ADVERTISEMENT

തേക്ക് (ടെക്ടോണ ഗ്രാൻഡിസ്), ചന്ദനം (സാന്റാലം ആൽബം), മലവേപ്പ് (മീലിയ ഡൂബിയ), കറുവപ്പട്ട (സിനമോമം സൈലാനിക്കം) എന്നിവ ഭൂപ്രകൃതിയും മണ്ണിന്റെ ഗുണനിലവാരവും അനുസരിച്ച് ആദായകരമായി കൃഷി ചെയ്യാവുന്ന മരങ്ങളാണ്.

മലവേപ്പ്

ഏഴെട്ടു വർഷ കാലാവധിയിൽ വിളവെടുക്കാവുന്ന മരമാണ് മലവേപ്പ്. ഏക്കറിന് ഏകദേശം 440 മരങ്ങൾ (3 മീറ്റർ x 3 മീറ്റർ അകലത്തിൽ) തുടക്കത്തിൽ നട്ടാൽ ഏകദേശം 400 മരങ്ങൾ വിളവെടുപ്പു കാലത്തേക്ക് ഉറപ്പാക്കാം. ഇന്നത്തെ വിലയനുസരിച്ച് ഒരു മരത്തിന് 3,000 രൂപ എന്ന കണക്കിൽ ഏക്കറിന് 13.2 ലക്ഷം രൂപ ലഭിക്കും. മലവേപ്പു പോലുള്ള മരങ്ങൾക്ക് കമ്പോളത്തിൽ ആവശ്യം കൂടുന്നതനുസരിച്ച് വിലയിൽ കാര്യമായ മാറ്റങ്ങൾ വന്നേക്കാം. വാങ്ങുന്ന സ്ഥാപനങ്ങളുമായി ഒരു മുൻകൂർ കരാർ ഉണ്ടാക്കുന്നതു നല്ലതാണ്.

മികച്ച നേട്ടം മലവേപ്പ് 

വൃക്ഷവിളകളിൽ സംസ്ഥാനത്തെ കർഷകർക്ക് ഇനിയങ്ങോട്ട് ഏറ്റവും നേട്ടം നൽകുക മലവേപ്പാണെന്ന് പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായി പോളി തോമസ് പറയുന്നു. സംസ്ഥാനത്ത് പ്ലൈവുഡ് വ്യവസായത്തിന്റെ ആസ്ഥാനം എന്നു വിശേഷിപ്പിക്കുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ, പോളിയുടെ ഷോൺ പ്ലൈ ആൻഡ് ബോർഡ്സ് എന്ന പ്ലൈവുഡ് ഫാക്ടറിയുടെ വളപ്പിനുള്ളിൽത്തന്നെയുണ്ട് കുറഞ്ഞ കാലംകൊണ്ട് മികച്ച വളർച്ച കൈവരിച്ച മലവേപ്പുമരങ്ങൾ. മാത്രമല്ല, പോളി വിപുലമായിത്തന്നെ മലവേപ്പുകൃഷി ചെയ്യുന്നുമുണ്ട്. 

പാഴ്മരങ്ങൾ അല്ലെങ്കിൽ സോഫ്റ്റ് വുഡ് എന്നു വിശേഷിപ്പിക്കുന്ന കാതലെത്താത്ത മരങ്ങളാണ് പ്ലൈവുഡ് വ്യവസായത്തിന് ആവശ്യം. റബർ, വട്ട, പൊങ്ങല്യം, യൂക്കാലി, സിൽവർ ഓക്ക് എന്നിവയും മൂപ്പു കുറഞ്ഞ മഹാഗണി, ആഞ്ഞിലി എന്നിവയുമാണ് മുഖ്യമായും പ്രയോജനപ്പെടുത്തുന്നത്. ഇവയിൽ വെള്ള നിറമുള്ള ഇനങ്ങൾക്ക് പ്ലൈവുഡ് നിർമാണത്തിൽ ഡിമാൻഡ് കുറയും. ചുവപ്പു നിറമുള്ളവയ്ക്കും ഇരുണ്ട ഷെയ്ഡ് ഉള്ളവയ്ക്കും ഡിമാൻഡ് കൂടുതൽ. മഹാഗണിയും മലവേപ്പുമാണ് തടിക്കു ചുവപ്പുരാശിയുള്ളവ. ചില പ്രദേശങ്ങളിൽനിന്നു വരുന്ന യൂക്കാലിക്കും ഇരുണ്ട നിറമുണ്ട്. മറ്റു തടികൾ കൂടുതലായും തീപ്പെട്ടിക്കൊള്ളി നിർമാണത്തിനാണു ഉപയോഗിക്കുന്നത്. 

