ADVERTISEMENT

ആലപ്പുഴ ചെറിയനാട് രഞ്ജു ഭവനത്തിൽ രാജൻ എന്ന കർഷകനിലേക്ക് ആ ഗർഭിണിയായ കടിഞ്ഞൂൽ പശു (കന്നിക്കിടാവ്) എത്തിയത് ഒരു നിയോഗം പോലെ ആയിരുന്നു. അറവുശാലയിൽ എത്തിയ കടിഞ്ഞൂൽ പശുവിന് പുനർജന്മം നൽകുക എന്നത് ദൈവം നിശ്ചയം തന്നെയാണ്. സമീപവാസിയായ മറ്റൊരു കർഷകൻ കൊല്ലാൻ കൊടുത്ത കന്നിക്കിടാവിനെയാണ് രാജൻ വാങ്ങിയത്.

രാജന്റെ സമീപവാസിയായ കർഷകൻ 23,000 രൂപ നൽകി വാങ്ങിയ ഏകദേശം രണ്ടര വയസുള്ള കിടാരി ആദ്യ കുത്തിവയ്പ്പിൽ തന്നെ ചെന പിടിച്ചു. എന്നാൽ ഗർഭകാലം മുന്നോട്ട് പോകുംതോറും കിടാവ് കിടന്നിട്ട് എഴുനേൽക്കുന്നതിനു ബുദ്ധിമുട്ട് കാണിക്കാൻ തുടങ്ങി. ഒരു വിധേനേ എഴുന്നേൽപ്പിച്ചാൽത്തന്നെ പിൻകാലുകളുടെ കുളമ്പുകൾ തറയിൽ ഇഴച്ച് ബുദ്ധിമുട്ടി നടക്കാൻ തുടങ്ങി. ദിവസങ്ങൾ കൊഴിയുംതോറും നടക്കാനുള്ള ബുദ്ധിമുട്ട് കൂടിക്കൂടി വന്നു. പൂർണ്ണ ഗർഭിണിയായ എഴുന്നേറ്റ് നടക്കാൻ വയ്യാത്ത പശുവിനെ അദ്ദേഹം ഭയപ്പാടോടെ കണ്ടു. നിർത്തിയാൽ ദുരിതമാകും എന്ന് കരുതി കയ്യൊഴിയാൻ അദ്ദേഹം നിർബന്ധിതനായി. പക്ഷേ ആര് വളർത്താൻവാങ്ങും എന്നുള്ളത് അദ്ദേഹത്തിന്റെ മുന്നിൽ ചോദ്യചിഹ്നമായി മാറിയപ്പോഴാണ് അറവുകാരൻ എത്തിയത്. 6 മാസം ചെനയുള്ള തന്റെ കടിഞ്ഞൂൽ പശു അറവുശാലയിലേക്ക് വലിഞ്ഞിഴഞ്ഞ് പോകുന്നതുകണ്ട അദ്ദേഹത്തിന്റെ ഉള്ള് പിടഞ്ഞിട്ടുണ്ടാവാം. നിസ്സഹായതയും ഭയവും മൂലം ആ പശുവിനെ അദ്ദേഹം കശാപ്പുകാരന് നൽകുകയായിരുന്നു.

ഈ യാത്രക്കിടയിലാണ് അതേ പഞ്ചായത്തിലെ തന്നെ മറ്റൊരു ക്ഷീരകർഷകനായ രാജൻ പശുവിനെ കാണുന്നത്. 30 കറവപ്പശുക്കളെ വളർത്തി നല്ല വരുമാനം ഉണ്ടാക്കി രണ്ടു പെൺമക്കളേയും ഉന്നത വിദ്യാഭ്യാസം നൽകി വിവാഹം കഴിപ്പിച്ചയച്ചതും വീടും വാഹനവും എല്ലാം സ്വന്തമാക്കിയതും പശുവളർത്തലിൽ നിന്നാണ് എന്ന് അഭിമാനപൂർവം ഉറക്കെ പറയുന്ന കർഷകനാണദ്ദേഹം. നിലവിൽ 13 കറവപ്പശുക്കൾ അദ്ദേഹത്തിന്റെ തൊഴുത്തിൽ ഉണ്ട്.

