ADVERTISEMENT

കേരളത്തില്‍ വരുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കന്നുകാലികളില്‍ കുളമ്പ് രോഗവ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുണ്ടെന്ന് ദേശീയ വെറ്ററിനറി എപിഡെമിയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ( National Institute of Veterinary Epidemiology and Disease Informatics- NIVEDI) മുന്നറിയിപ്പ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള ജന്തുരോഗ ജാഗ്രതാസംവിധാനമായ NADRES ( National Animal Disease Referral Expert System) ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് സംസ്ഥാനത്തിന് നല്‍കിയത്. കുളമ്പ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട് അതീവ വ്യാപനസാധ്യത വിലയിരുത്തുന്ന ഹൈ റിസ്‌ക് കാറ്റഗറിയിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ പലയിടങ്ങളിലും കുളമ്പ് രോഗം കണ്ടുവരുന്ന സാഹചര്യത്തില്‍ തങ്ങളുടെ ക്ഷീരസംരംഭങ്ങളില്‍ രോഗം വരാതിരിക്കാനും വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപനം ഉണ്ടാകാതിരിക്കാനും കര്‍ഷകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും വന്നിട്ടുള്ള കന്നുകാലികളില്‍നിന്നോ വാക്‌സീന്‍ ഇടവേള നീണ്ടതിനാല്‍ വാക്‌സീന്‍ പ്രതിരോധം നഷ്ടപ്പെട്ട കന്നുകാലികളില്‍ നിന്നോ ഉണ്ടായ വൈറസ് വ്യാപനമാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയതിന്റെ കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം. ആറു മാസത്തെ ഇടവേളകളില്‍ കര്‍ഷകരുടെ വീടുകളിലെത്തി കന്നുകാലികള്‍ക്കും പന്നികള്‍ക്കും നിര്‍ബന്ധിത കുളമ്പുരോഗ വാക്സീന്‍ നല്‍കുന്നത് കോവിഡ് പ്രതിസന്ധി കാരണം മുടങ്ങിയതും രോഗവ്യാപനത്തിന് ആക്കം കൂടിയിട്ടുണ്ട്.

കുളമ്പുരോഗ പ്രതിരോധത്തിന് അഞ്ച് മുന്‍കരുതലുകള്‍

1. വായുവിലൂടെയും, രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ കന്നുകാലികളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെയുമാണ് കുളമ്പുരോഗം പ്രധാനമായും പടരുന്നത്. രോഗം ബാധിച്ച കന്നുകാലികളുടെ ചാണകവും ശരീരസ്രവങ്ങളും കലര്‍ന്ന് രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയും രോഗം വ്യാപിക്കും. കറവക്കാര്‍ വഴിയും ഫാമിലെത്തുന്ന വാഹനങ്ങളിലൂടെയും ഫാം ഉപകരണങ്ങളിലൂടെയുമെല്ലാം രോഗബാധയുള്ള സ്ഥലങ്ങളില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് രോഗം പടരാം. തണുത്തതും ഈര്‍പ്പമുള്ളതുമായ  അന്തരീക്ഷം കാറ്റിലൂടെയുള്ള രോഗാണു വ്യാപനം എളുപ്പമാക്കും

രോഗവ്യാപന മുന്നറിയിപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ ഡെയറി ഫാമുകളില്‍ അനാവശ്യ സന്ദര്‍ശകരുടെയും, വാഹനങ്ങളുടെയും പോക്കുവരവ് നിയന്ത്രിക്കണം. പുറത്തുനിന്ന് വരുന്നവര്‍ ഫാമില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അവരുടെ വാഹനങ്ങളും പാദരക്ഷകളും മതിയായി അണുവിമുക്തമാക്കണം. ഇതിനായി ഫാമിന്റെ ഗേറ്റിലും തൊഴുത്തിന്റെ കവാടത്തിലും ബ്ലീച്ച് ലായനിയോ അലക്കുകാര ലായനിയോ നിറച്ച് പ്രത്യേകം ഫൂട്ട് ബാത്ത് ടാങ്ക്  ക്രമീകരിക്കാം. ഇതിലൂടെ പാദം നനഞ്ഞ് ആളുകളെയും ടയര്‍ നനഞ്ഞ് വാഹനങ്ങളെയും ഫാമില്‍ പ്രവേശിപ്പിക്കണം. പുറത്തുനിന്ന് ഫാമിലേക്കുള്ള ഉപകരണങ്ങള്‍ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളില്‍ കയറ്റാവൂ. 

2. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള കന്നുകാലികളുടെ പോക്കുവരവും, അവിടെ നിന്നും പശുക്കളെ വാങ്ങുന്നതും വില്‍ക്കുന്നതും പുല്ലും വൈക്കോലും ശേഖരിക്കുന്നതും താല്‍ക്കാലികമായി ഒഴിവാക്കണം. 

3. രോഗം ബാധിച്ച പശുക്കളുള്ള ഫാമുകള്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും കന്നുകാലി, പന്നി മാംസ വില്‍പന കേന്ദ്രങ്ങളിലും പോയി വന്നതിനുശേഷം വസ്ത്രവും പാദരക്ഷയും മാറാതെ ഫാമിനുള്ളില്‍ കയറി പശുക്കളുമായി ഇടപഴകരുത്. ഫാമിനകത്ത്  ഉപയോഗിക്കാന്‍ പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും കരുതുന്നത് ഉചിതമാണ്.

4. പുതിയ പശുക്കളെ വാങ്ങുമ്പോള്‍ ആറു മാസം മുമ്പ് വരെ കുളമ്പ് രോഗം ബാധിച്ചിട്ടില്ല എന്നുറപ്പുള്ള പ്രദേശങ്ങളില്‍ നിന്നോ പ്രതിരോധ കുത്തിവയ്പ്  നടത്തി മൂന്നാഴ്ചകള്‍ക്ക് ശേഷം മാത്രമോ വാങ്ങുന്നതാണ് ഉത്തമം. പുതുതായി പശുക്കളെ ഫാമില്‍ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് മൂന്നാഴ്ച മുഖ്യ ഷെഡില്‍ നിന്നും  പ്രത്യേകം മാറ്റി പാര്‍പ്പിച്ച് / ക്വാറന്റൈന്‍  പരിചരണം നല്‍കണം. ഇങ്ങനെ പശുക്കള്‍ക്ക് ക്വാറന്റൈന്‍ ഉറപ്പാക്കുന്നതില്‍ ഒരു പിഴവും വരാന്‍ പാടില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന കുളമ്പ് രോഗ പ്രതിരോധകുത്തിവയ്പ് നല്‍കിയതായി ഉറപ്പില്ലാത്ത കന്നുകാലികള്‍ ആണെങ്കില്‍ അവയ്ക്ക് ക്വാറന്റൈന്‍ കാലയളവില്‍ പ്രതിരോധകുത്തിവയ്പ് നല്‍കണം. കുത്തിവയ്പ് നല്‍കി മൂന്നാഴ്ചക്ക് ശേഷം മാത്രം ഇവയെ ഫാമിലെ മറ്റ് പശുക്കള്‍ക്കൊപ്പം ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.

5. ആറു മാസത്തെ ഇടവേളയില്‍ നല്‍കുന്ന പ്രതിരോധ കുത്തിവയ്പിലൂടെ മാത്രമേ കുളമ്പ് രോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുകയുള്ളൂ. പശുക്കിടാങ്ങള്‍ക്ക് 4 മാസം പ്രായമെത്തുമ്പോഴും പന്നികുഞ്ഞുങ്ങള്‍ക്ക് 3 മാസം പ്രായമെത്തുമ്പോഴും ആദ്യ കുളമ്പുരോഗപ്രതിരോധകുത്തിവയ്പ് നല്‍കണം. ആദ്യ കുത്തിവയ്പ് നല്‍കി മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് നല്‍കണം. 4 മുതല്‍ 6 മാസം വരെ ഈ പ്രതിരോധശേഷി നിലനില്‍ക്കും. പിന്നീട് ഓരോ ആറു മാസം കൂടുമ്പോഴും കൃത്യമായി കുത്തിവയ്പ് ആവര്‍ത്തിയ്ക്കണം. 

