ADVERTISEMENT

ആളുയരം മാത്രമുള്ള ആയിരക്കണക്കിനു മാന്തൈകള്‍ ഇത്തവണയും തളിരണിഞ്ഞു. ഇത് അദ്ഭുത തൈകളാണ്. കാരണം ഇവ സമൃദ്ധമായി പൂക്കുകയും പിന്നീട് കായ്ക്കുകയും ചെയ്യുമ്പോള്‍ വെള്ളിവെളിച്ചത്തിലെത്തുന്നത് പരീക്ഷണ തല്‍പ്പരരായ ഒരു കൂട്ടം ശാസ്ത്രജ്ഞരുടെയും അവര്‍ക്ക് സകല പിന്തുണയും കൊടുക്കുന്ന കാര്‍ഷിക വ്യവസായ ഗ്രൂപ്പിന്റെയും ഇച്ഛാശക്തി കൂടിയാണ്. പൊള്ളാച്ചി-പഴനി റൂട്ടിലെ ഉദുമല്‍പ്പേട്ട ഇളയമുത്തൂര്‍ ഗ്രാമത്തില്‍ ആയിരക്കണക്കിന് ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന ജയിന്‍ ഗ്രൂപ്പിന്റെ ഫാമിലാണ് പരീക്ഷണ വിജയം പച്ചപ്പുചൂടി നില്‍ക്കുന്നത്.

അള്‍ട്രാ ഹൈഡെന്‍സിറ്റി പ്ലാന്റിങ് (യുഎച്ച്ഡിപി) രീതിയിലാണ് ഇവിടെ മാവ് നട്ടിരിക്കുന്നത്. ഈ രീതി അവലംബിച്ചു കൃഷി തുടങ്ങിയിട്ട് 16 വര്‍ഷമായി. ഓരോ വര്‍ഷവും ഇത് പുതുമയോടെ എടുത്തുപറയേണ്ടതുണ്ട്. കാരണം പഴകും തോറും വിളവ് കൂടിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ഓരോ വര്‍ഷവും അടയാളപ്പടുത്തുന്നത് വിമര്‍ശകര്‍ക്കുമേല്‍ (അവരില്‍ കൃഷിശാസ്ത്രജ്ഞര്‍കൂടി ഉള്‍പ്പെടും) ജയിനിലെ കൃഷി ശാസ്ത്രജ്ഞരും ജീവനക്കാരും നേടുന്ന മധുരവിജയം കൂടിയാണ്.

മാവു നടുന്നതിന്റെ പരമ്പരാഗത ശൈലിയില്‍ നിന്നുള്ളമാറിയുള്ള സഞ്ചാരം കൂടിയാണ് ഹൈ ഡെന്‍സിറ്റി പ്ലാന്റിങ്. തൈകള്‍ തമ്മിലുള്ള അകലം കുറവാണ്. ഒരേക്കറില്‍ 600 തൈകള്‍ വരെനടാം. വ്യക്തമായ ആസൂത്രണത്തടെയുള്ള പരിചരണം ഉറപ്പാക്കാമെങ്കില്‍ വന്‍ വിളവുതന്നെ ഈ മാവുകളില്‍ നിന്നു പ്രതീക്ഷിക്കാം.

ഇലകളും കമ്പുകളും വെട്ടിയൊതുക്കി മരത്തിന്റെ വളര്‍ച്ച നിയന്ത്രിക്കുന്നതാണ് പ്രധാനം. ഉയരം കുറയ്ക്കണം. വശങ്ങളിലേക്കുള്ള വളര്‍ച്ചയും നിയന്ത്രിക്കണം. അതായത് അനൂകൂല സാഹചര്യങ്ങളില്‍ 30 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരമാണ് മാവ്. ഇതിനെ കുള്ളനാക്കി നിര്‍ത്തി കൂടുതല്‍ വിളവിന് പാകമാക്കണം എന്നര്‍ഥം. ചെടി 45 മുതല്‍ 60 സെന്റീമീറ്റര്‍ വരെ ഉയരത്തിലെത്തുമ്പോള്‍ പ്രധാന മുകുളം നുള്ളിക്കളയും. ഉപശാഖകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ ശാഖകള്‍ക്ക് വളര്‍ച്ചയെത്തുമ്പോള്‍ ഇതില്‍ ഒന്നോ രണ്ടോ എണ്ണമേ നിലനിര്‍ത്തൂ. മറ്റുള്ളവ ചെത്തിക്കളയും. ഇലകള്‍ വെട്ടിയൊതുക്കുന്നതിനും തുല്യ പ്രാധാന്യമുണ്ട്. സാധാരണ വിളവെടുപ്പ് കഴിഞ്ഞാലുടന്‍ ഇതു ചെയ്യും. മാവുകളിലെ 93 ശതമാനം വരെ ഇലകളും ഈ സമയത്ത് ഒഴിവാക്കും.

jain-group-farm-2
മാവ് കായ്ച്ചു തുടങ്ങിയപ്പോള്‍

ഹൈ ഡെന്‍സിറ്റി പ്ലാന്റേഷന്‍ രീതി വഴി മൂന്നിരട്ടി വരെ അധിക വിളലഭിക്കുമെന്ന് ജയിന്‍ റിസര്‍ച്ച് ഫാമിലെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. ജയിന്‍ ഗ്രൂപ്പ്തന്നെ വികസിപ്പിച്ചെടുത്തിട്ടുള്ള ഇറിഗേഷന്‍ സിസ്റ്റം ഉപയോഗിച്ചാല്‍ വെള്ളത്തിന്‌റെ ഉപയോഗത്തിലും ഗണ്യമായ കുറവുണ്ടാകും. മൂന്നാം വര്‍ഷം മുതല്‍ മാവ് പൂത്തുതുടങ്ങും എന്നതാണ് മറ്റൊരു പ്രത്യേകത. പരമ്പരാഗത പ്ലാന്റിങ് രീതിയില്‍ ഇതിന് ഏഴു വര്‍ഷം വരെ എടുത്തേക്കാം. ഹൈഡെന്‍സിറ്റി ശൈലിയില്‍ തൈകള്‍ പരമാവധി വളം വലിച്ചെടുക്കുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

