ADVERTISEMENT

അതിവേഗത്തിലുള്ള വളർച്ചയുടെ പേരിൽ വർഷങ്ങളായി ചീത്തപ്പേര് കേൾക്കുന്നവരാണ് ബ്രോയിലർ കോഴികൾ അഥവാ ഇറച്ചിക്കോഴികൾ. വർഷങ്ങളായുള്ള പരീക്ഷണങ്ങൾ വഴി വികസിപ്പിച്ചവയാണ് മികച്ച തീറ്റപരിവർത്തനശേഷിയും അതിവേഗ വളർച്ചയുമുള്ള ഇവ. അന്നജം, മാംസ്യം, കൊഴുപ്പ്, ജീവകങ്ങൾ എന്നിവ കൃത്യമായ നൽകിയാൽ 35–42 ദിവസംകൊണ്ട് 2 കിലോയിലധികം തൂക്കം കൈവരിക്കാൻ ഇക്കൂട്ടർക്കു കഴിയും. അതുതന്നെയാണ് പലപ്പോഴും ഹോർമോണും മന്ത് സ്രവവുമെല്ലാം കുത്തിവയ്ക്കുന്നുവെന്ന് പറഞ്ഞ് ഇറച്ചിക്കോഴികളെ തരം താഴ്ത്താനുള്ള കാരണവും.

ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെയും ക്രോയിലർ (kuroiler chicken– ക്രോയിലർ കോഴികളെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക) കോഴിക്കുഞ്ഞുങ്ങളെയും ഒരേ കൂട്ടിൽ, ഒരേ തീറ്റ നൽകി വളർത്തി ഇവ തമ്മിലുള്ള വ്യത്യാസം പങ്കുവയ്ക്കുകയാണ് അജൂസ് വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെ തൃശൂർ സ്വദേശിയായ അജിത് കുമാർ. ഈ രണ്ട് ഇനങ്ങളിലുംപെട്ട ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ വാങ്ങിക്കൊണ്ടുവന്ന് പ്രത്യേകം ഷെഡ്ഡിൽ വളർത്തിയെടുത്തപ്പോൾ ഫലം അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് ചാനലിലൂടെ പറയുന്നു. ഒരു ദിവസം പ്രായമുള്ള 15 വീതം കുഞ്ഞുങ്ങളെയാണ് വാങ്ങിയത്. ആദ്യ ദിനം മുതൽ ചൂടിനുവേണ്ടി ബൾബ് ഇട്ട് നൽകി. മഴ കൂടുതലായതിനാൽ രണ്ടാഴ്ചയിലധികം ചൂട് നൽകേണ്ടിവന്നുവെന്ന് വിഡിയോയിൽ പറയുന്നു.

ബ്രോയിലറിന് മാത്രമുള്ള സ്റ്റാർട്ടർ ലഭ്യമാണെങ്കിലും സാധാരണ കോഴിക്കുഞ്ഞുങ്ങൾക്കുള്ള സ്റ്റാർട്ടറാണ് 30 കുഞ്ഞുങ്ങൾക്കും നൽകിത്തുടങ്ങിയത്. തുടർന്ന് വളർച്ചയുടെ ഓരോ ഘട്ടത്തിലും രണ്ടിനത്തിന്റെയും തൂക്കം നോക്കുകയും ചെയ്തു.

5 ദിവസംകൊണ്ട് ബ്രോയിലർ കോഴിക്കുഞ്ഞുങ്ങൾ ശരാശരി 160 ഗ്രാമിലേക്കെത്തി. അതേസമയം, ക്രോയിർ കുഞ്ഞുങ്ങൾക്ക് 55 ഗ്രാം ആയിരുന്നു തൂക്കം. 

10 ദിവസം പ്രായത്തിൽ ബ്രോയിലർ 380ഗ്രാമും ക്രോയിലർ 165 ഗ്രാമിലും എത്തി.

38 ദിവസം പ്രായത്തിൽ ബ്രോയിലറിന് തൂക്കം 2.620 കിലോ. ക്രോയിലറിന് 1.220 കിലോ.

12 ദിവസം സ്റ്റാർട്ടർ തീറ്റയും തുടർന്ന് ഗ്രോവർ തീറ്റയും കഴിച്ചാണ് കോഴികൾ ഈ തൂക്കത്തിലേക്ക് എത്തിയത്. മറ്റൊന്നും നൽകിയിട്ടില്ലെന്നും വിഡിയോയിൽ പറയുന്നു. അതുകൊണ്ടുതന്നെ ബ്രോയിലർ കർഷകർ പറയുന്നത് ശരിയാണെന്നും വിഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്.

വിഡിയോയുടെ പൂർണ രൂപം കാണാം

English summary: What is the growth difference between broiler chicken and kuroiler chicken

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com