ADVERTISEMENT

‘ഡോക്ടര്‍, എന്‍റെ പശുവിന്റെ വായില്‍ പൊള്ളലേറ്റെന്നു തോന്നുന്നു. വായ നിറയെ ചുമന്ന് തിണര്‍ത്ത പാടുകളും കുമിളകളും കാണുന്നു, നല്ല പനിയും, തീറ്റയൊന്നും കഴിക്കുന്നില്ല. എന്തായിരിക്കും പ്രശ്നം?’ നിറഞ്ഞ ആശങ്കയുമായി രാവിലെ തന്നെ ക്ഷീരകര്‍ഷകരില്‍ ഒരാളുടെ ഫോണ്‍ കാള്‍. ലക്ഷണങ്ങളില്‍നിന്നുതന്നെ രോഗത്തെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും ഫാമിൽ വന്ന് പരിശോധിക്കാമെന്ന് പറഞ്ഞ് ഫോണ്‍വച്ചു. വായിലും നാവിലും ചുവന്ന് തിണര്‍ത്ത് പൊള്ളലേറ്റതിന് സമാനമായ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതും, ശക്തമായ പനിയും, തീറ്റയോടുള്ള വിരക്തിയുമെല്ലാം പ്രധാനമായും കുളമ്പുരോഗത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങളാണ്. ക്ഷീരമേഖലയിലും പന്നിവളർത്തൽ മേഖലയിലും കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രോഗങ്ങളില്‍ പ്രധാനമാണ് കുളമ്പുരോഗം അഥവാ ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ്. 

തണുത്തതും കാറ്റുള്ളതും ഈര്‍പ്പമുയര്‍ന്നതുമായ കാലാവസ്ഥയില്‍ കുളമ്പുരോഗവ്യാപനത്തിന് സാധ്യതയേറെയാണ്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ കുളമ്പുരോഗം പടരുന്ന സാഹചര്യത്തില്‍ ക്ഷീരകര്‍ഷകരും പന്നികർഷകരും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കേരളത്തിൽ ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി പശുക്കൾക്കും എരുമകൾക്കും സമഗ്ര കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് ഈയിടെ പൂർത്തിയായത് കർഷകർക്ക് ആശ്വാസകരമാണ്. നിലവിൽ സംസ്ഥാനത്തെ 80 ശതമാനത്തോളം പശുക്കൾക്കും എരുമകൾക്കും കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ടെങ്കിലും പന്നികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ പന്നിവളർത്തൽ സംരംഭങ്ങളിൽ രോഗവ്യാപനത്തിനുള്ള ഉയർന്ന സാധ്യത നിലനിൽക്കുന്നുണ്ട് .

dairy-farming-1

കുളമ്പുരോഗം വ്യാപിക്കുന്നത് എങ്ങനെ

പികോര്‍ണ എന്ന വൈറസ് കുടുംബത്തിലെ ആഫ്ത്ത എന്നയിനം  രോഗാണുക്കളാണ് കുളമ്പുരോഗമുണ്ടാക്കുന്നത്. പശു, ആട്, പന്നി തുടങ്ങിയ ഇരട്ടക്കുളമ്പുള്ള ജീവികളെയെല്ലാം രോഗം ബാധിക്കും. രോഗബാധിതരോ രോഗാണുവാഹകരോ ആയ  മൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങളിലൂടെയും ശരീരസ്രവങ്ങളിലൂടെയും നിശ്വാസവായുവിലൂടെയുമെല്ലാം വൈറസ് പുറന്തള്ളപ്പെടും. മറ്റു  മൃഗങ്ങളെ അപേക്ഷിച്ച് പന്നികളില്‍ കുളമ്പുരോഗം പടര്‍ത്തുന്ന വൈറസിന് അധികമായി പെരുകാനുള്ള കഴിവുണ്ട്. ഈ കാരണത്താല്‍ രോഗാണുവിന്റെ ആപ്ലിഫയര്‍ ഹോസ്റ്റ് അഥവാ പെരുകല്‍ കേന്ദ്രം എന്നാണ് പന്നികള്‍ അറിയപ്പെടുന്നത്. രോഗം ബാധിച്ച പന്നികളുടെ നിശ്വാസവായുവിലൂടെ ധാരാളമായി രോഗാണുക്കള്‍ പുറന്തള്ളപ്പെടും. രോഗബാധയുള്ള മൃഗങ്ങളുമായോ, അവയുടെ വിസര്‍ജ്ജ്യവസ്തുക്കള്‍, ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ സമ്പര്‍ക്കത്തിലൂടെയോ മറ്റു മൃഗങ്ങള്‍ക്ക് രോഗബാധയേല്‍ക്കും. അനുകൂല കാലാവസ്ഥയില്‍ 60 കിലോമീറ്റര്‍ അകലെയുള്ള പ്രദേശങ്ങളിലേക്ക് വരെ കാറ്റിലൂടെ വ്യാപിക്കാന്‍ വൈറസിന് കഴിയും. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇപ്പോൾ കാറ്റുകാലമായതിനാൽ രോഗവ്യാപനത്തിന് കൂടിയ സാധ്യതയുണ്ട്.