സാധ്യതകള്‍ കേരളത്തില്‍

വലിയ കാര്‍ഷിക സ്വപ്നങ്ങള്‍ ചെറിയ സ്ഥലങ്ങളിലേക്ക് പരിമിതപ്പെടുത്തേണ്ടി വരുന്നവരാണ് കേരളീയര്‍. സ്ഥലമില്ലായ്മതന്നെ പ്രശ്‌നം. ഇങ്ങനെയുള്ളവര്‍ക്ക് വലിയൊരു അവസരമാണ് ഹൈഡെന്‍സിറ്റി പ്ലാന്റിങ് രീതി തുറന്നു കൊടുക്കുന്നത്. നേരത്തെ ഫലം തന്നു തുടങ്ങുന്നതിനാല്‍ കര്‍ഷകര്‍ക്ക് തീര്‍ത്തും ആശ്രയിക്കാവുന്ന രീതിയാണിത്.

മഹാരാഷ്ട്രയിലെ ജലഗാവില്‍ ഫ്രൂട്ട് പള്‍പ്പ്‌നിര്‍മാണം ഫാമിങ്, അഗ്രോ ഇന്‍ഡസ്ട്രി എന്നീ മേഖലകളില്‍ മുദ്രപതിപ്പിച്ച ജയിന്‍ ഗ്രൂപ്പ് കാര്‍ഷികപരീക്ഷണങ്ങളുമായി തെക്കേ ഇന്ത്യയിലേക്ക് വന്നപ്പോള്‍ തിരിച്ചടി നേരിടുമെന്ന് പ്രവചിച്ചവര്‍ ഏറെയായിരുന്നുവെന്ന് ഫാമിന് നേതൃത്വം നല്‍കുന്ന ചീഫ് അഗ്രോണമിസ്റ്റ് ഡോ. സോമന്‍ ഓര്‍ക്കുന്നു. 

jain-group-farm
കര്‍ഷകര്‍ക്ക് കൃഷിരീതി വിശദീകരിച്ചു കൊടുക്കുന്ന ജയിനിലെ ശാസ്ത്രജ്ഞന്‍ ഡോ. പി. സോമന്‍

'ഈ രീതിയില്‍ നിങ്ങള്‍ക്ക് അധികം മുന്നോട്ടുപോകാനാവില്ലെന്നും കാലം ചെല്ലുമ്പോള്‍ കുറേ തൈകള്‍ കളയേണ്ടിവരമെന്നൊക്കെ സൂചിപ്പിച്ചവരില്‍ സര്‍വകലാശാലകളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ വരെയുയണ്ടായിരുന്നു. എന്നാല്‍, ശാസ്ത്രീയമായുള്ള പ്രവര്‍ത്തനങ്ങളിലൂടെ തെക്കേ ഇന്ത്യയിലെയും പ്രത്യേകിച്ച് തമിഴ്‌നാട്ടിലെയും ഒട്ടേറെകര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും ഗ്രാമീണര്‍ സംഘമായി ഞങ്ങളുടെ പ്രവര്‍ത്തങ്ങള്‍ കണ്ടു പഠിക്കാന്‍ ഇവിടെ എത്തുന്നു. ഇതില്‍ 90 ശതമാനം പേരും ഈ രീതി പിന്തുടരുന്നു എന്നത് തൃപ്തികരമാണ്'-ഡോ. സോമന്‍ പറഞ്ഞു.

വിപണമൂല്യമുള്ള എല്ലാ പ്രധാന മാങ്ങകളും ഇങ്ങനെ വിളയിച്ചെടുക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. തോതാപുരി, അല്‍ഫോണ്‍സോ, സിന്ദൂരം, മല്ലിക തുടങ്ങിയ ഇനങ്ങള്‍ ജയിന്‍ ഫാമില്‍ വിജയകരമായി വിളയിച്ചെടുത്തു. വിസ്ത്രിതി അനുസരിച്ചാണെങ്കില്‍ ലോകത്ത് ഏറ്റവും കൂടതല്‍ സ്ഥലത്ത്മാവ് കൃഷി നടത്തുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഉല്‍പ്പാദനത്തിന്റെ കാര്യത്തിലാകട്ടെ ഏറെ പിറകിലും. ഈ വൈരുദ്ധ്യം മറികടക്കാനുള്ള ആലോചനകളില്‍ നിന്നാണ് ഹൈഡൈന്‍സിറ്റി പ്ലാന്റിങ് രീതി ഉരുത്തിരിഞ്ഞത്. സ്ഥലം, ജല ഉപയോഗം, മിതവളപ്രയോഗം, കുറഞ്ഞ കൂലിച്ചെലവ് തുടങ്ങി ആശാസ്യമായ ഒട്ടേറെ ഘടകങ്ങള്‍ ഒരു തോട്ടത്തിലേക്ക് കൊണ്ടുവരാമെങ്കില്‍ എന്തുകൊണ്ട് ഈ രീതി ഒന്നു പരീക്ഷിച്ചകൂടാ? ആശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഹ്രസ്വ പരിശീലനവും നല്‍കാന്‍ ജയിനിലെ വിദഗ്ധര്‍ സന്നദ്ധരാണ്.

ഫോണ്‍ (ഡോ. പി. സോമന്‍ 9443315947) 

English summary: Jains UHDP Mango plantation at Udumalpet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com