ADVERTISEMENT

തൊഴിലാളിക്ഷാമവും കൂലിച്ചെലവും മൂലം കൃഷി അവസാനിപ്പിച്ച സ്ഥിതിയിലാണോ നിങ്ങൾ? കാടുകയറിയ കൃഷിയിടം ബാധ്യതയായി തോന്നുന്നുണ്ടോ? എങ്കിൽ രജീഷിനെ വിളിച്ചോളൂ. രജീഷിന്റെ  ഹരിതസേന മാർച്ച് ചെയ്താൽ എത്ര കാടുപിടിച്ച കൃഷിയിടവും ഐശ്വര്യപൂർണമാവും. വെറുതെ കാടു തെളിക്കുക മാത്രമല്ല, തുടർന്നു കൃഷിടത്തിൽ നടത്തേണ്ട എല്ലാപണികളും ഒരു പാക്കേജായി ചെയ്യുകയാണ് ഈ ചെറുപ്പക്കാരൻ.  

തെങ്ങിനു തടമെടുക്കുക, മഞ്ഞളിനും ഇഞ്ചിക്കും വാരം വെട്ടുക,  തെങ്ങിനും റബറിനുമൊക്കെ കുഴിയെടുക്കുക, യന്ത്രവാളുപയോഗിച്ചു മരം മുറിക്കുക, നിലമുഴുക, മരുന്നടിക്കുക എന്നിങ്ങനെ എതു പണിക്കും രജീഷിന്റെ ഹരിതസേന തയാർ. ചെറുകിട കൃഷിയിടങ്ങളിലും ഇവർ പണി ഏറ്റെടുക്കും.  എത്തിച്ചേരണ്ട ദൂരത്തിന് ആനുപാതികമായി പണിയുടെ അളവും പ്രതിഫലവും കൂടണമെന്നു മാത്രം. ഒന്നിലധികം കൃഷിക്കാർ ചേര്‍ന്നു പണിക്കു വിളിച്ചാല്‍ ഇതു സാധ്യമാണെന്നു രജീഷ്. കാർഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും ഇവർ തയാർ. തുള്ളിനന സംവിധാനം ഒരുക്കാനും മറ്റും വിദഗ്ധരെ ഏര്‍പ്പാടാക്കി നല്‍കും. 

ഗൾഫിൽ ജോലിതട്ടിപ്പിനിരയായി തിരികെയെത്തി നിരാശനായിരിക്കുമ്പോൾ ഒരു സുഹൃത്താണ് പുല്ലു വെട്ടുന്ന യന്ത്രവും  അതിന്റെ വരുമാനസാധ്യതകളും രാജീഷ്കുമാറിനു പറഞ്ഞുകൊടുത്തത്.  ഉടന്‍ എന്തെങ്കിലും വരുമാനവഴി കണ്ടെത്തേണ്ടതുണ്ടായിരുന്നതിനാൽ കൂട്ടുകാരന്റെ ഉപദേശം മാനിച്ചു പുല്ല് വെട്ടിത്തുടങ്ങി. കാട് വെട്ടിക്കൊടുക്കും എന്ന്  മാളയിലും അയൽ പ‍ഞ്ചായത്തുകളിലും പോസ്റ്റര്‍ ഒട്ടിച്ചു തുടങ്ങിയ 2013ൽ അതൊരു പുതുമയായിരുന്നെന്ന് രജീഷ് ഓർമിക്കുന്നു. ആദ്യ ദിവസം തന്നെ 900 രൂപയുടെ ജോലി കിട്ടി. 10,000 രൂപയുടെ ബ്രഷ്കട്ടർ മാത്രം മുതൽമുടക്ക്.  സഹായത്തിന്  ഒരു അതിഥി തൊഴിലാളിയെയും കൂട്ടി. 

യന്ത്രമുപയോഗിച്ചുള്ള കാടുവെട്ടൽ കേരളത്തിൽ പ്രചരിച്ചുതുടങ്ങിയ കാലമായിരുന്നതിനാൽ ധാരാളം ഓർഡര്‍ കിട്ടിയെന്നു രജീഷ്. നിന്നുതിരിയാൻ  നേരമില്ലാത്ത വിധത്തിൽ തൃശൂരിലും അയൽ ജില്ലകളിലുമൊക്കെ ഓടിനടന്നു പണിയേണ്ട സ്ഥിതിയായപ്പോള്‍ തൊഴിലാളികളുടെ എണ്ണം ഒന്നിൽ നിന്നും 12ലേക്കെത്തി. ഒരു സ്ഥലത്ത് കാടു തെളിക്കാൻ ചെന്നപ്പോഴാണ് പറമ്പു കിളയ്ക്കുന്ന യന്ത്രമുണ്ടോയെന്ന് ആരോ ചോദിച്ചത്.  അതൊരു നല്ല ആശയമായി തോന്നി. കാടു തെളിച്ച പറമ്പുകൾ കിളച്ച് കൃഷിയോഗ്യമാക്കി നൽകാമല്ലോ?  വൈകാതെ തന്നെ ടില്ലർ വാങ്ങി. പിന്നെ അതൊരു തുടർച്ചയായി. കാടുവെട്ടുയന്ത്രവും  ടില്ലറും മാത്രമല്ല,  മറ്റ് കാർഷിക ഉപകരണങ്ങളും രജീഷ് വാങ്ങിക്കൂട്ടി. ഇന്ന് 21 ടില്ലറുകളും 42 ബ്രഷ് കട്ടറുകളും 8 കുഴിയെടുക്കൽ യന്ത്രങ്ങളും 2 ട്രാക്ടറും ഒരു ചെറിയ കൊയ്ത്ത് യന്ത്രവും 6 പവർ സ്പ്രെയറും 4 യന്ത്രവാളുകളുമൊക്കെയുള്ള  3 റിഡ്ജറും 6 കൾട്ടിവേറ്ററുമുളള സ്വകാര്യ കാർഷികകർമസേനയുടെ കമാൻഡറാണ് രജീഷ്.  പ്രധാനമായും പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളാണ് ഈ ഹരിതസേനയുടെ  പ്രവർത്തനമേഖലയെങ്കിലും  മലപ്പുറത്തും കോട്ടയത്തുമൊക്കെ  മികച്ച അവസരങ്ങൾ ലഭിച്ചാൽ ഏറ്റെടുക്കാറുണ്ട്. ഹരിതസേനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഒരു വിഡിയോ തന്നെ യുട്യൂബിൽ രജീഷ് അവതരിപ്പിക്കുന്നു.

ശാസ്ത്രീയമായും മിതമായ നിരക്കിലും കൃഷിപ്പണി ചെയ്യാൻ ആളില്ലാത്ത സ്ഥിതിയാണ് ഇന്നു കേരളത്തില്‍. ഈ പ്രതിസന്ധി അവസരമാക്കിയാൽ തന്റെ  ഹരിതസേനയുടെ മാതൃകയിൽ യുവാക്കള്‍ക്ക്  സംരംഭങ്ങൾ ആരംഭിക്കാനാവുമെന്ന് രജീഷ് ചൂണ്ടിക്കാട്ടി. വിദേശജോലി അവസാനിപ്പിച്ച് നാട്ടിലെത്തുന്നവർക്ക് ഈ സാധ്യത പ്രയോജപ്പെടുത്താം. സാഹചര്യമനുസരിച്ച് പ്രവർത്തനങ്ങളിലും സമീപനങ്ങളിലും മാറ്റത്തിനു തയാറാവണമെന്നു മാത്രം. 

ഫോൺ : 9544338899

English summary: Harithasena - Agriculture Machinery Works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com