ADVERTISEMENT

പന്നി, മുള്ളൻപന്നി, കുരങ്ങ്, മയിൽ, ആന... കർഷകന്റെ അധ്വാനം കവർന്നെടുക്കാൻ കാട്ടിൽ നിന്നെത്തുന്നവരുടെ ലിസ്റ്റ് ചെറുതല്ല. വൈദ്യുതി വേലി മുതൽ പതിമുഖം വരെ പല യുദ്ധമുഖങ്ങൾ തുറന്നെങ്കിലും കർഷകനു തുടർത്തോൽവിയാണ്. എന്നാൽ, മലപ്പുറം കരുവാരക്കുണ്ടിലെ കർഷകനായ മാത്യു സെബാസ്റ്റ്യൻ തോറ്റു പിൻമാറുന്നില്ല. അദ്ദേഹം ഒരു ജൈവായുധം നിർദേശിക്കുന്നു. ഇന്തൊനീഷ്യൻ സസ്യമായ സലാക്!

സ്നേക് ഫ്രൂട്ട് അഥവാ നാഗപ്പഴം എന്നും വിളിക്കാവുന്ന സസ്യമാണ് സലാക്. തണ്ടു മുതൽ ഇല വരെ കൂർത്ത മുള്ള്. ഇലയുടെ വശങ്ങളാകട്ടെ ബ്ലേഡ് പോലെ മൂർച്ചയേറിയതും. തൊട്ടാൽ മുറിയും. ഉറപ്പ്. ഇതുകാരണമാണു മൃഗങ്ങളൊന്നും അടുക്കാത്തത്. 5 വർഷം മുൻപു കാഞ്ഞിരപ്പള്ളിയിലെ നഴ്സറി വഴി ഇറക്കുമതി ചെയ്ത 5 തൈകൾ തോട്ടത്തിന്റെ തിർത്തികളിൽ കുഴിച്ചിട്ടിതാണ് മാത്യു സെബാസ്റ്റ്യൻ. ഇപ്പോൾ തന്റെ പറമ്പിലേക്ക് കാട്ടാന പോയിട്ട് മുള്ളൻപന്നി പോലും അടുക്കില്ലെന്ന് അദ്ദേഹം പറയുന്നു. 

പരീക്ഷണാർഥം കുഴിച്ചിട്ട ചെടികളിൽ നിന്നു രണ്ടു വർഷമായപ്പോഴേക്കും തടപൊട്ടിയുണ്ടായ തൈകൾ പിരിച്ചെടുത്തു തോട്ടത്തിന്റെ അതിർത്തികളിൽ കുഴിച്ചിട്ടിരിക്കുകയാണ് മാത്യു.

കൃഷി സംരക്ഷിക്കുന്നതിനൊപ്പം പഴം വിറ്റും കർഷകനു വരുമാനമുണ്ടാക്കാം എന്ന പ്രത്യേകതയുമുണ്ട്. ഇന്തൊനീഷ്യയിൽ പഴത്തിനു വേണ്ടിയാണ് ഇവ കൃഷി ചെയ്യുന്നത്. പാമ്പിന്റെ തോലുപോലുള്ള രൂപമായതുകൊണ്ടാണ് നാഗപ്പഴം എന്ന പേരു വന്നത്. കേരളത്തിൽ സുലഭമല്ലെങ്കിലും ഓൺലൈനായി വിൽക്കാം. നല്ല വില കിട്ടും. ചെടി നട്ട് 4 വർഷമാകുമ്പോഴേക്കും കായുണ്ടാകും. നടാനാഗ്രഹിക്കുന്നവർ ഗുലാപ്പസിർ എന്നയിനം സലാക് തന്നെ വാങ്ങുന്നതാണു നല്ലതെന്നു മാത്യു സെബാസ്റ്റ്യൻ പറയുന്നു. 

വ്യത്യസ്തമായ പഴത്തോട്ടം

കേരളാംകുണ്ട് വെള്ളച്ചാട്ടത്തിനു മുകൾ ഭാഗത്തായാണ് മാത്യു സെബാസ്റ്റ്യന്റെ തോട്ടം. അപൂർവ ചെടികളും പഴവർഗങ്ങളും കൃഷി ചെയ്യാൻ മാത്യുവിന് പ്രത്യേക താൽപര്യമാണ്. അതുകൊണ്ടുതന്നെ വിയറ്റ്നാം ഇഞ്ചി, ബർമീസ് ഗ്രേപ്, ആഞ്ഞിലി വിഭാഗത്തിൽപ്പെട്ട മരാങ്ക്, ബ്ലേഡ് വച്ച് പോലും മുറിക്കാവുന്ന ചക്ക പോലുള്ള ചെമ്പടക്ക്, ഫിലോസാൻ, മാങ്കോസ്റ്റിൻ, ജമൈക്കൻ സ്റ്റാർ ഫ്രൂട്ട്, കുരുവില്ലാത്ത ചക്ക, ദൂരിയാൻ തുടങ്ങിയവയൊക്കെ കൃഷിയിടത്തിലുണ്ട്. അമൃത്, നാഗപ്പൂമരം തുടങ്ങിയ ഔഷധച്ചെടികളിൽ നട്ടാൽ കീടങ്ങളെയും ഒഴിവാക്കാമെന്ന് അദ്ദേഹം പറയുന്നു.

ഫോൺ: 9447403470 

English summary: Snake fruit for the prevention of wild animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com