ADVERTISEMENT

പിഗ് എബോള എന്ന് അറിയപ്പെടുന്നതും പന്നികളെ ബാധിക്കുന്നതുമായ മാരക സാംക്രമികരോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. മിസോറാം, മണിപ്പൂർ, നാഗാലാൻഡ് ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ ആഫ്രിക്കൻ പന്നിപ്പനി വ്യാപകമായി പടരുന്നത്. മിസോറാം ആഫ്രിക്കൻ പന്നിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യപിച്ചുകഴിഞ്ഞു.

ബീഹാർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  ഇക്കഴിഞ്ഞ വർഷവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ തോതിൽ രോഗബാധയുണ്ടായിരുന്നു. ഇന്ത്യയിൽ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത് 2020ൽ അസമിലായിരുന്നു. ഏറെ വൈകാതെ അയൽ സംസ്ഥാനങ്ങളിലേക്കും രോഗവ്യാപനമുണ്ടായി. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വളർത്തുപന്നികളുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പന്നിവളർത്തൽ കേന്ദ്രങ്ങളിൽ ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നത്  രാജ്യത്തെ പന്നിവളർത്തൽ മേഖലയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആഫ്രിക്കൻ പന്നിപ്പനി വ്യപകമായതോടെ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം രാജ്യത്താകെ ജാഗ്രത നിർദേശവും മുന്നറിയിപ്പും പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമാണ്.  

കേരളത്തിൽ വേണം ജാഗ്രത 

pig

പന്നിവളർത്തൽ മേഖലയിൽ പതിനായിരത്തിലധികം കർഷകരുള്ള കേരളത്തിലും ആഫ്രിക്കൻ പന്നിപ്പനി തടയാനുള്ള അതീവ ജാഗ്രത വേണ്ടതുണ്ട്.

പഞ്ചാബ്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കു പന്നികളെ മാംസാവശ്യത്തിനായി കയറ്റി അയച്ചിരുന്നത്

രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ നിർത്തിവച്ചിട്ടുണ്ട്. വൈറസ് രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ പോയി വന്നിരുന്ന വാഹനങ്ങൾ വഴി പന്നികളെ തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പോർക്ക് വിപണിയായ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിനായുള്ള ചിലർ ശ്രമം തുടങ്ങിയതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ ഉന്നയിക്കുന്നു. മാത്രമല്ല രോഗം പടരുന്ന സ്ഥലങ്ങളിൽ ഇറച്ചിവിൽപ്പന നിരോധിച്ചതോടെ വലിയ  വിലയിടിവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവിടങ്ങളിൽ നിന്ന് നിസ്സാരവിലയ്ക്ക് പന്നികളെ കടത്തിക്കൊണ്ടുവരാനുള്ള സാധ്യതയുമുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ കേരളത്തിന്റെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ പൊലീസുമായി ചേർന്ന് മൃഗസംരക്ഷണവകുപ്പിന്റെ ഉയർന്ന ജാഗ്രതയും പന്നികളുടെ കർശന ആരോഗ്യ പരിശോധനയും ആവശ്യമാണ്. 

ഭീതി വേണ്ട, മനുഷ്യരിലേക്കു പടരില്ല 

pig-farming-5

പന്നികളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്ത്യജന്യരോഗങ്ങളിൽ ഒന്നല്ല ആഫ്രിക്കൻ പന്നിപ്പനി. എന്നാൽ ഈ പകർച്ചവ്യാധി പന്നിവളർത്തൽ മേഖലയിൽ ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. രോഗബാധയേറ്റ പന്നികളിൽ മരണ സാധ്യത നൂറ് ശതമാനമാണന്ന് മാത്രമല്ല മറ്റ് പന്നികളിലേക്ക് അതിവേഗത്തിൽ രോഗം പടരുകയും ചെയ്യും. കൂടുതൽ മേഖലകളിലേക്കു പടർന്നുപിടിക്കാൻ ഇടവന്നാൽ ലക്ഷക്കണക്കിനാളുകൾ ഉപജീവനത്തിത്തിനായി ആശ്രയിക്കുന്ന രാജ്യത്തെ പന്നിവളർത്തൽ, അനുബന്ധ മാംസോൽപാദനമേഖല തന്നെ തകരുന്നതിനും കനത്ത സാമ്പത്തികനഷ്ടത്തിനും രോഗം കാരണമാകും.   

