ADVERTISEMENT

വനാതിർത്തികളോടു ചേർന്ന സ്ഥലങ്ങളിലെ കാട്ടാന ശല്യം തടയാൻ ‘തേനീച്ച വേലി’ പരീക്ഷണം. കാട്ടിലെ വമ്പൻ മൃഗമാണെങ്കിലും ആനയ്ക്ക് കുഞ്ഞൻ തേനീച്ചകളെ ഭയമാണ്. അവയുടെ മൂളൽ കേട്ടാൽ ആനക്കൂട്ടം വഴി മാറും. കാട്ടാന ശല്യത്തിനെതിരെ ഈ തേനീച്ചപ്പേടി പരീക്ഷിച്ചു ഒരു പരിധിവരെ കുടകിലെ കർഷകർ വിജയം നേടിക്കഴിഞ്ഞു. 

വനത്തോടു ചേർന്ന ഗ്രാമങ്ങളുടെ അതിരുകളിൽ തേനീച്ചപ്പെട്ടി സ്ഥാപിച്ചതു ഫലം കണ്ടുതുടങ്ങി. വിളകൾ തിന്നാനെത്തുന്ന കാട്ടാനക്കൂട്ടം തേനീച്ചകളുടെ മൂളൽ കേൾക്കുമ്പോഴേ സ്ഥലം വിടുന്നു. കാട്ടാനക്കൂട്ടത്തിൽനന്ന് കൃഷി രക്ഷിക്കാൻ ഒരുപാടു ബുദ്ധിമുട്ടിയ കർഷകർ ഇപ്പോൾ ആശ്വാസത്തിലാണ്. ആനശല്യം തടയുന്നതിനൊപ്പം തേൻ അധികവരുമാനവുമായി. 

കർഷകരുടെ ഈ ശ്രമത്തെ പ്രോത്സാഹിപ്പിക്കാൻ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ (കെവിഐസി) പ്രോജക്ട് റീഹാബ് (റെഡ്യൂസിങ് എലിഫന്റ് ഹ്യൂമൻ അറ്റാക്സ് യൂസിങ് ബീസ്) എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. നഗർഹോള ദേശീയ ഉദ്യാനത്തിനും കടുവ സംരക്ഷണ കേന്ദ്രത്തിനും സമീപമുള്ള ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആനക്കൂട്ടം കൃഷിയിടങ്ങളിലേക്ക് എത്തുന്ന പാതകളിൽ തേനീച്ചപ്പെട്ടി സ്ഥാപിച്ചായിരുന്നു പരീക്ഷണത്തിനു തുടക്കം. ഈ പെട്ടികൾ നൂൽക്കമ്പി കൊണ്ട് പരസ്പരം ബന്ധിച്ചു. ആനകൾ കൃഷിയിടത്തേക്ക് പ്രവേശിക്കാനായി ഈ കമ്പിയിൽ തൊട്ടാലുടനെ തേനീച്ചക്കൂടിളകും. മൂളിയാർക്കുന്ന തേനീച്ചകളിൽ നിന്ന് രക്ഷപ്പെടാൻ ആനകൾ തിരിഞ്ഞോടുകയും ചെയ്യും. ഇതിനു പുറമേ തേനീച്ചപ്പെട്ടികൾ മരങ്ങളിൽ തൂക്കിയിട്ടിട്ടുമുണ്ട്. പ്രധാന സ്ഥലങ്ങളിൽ നൈറ്റ് വിഷൻ ക്യാമറകൾ സ്ഥാപിച്ച് ആനകളുടെ നീക്കം നിരീക്ഷിക്കുകയും ചെയ്യുന്നു. 

ആനകൾക്ക് ഒരുതരത്തിലുമുള്ള പരുക്കേൽപിക്കാതെ അവയെ പിന്തിരിപ്പിക്കാനാവുന്നു എന്നതാണ് തേനീച്ച വേലിയുടെ സവിശേഷത. ചെലവും വളരെ കുറവ്. കാട്ടാന ആക്രമണത്തിൽ കർഷകർ കൊല്ലപ്പെടുന്നത് തടയാനുമായി. 

English summary: Honey Bee Fencing Kudak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com