ADVERTISEMENT

നെൽപാടങ്ങളുടെ വിസ്തൃതി പൂജ്യത്തിലെത്തിയ പഞ്ചായത്തായിരുന്നു 5 വർഷം മുൻപുവരെ കോഴഞ്ചേരി. എന്നാൽ  ഇന്നവിടെ 60 ഹെക്ടർ പാടത്ത് കതിരു വിളയുന്നു. നാലു പതിറ്റാണ്ടിലേറെ തരിശു കിടന്ന പാടങ്ങളാണ് ഇവയിൽ നല്ല പങ്കും. എന്നാല്‍ ഇന്നു ലാഭകരമായി നെൽകൃഷി ചെയ്യുന്ന യുവാക്കളുടെ നിരതന്നെയുണ്ടിവിടെ. കോഴഞ്ചേരി പഞ്ചായത്തും കൃഷിവകുപ്പും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തും ഒത്തൊരുമിച്ചുണ്ടാക്കിയ നേട്ടം.

കോഴഞ്ചേരി മേഖലയിലെ മിക്ക കുടുംബങ്ങളിലെയും പുതിയ തലമുറകൾ വിദേശത്താണ്. നാട്ടില്‍ ശേഷിക്കുന്ന പഴയ തലമുറയാവട്ടെ, പ്രാപ്തിയുള്ള കാലത്തോളം കൃഷി നോക്കി നടത്തി, പിന്നീടു തരിശിട്ടു. പാടങ്ങൾ കാലങ്ങളോളം പാഴായിക്കിടന്നതോടെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം താറുമാറായി. ഇതായിരുന്നു കൃഷി വീണ്ടെടുപ്പിലെ മുഖ്യ വെല്ലുവിളി. 

പാടശേഖരങ്ങൾക്ക് അതിരിട്ട് ഒഴുകിയിരുന്ന തോടുകൾ, വെള്ളം കയറ്റിയിറക്കാനുള്ള സൗകര്യം എന്നിവയെല്ലാം നശിച്ചിരുന്നു. തരിശുകിടന്ന പാടങ്ങളിലത്രയും മാലിന്യങ്ങൾ കുന്നുകൂടുകയും ചെയ്തു. മാലിന്യം നീക്കി പാടങ്ങൾ വീണ്ടെടുക്കുന്നത് ഏറെ ദുഷ്കരവും. എങ്കിലും നല്ല പങ്കും വെള്ളമുണങ്ങാത്ത പാടങ്ങളായതുകൊണ്ട് ഭൂമിയുടെ തരം മാറ്റൽ കാര്യമായി നടന്നിരുന്നില്ല. 

പാടങ്ങൾ വീണ്ടും കതിരണിഞ്ഞു കാണാൻ ആഗ്രഹിച്ച പഴയ തലമുറ സ്വന്തം കൃഷിയിടങ്ങൾ ഉത്സാഹത്തോടെ പുതു തലമുറയ്ക്കു കൃഷിക്കായി വിട്ടു നൽകി. പാടശേഖരങ്ങൾ പഴയ നിലയിലാക്കാൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തും കോഴഞ്ചേരി പഞ്ചായത്തും കൃഷിഭവനും ചേർന്നു പദ്ധതി തയാറാക്കി. പാടശേഖരങ്ങളുടെ നവീകരണം കൃഷിക്കാരെക്കൊണ്ടുതന്നെ ചെയ്യിപ്പിച്ച് ചെലവായ തുക അവർക്കു മടക്കി നൽകി. തരിശുനിലങ്ങൾ വീണ്ടും കൃഷി ചെയ്യുമ്പോൾ കൃഷി വകുപ്പു നൽകുന്ന ഹെക്ടറിന് 25,000 രൂപ സഹായവും സമയബന്ധിതമായി നല്‍കി.  

കുറഞ്ഞ വിസ്തൃതിയിലുള്ള നെൽകൃഷി ഇന്നത്തെ സ്ഥിതിക്ക് അത്ര ലാഭകരമല്ലല്ലോ. അതേസമയം ഒരുമിച്ച് അഞ്ചേക്കറെങ്കിലും ചെയ്യുന്നവർക്കു നേട്ടവുമാണ്. കോഴഞ്ചേരിയിലെ യുവകർഷകർ സ്വീകരിച്ച മാർഗവും ഇതു തന്നെ. 

പുഞ്ചക്കൃഷിക്ക് ഉമ ഇനമാണ് ഉപയോഗിക്കുന്നത്. പ്രകൃതിയും കാലാവസ്ഥയും എതിരായാലും പിടിച്ചു നിൽക്കും എന്നതാണ് ഉമയുടെ മേന്മ. കൃഷിക്കാരുടെ പ്രതീക്ഷയ്ക്കപ്പുറം വിളയുന്നുമുണ്ട് ഉമ. ഹെക്ടറിന് ശരാശരി 4 ടൺ ആണ് സംസ്ഥാനത്തെ നെല്ലുൽപാദന ശരാശരിയായി കണക്കാക്കുന്നത്. ആ സ്ഥാനത്ത് ശരാശരി 5.7 ടൺ വിളയുന്നുണ്ട്  കോഴഞ്ചേരിയില്‍ ഉമ. 

നെല്ലുൽപാദനത്തിന് ഇന്നത്തെ നിലയിൽ ഹെക്ടറിന് 60,000 രൂപ ചെലവു വരും. ചെലവിന്റെ പകുതിയോളം സബ്സിഡി ഇനത്തിൽ കൃഷിക്കാർക്കു നൽകുന്നുണ്ട് കോഴഞ്ചേരിയിലെ കൃഷി പദ്ധതികൾ. സപ്ലൈകോ സംഭരണം കൂടി വന്നതോടെ കൃഷിക്കാർ തികച്ചും സന്തുഷ്ടർ. 

നെൽകൃഷിക്കു കൈവന്ന ഉണർവ് കോഴഞ്ചേരിയില്‍ മറ്റു വിളകളുടെ കൃഷിക്കും പ്രചോദനമായെന്ന് പദ്ധതികൾക്കെല്ലാം പിൻതുണ നൽകുന്ന കൃഷി ഒാഫിസർ സി. കവിത പറയുന്നു. വാഴ, കിഴങ്ങുവർഗങ്ങൾ എന്നിവയുടെയെല്ലാം കൃഷിവിസ്തൃതി വർധിച്ചിരിക്കുന്നു. കോഴഞ്ചേരിക്കാർക്ക് ഇനി ഈ കൃഷിപ്പച്ചപ്പു കൈമോശം വരില്ലെന്നും കവിതയ്ക്ക് ഉറപ്പ്.  

ഫോൺ (കൃഷി ഒാഫിസർ): 9995429388

‘കൃഷിയുടെ പച്ചപ്പ് കോഴഞ്ചേരിക്കു തിരികെ കിട്ടിയിരിക്കുന്നു. ഇനിയും കൂടുതൽ പേരെ കൃഷിയിലേക്ക് നയിക്കുകയാണ് പുതിയ ഭരണസമിതിയുടെ ലക്ഷ്യം. കൃഷിക്ക് കൂടുതൽ ഉത്തേജനം പകരുന്ന പദ്ധതികൾ തന്നെയാണ് പുതിയ ഭരണസമിതി വിഭാവനം ചെയ്യുന്നതും’ – ജിജി വർഗീസ് ജോൺ (കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്)

English summary: Paddy Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com