അറിയുക ആഫ്രിക്കൻ പന്നിപ്പനിയെ 

അസ്ഫാർവൈറിഡെ (Asfarviridae) എന്ന ഡിഎൻഎ വൈറസ് കുടുംബത്തിലെ ആഫ്രിക്കൻ സ്വൈൻ ഫീവർ വൈറസു(African swine fever virus)കളാണ് രോഗത്തിന് കാരണം. വളർത്തുപന്നികളെ മാത്രമല്ല കാട്ടുപന്നികളെയും മുള്ളൻപന്നികളെയുമെല്ലാം രോഗം ബാധിക്കും. കാട്ടുപന്നികളെ അപേക്ഷിച്ച് നാടൻ പന്നികളിലും സങ്കരയിനത്തിൽപ്പെട്ട പന്നികളിലും രോഗസാധ്യത ഉയർന്നതാണ്. രോഗകാരിയായ വൈറസിന്റെ സംഭരണികൾ ആയാണ് ആഫ്രിക്കൻ കാട്ടുപന്നികൾ അറിയപ്പെടുന്നത്. വൈറസിന്റെ നിലനിൽപ്പിനും വ്യാപനത്തിനുമെല്ലാം വലിയ പങ്കുവഹിക്കുന്ന ഇവയിൽ വൈറസ് സാധാരണ രോഗമുണ്ടാക്കാറില്ല. രോഗവാഹകരോ രോഗബാധിതരോ ആയ പന്നികളുമായും അവയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും ആഫ്രിക്കൻ പന്നിപ്പനി പകരുന്നത്. പന്നിമാംസത്തിലൂടെയും രോഗാണു മലിനമായ തീറ്റയിലൂടെയും പാദരക്ഷ, വസ്ത്രങ്ങൾ, ഫാം ഉപകരണങ്ങളിലൂടെയും രോഗം വ്യാപനം നടക്കും. പന്നികളുടെ രക്തം ആഹാരമാകുന്ന ബാഹ്യപരാദങ്ങളായ ഓർണിത്തോഡോറസ് ഇനത്തിൽപ്പെട്ട പട്ടുണ്ണികൾക്കും രോഗം പടർത്താൻ ശേഷിയുണ്ട്. 

വൈറസ് ബാധയേറ്റ് 3 - 5 ദിവസത്തിനകം പന്നികൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. ശക്തമായ പനി, ശ്വാസതടസ്സം, തീറ്റ മടുപ്പ്, ശരീര തളർച്ച, തൊലിപ്പുറത്ത് രക്ത വാർച്ച, ചെവിയിലും വയറിന്റെ അടിഭാഗത്തും കാലുകളിലും ചുവന്ന പാടുകൾ, വയറിളക്കം, ഛർദ്ദി, ഗർഭിണിപ്പന്നികളിൽ ഗർഭമലസൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. അന്തരാവയവങ്ങളിൽ രക്തസ്രാവത്തിന് വൈറസ് കാരണമാവും. അതിവേഗത്തിൽ മറ്റു പന്നികളിലേക്കു പടർന്നു പിടിക്കാൻ വൈറസിന് കഴിയും. തുടർന്ന് രോഗം മൂർച്ഛിച്ച് 1 - 2 ആഴ്ചയ്ക്കുള്ളിൽ പന്നികൾ കൂട്ടമായി ചത്തൊടുങ്ങും. രോഗം കണ്ടെത്തിയ ഫാമുകളിൽ പന്നികളെയെല്ലാം കൊന്ന് കുഴിച്ചുമൂടുകയല്ലാതെ രോഗനിയന്ത്രണത്തിന് മറ്റൊരു മാർഗവുമില്ല.  