എത്ര പ്രാവശ്യം രോഗപ്രതിരോധ കുത്തിവയ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്. സ്ഥിരമായി ആറു മാസത്തിലൊരിക്കല്‍ കുത്തിവയ്പ് എടുക്കുന്ന പശുക്കള്‍ക്കും പന്നികള്‍ക്കും തൃപ്തികരമായ പ്രതിരോധശേഷി ലഭിക്കുകയും രോഗസാധ്യത കുറയുകയും ചെയ്യുന്നു. ഒന്നോ രണ്ടോ കുത്തിവയ്പ് എടുത്തതുകൊണ്ടു മാത്രം രോഗം വരാതിരിക്കണമെന്നില്ല. ഇവയില്‍ തീവ്രത കുറഞ്ഞ രീതിയില്‍ രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. കിടാരികള്‍ക്ക് പശുക്കളെക്കാള്‍ രോഗസാധ്യതയുമുണ്ട്. 

സര്‍ക്കാര്‍ മൃഗാശുപത്രികള്‍ മുഖേനെയുള്ള ഈ വര്‍ഷത്തെ സമ്പൂര്‍ണ്ണ കന്നുകാലി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ഉടനെ ആരംഭിക്കും. 

കുളമ്പ് രോഗവാക്‌സീന്‍ തങ്ങളുടെ കന്നുകാലികള്‍ക്കും പന്നികള്‍ക്കും ലഭിച്ചു എന്ന കാര്യം ഉറപ്പാക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണം. 7 മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ പശുക്കളെ കുളമ്പ് രോഗവാക്‌സീന്‍ നല്‍കുന്നതില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കാമെങ്കിലും പ്രസവശേഷം വാക്‌സീന്‍ നല്‍കണം.  കുളമ്പുരോഗ വാക്‌സീന്‍ സ്വകാര്യ വാക്‌സീന്‍ വിതരണ സ്ഥാപനങ്ങള്‍ വഴിയും ഇപ്പോള്‍ സംസ്ഥാനത്ത് ലഭ്യമാണ്. നിരവധി ക്ഷീരകര്‍ഷക കൂട്ടായ്മകള്‍ സ്വകാര്യ വാക്‌സീന്‍ വിതരണ സ്ഥാപനങ്ങള്‍ വഴിയുള്ള വാക്‌സീന്‍ കര്‍ഷകര്‍ക്ക് ചുരുങ്ങിയ ചിലവില്‍ ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്.

കുളമ്പുരോഗബാധ സംശയിച്ചാല്‍

വൈറസ് പശുക്കളിലെത്തിയാല്‍ രണ്ട് മുതല്‍ പതിനാല് ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ശക്തമായ പനി, വിറയല്‍, ശരീരവേദന കാരണം നടക്കാനുള്ള പ്രയാസം, തീറ്റമടുപ്പ്, അയവെട്ടാതിരിക്കല്‍, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞ് നൂലുപോലെ പുറത്തേക്ക് ഒലിച്ചിറങ്ങല്‍, മൂക്കൊലിപ്പ് എന്നിവയാണ് പ്രാരംഭരോഗലക്ഷണങ്ങള്‍. കറവയുള്ള പശുക്കളില്‍ പാലുല്‍പ്പാദനം ഒറ്റയടിക്ക് കുറയും. വായ തുറന്നടയ്ക്കുമ്പോള്‍ ഉമിനീര്‍ പതഞ്ഞ് 'ചപ്, ചപ്' എന്ന ശബ്ദം കേള്‍ക്കാം. തുടര്‍ന്ന് ഒന്നോ രണ്ടോ ദിവസത്തിനകം വായയിലും നാക്കിലും മോണയിലും മൂക്കിലും അകിടിലും കുളമ്പുകള്‍ക്കിടയിലും ചുവന്ന് തിണര്‍ത്ത് പൊള്ളലേറ്റതിന് സമാനമായ കുമിളകള്‍ കണ്ടുതുടങ്ങും. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങള്‍ ആയി തീരും. വ്രണങ്ങളില്‍ പുഴുബാധക്കും സാധ്യത ഏറെ. പുഴുബാധയേറ്റാല്‍ പശുക്കള്‍ കൈകാല്‍ നിരന്തരം കുടയുന്നതായി കാണാം. വ്രണങ്ങളില്‍ മുറിവുണക്കത്തിന് മതിയായ ചികിത്സ നല്‍കിയില്ലങ്കില്‍ കുളമ്പ് അടര്‍ന്നു പോവുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ വരാം.

രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. രോഗം വന്ന കന്നുകാലികളുമായി  മറ്റുള്ളവയ്ക്ക്  സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും തടയണം. രോഗം ബാധിച്ചവയെ മാറ്റി പാര്‍പ്പിക്കണം. രോഗം ബാധിച്ച പശുക്കളുടെ പാലില്‍ വൈറസ് സാന്നിധ്യം ഉണ്ടാവുമെന്നതിനാല്‍ പശുക്കിടാക്കളെ കുടിപ്പിക്കരുത്. പാല്‍ തിളപ്പിക്കാതെ പുറത്തുകൊണ്ടുപോവുന്നതും ഒഴിവാക്കണം. തിളപ്പിക്കുമ്പോള്‍ വൈറസ് പൂര്‍ണ്ണമായും നശിക്കുന്നതിനാല്‍ പാല്‍ വീട്ടാവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്.

ജൈവാവശിഷ്ടങ്ങള്‍ നീക്കിയ ശേഷം രോഗം ബാധിച്ച കന്നുകാലികളെ പാര്‍പ്പിച്ച തൊഴുത്തും പരിസരവും ഫാമിനുള്ളില്‍ ഉപയോഗിക്കുന്ന പാദരക്ഷയുള്‍പ്പെടെ എല്ലാ ഉപകരണങ്ങളും 4% അലക്കുകാര ലായനി, 3 % ബ്ലീച്ചിങ് പൗഡര്‍ ലായനി എന്നിവയിലേതെങ്കിലും ഉപയോഗിച്ച് കഴുകി വൈറസ് വിമുക്തമാക്കണം. തൊഴുത്തിലും പരിസരങ്ങളിലും  ബ്ലീച്ചിങ് പൗഡര്‍ വിതറുകയും ചെയ്യാം.  രോഗമില്ലാത്ത പശുക്കളെ പരിപാലിച്ചതിന് ഒടുവില്‍ മാത്രമേ രോഗം ബാധിച്ചവയുമായി ഇടപഴകാന്‍ പാടുള്ളു.

ആരംഭത്തില്‍ തന്നെ അനുബന്ധ അണുബാധകള്‍ക്കെതിരെയും ലക്ഷങ്ങളുടെ തീവ്രത കുറയ്ക്കാനും വിദഗ്ധ ചികിത്സയും, ശാസ്ത്രീയ പരിചരണവും ഉറപ്പുവരുത്തിയാല്‍ സാധാരണനിലയില്‍ രണ്ടാഴ്ചകൊണ്ട് പശുക്കള്‍ ആരോഗ്യം വീണ്ടെടുക്കും. എങ്കിലും പഴയ ഉത്പാദനമികവും പ്രത്യുത്പാദന ക്ഷമതയും വീണ്ടെടുക്കാന്‍ രോഗത്തില്‍ നിന്ന് രക്ഷപ്പെട്ട പശുക്കള്‍ക്ക് കഴിയാറില്ല.

English summary: Foot and mouth disease may spread to kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com