ADVERTISEMENT

പടർന്നുപിടിച്ചാൽ കേരളത്തിലെ പന്നിവളർത്തൽ മേഖലയെ തന്നെ തുടച്ചുനീക്കാൻ തക്ക പ്രഹരശേഷിയുള്ള പകർച്ചവ്യാധിയാണ് ആഫ്രിക്കൻ പന്നിപ്പനി. രോഗബാധിതമായ പന്നികൾ ശരീരസ്രവങ്ങളിലൂടെയും വിസർജ്യങ്ങളിലൂടെയും വൈറസുകളെ ധാരാളമായി പുറന്തള്ളും. രോഗബാധയേറ്റ പന്നികളിൽനിന്ന് അവ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുൻപു തന്നെ വൈറസ് പുറത്തെത്തും. അതിവേഗത്തിൽ മറ്റു പന്നികളിലേക്കു പടർന്നു പിടിക്കാൻ വൈറസിന് കഴിയും. പന്നികളിൽനിന്നും പുറത്തുവരുന്ന വൈറസുകൾക്ക് പ്രതികൂലസാഹചര്യങ്ങൾ അതിജീവിച്ച് ദീർഘകാലം പരിസരങ്ങളിൽ നിലനിൽക്കാനുള്ള ശേഷിയുണ്ട്. ആഫ്രിക്കൻ പന്നിപ്പനി രോഗബാധയേറ്റവയിൽ മരണനിരക്ക് നൂറു ശതമാനമാണ്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചാൽ രോഗം കണ്ടെത്തിയ ഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന മറ്റ് പന്നിഫാമുകളിലെയും പന്നികളെയെല്ലാം കൊന്ന് (Culling) ആഴത്തിൽ കുഴിച്ചുമൂടുകയല്ലാതെ രോഗനിയന്ത്രണത്തിന് നിലവിൽ മറ്റൊരു ശാസ്ത്രീയമാർഗമില്ല. ദശാബ്ദങ്ങളായി പന്നിവളർത്തൽ മേഖലയിൽ വൻ ഭീഷണിയും കനത്ത സാമ്പത്തിക നഷ്ടവും വരുത്തിവയ്ക്കുന്ന രോഗമാണെങ്കിലും ആഫ്രിക്കൻ പന്നിപ്പനിക്കെതിരെ ഫലപ്രദമായ പ്രതിരോധമരുന്നുകളോ വാക്സീനുകളോ ഒന്നും ഇന്നുവരെ പ്രചാരത്തിലില്ല. ഈയൊരു സാഹചര്യത്തിൽ ആഫ്രിക്കൻ പന്നിപ്പനി തടയാൻ ജാഗ്രതയെക്കാൾ മികച്ചൊരു പ്രതിരോധമാർഗ്ഗമില്ല.

1. പുതിയ സ്റ്റോക്ക് ഇപ്പോൾ വേണ്ട

കേരളത്തിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫാമുകളിലേക്കു പുതിയ പന്നികളെയും പന്നിക്കുഞ്ഞുങ്ങളെയും വാങ്ങുന്നത് താൽകാലികമായി ഒഴിവാക്കണം. വിപണത്തിനായി ഫാമിൽനിന്നു പുറത്തുകൊണ്ടുപോകുന്ന പന്നികളെ തിരിച്ചുകൊണ്ടുവരുന്ന സാഹചര്യത്തിൽ രണ്ടാഴ്ചയെങ്കിലും പ്രത്യേകം മാറ്റിപ്പാർപ്പിച്ച് ക്വാറന്റൈൻ നൽകുന്നത് രോഗപ്പകർച്ച തടയും. പന്നിയിറച്ചിയും പന്നിയുൽപന്നങ്ങളും ഫാമിനുള്ളിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണം.