കാട്ടുപന്നികളിൽനിന്നും നാട്ടുപന്നികളിലേക്ക്- ആഫ്രിക്കൻ പന്നിപ്പനി വന്ന വഴി 

pig-farming-3

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കാലിവസന്ത ബാധിച്ച് (റിൻഡർ പെസ്റ്റ് ) കന്നുകാലികൾ കൂട്ടമായി ചത്തൊടുങ്ങിയതിനെത്തുടർന്ന് കെനിയയിൽ വൻതോതിലുള്ള പന്നിവളർത്തലിനു തുടക്കം കുറിച്ചത് അന്ന് കെനിയയെ തങ്ങളുടെ കോളനിയാക്കി ഭരിച്ചിരുന്ന ബ്രീട്ടീഷുകാരായിരുന്നു. അവർ 1903 -1905 കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ നിന്നും സേഷെൽസിൽ നിന്നുമെല്ലാം വൻതോതിൽ പന്നികളെ കെനിയയിൽ എത്തിച്ച് വളർത്താൻ ആരംഭിച്ചു. കന്നുകാലികളൊഴിഞ്ഞ വിശാലമായ പുൽമേടുകളിൽ വേലികെട്ടി തിരിച്ച് പന്നികളെ അഴിച്ചുവിട്ടായിരുന്നു പന്നിവളർത്തൽ. കാലിവസന്ത കാരണം കന്നുകാലികൃഷിയിൽ നേരിട്ട നഷ്ടം പന്നിവളർത്തലിലൂടെ തിരിച്ച് പിടിക്കാമെന്ന ആഗ്രഹത്തിന് എന്നാൽ അൽപായുസ് മാത്രമേ ഉണ്ടായിരുന്നു. ഇത്തവണ അപകടമെത്തിയത് ആഫ്രിക്കൻ പന്നിപ്പനിയുടെ രൂപത്തിലായിരുന്നു. വൈറസിന്റെ വാഹകരായ ആഫ്രിക്കൻ കാട്ടുപന്നികളിൽ നിന്നും ബാഹ്യപരാദങ്ങളായ പട്ടുണ്ണികൾ വഴിയായിരുന്നു വൈറസുകൾ കെനിയയിലെ വളർത്തുപന്നികളിലെത്തിയത്. 

1907ൽ കെനിയയിൽ ആദ്യ രോഗബാധ കണ്ടെത്തിയതിനുശേഷം അഞ്ച് പതിറ്റാണ്ടോളം ആഫ്രിക്കൻ വൻകരയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന രോഗം 1957 മുതലാണ് യൂറോപ്പിലേക്കു വ്യാപിച്ചത്. 1957ൽ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ നഗരത്തിൽ ആദ്യമായി രോഗമെത്തിയത് ആഫ്രിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത പന്നിമാംസത്തിലൂടെയായിരുന്നു. തുടർന്ന് സ്‌പെയിനിലേക്കും ഫ്രാൻസിലേക്കും ഇറ്റലിയിലേക്കും മാൾട്ടയിലേക്കും എല്ലാം രോഗവ്യാപനമുണ്ടായി. വൈകാതെ  അമേരിക്കയിലും ആഫ്രിക്കൻ പന്നിപ്പനിയെത്തി. യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ 1978ൽ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ രോഗം തുടച്ചുനീക്കുന്നതിനായി രാജ്യത്തെ മുഴുവൻ പന്നികളെയും കൊന്നൊടുക്കിയതും ചരിത്രം. 

1960- 1990 കാലയളവിൽ അമേരിക്കയിലെയും യൂറോപ്പിലെയും പന്നിവളർത്തൽ വ്യവസായ മേഖലയ്ക്കു കനത്ത സാമ്പത്തികനഷ്ടമാണ് ആഫ്രിക്കൻ പന്നിപ്പനി വരുത്തിവച്ചത്. തുടർന്നും പല ഘട്ടങ്ങളിലായി യൂറോപ്പിലും അമേരിക്കയിലും രോഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാൽ ശക്തമായ ജൈവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഇന്ന് മിക്ക യൂറോപ്യൻ രാജ്യങ്ങളും ആഫ്രിക്കൻ പന്നിപ്പനി വിമുക്തമാണ്. ആഫ്രിക്കയിൽ പന്നിവളർത്തൽ വ്യവസായ മേഖലയുടെ വികാസം തടസ്സപ്പെടുത്തുന്ന പ്രധാനഘടകം ഈ രോഗമാണന്നാണ് പല പഠനങ്ങളും നിരീക്ഷിക്കുന്നത്. 

