ADVERTISEMENT

ദിവസം 525 കിലോവരെ കൂൺ ഉൽപാദിപ്പിച്ചിരുന്ന മീനാക്ഷി സുന്ദരത്തിന്റെ കൂൺപുരകളിൽ ഇപ്പോൾ വിൽപനയ്ക്കായി ഒരു മുള കൂൺപോലുമില്ല. കൂൺ സംരംഭത്തിൽനിന്നുള്ള വരുമാനം പക്ഷേ പണ്ടത്തേതിന്റെ പല മടങ്ങു വർധിച്ചിരിക്കുന്നു. അഞ്ചു വർഷം മുമ്പ് കൂൺകൃഷിയിൽ നിന്ന് കൂൺ വിത്തുൽപാദനത്തിലേക്കു ചുവടുമാറ്റി ഈ കർഷകൻ. അതോ ടെ വരുമാനം വർധിച്ചു. അതിനെക്കാൾ പ്രധാനം കൂൺ കർഷകർക്കു തുണയാവാൻ തന്റെ സംരംഭത്തിനു കഴിയുന്നു എന്നതാണെന്ന് മീനാക്ഷി സുന്ദരം.

ടാക്സ് പ്രാക്ടീഷനർ ജോലി വിട്ട് പാലക്കാട് നഗരാതിർത്തിയിലുള്ള ഒാലശ്ശേരിയിലെ പുരയിടത്തിൽ മീനാക്ഷി സുന്ദരം കൂൺകൃഷി തുടങ്ങുന്നത് മുപ്പതു വർഷം മുമ്പ്. വിരലിലെണ്ണാവുന്ന ബെഡ്ഡുകളിൽ തുടങ്ങി കേരളത്തിലെ മുൻനിര കൂൺകർഷകനായി വളർന്ന നാളുകൾ. പുരയിടത്തിലെ ആറു കൂൺപുരകളിലായി പതിനായിരത്തിലേറെ ബെഡ്ഡുകൾ. ദിവസവും വിരിഞ്ഞിരുന്നത് കിലോക്കണക്കിന് ചിപ്പിക്കൂണും പാൽക്കൂണും. വീടു കയറിയിറങ്ങി വിൽപന. കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലും വിപണി. കൂൺപുരകൾ ഉപേക്ഷിച്ച് അഞ്ചു വർഷം മുമ്പ് കൂൺവിത്ത് ഉൽപാദനത്തിലേക്കു കടന്നത് കൂൺകൃഷി നഷ്ടമായതുകൊണ്ടല്ല, മറിച്ച്, കൂൺ കർഷകരുടെ മുന്നിലെ മുഖ്യ വെല്ലുവിളിക്കുള്ള പരിഹാരം ഒരു സംരംഭമായി വളർത്താമെന്ന കണ ക്കുകൂട്ടലിലാണ്. തെറ്റിയില്ല, ഇന്നു ദിവസം 200 കിലോ കൂൺവിത്ത് (സ്പോൺ) ഉൽപാദിപ്പിച്ചു വിൽക്കുന്ന മീനാക്ഷിസുന്ദരം ടിഷ്യുകൾച്ചർ ലാബും ഒാട്ടോക്ലേവ് സംവിധാനവുമെല്ലാം വിപുലപ്പെടുത്തി ഉൽപാദനം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണിപ്പോൾ.

കൂണും സ്പോണും 

ചിപ്പിക്കൂൺകൃഷിയിൽ ഏറെ മുന്നേറിയെങ്കിലും ഗുണമേന്മയുള്ള കൂൺവിത്തിന്റെ ലഭ്യത എന്നും പ്രശ്നമായിരുന്നെന്ന് മീനാക്ഷി സുന്ദരം. എല്ലാ കൂൺകർഷകരുടെയും പ്രശ്നമാണിത്. സ്വന്തം നിലയ്ക്ക് സ്പോൺ ഉൽപാദിപ്പിക്കാനുള്ള ശ്രമം തുടങ്ങുന്നത് അങ്ങനെ. വാണിജ്യാടി സ്ഥാനത്തിൽ കൂൺകൃഷി ചെയ്യുന്നവരുടെ പതിവിനമായ പ്ലൂറോട്ടസ് ഫ്ലോറിഡ യെക്കാൾ ഗുണമേന്മയുള്ള ഇനത്തെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് എച്ച് യു ഇനത്തിൽ. നല്ല വലുപ്പവും ദൃഢതയുമുള്ള ഈ കൂണിനത്തിനു കൂടുതൽ തൂക്കവും ദീര്‍ഘമായ സൂക്ഷിപ്പുകാലവുമുണ്ടെന്നു കണ്ടതോടെ അതിലായി ശ്രദ്ധയത്രയും. മികച്ച വിളവു നല്‍കുന്ന എച്ച് യു ഇനത്തിന്റെ വിത്തു തേടി കർഷകർ എത്തിത്തുടങ്ങിയതോടെ കൂൺ കൃഷി കുറഞ്ഞു, സ്പോൺകൃഷി വളർന്നു.

meenakshi1
കൂൺവിത്ത് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന മീനാക്ഷി സുന്ദരവും കുടുംബവും

