മാംസത്തിന് ചേറുചുവ (Muddy Mouldy taste) നൽകുന്ന ജിയോസ്മിൻ എന്ന പദാർഥമാണ് നിലവിൽ തിലാപ്പിയ മത്സ്യത്തിന്റെ വിപണനത്തിനെ ബാധിക്കുന്ന മുഖ്യ പ്രശ്നമെന്ന് കേന്ദ്ര സമുന്ദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) റിട്ട. ജോയിന്റ് ഡയറക്ടറും മത്സ്യകൃഷി വിദഗ്ദ്ധനുമായ എം.ഷാജി.
അറവുമാലിന്യങ്ങളും ഗുണനിലവാരമില്ലാത്ത ഭക്ഷണവസ്തുക്കളും ക്രമാതീതമായി നൽകി വളർത്തുന്ന മത്സ്യങ്ങളിലാണ് ചേറുചുവയുള്ളത്. ഇങ്ങനെയുള്ള ജലശയങ്ങളിൽ ജിയോസ്മിൻ എന്ന ദോഷകരമായ പദാർഥമടങ്ങിയ സ്യാനോബാക്ടീരിയ (Cyanobacteria) ഗണത്തിൽപ്പെട്ട നീലഹരിത ആൽഗകൾ പെരുകി മോശമായ ആവാസവ്യവസ്ഥ കൈവരിക്കുന്നു. ഇവ ഭക്ഷിച്ചു വളരുന്ന മത്സ്യങ്ങളുടെ മാംസത്തിൽ ചേറുചുവ (muddy mouldy taste) കടന്നുകൂടി, വിപണിയിൽ തിരസ്കരിക്കപ്പെടുന്നു. മാത്രമല്ല, ഇത്തരത്തിലുള്ള മത്സ്യങ്ങൾ ഒരിക്കൽ വാങ്ങുന്നവർ തുടർന്നും വാങ്ങാത്തതിനാൽ മികച്ച ആവാസവ്യവസ്ഥയിൽ ഗുണനിലവാരമുള്ള തീറ്റനൽകി വളർത്തപ്പെടുന്ന രുചിയേറിയ മത്സ്യങ്ങളുടെ വിപണനെ ദോഷകരമായി ബാധിക്കുന്നു.

കുറഞ്ഞ ചെലവിൽ ഇതര സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിച്ച് വിപണനത്തിനായി കേരളത്തിലെത്തുന്ന തിലാപ്പിയ മത്സ്യങ്ങളിലാണ് ജിയോസ്മിൻ മൂലമുള്ള ചേറുചുവ കൂടുതലായി കാണപ്പെടുന്നത്. രാസപരിശോധനയിലൂടെ ജിയോസ്മിൻ രഹിതമെന്ന് ഉറപ്പുവരുത്തി സർട്ടിഫിക്കേഷൻ നൽകിയ മത്സ്യങ്ങൾ വിപണിയിലെത്തിക്കുകവഴി ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമെന്ന് കൊച്ചിയിൽ നടന്ന രണ്ടാമത് തിലാപ്പിയ സമ്മിറ്റിൽ ഷാജി പറഞ്ഞു.
English summary: Geosmin or Off Flavour Problems in Farmed Fishes