ആഫ്രിക്കൻ പന്നിപ്പനിയും സ്വൈൻ ഇൻഫ്ലുവൻസയും തമ്മിൽ 

pig-farm

ആഫ്രിക്കൻ പന്നിപ്പനിയെന്ന് കേൾക്കുമ്പോൾ അധികം ആളുകളുടെയും മനസിൽ ആദ്യം തെളിയുക ഇൻഫ്ലുവൻസ വൈറസുകൾ കാരണമുണ്ടാവുന്ന സ്വൈൻ ഫ്ലൂ (H1 N1) ആയിരിക്കും. പന്നിപ്പനി എന്ന പേരിലാണ് സ്വൈൻ ഫ്ലൂ മലയാളികൾക്ക് പരിചിതം. പന്നികളിൽ ഗുരുതരമായ ശ്വാസകോശ രോഗബാധയുണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസുകൾ പന്നികളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യരോഗാണു കൂടിയാണ്. രോഗം ബാധിച്ച പന്നികളിൽ നിന്ന് അവയുമായി സമ്പർക്കം പുലർത്തിയ മനുഷ്യരിൽ എത്തിയ H1 N1 ഇൻഫ്ലുവൻസ വൈറസുകളായിരുന്നു മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന മഹാമാരിയായി പരിണമിച്ച 1918-1920ലെ സ്പാനിഷ് ഫ്ലൂവിനും 2009 -2010 ലെ സ്വൈൻ ഫ്ലൂവിനും കാരണമായത്. സ്പാനിഷ് ഫ്ലൂ 40 ദശലക്ഷം ആളുകളുടെയും 2009-2010ലെ പന്നിപ്പനി മഹാമാരി രണ്ട് ലക്ഷത്തോളം ആളുകളുടെയും ജീവനാണ് കവർന്നത്. എന്നാൽ ആഫ്രിക്കൻ പന്നിപ്പനി ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തവും പന്നികളിൽ മാത്രം ഒതുങ്ങി കാണപ്പെടുന്നവയുമാണ്. 

കേരളത്തിൽ ഉൾപ്പെടെ പന്നികളിൽ വ്യാപകമായി കാണപ്പെടുന്ന ക്ലാസിക്കൽ പന്നിപ്പനി (ക്ലാസിക്കൽ സ്വൈൻ ഫീവർ) അഥവാ ഹോഗ് കോളറ രോഗവുമായും ആഫ്രിക്കൻ പന്നിപ്പനിക്ക് സമാനതകൾ ഒന്നുമില്ല. വൈറസുകൾ കാരണമായുണ്ടാവുന്ന ക്ലാസിക്കൽ സ്വൈൻ ഫീവർ രോഗം തടയാനുള്ള ഫലപ്രദമായ വാക്സിനുകളും ഇന്നുണ്ട്.   ക്ലാസിക്കൽ സ്വൈൻ ഫീവർ തടയാനുള്ള  ഈ വാക്സിൻ  സംസ്ഥാന മൃഗസംരക്ഷണവകുപ്പ് കർഷകർക്ക് സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.  എന്നാൽ ആഫ്രിക്കൻ പന്നിപ്പനി തടയാൻ ഫലപ്രദമായ വാക്സിനുകൾ ഇന്ന് പ്രചാരത്തിലായിട്ടില്ല . രോഗബാധ കണ്ടെത്തിയ മേഖലയിലെ മുഴുവൻ പന്നികളെയും ദയാവധത്തിന് വിധേയമാക്കി സുരക്ഷിതമായി സംസ്ക്കരിക്കുക എന്നതാണ് ലോക മൃഗാരോഗ്യ സംഘടന നിർദേശിക്കുന്ന നിയന്ത്രണമാർഗ്ഗം. 