പശുക്കളോടുള്ള സ്നേഹം കൊണ്ടു തന്നെ അറവുശാലയിലേക്ക് കൊണ്ടുപോകുന്ന പശുവിന്റെ കാഴ്ച അദ്ദേഹത്തെ വേദനിപ്പിച്ചു. വരുന്നതു വരട്ടെ എന്ന് കരുതി ഇറച്ചി വിലയായി കണക്കാക്കി 22,000 രൂപ നൽകി ആ പശുവിനെ സ്വന്തമാക്കി. മുട്ടുവാതം എന്ന പേരിൽ കർഷകർക്കിടയിൽ അറിയപ്പെടുന്ന രോഗാവസ്ഥ ആണിതെന്ന് ഒരു നല്ല കർഷകൻ ആയ അദ്ദേഹത്തിന് മനസിലായിരുന്നു.

പശുക്കളുടെ പിൻകാലുകളുടെ മുട്ടുചിരട്ടയെ സ്ഥാനമാറ്റം വരാതെ സംരക്ഷിക്കുന്നത് ലിഗമെന്റുകൾ ആണ്. ഈ ലിഗമെന്റുകളുടെ സ്ഥാനമാറ്റം മൂലം മുട്ടുചിരട്ടകൾക്ക് സ്ഥാനചലനം തടസപ്പെടുകയും തന്മൂലം നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യും. ഈ രോഗാവസ്ഥയുള്ള പശു എഴുന്നേറ്റ് കുളമ്പുകൾ തറയിൽ ഇഴച്ച് വളരെ കഷ്ടപ്പെട്ടായിരിക്കും നടക്കുക. ഒരു കാലിലോ അപൂർവമായി ഒരേ സമയം രണ്ടു കാലുകളിലോ ഈ അവസ്ഥ കാണപ്പെടാറുണ്ട്. ഗർഭാവസ്ഥയിൽ ആണെങ്കിൽ കുട്ടിയുടെ വളർച്ചയ്ക്കൊപ്പം ഈ ബുദ്ധിമുട്ട് വർധിക്കുകയും ചെയ്യും.

പരിചയ സമ്പന്നനായ രാജൻ ഇതിനെക്കുറിച്ച് ബോധവാൻ ആയിരുന്നു. ശസ്ത്രക്രിയയിലൂടെ നിശ്ശേഷം മാറ്റാവുന്ന അവസ്ഥ ആണിതെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ, ഒട്ടേറെ വെറ്ററിനറി ഡോക്ടർമാരെ സമീപിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. ഏറെ, അന്വേഷണങ്ങൾക്കൊടുവിലാണ് ചുനക്കര വെറ്ററിനറി സർജൻ ഡോ. തോമസ് മാത്യുവിൽ എത്തുന്നത്.

cow-alp-1

ഡോ. തോമസ് മാത്യുവും പത്തിയൂർ വെറ്ററിനറി സർജൻ ഡോ. ഗിരിഷും ആ ദൗത്യം ഏറ്റെടുത്തു. ഇവർ രണ്ടു പേരും മദ്രാസ് വെറ്ററിനറി കോളജിൽനിന്ന് ഓർത്തോപീഡിക് സർജറിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള സർജന്മാർ ആണ്. വൈകുന്നേരം അഞ്ചോടെ അവിടെ ചെല്ലുമ്പോൾ നല്ല മഴ... പശുവിനെ കെട്ടിയിരുന്ന ഷെഡിൽ  വെളിച്ചം തീരെ കുറവ്... വളരെ ദൂരം താണ്ടി ചെന്നതുകൊണ്ടും  ഉടമയുടെ നിർബന്ധം കൊണ്ടും ഡെസ്മോട്ടമി എന്ന ശസ്ത്രക്രിയ ചെയ്യാൻ തന്നെ  തീരുമാനിച്ചു...

cow-alp-2

അരണ്ട വെളിച്ചത്തിൽ പശു ഷെഡിൽ നടക്കുന്ന വീഡിയോ എടുത്തു... വെളിച്ചക്കുറവിന്റെ പരിമിതിയിൽ തന്നെ ഡെസ്മോട്ടമി(desmotomy)യും ചെയ്തു. അൽപസമയത്തിനുള്ളിൽ  മഴ  മാറി. ആകാശം  തെളിഞ്ഞു. അറവു കത്തിയുടെ മുനയിൽനിന്ന് ജീവിതമാകുന്ന  പ്രകാശത്തിലേക്ക്  അവൾ  പിച്ചവച്ചു.  പശുവിനെ  വീടിനു മുൻപിലുള്ള കോൺക്രീറ്റ്  റോഡിലൂടെ  നടത്തിച്ചു. മാനം  തെളിഞ്ഞതുപോലെ ഉടമയുടെയും ഡോ. തോമസ് മാത്യുവിന്റേയും ഡോ. ഗിരീഷിന്റേയും മനവും തെളിഞ്ഞു. 

English summary: Desmotomy Surgery in Cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com