2. വൃത്തിയിൽ വിട്ടുവീഴ്ച വേണ്ട

പന്നിഫാമും പരിസരവും അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനും ജൈവസുരക്ഷാമാർഗ്ഗങ്ങൾ പൂർണമായും പാലിക്കുന്നതിനും മുഖ്യപരിഗണന നൽകണം. ഫാമിനകത്ത് ഉപയോഗിക്കാൻ പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും ഉറപ്പുവരുത്തണം. ഫാമിൽ അനാവശ്യസന്ദർശകരുടെയും വാഹനങ്ങളുടെയും പോക്കുവരവ് കർശനമായി നിയന്ത്രിക്കണം. പുറത്തുനിന്ന് വരുന്നവർ ഫാമിൽ പ്രവേശിക്കുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ  അവരുടെ വാഹനങ്ങളും പാദരക്ഷകളും  മതിയായി അണുവിമുക്തമാക്കണം. പുറത്തുനിന്ന് ഫാമിലേക്കുള്ള ഉപകരണങ്ങൾ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളിൽ കയറ്റാവൂ. ബ്ലീച്ചിങ് പൗഡർ മൂന്ന്  ശതമാനം ലായനി (കാത്സ്യം ഹൈപ്പോക്ലോറൈറ്റ് ) ഫാമുകളിൽ ഉപയോഗിക്കാവുന്ന ചുരുങ്ങിയ ചെലവിൽ എളുപ്പത്തിൽ ലഭ്യമായ അണുനാശിനിയാണ്. പത്തു ലീറ്റർ വെള്ളത്തിൽ 300 ഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന അനുപാതത്തിൽ ചേർത്തിളക്കി ഇരുപത് മിനിട്ടിന് ശേഷം തെളിവെള്ളം അണുനാശിനി ആയി ഉപയോഗിക്കാം.  മൂന്ന് ശതമാനം സോഡിയം ഹൈഡ്രോക്സൈഡ് ലായനി, നാലു ശതമാനം അലക്കുകാരലായനി (സോഡിയം കാർബണേറ്റ്), കുമ്മായം എന്നിവയും അണുനാശിനികൾ ആയി ഉപയോഗിക്കാം. ഫാമിന്റെ ഗേറ്റിൽ അണുനാശിനി നിറച്ച് ഫൂട് ബാത്ത് ക്രമീകരിക്കണം.

3. തൊഴിലാളികളെ ബോധവൽക്കരിക്കാം

കേരളത്തിലെ പന്നിഫാമുകളിൽ ജോലിചെയ്യുന്ന തൊഴിലാളികളിൽ വലിയൊരുപങ്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവർക്ക് ആഫ്രിക്കൻ പന്നിപ്പനിയെ പറ്റിയും പ്രതിരോധമാർഗങ്ങളെ പറ്റിയും ബോധവൽക്കരണം നടത്താനും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും ഫാം ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം. ഫാമിന് അകത്തും പുറത്തും ഉപയോഗിക്കാൻ പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും തൊഴിലാളികൾക്ക് ഉറപ്പാക്കണം രോഗബാധിതമോ മരണപ്പെട്ടതോ ആയ  പന്നികളെ കൈകാര്യം ചെയ്യുമ്പോൾ ഏപ്രണുകൾ, കയ്യുറകൾ, ഗംബൂട്ടുകൾ തുടങ്ങിയവ ഉപയോഗിക്കാൻ അവരെ ചട്ടം കെട്ടണം. ജൈവസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തൊഴിലാളികൾ ഫാമിൽ പാലിക്കുന്നുണ്ടെന്നത് ഉടമകൾ ഉറപ്പാക്കണം. തൊഴിലാളികളുടെ മറ്റു ഫാമുകളിലേക്കുള്ള സന്ദർശനങ്ങൾ തൽക്കാലത്തേക്ക് വിലക്കുക.

