ADVERTISEMENT

നല്ല രീതിയിൽ തുടങ്ങുന്ന ഫാമുകളെ പൂട്ടിക്കാനുള്ള തൽപരകക്ഷികളുടെ ശ്രമങ്ങൾ തുടർക്കഥയാവുകയാണ്. ചിലർ മലിനീകരണത്തിന്റെ പേരിൽ പരാതി നൽകി പൂട്ടിക്കുമ്പോൾ മറ്റു ചിലരാവട്ടെ കർഷകന്റെ വളർത്തുജീവികളെ മോഷ്ടിച്ചുകൊണ്ടുപോകുന്നു. ഇനി വേറെ ചിലരാവട്ടെ വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നു... ഇത് കേരളത്തിന്റെ 14 ജില്ലകളിലും സംഭവിക്കുന്ന കർഷകർക്കും കാർഷിക സംരംഭകർക്കും നേരെ നടക്കുന്ന ചൂഷണങ്ങൾക്കുദാഹരണങ്ങളാണ്. സത്യത്തിൽ കേരളത്തിൽ ഒരു വ്യക്തിക്ക് മൃഗസംരക്ഷണമേഖലയിൽ മുതൽമുടക്കാൻ സാധിക്കാത്ത സ്ഥിതിയായി. കഴിഞ്ഞ ആഴ്ച ഒരു കർഷകൻ പറഞ്ഞതുപോലെ 35 പൈസ വിലയുള്ള ഒരു പേപ്പറിൽ കുറിക്കുന്ന ഒരു പരാതിക്ക് ഒരു വ്യക്തിയുടെ ആയുഷ്കാല സമ്പാദ്യത്തെ നിശിപ്പിക്കാനുള്ള ശേഷിയുണ്ട്.

പലപ്പോഴും കേരള സംസ്ഥാന ലൈവ്‌സ്റ്റോക്ക് ചട്ടങ്ങൾ പരാതികളുടെ പേരിൽ വളച്ചൊടിക്കുകയും കർഷകർക്ക് സാവകാശം നൽകാതെ സ്റ്റോപ് മെമോ നൽകുകയുമൊക്കെയാണ് ചെയ്യുന്നത്. 10 കഴുതകളെ വളർത്തിയതിന്റെ പേരിൽ പഞ്ചായത്തിന്റെ സ്റ്റോപ് മെമോ കിട്ടിയ ഒരു യുവാവിന്റെ കഥ പറയുകയാണ് വെറ്ററിനറി ഡോക്ടറായ മരിയ ലിസ മാത്യു. സൗന്ദര്യവർധക ഉൽപന്ന മാർക്കറ്റിൽ കുഴുതപ്പാലിന് വലിയ ഡിമാൻഡ് ഉണ്ട്. ചർമസംരക്ഷണത്തിന് കഴുതപ്പാലിന്റെ പ്രധാന്യം വലുതാണെന്നതുതന്നെ കാരണം. ഈ വിപണി ലക്ഷ്യമിട്ടാണ് ആ യുവാവ് കഴുതകളെ വളർത്തിയത്. അവ കൂടാതെ 4 പോത്ത്, 2–3 ആടുകൾ എന്നിവയും പാട്ടത്തിനെടുത്ത് ഒരേക്കർ സ്ഥലത്ത് യുവാവ് വളർത്തുന്നുണ്ട്. ഇവയുടെ മാലിന്യം ദിവസം വാഴത്തോട്ടത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇവിടെയാണ് മലിനീകരണ പ്രശ്നം ചൂണ്ടിക്കാട്ടി ഫാം പൂട്ടാൻ പഞ്ചായത്ത് നിർദേശം നൽകിയത്.

അഞ്ചു പശുക്കൾ, 5 പന്നി, 20 ആടുകൾ, 25 മുയലുകൾ, 100 കോഴികൾ എന്നിവ ലൈസൻസ് ഇല്ലാതെ വളർത്താമെന്നിരിക്കേ പരാതിയെക്കുറിച്ച് അന്വേഷിക്കുകപോലും ചെയ്യാതെയാണ് ഈ യുവാവിന് സ്റ്റോപ് മെമോ കൊടുത്തിരിക്കുന്നതെന്ന് ഡോ. മരിയ ലിസ പറയുന്നു. ലൈവ് സ്റ്റോക്ക് ചട്ടങ്ങളിൽ പെടാത്ത കഴുതയുടെ കാര്യത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് തന്റെ വിവേചനാധികാരം ഉപയോഗിച്ച് നടപടി സ്വീകരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ലൈവ്‌സ്റ്റോക്ക് ചട്ടങ്ങൾ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചു എന്നും ഡോ. മരിയ ലിസ പറയുന്നു. 

ഒരു സംരംഭം അടച്ചുപൂട്ടിക്കാൻ എളുപ്പമാണ്. എന്നാൽ, അതിനു പിന്നിലെ അധ്വാനം ആരും കാണുന്നില്ല. ഡോ. മരിയ ലിസ പങ്കുവച്ച വിഡിയോ കാണാം.

English summary: Livestock Sector Faces New Challenges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com