ADVERTISEMENT

ലോക്ഡൗൺ കാലത്ത് ജോലി വിട്ട് വീട്ടിലിരുന്നപ്പോൾ നേരിട്ട വിരസതയാണ് പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം വാരോട് നാഗത്ത് വീട്ടിൽ ഗായത്രിയെ നാടൻകോഴിവളർത്തലിൽ എത്തിച്ചത്. പഠിച്ചിറങ്ങി 12 വർഷം കൺസ്ട്രക്‌ഷൻ കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു ഗായത്രി. ‘ആദ്യ ലോക്ഡൗണിൽ നിർമാണമേഖലയും അടച്ചുപൂട്ടിയിരുന്നല്ലോ. സ്കൂൾ വിദ്യാർഥിനിയായ മകളുടെ ക്ലാസ്സുകളെല്ലാം ഓൺലൈനിലായി. മോളെ പഠനത്തിൽ സഹായിക്കാനായി ജോലി വിട്ടു. എന്നാൽ എല്ലാ ജോലികളും തീർത്താലും സമയം പിന്നെയും ബാക്കി. അങ്ങനെയാണ് ഒരു വർഷം മുൻപ് നാടൻകോഴികളെ വളർത്താൻ തുടങ്ങിയത്’, ഗായത്രി പറയുന്നു.

വീട്ടാവശ്യത്തിനുള്ള മുട്ടയ്ക്കായി ബിവി 380 ഇനമുണ്ടായിരുന്നതിനാൽ കോഴിവളർത്തൽ പരിചിതമായിരുന്നെന്ന് ഗായത്രി. അഴിച്ചു വിടാതെ കമ്പിവലക്കൂട്ടിൽ വളർത്താമെന്നതിനാൽ ജോലിക്കാലത്തും അവയുടെ പരിപാലനത്തിനു നേരം കിട്ടിയിരുന്നു. വീട്ടിലിരുന്നപ്പോൾ സങ്കരയിനത്തെ ഒഴിവാക്കി തനി പാലക്കാടൻ നാടനെത്തന്നെ വളർത്തിയാലോ എന്നായി. അങ്ങനെ ബി വി 380 ഒഴിവാക്കി അടയിരിക്കുന്ന ഏതാനും തനിനാടൻ പിടകളെയും ഒപ്പം തനി നാടൻ പൂവനെയും വാങ്ങി. അവയെ പുരയിടത്തിൽ അഴിച്ചുവിട്ടു വളർത്തി. മുട്ടയിട്ട്, അടയിരുന്ന്, കുഞ്ഞുങ്ങൾ വിരിഞ്ഞ് ചുരുങ്ങിയ നാളുകൊണ്ട് കോഴികളുടെ എണ്ണം മുപ്പതും നാൽപതുമൊക്കെയായി. ചെറിയ വിസ്തൃ തിയിലുള്ള പുരയിടത്തിൽ പരിപാലിക്കാനാവുന്ന എണ്ണത്തിനു പരിമിതിയുണ്ടല്ലോ. 

country-chicken-farming-1

കോഴികളെ വിൽക്കാൻ സമൂഹമാധ്യമങ്ങൾ തുണയായി. ക്രമേണ, ചെറുതല്ലാത്ത വരുമാനവും വന്നു തുടങ്ങി. ഡിമാൻഡ് കൂടിയപ്പോൾ 1500 രൂപ മുടക്കി 60 മുട്ടകൾ വയ്ക്കാവുന്ന ചെറിയൊരു ഇൻക്യുബേറ്റർ വാങ്ങി. നിലവിൽ നാടൻകോഴിക്ക് ഒട്ടേറെ അന്വേഷകരുണ്ടെന്നു ഗായത്രി. ‘ഗ്രാമശ്രീയും ഗ്രാമലക്ഷ്മിയുമൊന്നുമല്ലല്ലോ, തനി നാടൻ തന്നെയല്ലേ’ എന്ന് പ്രത്യേകം ചോദിക്കുന്നു അവര്‍.  തനി നാടൻകോഴിമുട്ടയുടെയും ഇറച്ചിയുടെയും ആരോഗ്യമേന്മയിലുള്ള വിശ്വാസം തന്നെയാണ് ആവശ്യക്കാർ വർധിക്കാൻ കാരണം. ഒപ്പം ചന്തമുള്ള നാടൻകോഴികളെ ചോദിക്കുന്ന വില നൽകി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരും കുറവല്ല. 