pig-farming-5

4. സ്വിൽ ഫീഡിങിൽ സൂക്ഷിക്കേണ്ടത്

പന്നിഫാമുകളിൽ രോഗബാധകൾ പൊട്ടിപ്പുറപ്പെടുന്നതിന്റെ പ്രധാന വഴികളിലൊന്ന് പന്നികൾക്ക് ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള  അവശിഷ്ടങ്ങളും മിച്ചാഹാരവും തീറ്റയായി നൽകുന്ന സ്വിൽ ഫീഡിങ് രീതിയാണ്. സ്വിൽ ഫീഡിങ് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽനിന്നുള്ള അവശിഷ്ടങ്ങൾ മതിയായി വേവിച്ചുമാത്രം പന്നികൾക്ക് നൽകാൻ ശ്രദ്ധിക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ മാംസം അടങ്ങിയ അറവുശാല അവശിഷ്ടങ്ങൾ പന്നികൾക്ക് തീറ്റയായി നൽകുന്ന പരിമിതപ്പെടുത്തുന്നതാണ് ഉചിതം. പന്നികളെയും കോഴികളെയും ഒരുമിച്ച്  കശാപ്പ് ചെയ്യുന്ന കേന്ദ്രങ്ങളിൽനിന്നും പന്നികശാപ്പ് ശാലകളുടെ സമീപങ്ങളിൽനിന്നുമുള്ള കോഴിവേസ്റ്റ് പന്നികൾക്ക് ഒരു കാരണവശാലും തീറ്റയായി നൽകാതിരിക്കാൻ ശ്രദ്ധിക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും പന്നി‌മാംസ വിൽപന കേന്ദ്രങ്ങളിലും പോയി വന്നതിനു ശേഷം വസ്ത്രവും ചെരിപ്പും മാറാതെയും ശുചിയാക്കാതെയും ഫാമിനുള്ളിൽ കയറി പന്നികളുമായി ഇടപഴകരുത്.

5. കാട്ടുപ്പന്നികൾ  കടക്കു പുറത്ത്

 കാട്ടുപന്നികൾ ധാരാളമായി കാണപ്പെടുന്ന മേഖലകൾ കേരളത്തിൽ ധാരാളമുണ്ട്. കാട്ടുപന്നികൾ കാണപ്പെടുന്ന പ്രദേശങ്ങളോടെ ചേർന്നു പന്നിഫാമുകളും നിരവധി പ്രവർത്തിക്കുന്നുണ്ട്. ആഫ്രിക്കൻ പന്നിപ്പനി വ്യാപിപ്പിക്കുന്നതിൽ കാട്ടുപന്നികൾക്ക് വലിയ പങ്കുണ്ട്. ഈ സാഹചര്യത്തിൽ പന്നിഫാമുകളിലും പരിസരങ്ങളിലും കാട്ടുപ്പന്നികളെ നിയന്ത്രിക്കാനുള്ള നടപടികൾ വേണ്ടതുണ്ട്. കാട്ടുപന്നികളെ ആകർഷിക്കുന്ന രീതിയിൽ തീറ്റ അവശിഷ്ടങ്ങൾ ഫാമിലും പരിസരത്തും നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പന്നികൾ കഴിച്ചതിനു ശേഷം ബാക്കിവരുന്ന തീറ്റ അലക്ഷ്യമായി കൂട്ടിയിടാതെ സംസ്കരിക്കണം. കാട്ടുപന്നികളുടെ സാന്നിധ്യം കൂടിയ പ്രദേശത്താണ് ഫാം എങ്കിൽ ഫാമിന് ചുറ്റും  ഗാൽവനൈസ്‌ഡ്‌ അയേൺ മെഷ് ഉപയോഗിച്ച് ഫെൻസിങ് നടത്തുന്നത് ഫലപ്രദമാണ്. ഫെൻസിങ് നടത്തുമ്പോൾ ഫാമിനും ഫെൻസിങിനും ഇടയിൽ ചുരുങ്ങിയത് അഞ്ചുമീറ്റർ അകലം നൽകണം. കാട്ടുപന്നികളിൽ ഉയർന്നനിരക്കിൽ അസ്വാഭാവിക മരണം ശ്രദ്ധയിൽപെട്ടാൽ മൃഗസംരക്ഷണവകുപ്പിൽ വിവരം അറിയിക്കണം.

