ADVERTISEMENT

കേരത്തിന്റെ നാടായ കേരളത്തിലെ തെങ്ങുകൃഷി  ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും ഈ മേഖ ലയില്‍ മികച്ച സാധ്യതകൾ ഇപ്പോഴുമുണ്ടെന്ന് കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സിപിസി ആർഐ) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി. തമ്പാൻ. മലയാള മനോരമ കർഷകശ്രീയും പാരച്യൂട്ട് കൽപവൃക്ഷയും ചേര്‍ന്ന്  നാളികേരദിനമായ സെപ്റ്റംബർ രണ്ടിന് നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേ ഹം. ‘തെങ്ങിൽനിന്നു കൂടുതൽ വിളവും ആദായവും’ എന്ന  വെബിനാറിൽ കർഷകശ്രീ എഡിറ്റോറിയൽ പ്രതിനി ധി ജോബി ജോസഫ് തോട്ടുങ്കൽ മോഡറേറ്ററായി. കായംകുളം സിപിസിആർഐ  പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ചന്ദ്രിക മോഹന്‍,   പാരച്യൂട്ട് കൽപവൃക്ഷ  പ്രതിനിധി കെ. അച്യുതൻകുട്ടി എന്നിവര്‍ ക്ലാസെടുത്തു

തെങ്ങിനങ്ങൾ, പരിപാലനം

ഉൽപാദനം കുറഞ്ഞ  തെങ്ങുകൾ വെട്ടിമാറ്റി മികച്ച ഇനങ്ങളുടെ ഗുണമേന്മയുള്ള തൈകൾ നട്ടുപിടിപ്പിക്കാൻ കർഷകർ ശ്രദ്ധിക്കണമെന്നു ഡോ. സി. തമ്പാൻ നിര്‍ദേശിച്ചു. സ്വന്തം  ആവശ്യമനുസരിച്ചുവേണം ഇനങ്ങൾ തിരഞ്ഞെടുക്കാൻ. കുറിയ ഇനം തെങ്ങുകളോട് കേരളത്തിലെ കർഷകർക്ക് താൽപര്യമേറിയിട്ടുണ്ട്. എന്നാൽ, ഇവ ഇളനീരിനു പറ്റിവയെങ്കിലും കൊപ്രയാക്കി വെളിച്ചെണ്ണയുൽപാദനത്തിന് യോജ്യമല്ല. 

ശരാശരി മൂന്നാം വർഷം കായ്ച്ചുതുടങ്ങുന്ന കുറിയ ഇനങ്ങൾക്ക് ആയുർദൈർഘ്യം കുറവാണ്.  അതേസമയം നെടിയ ഇനങ്ങൾ ആറാം വർഷമേ കായ്ച്ചു തുടങ്ങുകയുള്ളൂ എന്നാല്‍ ആയുസ്സ് കൂടും. തേങ്ങ കൊപ്രയ്ക്കും വീട്ടാവശ്യത്തിനും ഏറ്റവും  യോജ്യം. സങ്കരയിനങ്ങൾക്കും നെടിയ ഇനങ്ങളുടെ ഗുണമുണ്ട്.

മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ തോട്ടങ്ങളിലെ ഉൽപാദനം മെച്ചപ്പെടുത്താം. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കണം സംയോജിത വളപ്രയോഗം. പ്രാഥമിക മൂലകങ്ങളും ദ്വിതീയ മൂലകങ്ങളും സൂക്ഷ്മ മൂലകങ്ങളും തെങ്ങിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്.  മണ്ണിൽ ആവശ്യമായ മൂലകങ്ങൾ വളപ്രയോഗത്തിലൂടെ നൽകുന്നതിനൊപ്പം മണ്ണിലെ ജൈവാംശം ഉയർത്തുകയും വേണം. കേരളത്തിലെ തോട്ടങ്ങളിലെ മണ്ണിൽ അമ്ലത കൂടുതലാണ്. അതിനാൽ ഒരു തെങ്ങിന് ഒരു കിലോ കുമ്മായം/ഡോളമൈറ്റ്, രാസവളങ്ങൾ നൽകുന്നതിന് ഒരാഴ്ച മുൻപ് നൽകണം. മഗ്നീഷ്യത്തിന്റെയും ബോറോണിന്റെയും അഭാവം പരിഹരിക്കുന്നതിന് മഗ്നീഷ്യം സൾഫേറ്റ് 500 ഗ്രാം, ബോറോക്സ് 100 ഗ്രാം എന്നിങ്ങനെ നൽകണം. 