രോഗങ്ങളെ  പ്രതിരോധിക്കാൻ ജാഗ്രതയേക്കാൾ മികച്ചൊരു വഴിയില്ല

pig-farming

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രോഗം വ്യാപകമായ സാഹചര്യത്തിൽ നമ്മുടെ നാട്ടിലും ജാഗ്രത വേണ്ടതുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്നു പന്നികളെയും പന്നിക്കുഞ്ഞുങ്ങളെയും കൊണ്ടുവരുമ്പോൾ  കർഷകർ പ്രത്യേകം ശ്രദ്ധ പുലർത്തണം. പുതുതായി കൊണ്ടുവരുന്ന പന്നികളെ മുഖ്യഷെഡിലെ പന്നികൾക്കൊപ്പം ചേർക്കാതെ മൂന്നാഴ്ചയെങ്കിലും പ്രത്യേകം  മാറ്റിപാർപ്പിച്ച് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. പ്രജനന ആവശ്യത്തിനായി കൊണ്ടുവരുന്ന ആൺ പന്നികളെ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും എങ്കിലും ക്വാറന്റൈൽ ചെയ്യാതെ ബ്രീഡിങ് ആവശ്യത്തിന് ഉപയോഗിക്കരുത്. വിപണനത്തിനായി ഫാമിൽ നിന്നും പുറത്തുകൊണ്ടുപോകുന്ന പന്നികളെ തിരിച്ചുകൊണ്ടുവരുന്ന സാഹചര്യത്തിൽ രണ്ടാഴ്ചയെങ്കിലും പ്രത്യേകം മാറ്റിപാർപ്പിച്ച് ക്വാറന്റൈൻ നൽകുന്നത് രോഗപ്പകർച്ച തടയും. ഫാമിനകത്ത് ഉപയോഗിക്കാൻ പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും കരുതുന്നത് നല്ലതാണ്. 

ഫാമിൽ അനാവശ്യ സന്ദർശകരുടെയും, വാഹനങ്ങളുടെയും പോക്കുവരവ് നിയന്ത്രിക്കണം. പുറത്തുനിന്ന് വരുന്നവർ ഫാമിൽ പ്രവേശിക്കുന്നത്  ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ അവരുടെ വാഹനങ്ങളും പാദരക്ഷകളും മതിയായി അണുവിമുക്തമാക്കണം. പുറത്തുനിന്ന് ഫാമിലേക്കുള്ള ഉപകരണങ്ങൾ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളിൽ കയറ്റാവൂ. ബ്ലീച്ചിങ് പൗഡർ 3 ശതമാനം ലായനി ഫാമുകളിൽ ഉപയോഗിക്കാവുന്ന ചുരുങ്ങിയ ചെലവിൽ എളുപ്പത്തിൽ ലഭ്യമായ അണുനാശിനിയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ, സാധനസാമഗ്രികൾ തുടങ്ങിയവ മതിയായി അണുവിമുക്തമാക്കാതെ ഫാമിൽ പ്രവേശിപ്പിക്കരുത്. ഫാമും പരിസരവും അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനൊപ്പം ജൈവസുരക്ഷാമാർഗങ്ങൾ പൂർണമായും പാലിക്കണം. പന്നിഫാമുകളിൽ രോഗബാധകൾ പൊട്ടിപ്പുറപ്പെടുന്നതിന്റെ പ്രധാന വഴികളിലൊന്ന് പന്നികൾക്ക് ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള ഭക്ഷണ അവശിഷ്ടങ്ങൾ തീറ്റയായി നൽകുന്ന സ്വിൽ ഫീഡിങ് രീതിയാണ്. സ്വിൽ ഫീഡിങ് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങൾ നന്നായി വേവിച്ചുമാത്രം പന്നികൾക്ക് നല്കാൻ ശ്രദ്ധിക്കണം. 

കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും പന്നിമാംസ വിൽപന കേന്ദ്രങ്ങളിലും പോയി വന്നതിനു ശേഷം വസ്ത്രവും ചെരിപ്പും മാറാതെയും ശുചിയാക്കതെയും ഫാമിനുള്ളിൽ കയറി പന്നികളുമായി  ഇടപഴകരുത്.  ഈ കരുതലുകൾ  ആഫ്രിക്കൻ പന്നിപ്പനിയെ മാത്രമല്ല മറ്റ് രോഗങ്ങളെയും ഫാമിൽ നിന്നും അകറ്റി നിർത്താൻ സഹായിക്കും. മഹാമാരികളെ  പ്രതിരോധിക്കാൻ ജാഗ്രതയേക്കാൾ മികച്ചൊരു വഴിയില്ലെന്നത് മറക്കരുത്.

English summary: African swine fever (ASF) outbreak in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com