ADVERTISEMENT

കാലിവളർത്തൽ മാത്രമല്ല, കാലിത്തീറ്റനിര്‍മാണവും വനിതകൾക്കു വഴങ്ങുമെന്നു തെളിയിക്കുന്നു കോട്ടയം ജില്ലയിൽ വെളിയന്നൂർ പഞ്ചായത്തിൽ പൂവക്കുളത്തു പ്രവർത്തിക്കുന്ന ഗോശക്തി വനിതാ സ്വാശ്രയ സംഘം. ക്ഷീരവികസനവകുപ്പിന്റെ പിന്തുണയോടെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍പ്പെടുത്തി രൂപീകൃതമായ സ്വാശ്രയസംഘത്തിലുള്ളത് നാലു വനിതകൾ. വിജയമ്മ, ഇന്ദിര, സിന്ധു, മല്ലിക എന്നീ നാലുപേരും മൂന്നും നാലും പശുക്കളുള്ള സാധാരണ ക്ഷീരകർഷകർ. 2 വർഷം മുൻപ് ആരംഭിച്ച കാലിത്തീറ്റ യൂണിറ്റിൽനിന്ന് നിലവിൽ വിപണിയിലെത്തിക്കുന്നത് ഉയർന്ന ഗുണനിലവാരമുള്ള ചോളപ്പൊടിയാണ്. 

പശുക്കൾക്ക് എല്ലാക്കാലത്തും, വിശേഷിച്ച് പാലുൽപാദനത്തിന്റെ തുടക്കകാലത്ത് നൽകാവുന്ന മികച്ച എനർജി സപ്ലിമെന്റാണ് ചോളപ്പൊടിയെന്നു വിദഗ്ധർ. ഈ ഘട്ടത്തിലേക്കുള്ള ഔഷധ പോഷകമായിത്തന്നെ ചോളപ്പൊടിയെ കണക്കാക്കാം. പശുക്കളുടെ തീറ്റക്രമത്തിൽ അര കിലോ മുതൽ ഒരു കിലോവരെ ഉൾപ്പെടുത്തുകയുമാവാം. പൊടിയുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നു മാത്രം.

ഉയർന്ന ഗുണമേന്മ ഉറപ്പാക്കുന്ന ചോളപ്പൊടിക്ക് ക്ഷീരകർഷകർക്കിടയിൽ മികച്ച സ്വീകാര്യതയുണ്ടെന്നു സംഘം. കൃത്രിമത്തീറ്റയ്ക്കൊപ്പം എന്നും ഒരു പങ്ക് ചോളപ്പൊടികൂടി ചേർത്ത്  നൽകുന്നതിലൂടെ പശുക്കളുടെ ആരോഗ്യം കാര്യമായി മെച്ചപ്പെടുന്നു എന്നത്  സ്വന്തം അനുഭവം കൂടിയെന്ന് ഈ വനിതകൾ പറയുന്നു. ചോളപ്പൊടി വാങ്ങുന്ന കർഷകരും അതു ശരിവയ്ക്കുന്നു. ആരോഗ്യം മെച്ചപ്പെടുന്നത് പാലുൽപാദനവും കൂട്ടും. ചോളപ്പൊടി നൽകുമ്പോൾ, സങ്കരയിനം പശുക്കൾക്കു വേനൽസമ്മർദം കുറയുന്നതായി 5 പശുക്കളുള്ള  വിജയമ്മ പറയുന്നു. 

പൊടിക്കാനും തൂക്കം നോക്കാനുമുള്ള യന്ത്രസൗകര്യം യൂണിറ്റിലുണ്ട്. ക്ഷീരസംഘങ്ങൾ വഴിയാണ് മുഖ്യമായും വിൽപന. യൂണിറ്റിൽ നേരിട്ടെത്തി വാങ്ങുന്നവരുമുണ്ട്. 25 കിലോയ്ക്ക്  675 രൂപ. അയൽസംസ്ഥാനത്തുനിന്നാണ് ചോളമെത്തിക്കുന്നത്. ചോളപ്പൊടിക്കൊപ്പം മറ്റു തീറ്റയിനങ്ങൾ കൂടി ഉൽപ്പെടുത്തിയ മിക്സിങ് യൂണിറ്റാണ് ഇവരുടെ ഭാവി ലക്ഷ്യം.

ഫോൺ: 9544552916 (വിജയമ്മ)

English summary: Maize powder for dairy cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com