രോഗപ്രതിരോധത്തിന് ജൈവസുരക്ഷ

  • രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള കന്നുകാലികളുടെ പോക്കുവരവും, അവിടെ നിന്നും പശുക്കളെയും പന്നികളെയും വാങ്ങുന്നതും വില്‍ക്കുന്നതും താല്‍ക്കാലികമായി ഒഴിവാക്കണം. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉരുക്കളെ ചുരുങ്ങിയ വിലയിൽ വിറ്റഴിക്കുന്നത് ഇപ്പോൾ വ്യാപകമാണ്. ഇങ്ങനെ വിറ്റഴിക്കുന്ന ഉരുക്കളെ വാങ്ങി യാതൊരു മുൻകരുതലുകളും കൂടാതെ ഫാമിലെത്തിക്കുന്നതും മറ്റ് ഉരുക്കൾക്കൊപ്പം ചേർക്കുന്നതും അങ്ങേയറ്റം അപകടകരമാണെന്ന് കർഷകർ തിരിച്ചറിയണം. ആറു മാസം മുമ്പ് വരെ രോഗം ബാധിച്ചിട്ടില്ല എന്നുറപ്പുള്ള പ്രദേശങ്ങളില്‍നിന്നോ  പ്രതിരോധ കുത്തിവയ്പ് നടത്തി മൂന്നാഴ്ചകള്‍ക്ക് ശേഷം മാത്രമോ പശുക്കളെയും പന്നികളെയും വാങ്ങാൻ കർഷകർ ശ്രദ്ധിക്കണം. രോഗം വ്യാപകമായതിനാല്‍ വളര്‍ത്താനും മറ്റാവശ്യങ്ങള്‍ക്കുമായി തമിഴ്നാട്ടില്‍നിന്നും മറ്റ് അയൽ സംസ്ഥാനങ്ങളില്‍നിന്നും പശുക്കളെയും പന്നികളെയും വാങ്ങുന്നത് നീട്ടിവയ്ക്കുന്നതാണ് ഉചിതം.
  • രോഗവ്യാപനം പ്രധാനമായും നടക്കുന്നത് രോഗബാധിതരോ രോഗവാഹകരോ ആയ ഉരുക്കളെ  കൊണ്ടുവരുന്നതിലൂടെയാണെന്നതിനാല്‍ രോഗം തടയുന്നതിന് പുതിയ മൃഗങ്ങളെ കൊണ്ടുവരുമ്പോള്‍ അതീവകരുതൽ വേണ്ടതുണ്ട്. പുതുതായി പശുക്കളെയും പന്നികളെയും ഫാമില്‍ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് മൂന്നാഴ്ച പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്റൈന്‍)  പരിചരണം നല്‍കണം. ഇതിനായി ക്വാറന്റൈന്‍ ഷെഡുകള്‍ ഫാമില്‍ പണികഴിപ്പിക്കാം. കന്നുകാലി പ്രദര്‍ശനങ്ങള്‍, കാലിച്ചന്തകള്‍ എന്നിവയെല്ലാം രോഗകാലയളവില്‍ നിര്‍ത്തിവയ്ക്കുകയും ഫാമുകളില്‍ അനാവശ്യ സന്ദര്‍ശകരെ നിയന്ത്രിക്കുകയും ചെയ്യണം. തീറ്റയും മറ്റും കൊണ്ടു വരുന്ന വാഹനങ്ങള്‍ ഫാം വളപ്പിന് വെളിയില്‍ നിര്‍ത്തിയിടുന്നതാണ് നല്ലത്. അലഞ്ഞു തിരിയുന്ന നായ്ക്കള്‍, പക്ഷികള്‍, പൂച്ചകള്‍ എന്നിവയെല്ലാം തൊഴുത്തിലും പരിസരങ്ങളിലും കയറുന്നതും നിയന്ത്രിക്കണം. രോഗം കണ്ടെത്തിയയിടങ്ങളില്‍ നിന്നുള്ള പുല്ലും, വൈക്കോലുമെല്ലാം ചുരുങ്ങിയത് ആറു മാസത്തേക്കെങ്കിലും ഒഴിവാക്കണം. തണുപ്പും നനവാര്‍ന്നതുമായ സാഹചര്യങ്ങളില്‍ രോഗാണുമലിനമായ തീറ്റ സാധനങ്ങളില്‍ 6 മാസത്തോളം നശിക്കാതെ നിലനില്‍ക്കാന്‍ വൈറസിന് സാധിക്കും.
