തെങ്കാശിയിലെ മുന്തിരിത്തോപ്പുകൾ; പ്ലോട്ടുകൾ തിരിച്ച് കൃഷി
Mail This Article
തെങ്കാശിയിലെ മുന്തിരിക്കർഷകർ കൃഷി മതിയാക്കാൻ ആലോചിക്കുന്ന കാലത്താണ് തിരുവനന്തപുരത്തു ടെക്സ്ൈറ്റൽ ബിസിനസ് ചെയ്തിരുന്ന ചക്കാലയ്ക്കൽ ഷാജി വർക്കി തെങ്കാശിക്കടുത്തു കടയനെല്ലൂർ ചൊക്കംപെട്ടിയിൽ സ്ഥലം വാങ്ങി മുന്തിരി പടർത്താനിറങ്ങിയത്. മുന്തിരിക്കൃഷിയുടെ കൃഷിമുറകൾ നിശ്ചയമുള്ള കടയനെല്ലൂരിലെ കർഷകത്തൊഴിലാളികളെത്തന്നെ കൂടെക്കൂട്ടി. കൃഷി തുടങ്ങിയപ്പോൾ ആദ്യം തിരിച്ചറിഞ്ഞത് മുന്തിരിയിലെ കീടനാശിനിപ്രയോഗത്തിന്റെ തീക്ഷ്ണത.
‘വിളയുന്ന മുന്തിരി രുചിച്ചു നോക്കാൻപോലും പ്രദേശത്തെ തൊഴിലാളികൾ താൽപര്യപ്പെടുന്നില്ല, അവർക്കറിയാം ആരോഗ്യത്തിന് അതുനല്ലതല്ലെന്ന്. വിളവെടുപ്പിനു പാകമായപ്പോൾ വിപണിയിലെ ചൂഷണവും മനസ്സിലായി. ഇടനിലക്കാർ തോട്ടത്തിലെത്തി കിലോ മുപ്പതു രൂപ മൊത്തവില പറയും. രണ്ടാമത്തെ ബാച്ച് വിളവെടുപ്പിനു വരുമ്പോൾ ഇടനിലക്കാർ നയം മാറ്റും. വിപണി ആകെ പ്രശ്നമാണെന്നും ഇനിയങ്ങോട്ട് കിലോ ഇരുപതു രൂപയേ നൽകാൻ കഴിയൂ എന്നും തീർത്തു പറയും. ആയിരത്തിലധികം ഏക്കറിൽ മുന്തിരി വിളഞ്ഞിരുന്നചൊക്കംപെട്ടിയിൽ ഇനി മൂന്നോ നാലോ മുന്തിരിത്തോട്ടങ്ങളേ ബാക്കിയുള്ളൂ എന്നും, ഭൂരിപക്ഷം പേരും കൃഷി ഉപേക്ഷിച്ചുവെന്നും, കാരണമിതാണെന്നും മനസ്സിലായത് ഈ ഘട്ടത്തിലാണ്’, ജൈവകൃഷിയിലേക്ക് എത്തും മുമ്പുള്ള നഷ്ടകൃഷിയെക്കുറിച്ചു ഷാജി ഒാർത്തെടുക്കുന്നു.
രണ്ടോ മൂന്നോ സീസണിലധികം മുമ്പോട്ടു പോയില്ല ഈ മട്ടിലുള്ള കൃഷി. എല്ലാ പ്രായക്കാരും ഏറെ ഇഷ്ടപ്പെടുന്ന പഴമാണു മുന്തിരി. പോഷകഗുണങ്ങളുടെ കാര്യത്തിലും മുന്നിൽ. അതേസമയം മുന്തിരി വാങ്ങുന്നതാകട്ടെ കീടനാശിനിയടിച്ചതാണോ എന്നു പേടിച്ചും മടിച്ചും. തെങ്കാശിയിൽ വിളയുന്ന കുരുവുള്ള ഇനമായ പനീർ ഗുലാബി മുന്തിരിക്ക് ചൂടു കൂടിയ കാലാവസ്ഥ പ്രശ്നമല്ല, നന കൃത്യമായി ലഭിക്കുകയും വേണം. മഴയാണു ശത്രു. മഴവെള്ളം ഇലയിൽ വീണാൽ ഫംഗസ്ബാധ പിന്നാലെനാശിനിയടിക്കും കർഷകർ. കഷ്ടപ്പെട്ടു കൃഷിചെയ്തെടുക്കുമ്പോൾ വിപണിയിൽ തിരിച്ചടിയും.
