ADVERTISEMENT

നിർജീവമായ താങ്ങുകാലുകളിൽ പടർത്തി അതിസാന്ദ്രതാരീതിയിൽ (high density) കുരുമുളകുകൃഷി ചെയ്യുന്ന വിയറ്റ്നാം ശൈലി വയനാട്ടിൽ പരീക്ഷിച്ച് വിജയം കണ്ട കർഷകനാണ് അയൂബ് തോട്ടോളി. വയനാട് വെള്ളമുണ്ട സ്വദേശിയായ അയൂബ് തൊട്ടടുത്ത പഞ്ചായത്തായ എടവകയിലെ കൃഷിയിടത്തിലാണ് 5 വർഷം മുൻപ് വിയറ്റ്നാം ശൈലി പരീക്ഷിച്ചത്. 

താങ്ങുമരങ്ങളിൽ കുരുമുളകു പടർത്തുന്നതാണ് നമ്മുടെ പാരമ്പര്യരീതി. അതിന്റെ പോരായ്മകളെ മറികടക്കാനും ഉൽപാദനം ഗണ്യമായി വർധിപ്പിക്കാനും പുതിയ രീതി ഉപകരിക്കുമെന്ന് അയൂബ്. വിയറ്റ്നാം മോഡൽ കൃഷിയിൽ ജിഐ പൈപ്പ്, ട്രീറ്റ് ചെയ്തെടുത്ത തടി, കോൺക്രീറ്റ് പോസ്റ്റ് എന്നിങ്ങനെ പലതും താങ്ങുകാലുകളായി പ്രയോജനപ്പെടുത്താറുണ്ട്. 

പാരമ്പര്യരീതിയിൽ, മുരിക്കോ കിളിഞ്ഞിലോ പോലുള്ള താങ്ങുമരങ്ങൾ വളർത്തി അതിൽ കുരുമുളകു കൃഷി ചെയ്യുമ്പോൾ ഏക്കറിൽ 400–450 ചെടികളാണു നടാനാവുക. അതേസമയം 2X2 മീറ്റർ അകലത്തിൽ നാട്ടുന്ന നിർജീവ താങ്ങുകാലുകളില്‍ അതിസാന്ദ്രതാരീതിയിൽ 1000 ചെടികൾ കൃഷി ചെയ്യാം. ഇതേ മാതൃകയിൽ 15 സെന്റിൽ 150 ചെടികളാണ് അയൂബ് പരീക്ഷിച്ചത്. അഞ്ചാം വർഷത്തിലെത്തിയ ഈ ചെടികൾ  മികച്ച വളർച്ചയും ഉൽപാദനവും കൈവരിച്ചിരിക്കുന്നു. 

മൂന്ന് കമ്പിയിട്ട് നാല് ഇഞ്ച് ചതുരത്തിൽ, 17 അടി നീളത്തിൽ വാർത്തെടുത്ത കോൺക്രീറ്റ് പോസ്റ്റ് ആണ്  താങ്ങുകാൽ. ഒരു പോസ്റ്റിനു ചെലവ് 1000–1100 രൂപ. പൊതുവെ കോൺക്രീറ്റിൽ പടരാൻ കുരുമുളകിനു താൽപര്യം കുറവെന്ന് അയൂബ്. അതു പരിഹരിക്കാന്‍  പോസ്റ്റിൽ ഷെയ്ഡ് നെറ്റ് ചുറ്റി. തുടർന്ന് 2 അടി ആഴത്തിൽ കുഴിയെടുത്തു പോസ്റ്റ് നാട്ടി. സിമന്റിട്ട് ഉറപ്പിക്കുന്നതിനു പകരം ഇഷ്ടികയും കല്ലും മണ്ണുമെല്ലാം നിറച്ച് കുഴി ഇടിച്ചുറപ്പിച്ചു. എല്ലാ കാലുകളുടെയും ചുവട്ടിൽ തുള്ളിനന സംവിധാനമൊരുക്കി. ഒരടി ആഴത്തിൽ കുഴിയെടുത്ത് അടിവളമായി ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകപ്പൊടി, കമ്പോസ്റ്റ്, കോഴിവളം എന്നിവ നൽകി തൈകൾ നട്ടു. പലയിനങ്ങൾ പരീക്ഷിച്ചതിൽ ഏറ്റവും മികച്ച പ്രകടനം നൽകുന്നത് പന്നിയൂർ 1 എന്ന് അയൂബ്. 

ayoob-black-pepper
അയൂബിന്റെ കുരുമുളകു തോട്ടം

മെച്ചങ്ങൾ

കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ ഉൽപാദനം എന്നതുതന്നെ പ്രധാന നേട്ടം. മികച്ച ഉൽപാദനത്തിലെത്തുന്നതോടെ ഒരു കാലിൽനിന്ന് വർഷം ശരാശരി 3 കിലോ ഉണക്ക കുരുമുളകു ലഭിക്കുമെന്ന് അയൂബ്. നിലവിൽ ശരാശരി 2 കിലോയാണ് ഉൽപാദനം. അതായത് 150 കാലിൽനിന്ന് ശരാശരി 3 ക്വിന്റൽ. ഇപ്പോഴത്തെ വില നോക്കിയാൽ ഒന്നര ലക്ഷം രൂപയോളം നേട്ടം. 15 സെന്റിൽനിന്ന് വർഷം ഒന്നര ലക്ഷം രൂപ അത്ര ചെറുതല്ലല്ലോ എന്ന് അയൂബ്.  

