ്ലാന്റ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് കർഷകർക്ക് നൽകുന്ന ഉപദേശം.
ഡോ. മരിയ ലിസ മാത്യു പങ്കുവച്ച വിഡിയോ കാണാം...
English summary: Farm License Problems