ജൈവകൃഷിയുടെ മധുരം
ആദ്യ സീസണുകൾ നഷ്ടത്തിൽ കലാശിച്ചിട്ടും മുന്തിരിക്കൃഷിയോടുള്ള ഇഷ്ടം വിടാൻ മനസ്സുവന്നില്ല ഷാജിക്ക്. അങ്ങനെയാണു ജൈവകൃഷിയിലേക്കു തിരിയുന്നത്. നാലു വർഷംകൊണ്ടു തോട്ടം ജൈവപരിവർത്തനം നടത്തുകയും ഇൻഡോസെർട്ടിന്റെ ജൈവ സർട്ടിഫിക്കേഷൻ നേടുകയും ചെയ്തു. സ്വന്തം ഉൽപന്നത്തിന് സ്വയം വില നിശ്ചയിക്കാൻ കഴിഞ്ഞു എന്നതാണ് ജൈവവിപണിയിലേക്കു വന്നതിന്റെ പ്രധാന നേട്ടം.
‘കേരളത്തിലെ ഉപഭോക്താക്കളുടെ വാങ്ങൽശേഷി വർധിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചാൽ വില കണക്കിലെടുക്കാതെ വാങ്ങാൻ തയാറുള്ളവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നുമുണ്ട്. കൃഷിക്കാരനും ചില്ലറ വിൽപനക്കാരനും മാന്യമായ ലാഭം കണക്കാക്കി ഒരു കിലോ പായ്ക്കിന് 150 രൂപ വിലയിട്ട് ഗോൾഡൻ വാലി എന്ന ബ്രാൻഡിൽ സർട്ടിഫൈഡ് ഒാർഗാനിക് മുന്തിരി വിപണിയിലിറക്കാന് ധൈര്യം നല്കിയത് അതായിരുന്നു. അതു തെറ്റിയില്ല. എന്നു മാത്രമല്ല,പഴങ്ങളോട് പൊതുവേ പ്രിയം കൂടിയ മലയാളിസമൂഹം ഇന്ന് സർട്ടിഫൈഡ് ഉൽപന്നങ്ങൾ തേടുകയും ചെയ്യുന്നു’, ഷാജിയുടെ വാക്കുകൾ.