മുട്ട വിരിഞ്ഞ് 45 ദിവസം പ്രായമെത്തിയ കുഞ്ഞിനെ 200 രൂപ നിരക്കിൽ വിൽക്കുന്നതാണ് ഗായത്രിയുടെ രീതി. രോഗപ്രതിരോധത്തിനായി മുട്ടക്കോഴികൾക്കു നൽകുന്ന 5 വാക്സീനുകളും എടുത്ത ശേഷമാണ് വിൽപന. മുട്ടയുൽപാദനത്തിലും തനി നാടൻകോഴികൾ അത്ര മോശമല്ല. മികച്ച തീറ്റയും നല്ല പരിപാലനവുമെങ്കിൽ വർഷം 240 മുട്ട വരെ നൽകുന്ന നാടൻകോഴികളുണ്ടെന്നു ഗായത്രി. എത്ര നന്നായി പരിപാലിച്ചാലും മികച്ച മുട്ടയുൽപാദനത്തിൽ എത്താത്തവയുമുണ്ട്. നാടൻകോഴികളിൽത്തന്നെ ഉൽപാദനമികവുള്ളവയെ കണ്ടെത്തി വളർത്തി അവയുടെ കുഞ്ഞുങ്ങളെ വിരിയിക്കുകയാണ് പോംവഴി.  

country-chicken-farming-2

ഒരു തവണ തുടർച്ചയായി 15–16 മുട്ടയിട്ട ശേഷം പൊരുന്നയിരിക്കുന്നതാണല്ലോ നാടൻപിടയുടെ രീതി. മുട്ട ഇൻക്യുബേറ്ററിലാക്കി കോഴിയുടെ പൊരുന്നൽ മാറ്റി വിട്ടാൽ അധികം വൈകാതെതന്നെ അവ വീണ്ടും മുട്ടയിട്ടു തുടങ്ങും. അരി കഴുകുന്ന വെള്ളത്തിൽ രണ്ടു ദിവസം മുക്കി വിട്ടാൽ കോഴിയുടെ പൊരുന്നൽ പോകുമെന്നു ഗായത്രി. എന്നാൽ, തുടർച്ചയായി മുട്ടയുൽപാദിപ്പിക്കാനുള്ള ആരോഗ്യം ലഭിക്കുന്നതിനു മികച്ച തീറ്റ കൂടി നൽകണം. ചോളത്തവിട്, അരിത്തവിട്, അരി ചെറുതായി വേവിച്ചത്, വിപണിയിൽനിന്നു വാങ്ങുന്ന പോഷകത്തീറ്റ എന്നിവയും അതിനൊപ്പം ഔഷധ, ആരോഗ്യ ഗുണങ്ങളുള്ള പപ്പായ ഇല, ആര്യവേപ്പില, പച്ചമഞ്ഞൾ എന്നിവയും ചേർന്നതാണ് കോഴികൾക്കുള്ള നിത്യാഹാരം. 

മാസം 60 കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന രീതിയിൽ സംരംഭം എത്തിയാൽതന്നെ മോശമല്ലാത്ത വരുമാനം ഉറപ്പെന്നു ഗായത്രി. ഡിമാൻഡ് കൂടുകയല്ലാതെ കുറയുന്നില്ല. ചെറിയ സംരംഭം എന്ന നിലയിൽ കോഴിവളർത്തൽ മുൻപോട്ടു കൊണ്ടുപോകാൻ ദിവസം അധിക സമയം നീക്കിവയ്ക്കേണ്ട കാര്യവുമില്ല. ഭർത്താവ് രമേഷ് കുമാറും ആറാം ക്ലാസില്‍ പഠിക്കുന്ന മകൾ അഞ്ജലിയും എല്ലാറ്റിനും ഒപ്പമുള്ളതിനാൽ കോവിഡ് കാലത്തിന്റെ അനിശ്ചിതത്വങ്ങൾ നീങ്ങിയാൽ സംരംഭവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാനാണ്  ഗായത്രിയുടെ തീരുമാനം. 

ഫോൺ: 9846494887

English summary: Importance of Indigenous Breeds of Chicken 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com