pig-farming

6. പരാദങ്ങൾ പടിക്കു പുറത്ത്

രോഗവാഹകരോ രോഗബാധിതരോ ആയ പന്നികളുമായും അവയുടെ ശരീരസ്രവങ്ങളുമായും വിസർജ്യങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും ആഫ്രിക്കൻ പന്നിപ്പനി പകരുന്നത്. പന്നിമാംസത്തിലൂടെയും രോഗാണുമലിനമായ തീറ്റയിലൂടെയും പാദരക്ഷ, വസ്ത്രങ്ങൾ, ഫാം ഉപകരണങ്ങളിലൂടെയും രോഗം വ്യാപനം നടക്കും. പന്നികളുടെ രക്തം ആഹാരമാകുന്ന ബാഹ്യപരാദങ്ങളായ ഓർണിത്തോഡോറസ് ഇനത്തിൽപ്പെട്ട പട്ടുണ്ണികൾക്കും രോഗം പടർത്താൻ ശേഷിയുണ്ട്. എന്നാൽ, ഈ ഇനത്തിൽപ്പെട്ട പട്ടുണ്ണികൾ കേരളത്തിൽ ഇല്ല എന്നത് ആശ്വാസകരമാണ്. എങ്കിലും പന്നിഫാമുകളിൽ പട്ടുണ്ണികൾ അടക്കമുള്ള ബാഹ്യപരാദങ്ങളുടെ സാനിധ്യം ഉണ്ടെങ്കിൽ ഇവയെ തടയാനുള്ള കീടനാശിനികൾ ഡോക്ടറുടെ നിർദേശപ്രകാരം പ്രയോഗിക്കേണ്ടതാണ്.

7. രോഗത്തിന്റെ വിതരണക്കാർ ആകാതിരിക്കുക

ഫാമിലെ പന്നികളിൽ അസ്വാഭാവികരോഗലക്ഷണങ്ങളോ പന്നികൾക്കിടയിൽ പെട്ടന്നുള്ള മരണമോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അടുത്തുള്ള സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറെ വിവരം അറിയിക്കണം. സംസ്ഥാനത്ത് ഏതെങ്കിലും പ്രദേശത്ത് പന്നികളിൽ സംശയാസ്പതമായ രോഗബാധയുണ്ടായാൽ വിവരങ്ങൾ അറിയിക്കുന്നതിന് തിരുവനന്തപുരം കുടപ്പനക്കുന്ന് അനിമൽ ഡിസീസ് കണ്ട്രോൾ പ്രൊജെക്ടിൽ കണ്ട്രോൾ റൂംമും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട് (ബന്ധപ്പെടാനുള്ള നമ്പർ: 0471 27 32151 ). രോഗം നിർണ്ണയിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ പാലോട് മുഖ്യ ജന്തു രോഗ നിർണ്ണയ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതും കർഷകർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. രോഗം മറച്ചുവയ്ക്കുന്നതും രോഗം സംശയിക്കുന്ന പന്നികളെ  വിറ്റൊഴിവാക്കുന്നതും കേരളത്തിലെ പന്നിക്കൃഷി മേഖലയെ  തുടച്ചുനീക്കുന്നതിന് വരെ വഴിയൊരുക്കും എന്നത് മനസ്സിലാക്കുക. രോഗം ബാധിച്ച പന്നികളെ വിറ്റൊഴിവാക്കി രോഗത്തിന്റെ വിതരണക്കാർ ആകാതിരിക്കാനുള്ള വിവേകമാണു വേണ്ടത്. 

English summary: Prevention and control of African swine fever

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com