ലക്ഷണങ്ങൾ കാണിച്ചിട്ടും പശു പ്രസവിച്ചില്ല: ഉള്ളിലുണ്ടായിരുന്നത് 5 കുട്ടികൾ, പക്ഷേ...
Mail This Article
കോട്ടയം ജില്ലയിലെ ഉഴവൂർ ബ്ലോക്കിൽ രാത്രികാല അടിയന്തര ചികിത്സയ്ക്കായി നിയോഗിക്കപ്പെട്ട എന്നെ തേടി ഫ്രാൻസിസ് ചേട്ടന്റെ വിളി വന്നത് കഴിഞ്ഞ മാർച്ച് എട്ട് രാത്രി പതിനൊന്നോടുകൂടിയാണ്. വൈകുന്നേരം മുതൽ പ്രസവലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയ പശു ഇതുവരെയും പ്രസവിച്ചിട്ടില്ല എന്നുപറഞ്ഞായിരുന്നു അദ്ദേഹം വിളിച്ചത്. സാഹചര്യം പന്തിയല്ലായെന്ന് അദ്ദേഹത്തിന്റെ ശബ്ദത്തിൽനിന്നു മനസിലായതുകൊണ്ടുതന്നെ വേഗം ഞാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
വീട്ടിലെത്തി പശുവിനെ കണ്ടതും ആൾ അൽപം ക്ഷീണിച്ചിട്ടുണ്ടെന്ന് മനസിലായി. സാധാരണയിൽ കവിഞ്ഞ് അൽപം വലുപ്പം പശുവിന്റെ വയറിന് ഉണ്ടായിരുന്നതിനാൽ കുട്ടിയുടെ വലുപ്പക്കൂടുതൽ കാരണമായിരിക്കുമെന്നായിരിക്കുമെന്നു ഞാൻ കരുതി. വൈകാതെതന്നെ ഉള്ളിലേക്ക് കയ്യിട്ട് പരിശോധന നടത്തി. കുട്ടിയുടെ തലയിൽ തൊട്ടു. വിശദമായി ഒന്നുകൂടി നോക്കിയപ്പോൾ ഒരു കുഞ്ഞുകൂടി ഉണ്ടെന്നു മനസിലായി. പതിയെ രണ്ടിനെയും പുറത്തെടുത്തുകഴിഞ്ഞ് വീണ്ടും പരിശോധിച്ചപ്പോൾ ഒരാളെക്കൂടി കണ്ടെത്തി. അപ്പോളേക്ക് ഞാനും ഫ്രാൻസിസ് ചേട്ടനും കിളി പോയ അവസ്ഥയായിരുന്നു. വീണ്ടും രണ്ട് കുട്ടികളെക്കൂടി പുറത്തെടുത്തു. അങ്ങനെ അഞ്ചു കുട്ടികൾ
ഇതിനു മുൻപ് ഇത്തരത്തിലൊരു സംഭവം കേട്ടിട്ടുണ്ടെങ്കിലും അഞ്ചു കുട്ടികളെ എടുക്കുന്ന അപൂവ നിമിഷത്തിനു ഞാനും കാരണക്കാരനായി. എന്നാൽ, കേവലം ഒരു ആട്ടിൻകുട്ടിയുടെ വലുപ്പം മാത്രമായിരുന്ന അഞ്ചു പേരെയും ജീവനറ്റ നിലയിലാണ് പുറത്തെടുക്കാൻ സാധിച്ചത്. ജനിച്ചത് മൂന്നു പെണ്ണും 2 ആണുമായിരുന്നു.
കൃത്യ സമയത്ത് ചികിത്സ നൽകാൻ കഴിഞ്ഞതിനാൽ പശുവിനെ പ്രശ്നങ്ങളൊന്നും ഉണ്ടാവാതെ രക്ഷിച്ചെടുക്കാൻ കഴിഞ്ഞു. ആറു ലീറ്ററോളം പാൽ അവൾ നൽകുന്നുണ്ട്.
English summary: Birth of 5 calf at a time