ആറു നാടൻപശുക്കളെ വാങ്ങി അവയുടെ ചാണകവും സ്ലറിയുമെല്ലാം പ്രയോജനപ്പെടുത്തിയായിരുന്നു ജൈവകൃഷിയിലേക്കുള്ള മാറ്റം. രണ്ടരയടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത്, അതിൽ തമിഴ്നാട്ടിൽ പൊതുവേ കാണുന്നകത്താള എന്ന മുൾച്ചെടി വെട്ടിയരിഞ്ഞു നിറച്ചാണ് കൃഷി തുടങ്ങുക. എക്കൽമണ്ണും ചാണകസ്ലറിയും ഒപ്പം നിറച്ച് രണ്ടു മാസമിടും. കത്താള നന്നായി ദ്രവിച്ച് മണ്ണിൽ ജൈവാംശം നിറയുന്നതോടെ നടീൽവസ്തുവായ തണ്ടുകൾ നടുന്നു. തുടർന്ന് നിശ്ചിത ഇടവേളകളിൽ കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും ചേർത്തു പുളിപ്പിച്ച പോഷകം തടത്തിൽ നൽകുന്നു. ചെടി വളർന്നു പടർന്ന് ഏതാണ്ട് 16 മാസമെത്തുമ്പോൾ പ്രൂണിങ്. മൂപ്പെത്താത്ത തണ്ടുകളും ഇലകളും നീക്കം ചെയ്യുന്ന ചെടിയിൽ പിന്നീടു വരുന്ന ഇലകൾക്കൊപ്പം പൂക്കളും പിന്നാലെ കായ്കളും നിറയും. പ്രൂണിങ് കഴിഞ്ഞാൽ 120 ാം ദിവസം വിളവെടുപ്പ് എന്നാണു കണക്ക്. ഒരു മാസംകൊണ്ട് വിളവെടുപ്പു തീരും. ഒരു ചെടി പന്ത്രണ്ടു വർഷത്തോളം നിലനിർത്താം. കുരുവുള്ള മുന്തിരിക്കാണ് പോഷകഗുണം കൂടുതലെന്നും പോഷകപ്രാധാന്യമുള്ള കുരുവും തൊലിയും കൂടി കഴിക്കണമെന്നും ഒാർമിപ്പിക്കുന്നു ഷാജി. കുരു മാത്രമായി നൽകണമെന്ന ആവശ്യവുമായി ചില ആയുർവേദ ഗ്രൂപ്പുകൾ സമീപിച്ചിട്ടുമുണ്ട്.
വർഷം മുഴുവൻ മുന്തിരി ലഭിക്കുന്ന രീതിയിൽ മുക്കാൽ ഏക്കർ വീതം വരുന്ന ഏഴു പ്ലോട്ടുകളായി തിരിച്ചാണ് മുന്തിരിക്കൃഷി. ഉൽപാദനം മോശമല്ലെങ്കിലും രാസകീടനാശിനിപ്രയോഗമില്ലാത്തതിനാൽ വിളയു ന്നവയിൽ നല്ലൊരു പങ്ക് നഷ്ടപ്പെടും. മുന്തിരിനീരൂറ്റിക്കുടിക്കാനെത്തുന്ന നിശാശലഭങ്ങൾ ജൈവ കീടനാശിനികളെ പലപ്പോഴും കൂസാറില്ല. പായ്ക്കിങ് വേളയിൽ പാടും പുള്ളിക്കുത്തുമുള്ള മുന്തിരികൾ നീക്കുമ്പോൾ പാഴാവുന്നവ ഏറെ. എന്നിരുന്നാലും വിപണിവില സ്വന്തം വരുതിയിലായതിനാൽ കൃഷിയോടുള്ള കമ്പം കുറയുന്നില്ല ഈ സംരംഭകന്.
മുന്തിരിത്തോട്ടത്തിൽ കരിങ്കോഴികൾ ഉൾപ്പെടെ നാടൻകോഴികളെ അഴിച്ചുവിട്ടു വളർത്തി പുതിയൊരു പരീക്ഷണത്തിലാണു ഷാജി. കോഴികൾ തോട്ടത്തിലെ കീടങ്ങളും കളകളും ആഹാരമാക്കും. നാടൻകോഴികളുടെ വിപണിയും ആകർഷകം.
മുന്തിരി മാത്രമല്ല, ഇളനീരിനായുള്ള തെങ്ങും നെല്ലിയും മാവും ഷാജിയുടെ മുപ്പത്തഞ്ചേക്കർ തോട്ടത്തിലെ മുഖ്യ വിളകളാണ്. വിളവെടുത്തും വിഭവങ്ങൾ ആസ്വദിച്ചും തെങ്കാശിയിലെ ജൈവകാർഷിക ജീവിതം അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവർക്കായി ഫാം ടൂറിസത്തിലേക്കു കൂടി കടക്കാനൊരുങ്ങുകയാണ് ഈ സംരംഭകൻ.
ഫോൺ: 9895648484