മലവേപ്പും മഹാഗണിയും ഒരുപോലെ മികച്ചതെങ്കിലും വളർച്ചയുടെയും കർഷകർക്കുള്ള നേട്ടത്തിന്റെയും കാര്യത്തിൽ മലവേപ്പ് ഏറെ മുന്നിലെന്ന് പോളി പറയുന്നു. മഹാഗണി 40 ഇഞ്ച് വണ്ണമെത്തണമെങ്കിൽ 20 വർഷമെങ്കിലും വേണ്ടിവരും. ആ സ്ഥാനത്ത് 10 വർഷം കൊണ്ട് മലവേപ്പ് നാൽപതിലെത്തും. 7 വർഷംകൊണ്ടുതന്നെ 30 ഇഞ്ച് വണ്ണത്തിലെത്തി വിളവെടുപ്പിനു പാകമാകും. 40 ഇഞ്ച് എത്തിയ ഒരു മരത്തിന് ഇന്നത്തെ നിരക്കിൽ ശരാശരി 6,000 രൂപ ലഭിക്കും. ചോല കുറവായതിനാൽ ഇടയകലം കുറച്ച‌് നടുകയും ചെയ്യാം. ആദ്യ 3 വർഷം പരിപാലനത്തിൽ അൽപം കരുതൽ വേണം. വേനലിൽ നന നൽകിയാൽ വളർച്ചയുടെ വേഗം കൂടുമെന്നും പോളി.

കർണാടകയിലും തമിഴ്നാട്ടിലും 10–12 വർഷം മുൻപു തന്നെ മലവേപ്പുകൃഷി സജീവമായതിനാൽ അവിടെനിന്നുള്ള തടി സംസ്ഥാനത്തെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് ഇപ്പോൾ വിപുലമായിത്തന്നെ എത്തുന്നുണ്ട്. കേരളത്തിലും കൃഷി വ്യാപകമാകുന്നുണ്ടെന്ന് പോളി പറയുന്നു. പ്ലൈവുഡ് വ്യവസായം മികച്ച വളർച്ച കാണിക്കുന്നതിനാൽ ഇനി മലവേപ്പിന്റെ ഡിമാൻഡ് വർധിക്കുമെന്നും പോളി പറയുന്നു.

ഫോൺ: 9447631505

melia-dubia
പോളി തോമസ്

തേക്ക്

20–25 വർഷത്തെ വളർച്ചയ്ക്കുശേഷം തേക്ക് വിളവെടുക്കാം. തുടക്കത്തിൽ ഏക്കറിന് 450 മുതൽ 1000 വരെ മരങ്ങൾ നട്ട് അവസാന വിളവെടുപ്പു സമയത്തേക്ക് ഏകദേശം 125 മരങ്ങൾ നിർത്തുന്ന കൃഷിരീതിയാണു വേണ്ടത് (അവസാന വർഷ വിളവെടുപ്പു കൂടാതെ ഇടയ്ക്കുള്ള മുറിക്കല്‍ വഴിയും ഇടവിളകളിൽനിന്നും വരുമാനം ലഭിക്കും). വിളവെടുക്കുമ്പോൾ ഒരു മരത്തിന് 50,000 രൂപ നിരക്കിൽ ഒരേക്കറിൽനിന്ന് 62.5 ലക്ഷം രൂപ ലഭിക്കും. പരിചരണം കുറവായതിനാൽ കൃഷിയിടങ്ങളിൽനിന്ന് അകലെ പാർക്കുന്നവർക്കും യോജിച്ച കൃഷിയാണ്. 

