കർഷകൻ ഒരു ഡോക്ടറാവണം, പഠിച്ചു നേടുന്ന ഡോക്ടറേറ്റ് അല്ല...
Mail This Article
ഏതൊരു കന്നുകാലി ഫാമിന്റെയും വിജയം അവിടുത്തെ പശുക്കളുടെ ആരോഗ്യമാണ്. പശുക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് രോഗസാധ്യതയും കൂടും. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് ഉടനടി ചികിത്സ നൽകിയിരിക്കണം.
ചെറിയ ഫാമുകളിലെ പശുക്കളെ നിരീക്ഷിക്കാൻ എളുപ്പമുണ്ടെങ്കിലും വലിയ ഫാമുകളിലെ സ്ഥിതി അതല്ല. എങ്കിൽ പോലും എത്ര പശുക്കളുണ്ടോ അത്രയും എണ്ണത്തിനെ കൃത്യമായി നിരീക്ഷിക്കാൻ ഓരോ കർഷകനും കഴിഞ്ഞിരിക്കണം. രോഗത്തിന്റെ തുടക്കത്തിൽത്തന്നെ ചികിത്സ നൽകാൻ കഴിഞ്ഞാൽ പശുവിന്റെ ആരോഗ്യത്തിലും പാലുൽപാദനത്തിലും തീറ്റയെടുപ്പിലും അധികം വ്യത്യാസം വരില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുകയുമില്ല.
വ്യാവസായികാടിസ്ഥാനത്തിലുള്ള കന്നുകാലിവളർത്തലിൽ ദഹനപ്രശ്നമാണ് സ്ഥിരം വില്ലൻ. അതുകൊണ്ടുതന്നെ എപ്പോഴെങ്കിലും പശു തീറ്റ എടുക്കാൻ മടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ചികിത്സ ലഭ്യമാക്കിയിരിക്കണം. പിന്നീട് നോക്കാം എന്ന് കരുതാൻ പാടില്ലെന്നാണ് കുറവിലങ്ങാട് കോഴായിലുള്ള വട്ടമുകളേൽ ഡെയറി ഫാം ഉടമ ബിജുമോൻ തോമസിന് പറയാനുള്ളത്. വൈകുന്തോറും പ്രശ്നം രൂക്ഷമാവുകയാണ് ചെയ്യുക.
കർഷകൻ ഒരു ഡോക്ടർ ആവണമെന്നാണ് ബിജുമോന്റെ അഭിപ്രായം. അതായത് പശുക്കളുടെ കണ്ണിൽ നോക്കി രോഗമുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിരിക്കണം. എന്നാൽ, അത് പെട്ടെന്ന് നേടാൻ കഴിയുന്ന അറിവല്ല. പശുക്കളെ പരിപാലിച്ച് അവയുമായുള്ള സമ്പർക്കത്തിലൂടെ ആർജിച്ചെടുക്കുന്ന അറിവാണത്.
രോഗങ്ങൾ തിരിച്ചറിയുന്നതിനെക്കുറിച്ച് ബിജുമോന് പറയാനുള്ളത് ഇങ്ങനെയാണ്. വിഡിയോ കാണാം.