താങ്ങുമരങ്ങളുടെ ചോലയില്ലാതെ വളരുന്നതിനാൽ മുഴുവൻ ചെടികൾക്കും സൂര്യപ്രകാശ ലഭ്യത ഉറപ്പാകുന്നു എന്നത് മറ്റൊരു നേട്ടം. രോഗ–കീടബാധ  കുറയാനും ഉൽപാദനക്ഷമത വർധിക്കാനും ഇത് വഴിയൊരുക്കും. താങ്ങുകാലായി നടുന്ന മുരിക്കും ശീമക്കൊന്നയുംപോലുള്ളവ ഇടയ്ക്കു കേടുവന്ന് നശിക്കുന്നതു സാധാരണമാണ്. താങ്ങുമരം വീഴുന്നതോടെ ചെടിയും നശിക്കും. ഈ പ്രശ്നത്തിനും പരിഹാരം.  

വലിയ മരങ്ങളിൽ വളരുന്ന കുരുമുളകുചെടികൾക്ക് ഉയരത്തിലേക്കു വളർന്നു കയറാനുള്ള പ്രവണതയുണ്ട്. നിശ്ചിത ഉയരത്തിലുള്ള താങ്ങുകാലുകളിലാവുമ്പോൾ ഈ കുതിപ്പു നിലയ്ക്കുകയും കൂടുതൽ പാർശ്വശിഖരങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇതു വിളവു കൂടാന്‍  ഉപകരിക്കും. വിളവെടുപ്പ് എളുപ്പമെന്നതാണ് മറ്റൊരു  നേട്ടം. അതുവഴി അധ്വാനവും കൂലിച്ചെലവും ഗണ്യമായി കുറയും.

സിമന്റ് കാലുകൾ നിർമിക്കാനുള്ള ചെലവാണ് ഈ രീതിയുടെ പ്രധാന പോരായ്മ. കൃഷിയിടം കോൺക്രീറ്റ് കാടാക്കുന്നു എന്ന വിമർശനവുമുണ്ട്. കോൺക്രീറ്റ്കൊണ്ട് വൻ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നതിനെക്കാൾ ന്യായം ഏതായാലും കൃഷിയിൽ കോൺക്രീറ്റ് ഉപയോഗിക്കുന്നതിനുണ്ടെന്ന് വിമർശകർക്ക് അയൂബിന്റെ മറുപടി. അതേസമയം, നിലവിൽ നല്ല താങ്ങുമരങ്ങളുള്ള കൃഷിയിടത്തിൽ അവ വെട്ടി നീക്കി കോൺക്രീറ്റ് കാലിലേക്ക് തിരിയണമെന്ന് അയൂബിന് അഭിപ്രായമില്ല. പരിമിതമായ സ്ഥലമുള്ളവർ, കാറ്റിന്റെ ശല്യം മൂലം താങ്ങുകാലുകൾ നശിക്കുന്ന കൃഷിയിടങ്ങൾ എന്നിവിടങ്ങളിലൊക്കെ ഈ രീതി പരീക്ഷിക്കാം.

എടവകയിലെ ഏഴേക്കർ കൃഷിയിടത്തിൽ കുരുമുളകിനൊപ്പം അതിസാന്ദ്രതാരീതിയിൽ പേരയും മാവും കൂടാതെ, പ്ലാവും പപ്പായയുമെല്ലാം അയൂബ് കൃഷി ചെയ്യുന്നുണ്ട്. 

15 സെന്റിൽ 150 തൈകൾ

‘കേരളത്തിന്റെ കുരുമുളകുൽപാദന ശരാശരി ഹെക്ടറിന് ഒരു ടണ്ണിൽ താഴെയെന്ന് കണക്കുകൾ. ആ സ്ഥാനത്ത് ഒരേക്കറിൽനിന്ന് 3 ടൺ ഉൽപാദനമാണ് അതിസാന്ദ്രതാരീതിയിലുള്ള കുരുമുളകുകൃഷിയിലൂടെ നേടാനാവുക. ഉയർന്ന വിളവു നൽകുന്ന ഈ കൃഷിരീതി തീർച്ചയായും നമുക്കും പിന്തുടരാനാവും. എന്നാൽ കേരളത്തിലെ കുരുമുളകുതോട്ടങ്ങളിലെല്ലാം രോഗ–കീട ഭീഷണി  ശക്തം. അതിനെതിരെ വ്യക്തവും കൃത്യവുമായ പ്രതിരോധമാർഗങ്ങൾ വികസിപ്പിക്കാൻ നമ്മുടെ ഗവേഷണകേന്ദ്രങ്ങൾക്കു കഴിയണം.’

– അയൂബ് തോട്ടോളി

ഫോൺ: 9387752145

English summary: Vietnam model pepper cultivation in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com