Also read: ചന്ദനം നട്ടാൽ പണം കിട്ടുമോ? മുൻ വനം വകുപ്പ് ഉദ്യോഗസ്ഥന് പറയാനുള്ളത്

ചന്ദനം

15–20 വർഷത്തെ കാലാവധിയിൽ കൃഷി ചെയ്യാവുന്ന വിളയാണ് ചന്ദനം. തുടക്കത്തിൽ ഏക്കറിൽ 160 മരങ്ങൾ (5 മീറ്റർ x 5 മീറ്റർ അകലത്തിൽ) വച്ചുപിടിപ്പിച്ചാൽ വിളവെടുപ്പു സമയത്ത് ഏകദേശം 125 മരങ്ങൾ ശേഷിക്കും. ഓരോ മരത്തിൽനിന്നും ശരാശരി 6 കിലോ കാതൽ ലഭിക്കും. ഒരേക്കറിൽനിന്ന് 1.12 കോടി രൂപ വരുമാനം. മരത്തിന് കാതൽ രൂപപ്പെടുന്ന 6–7 വർഷം മുതൽ വിളവെടുപ്പുവരെ മോഷണത്തിൽനിന്നുള്ള സംരക്ഷണം അത്യാവശ്യമാണ്.

Also read: കരൾ, വൃക്കരോഗങ്ങൾക്ക് കാരണമാകും കറുവയുടെ അപരൻ; തിരിച്ചറിയാം അപരനെ

കറുവ

നമ്മുടെ പല വീടുകളിലും വളർന്നു നിൽക്കുന്നതും എന്നാൽ വിപണനമൂല്യം ഗണ്യമാക്കാത്തതുമായ വൃക്ഷമാണ് കറുവ. ഇതിൽനിന്നു ലഭ്യമാകുന്ന കറുവപ്പട്ടയും സിനമൺ എണ്ണയും വീട്ടിലെ ഉപയോഗത്തിനും വിപണനത്തിനും ഉപയോഗിക്കാം. കമ്പോളത്തിൽ, ഇറക്കുമതിയിലൂടെ നമുക്കു ലഭിക്കുന്ന കാഷ്യ സിനമണിൽ അടങ്ങിയിരിക്കുന്ന ആരോഗ്യത്തിനു ദോഷകരമായ കുമരിൻ (coumarin) നമ്മുടെ നാട്ടിലെ കറുവമരത്തിന്റെ പട്ടയിൽ തീരെയില്ല, അല്ലെങ്കിൽ നാമമാത്രമേ ഉള്ളൂ. ഒരേക്കറിൽ ഏകദേശം 440 മരങ്ങൾ (3 മീറ്റർ x 3 മീറ്റർ അകലത്തിൽ) വളർത്തിയാൽ 3–ാം വർഷം മുതൽ ഒരേക്കറിൽനിന്ന് 50 കിലോ മുതൽ 100 കിലോ വരെ കറുവപ്പട്ട ലഭിക്കും. കിലോയ്ക്ക് 1,500 നിരക്കിൽ 75,000 രൂപ മുതൽ 1,50,000 രൂപ വരെ ലഭിക്കും. ഒരിക്കൽ പട്ട വെട്ടിയെടുത്താൽ അതേ മരങ്ങൾ വീണ്ടും വളർന്ന് 3 വർഷത്തിനുശേഷം വിളവെടുപ്പിനു പാകമാകുമെന്നതിനാൽ ആവർത്തനക്കൃഷിക്കു പ്രയത്നം കുറവാണ്. ഇലയിൽനിന്ന് എണ്ണ വാറ്റിയെടുക്കുകയും ചെയ്യാം.

വിലാസം: സീനിയർ സയന്റിസ്റ്റ് (റിട്ട.), KFRI

ഫോൺ: 9447618335

English Summary:

Profitable tree farming offers high returns in Kerala. Teak, sandalwood, Malabar neem, and cinnamon are among the most lucrative options, providing substantial income with varying harvest cycles.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com