അനീഷിനു വരുമാനം ‘പുല്ലാ’ണ്; തീറ്റപ്പുല്ലും വലിയ വരുമാനമാർഗം
Mail This Article
സ്വന്തമായുള്ള സ്ഥലത്തോ പാട്ടത്തിനെടുത്ത സ്ഥലത്തോ തീറ്റപ്പുല്ല് കൃഷിചെയ്തു വിൽക്കാം. സങ്കര നേപ്പിയർ ഇനം തീറ്റപ്പുല്ല് കൃഷിക്ക് ഏറ്റവും യോജ്യം. പുൽക്കടയ്ക്ക് ആവശ്യക്കാരുള്ളതിനാൽ അതും വിൽക്കാം. ജലലഭ്യതയുള്ള സ്ഥലത്ത് തീറ്റപ്പുല്ല് കൃഷി ചെയ്യാം. കാലവർഷാരംഭമാണ് കൃഷിക്കു പറ്റിയ സമയം. നിലമൊരുക്കി ആഴത്തിൽ കിളച്ചുമറിച്ച് മണ്ണു നിരപ്പാക്കി 15 സെ.മി. വീതിയിൽ ചാലുകീറി അടിവളം ചേർത്ത് 60 സെ.മി. അകലത്തിൽ പുൽക്കടകൾ നടണം. ഒരേക്കറിന് 10,000 പുൽക്കടകൾ വേണം. നല്ല വളവും നനയും നൽകിയാൽ 3 മാസത്തിനുള്ളിൽ പുല്ല് 6 അടി പൊക്കമെത്തും. അതോടെ വിളവെടുപ്പു തുടങ്ങാം. തുടർന്ന് മാസം തോറും പുല്ല് മുറിക്കാം.
ഒരേക്കറിൽനിന്നു പ്രതിവർഷം കുറഞ്ഞത് 100 ടൺ പുല്ല് ലഭിക്കും. ഒരു കിലോ പുല്ലുണ്ടാക്കാൻ രണ്ടേമുക്കാൽ രൂപ ചെലവ് വരും. കിലോയ്ക്ക് ശരാശരി 4 രൂപ ഈടാക്കി കർഷകർക്കു നൽകാം. പച്ചപ്പുല്ലിൽനിന്ന് ഉണക്കപ്പുല്ലും (HAY) സൈലേജും നിർമിച്ചു വിൽക്കാം.
അനീഷിനു വരുമാനം പുല്ലാണ്
കേരളത്തിലും തമിഴ്നാട്ടിലുമായി നൂറേക്കറിലേറെ സ്ഥലത്ത് തീറ്റപ്പുല്ല് കൃഷി ചെയ്യുന്ന ചെങ്ങന്നൂർ പെണ്ണുക്കര പ്രസന്നവിലാസത്തിൽ അനീഷിന് പുല്ല് സ്ഥിരവരുമാനമേകുന്ന വിളയാണ്. ഒരേക്കർ തീറ്റപ്പുല്ല് വിളവെടുപ്പിനു പാകമാകുമ്പോഴേക്കും ഒരു ലക്ഷം രൂപ ചെലവ് വരും. ഒന്നര മാസത്തെ ഇടവേളകളിൽ പുല്ല് വിളവെടുത്തശേഷം വളം നൽകുന്ന ചെലവും വേനലിൽ നനയുടെ ചെലവും ആവർത്തിക്കപ്പെടും. ഓരോ ചുവട്ടിലും ശരാശരി 6 പുൽക്കട വീതം 4000 ചുവടാണ് ഒരേക്കറിൽ കൃഷി ചെയ്യാറുള്ളത്. ഓരോ ചുവട്ടിൽനിന്ന് 5 കിലോ വീതം ഓരോ വിളവെടുപ്പിനും പ്രതീക്ഷിക്കാം. ഏക്കറിന് 20 ടൺ. സീസണ്‍ അനുസരിച്ച് കിലോയ്ക്ക് 4–5 രൂപ നിരക്കിൽ തീറ്റപ്പുല്ല് വിൽക്കാനാകും. ഒരു വർഷം പരമാവധി എട്ട് എന്ന തോതിൽ മൂന്നു വർഷത്തോളം ഒരു കൃഷിയിൽനിന്നു തുടർച്ചയായി വിളവെടുക്കാം.
ഫോൺ: 9961077840