  • പന്നികളെയും കാലികളെയും  കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്ന വാഹനങ്ങള്‍, തീറ്റപ്പാത്രങ്ങള്‍, കുടിവെള്ളപ്പാത്രങ്ങള്‍ തുടങ്ങിയവയെല്ലാം അണുനാശിനികളുപയോഗിച്ച് അണുവിമുക്തമാക്കി സൂക്ഷിക്കണം. ഫാമുകളിൽ അനാവശ്യ സന്ദർശകരുടെയും, വാഹനങ്ങളുടെയും പോക്കുവരവ് നിയന്ത്രിക്കണം. പുറത്തുനിന്ന് വരുന്നവർ ഫാമിൽ പ്രവേശിക്കുന്നത്  ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ അവരുടെ വാഹനങ്ങളും പാദരക്ഷകളും മതിയായി അണുവിമുക്തമാക്കണം. ഇതിനായി ഫാമിന്റെ ഗേറ്റിലും കവാടത്തിലും വീര്യമുള്ള പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനിയോ ബ്ലീച്ച് ലായനിയോ അലക്കുകാര ലായനിയോ ഫിനോൾ ലായനിയോ വിപണിയിൽ ലഭ്യമായ മറ്റ് അണുനാശിനികളോ നിറച്ച് പ്രത്യേകം ഫൂട്ട് ബാത്ത് ടാങ്ക് ക്രമീകരിക്കാം. ഇതിലൂടെ പാദം നനഞ്ഞ് ആളുകളെയും ടയർ നനഞ്ഞ് വാഹനങ്ങളെയും ഫാമിൽ പ്രവേശിപ്പിക്കണം. ഫൂട്ട് ബാത്ത് ടാങ്കിന് മതിയായ ആഴം ഉറപ്പാക്കാനും ടാങ്കിൽ നിറയ്ക്കുന്ന അണുനാശിനി ലായനി ഓരോ ദിവസവും മാറ്റി പുതിയ ലായനി നിറയ്ക്കാൻ ശ്രദ്ധിക്കണം. പുറത്തുനിന്ന് ഫാമിലേക്കുള്ള ഉപകരണങ്ങൾ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളിൽ കയറ്റാവൂ. ബ്ലീച്ചിങ് പൗഡർ 3 ശതമാനം ലായനി, 4 ശതമാനം അലക്കുകാര ലായനി തുടങ്ങിയവ ഫാമുകളിൽ ഉപയോഗിക്കാവുന്ന ചുരുങ്ങിയ ചിലവിൽ എളുപ്പത്തിൽ ലഭ്യമായ അണുനാശിനികളാണ്. ഫാമിനകത്ത്  ഉപയോഗിക്കാൻ പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും കരുതുന്നത് നല്ലതാണ്.
  • ഹോട്ടൽ -മാർക്കറ്റ് -അറവുശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ നന്നായി വേവിച്ചുമാത്രം പന്നികൾക്ക് നൽകാൻ ശ്രദ്ധിക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും പന്നി മാംസ വിൽപന കേന്ദ്രങ്ങളിലും പോയി വന്നതിന് ശേഷം വസ്ത്രവും ചെരിപ്പും മാറാതെയും ശുചിയാക്കതെയും ഫാമിനുള്ളിൽ കയറി പന്നികളുമായി ഇടപഴകരുത്.