വർഷത്തിൽ രണ്ടു തവണ എന്ന രീതിയിലായിരിക്കണം രാസവളപ്രയോഗം. കാലവർഷത്തിന്റെ അവസാനത്തോടെ തടം തുറന്ന് ജൈവവളം ചേർത്തുകൊടുക്കണം. ഒരു തെങ്ങിന് 50 കിലോ ജൈവവളമെങ്കിലും ‌നൽകണമെന്നതാണ് ശുപാർശ. 

രോഗകീടരോഗ നിയന്ത്രണം

രോഗമെന്തെന്നും കീടമെന്തെന്നും തിരിച്ചറിയുകയാണ് ആദ്യം വേണ്ടതെന്നു ഡോ. ചന്ദ്രിക മോഹൻ കര്‍ഷകരെ ഉപദേശിച്ചു. ഇതിനായി തെങ്ങിൻതൈ നടുന്നതു മുതൽ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. കൊമ്പൻചെല്ലിയാണ് തെങ്ങുകളുടെ പ്രധാന ശത്രു. തൈ വളഞ്ഞു വളരുന്നതിനും പൂങ്കുല കരിയുന്നതിനും തൈയുടെ നാമ്പ് ഉണങ്ങുന്നതിനുമെല്ലാം പിന്നിൽ കൊമ്പൻചെല്ലിതന്നെ. ചാണകക്കുഴി, കമ്പോസ്റ്റ് കുഴി, അഴുകിയ തെങ്ങ്, തെങ്ങിൻകുറ്റി തുടങ്ങിയവയിലാണ് ചെല്ലി മുട്ടയിട്ട് പെരുകുക. കൊമ്പൻചെല്ലിയെ പ്രതിരോധിക്കാൻ തോട്ടത്തിന്റെ ശുചിത്വം പ്രധാനം. ചെല്ലിക്ക് വളരാനുള്ള സാഹചര്യം ഒരുക്കരുത്.  തെങ്ങില്‍  ചെല്ലിയുടെ സാന്നിധ്യം കണ്ടാൽ അവയെ നീളമുള്ള ലോഹദണ്ഡ് ഉപയോഗിച്ച് കുത്തി പുറത്തെടുക്കാം. ശേഷം കുത്തിയ ഭാഗം വേപ്പിൻപിണ്ണാക്കും മണ ലും വച്ച് അടയ്ക്കണം. 

തൈ നട്ട് അന്നുതന്നെ അവയുടെ തിരിനാമ്പിനു താഴെയുള്ള ഓലക്കവിളുകൾക്കിടയിലേക്ക് പാറ്റാ ഗുളിക ഇറക്കി വച്ചു മണൽ ഉപയോഗിച്ച് അടയ്ക്കുക. വലിയ തൈകളുടെ 250 ഗ്രാം വേപ്പിൻപിണ്ണാക്ക് തുല്യ അളവിൽ മണലുമായി ചേർത്ത് ഓലക്കവിളുകളിൽ നിറയ്ക്കണം. ഇതല്ലെങ്കിൽ ഫെർടെറ എന്ന രാസസംയുക്തം സമാന രീതിയിൽ ഉപയോഗിക്കാം. അതല്ലെങ്കിൽ ഉടക്കുവല ഉപയോഗിച്ച് പൊതിഞ്ഞും തെങ്ങിൻതൈ സംരക്ഷിക്കാം. ചാണകക്കുഴി യിൽ പെരുവെലം നിക്ഷേപിക്കുന്നത് കൊമ്പൻചെല്ലിയുടെ പ്രാരംഭദശയിലെ വളർച്ചയെ പ്രതിരോധിക്കും. മെറ്റാ റൈസിയം എന്ന കുമിൾ ഉപയോഗിച്ചും കൊമ്പൻചെല്ലിയെ പ്രതിരോധിക്കാം.

വെബിനാറിന്റെ പൂർണരൂപം കാണാം

English summary: How To Get More Yield From Coconut Tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com