വീടിനോടു ചേർന്നു ക്രമീകരിച്ച ടിഷ്യു കൾച്ചർ ലാബിന്റെ ചുമതല മൈക്രോബയോളജിയിൽ ബിരുദാനന്തരബിരുദം നേടിയ മകൾ ശങ്കരിയെ ഏൽപിച്ചിരിക്കുകയാണ് ഇപ്പോൾ മീനാക്ഷി സുന്ദരം. മകൾ ചുമതലയേറ്റതോടെ സ്പോൺ ഉൽപാദനത്തിന്റെ പ്രോട്ടോക്കോൾ കടുകിട തെറ്റാ തെ കണിശമായെന്നു പിതാവ്. കൂൺകോശങ്ങൾ കൾച്ചർ ചെയ്തു ണ്ടാക്കുന്ന മൈസീലിയം ഉപയോഗിച്ചാ ണ് സ്പോൺ തയാറാക്കുന്നത്. മറ്റു സസ്യങ്ങളുടെ ടിഷ്യുകൾച്ചർ രീതിയുമായി താരതമ്യം ചെയ്യുമ്പോൾ കൂണിന്റേത് എളുപ്പമെന്നു ശങ്കരി. പൊട്ടറ്റോ ഡെക്സ് ട്രോസ് അഗർ (Potato Dextrose Agar)ആണ് കൂണിന്റെ ടിഷ്യു കൾച്ചർ തയാറാക്കാനുള്ള മാധ്യമം.

കൾച്ചർ തയാറാക്കുന്നതിലും, ഒാട്ടോ ക്ലേവിൽ വച്ച് അണുനാശനം വരുത്തിയ മണിച്ചോളത്തിൽ കൾച്ചർ കലർത്തി കുമിൾ വളർത്തുന്നതിലും, മദർസ്പോണിൽ നിന്ന് കൃഷിക്കായുള്ള കൂൺവിത്തു തയാറാക്കുന്നതിലുമെല്ലാമുണ്ട് മൈക്രോ ബയോളജിക്കാരിയുടെ പൂർണശ്രദ്ധ. അതുകൊണ്ടുതന്നെ കൂൺവിത്തിന്റെ ഗുണമേന്മയിൽ തെല്ലും ആശങ്കയില്ല മീനാക്ഷി സുന്ദരത്തിന്. മുൻകാലങ്ങളെക്കാൾ കൂൺവിഭവങ്ങളോടു പ്രിയം കൂടുതലുണ്ട് പുതു തലമുറയ്ക്ക്. അതു മുന്നിൽക്കണ്ട് കൂടുതൽ പേർ കൂൺകൃഷിയിലേക്കു കടന്നുവരുന്നുമുണ്ട്. അനുഭവങ്ങളും പാളിച്ചകളും ചൂണ്ടിക്കാട്ടി അവരെ നയിക്കാൻ മുന്നിലുണ്ട് മീനാക്ഷി സുന്ദരം. ഫോൺ: 9349495377

meenakshi12

തുടക്കവും തുടർച്ചയും

കൂൺകൃഷിയിൽ താൽപര്യമുള്ള ഒട്ടേറെ കർഷകർ കേരളത്തിലുണ്ട്. എന്നാൽ ഭൂരിപക്ഷവും നീങ്ങുന്നതു തട്ടിയും തടഞ്ഞും. രണ്ടു കാരണങ്ങളാണ് അതിനു മീനാക്ഷി സുന്ദരം കാണുന്നത്. ഒന്ന്, മോശം കൂൺവിത്ത് ഉപയോഗിക്കുന്നതുമൂലം നേരിടുന്ന പ്രശ്നങ്ങൾ. ഉൽപാദനക്കുറവു മുതൽ കൃഷിപരാജയത്തിനുവരെ ഇതു കാരണമാവുന്നു. അതോടെ തുടങ്ങിയവർ പലരും മനസ്സു മടുത്തു പിൻവാങ്ങും.

രണ്ടാമത്തേത്, വിപണനപ്രശ്നങ്ങൾ. കടകൾ വഴിയുള്ള വിപണനത്തിനു പകരം പാലും പത്രവും പോലെ കൂണും നേരിട്ട് ഉപഭോക്താ വിന്റെ വീട്ടിലെത്തിച്ചു വിൽക്കുന്ന രീതിയാണ് നേട്ടമുണ്ടാക്കുകയെന്നു മീനാക്ഷി സുന്ദരം പറയുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ്. ആഴ്ചയിലൊരിക്കൽ ഒരു വീട്ടിൽ എത്തുന്ന രീതിയിൽ വേണം വിപണനം ക്രമീകരിക്കാൻ. കടകളിലിരിക്കുന്ന കൂൺ എത്ര പഴകിയതാണ്, ഗുണമേന്മയുള്ളതാണോ എന്നൊക്കെ ആളുകൾക്ക് ആശങ്കയുണ്ടാവും. മറ്റു ഭക്ഷ്യവിഭവങ്ങളെക്കാൾ കൂണിന്റെ കാര്യത്തിൽ ആശങ്ക കൂടുതലുമായിരിക്കും. വീട്ടില്‍ നേരിട്ടെത്തിയുള്ള ഫ്രഷ് കൂൺ വിൽപനയിലൂടെ ഇവയെല്ലാം മറികടക്കാം. കുറഞ്ഞപക്ഷം വിശ്വാസ്യതയുള്ള ബ്രാൻഡായി വളരുന്നതുവരെയെങ്കിലും ഹോം ഡെലിവറി തന്നെ അഭികാമ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com