വാക്സീൻ സുരക്ഷ 

ആറു മാസത്തെ ഇടവേളയിൽ നൽകുന്ന പ്രതിരോധ കുത്തിവയ്പിലൂടെ മാത്രമേ കുളമ്പുരോഗത്തെ പൂർണമായും തടയാൻ കഴിയുകയുള്ളൂ. പശുക്കിടാങ്ങൾക്ക് നാലു മാസം പ്രായമെത്തുമ്പോഴും പന്നികുഞ്ഞുങ്ങൾക്ക് മൂന്നു മാസം പ്രായമെത്തുമ്പോഴും ആദ്യ കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് നൽകണം. ആദ്യ കുത്തിവയ്പ് നൽകി മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസ് നൽകണം. 4 മുതൽ 6 മാസം വരെ ഈ പ്രതിരോധശേഷി നിലനിൽക്കും. പിന്നീട് ഓരോ ആറു മാസം കൂടുമ്പോഴും കൃത്യമായി കുത്തിവയ്പ് ആവർത്തിക്കണം. എത്ര പ്രാവശ്യം രോഗപ്രതിരോധ കുത്തിവയ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്. സ്ഥിരമായി ആറു മാസത്തിലൊരിക്കൽ കുത്തിവെയ്പ് എടുക്കുന്ന പശുക്കള്‍ക്കും പന്നികൾക്കും തൃപ്തികരമായ പ്രതിരോധശേഷി ലഭിക്കുകയും രോഗസാധ്യത കുറയുകയും ചെയ്യുന്നു. ഒന്നോ രണ്ടോ കുത്തിവയ്പ് എടുത്തതുകൊണ്ടു മാത്രം രോഗം വരാതിരിക്കണമെന്നില്ല. ഇവയിൽ തീവ്രത കുറഞ്ഞ രീതിയിൽ രോഗലക്ഷണങ്ങൾ കാണാറുണ്ട്. കിടാരികള്‍ക്ക് പശുക്കളെക്കാൾ രോഗസാധ്യതയുമുണ്ട്.

പൂര്‍ണ്ണ ആരോഗ്യമുള്ള മൃഗങ്ങളിലെ പ്രതിരോധ കുത്തിവയ്പ് വിജയകരമാവുകയുള്ളൂ. വിരബാധയും മറ്റു രോഗങ്ങളും വാക്സീൻ വിജയത്തിന് തടസ്സമുണ്ടാക്കും. പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിന് മുൻപായി ഉരുക്കൾക്ക്  വിരമരുന്ന് നൽകുന്നത് അഭികാമ്യമാണ്‌. കുളമ്പുരോഗ വാക്സീൻ തങ്ങളുടെ കന്നുകാലികൾക്കും പന്നികൾക്കും ലഭിച്ചു എന്ന കാര്യം ഉറപ്പാക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണം. സ്വകാര്യ വാക്‌സീൻ വിതരണ സ്ഥാപനങ്ങൾ വഴിയും കുളമ്പുരോഗ വാക്സീൻ ലഭ്യമാണ്.  

English summary: Foot and mouth disease outbreak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com