ADVERTISEMENT

പട്ടാള ക്യാമ്പുകളിൽനിന്ന് കൈമാറിയ മുന്തിയ ഇനം ഫ്രീസ്വാൾ പശുക്കളെ കേരളത്തിലെ കർഷകർക്കു കിട്ടാതെ പോയതു സംബന്ധിച്ചുയർന്ന വിമർശനങ്ങളും വിവാദങ്ങളും  ഓർക്കുന്നുണ്ടാവും. ഉയർന്ന ഉൽപാദനശേഷിയും മികച്ച ആരോഗ്യവുമുള്ള ഈ ഫ്രീസ്വാൾ പശുവിനത്തെ പരിചയപ്പെടാം, കേരള വെറ്ററിനറി സർവകലാശായുടെ മണ്ണുത്തി ക്യാംപസിലെ ലൈവ് സ്റ്റോക്ക് ഫാമില്‍. ഇത്തരം ഇരുന്നൂറ്റൻപതോളം പശുക്കളുണ്ട് സർവകലാശാലയുടെതന്നെ തുമ്പൂർമുഴി കന്നുകാലി പ്രജനനകേന്ദ്രത്തിൽ. 

വാങ്ങാൻ കിട്ടുമോ, ബീജം കിട്ടുമോ എന്നൊക്കെ തിരഞ്ഞാൽ കെഎൽഡി ബോർഡ് കനിയണം എന്ന് ഉത്തരം. സാധാരണ ക്ഷീരകർഷകന് ആശ്രയമായ മൃഗാശുപത്രി വഴി ഫ്രീസ്വാൾ ബീജം എത്തിക്കണമെങ്കിൽ കെഎൽഡി ബോർഡ് തന്നെ മനസ്സു വയ്ക്കണം. അതിന് സന്നദ്ധമാകുമെങ്കിൽ കർഷകർക്കതു നേട്ടമാകുമെന്നതിൽ സംശയമില്ല. കാരണം, ഇന്നു കേരളത്തിൽ വളര്‍ത്തുന്ന ഹൈബ്രിഡ് ഇനങ്ങളുടെ പോരായ്മകളൊന്നും ഫ്രീസ്വാളിനില്ല, നമ്മുടെ കാലാവസ്ഥയോട് ഇണങ്ങുന്ന ഇനം, ഉയർന്ന ഉൽപാദനം, മികച്ച രോഗപ്രതിരോധശേഷി. ചുരുക്കത്തിൽ, പ്രശ്നരഹിത പശു.

freiswal-cow

ഫ്രീസ്വാൾ വന്നാൽ

ഉത്തർപ്രദേശില്‍ മീററ്റിലെ ഐസിഎആർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഓൺ കാറ്റിൽ (CIRC), പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള മിലിറ്ററി ഫാമുമായി ചേർന്ന് എൺപതുകളിൽ തുടങ്ങിയ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത സങ്കരയിനമാണ് ഫ്രീസ്വാൾ. ഉഷ്ണമേഖലാപ്രദേശങ്ങളിലെ താപവ്യതിയാനങ്ങളോട് അനായാസം പൊരുത്തപ്പെടും എന്നതാണ് ഈയിനത്തിന്റെ പ്രധാന മേന്മ. 

തനത് പശുവിനങ്ങളുടെ കൂട്ടത്തിൽ താരതമ്യേന ഉയർന്ന ഉൽപാദനശേഷിയുള്ള ഇനമാണ് സഹിവാൾ. ഉൽപാദനമികവിനെക്കാൾ പ്രധാനം പാലിലെ ഉയർന്ന അളവിലുള്ള കൊഴുപ്പാണ്. ഉയർന്ന പാലുൽപാദനമാണ് വിദേശിയായ ഹോൾസ്റ്റൈൻ ഫ്രീഷ്യന്റെ നേട്ടം. അതേസമയം പാലിൽ കൊഴുപ്പിന്റെ അളവ് കുറവ്. സഹിവാളിന്റെയും ഹോൾസ്റ്റൈൻ ഫ്രീഷ്യന്റെയും ന്യൂനതകൾ ഒഴിവാക്കിയും മേന്മകൾ ഇണക്കിയും സൃഷ്ടിച്ചെടുത്ത സങ്കര സന്തതിയാണ് ഫ്രീസ്വാൾ.

