കാട്ടാനയെ തുരത്താൻ കൃത്രിമ കതിന; ഉപകരണം പരിചയപ്പെടുത്തി കർഷകൻ
Mail This Article
വന്യമൃഗശല്യംകൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് കാഞ്ഞിരപ്പള്ളി സ്വദേശി ക്രിസ് കുര്യാക്കോസ് തന്റെ തോട്ടത്തിൽ പ്രത്യേക ഉപകരണം സ്ഥാപിച്ചത്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിലുള്ള ഏലത്തോട്ടത്തിൽ കാട്ടാനകളുടെ ശല്യം പതിവായപ്പോഴാണ് അദ്ദേഹം ആന ഉൾപ്പെടെയുള്ള വന്യജീവികളെ ശബ്ദമുണ്ടാക്കി തുരത്താനുള്ള പ്രത്യേക ഉപകരണം തോട്ടത്തിൽ സ്ഥാപിക്കുന്നത്. വിദേശരാജ്യങ്ങളിലൊക്കെ ഫലപ്രദമായി ഉപയോഗിക്കുന്ന ഈ ഉപകരണം പ്രവർത്തിക്കുന്നത് ഗ്യാസ് ഉപയോഗിച്ചാണ്. നിശ്ചിത ഇടവേളകളിൽ കതിന പൊട്ടുന്നതുപോലെയുള്ള ശബ്ദം പുറപ്പെടുവിക്കുകയാണ് ഈ യന്ത്രം ചെയ്യുന്നത്. ഒരു ചെറിയ സിലിണ്ടർ ഗ്യാസും ഇരുചക്ര വാഹനങ്ങളിൽ ഉപയോഗിക്കുന്ന തരം ബാറ്ററിയുമാണ് പ്രവർത്തിക്കുന്നതിന് ആവശ്യം. ഇവ കൂടാതെ വലിയൊരു കുഴലും അതിനൊപ്പം ചെറിയൊരു ഇലക്ട്രിക്കൽ ഭാഗവുമാണുള്ളത്. നിശ്ചയിക്കുന്ന സമയത്താണ് യന്ത്രം പ്രവർത്തിക്കുന്നത്. അതായത് രാത്രി മാത്രം ശബ്ദമുണ്ടായാൽമതിയെങ്കിൽ ഇരുൾ പരന്നു തുടങ്ങുമ്പോൾ മുതൽ പ്രവർത്തിച്ചുതുടങ്ങും. യത്രത്തിലുള്ള ലൈറ്റ് സെൻസിങ് സംവിധാനം ഇതിന് സഹായിക്കുന്നു. 2, 5, 10, 15, 30 മിനിറ്റ് ഇടവേളകളിൽ ശബ്ദമുണ്ടാക്കുന്ന വിധത്തിൽ ടൈമർ സെറ്റ് ചെയ്യാം. 10 മിനിറ്റ് ഇടവേളകളിൽ സെറ്റ് ചെയ്താൽ ഒരു സിലിണ്ടർ നാലു മാസം വരെ ഉപയോഗിക്കാമെന്ന് ക്രിസ് പറയുന്നു. അതുപോലെ ബാറ്ററിയുടെ ചാർജ് തീരുന്നതിനുസരിച്ച് ചാർജ് ചെയ്യുന്നുമുണ്ട്.
നേരത്തെ ആനകൾ തോട്ടത്തിലെത്തിയാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ, ഈ യന്ത്രം സ്ഥാപിച്ചതിൽപ്പിന്നെ ആനകൾ തോട്ടത്തിൽ വരുമെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ കടന്നുപോകുകയാണ് ചെയ്യുന്നതെന്നും ക്രിസ് പറയുന്നു. യന്ത്രം മഴ നനയാതിരിക്കാനുള്ള സംവിധാനവും ഒരുക്കിയാണ് തോട്ടത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
വന്യജീവികളെ തുരത്താനുള്ള പ്രത്യേക യന്ത്രത്തിന്റെ പ്രവർത്തനം കാണാം.
English summary: Prevention from Wild Elephant Attack