മീററ്റിലെ CIRCയിൽനിന്ന് ഫ്രീസ്വാൾ ബീജം ലഭ്യമാണെങ്കിലും നമ്മുടെ സാധാരണ കർഷകർക്കതു കിട്ടുക എളുപ്പമല്ല. കിട്ടിയാല്‍  നല്ലതെന്നു പറയുന്നു വെറ്ററിനറി സർവകലാശാലയുടെ ഗവേഷണ ഏകോപനച്ചുമതലയുള്ള ഡോ. കെ.അനിൽകുമാർ. ഫ്രീസ്വാളിൽ ഓരോ തലമുറയിലെയും ജനിതകമേന്മ നിരീക്ഷിക്കാനുള്ള പ്രോജനി ടെസ്റ്റിങ്ങിന്റെ ഭാഗമായി തൃശൂരിലെ ചില പ്രദേശങ്ങളിലെ കർഷകരുടെ പശുക്കളിൽ ഫ്രീസ്വാൾ ബീജം കുത്തി വച്ച് ദീർഘകാല ഗവേഷണം നടക്കുന്നുണ്ടെന്നും ഡോ. കെ.അനിൽകുമാർ. മേൽപ്പറഞ്ഞ ഗുണങ്ങളെല്ലാമുള്ള പശുക്കുട്ടികളാണ് ഓരോ തലമുറയിലും പിറക്കുന്നത്. പാലിലെ കൊഴുപ്പിന്റെ അളവ് ശരാശരി 4 ശതമാനം. പിറക്കുന്ന കന്നുകുട്ടികൾക്ക് ശരാശരി 30 കിലോ ഭാരം. 6 മാസത്തിൽ 92.4 കിലോയും ഒരു വയസ്സിൽ 167 കിലോയും 18 മാസത്തിൽ 258 കിലോയും ശരീരഭാരമെത്തും. ഒന്നര വയസ്സിനു മുൻപുതന്നെ ബീജം കുത്തിവയ്ക്കാം. മറ്റു സങ്കരയിനങ്ങളിൽനിന്നു വ്യത്യസ്തമായി ആദ്യ പ്രസവത്തിൽതന്നെ മികച്ച ഉൽപാദനം. ശരാശരി പത്തര ലീറ്റർ പാൽ. 16–17 ലീറ്റർവരെ ലഭിക്കുന്ന പശുക്കളുമുണ്ടാവും. തുടർന്ന് 4 പ്രസവം വരെയും വർധനയുണ്ടാവും. 

മണ്ണുത്തിയിലെ ലൈവ് സ്റ്റോക്ക് ഫാമിന്റെ ചുമതലയുള്ള ഡോ. സൂരജും ഫ്രീസ്വാൾ ഇനത്തിന്റെ പ്രകടനം മികച്ചതെന്നു പറയുന്നു. ഈ വേനൽച്ചൂടിൽ നട്ടുച്ചയ്ക്കും ഫാമിലെ മുഴുവൻ ഫ്രീസ്വാൾ പശുക്കളും കിടന്ന് അയവിറക്കി വിശ്രമിക്കുന്നത് ചൂണ്ടിക്കാട്ടി ചൂടിനെ പൊറുക്കാനുള്ള അവയുടെ ശേഷിയെക്കുറിച്ചും ഡോ. സൂരജ് പറയുന്നു. വേനലിലും പുലർത്തുന്ന പാലുൽപാദന സ്ഥിരതയാണ് മറ്റൊരു ഗുണം.

ഫ്രീസ്വാൾ ഇനത്തിന്റെ ബീജം ലഭ്യമാക്കുക കെഎൽഡി ബോർഡിനെ സംബന്ധിച്ച് നടക്കാത്ത കാര്യമല്ലെന്ന് ഈ രംഗത്തെ വിദഗ്ധർ. എച്ച്എഫ്– സഹിവാൾ സങ്കരത്തിന്റെ ആദ്യ തലമുറയുടെ ബീജം (എഫ്–1) ലഭ്യമാക്കിയിട്ടു കാര്യവുമില്ല. എഫ് 1ൽ കാണുന്ന വർഗപ്രഭാവം (hybrid vigour) എഫ് 2 വിൽ ഉണ്ടാവില്ല. ഫലത്തിൽ അടുത്ത തലമുറയിൽ ഉൽപാദനശേഷി കുറയും. മറിച്ച് വർഗോദ്ധാരണത്തിലൂടെ ജനിതകമേന്മ ഉയർത്തിയ ഫ്രീസ്വാൾ  ബീജം ലഭ്യമാക്കാനായാൽ നമ്മുടെ കർഷകർക്കും കാലിസമ്പത്തിനും ഏറെ നേട്ടം ഉറപ്പെന്നും വിദഗ്ധർ.

വിശദ വിവരങ്ങൾക്കു തുമ്പൂർമുഴി കന്നുകാലി പ്രജനനകേന്ദ്രവുമായി ബന്ധപ്പെടാം: 9188006265    

English summary: Frieswal cattle: A crossbred dairy animal of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com