പാളകളിൽ ഉൽപന്നങ്ങൾ നിർമിച്ച് കർഷക വിജയം
Mail This Article
ശ്രീകൃഷ്ണപുരം∙ പാളകൊണ്ടുള്ള ഉൽപന്നങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ നിർമിച്ചു ജീവിത വിജയം നേടി കർഷകൻ. വലമ്പിലിമംഗലം പുലിക്കോട്ടിൽ രവിയാണു പാള ഉൽപന്നങ്ങളിലൂടെ ശ്രദ്ധേയനാകുന്നത്.
കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന 5 മെഷീൻ വാങ്ങിയായിരുന്നു തുടക്കം. അയൽവാസികളായ 5 വനിതകളെ സഹായികളാക്കി. പാകമായ പാളകൾ ശേഖരിച്ചുണ്ടാക്കിയ ഉൽപന്നങ്ങൾ തൃശൂരിലെ ഏജൻസിക്കു നൽകിത്തുടങ്ങി. നല്ല ഓർഡറുകൾ വന്നുതുടങ്ങിയപ്പോൾ അട്ടപ്പാടിയിലെ സുഹൃത്തിന്റെ തോട്ടത്തിൽനിന്നു പാള കൊണ്ടുവന്നു.
പവർ മെഷീനുകളുടെ സാധ്യത തിരിച്ചറിഞ്ഞു വായ്പാ സഹായത്തോടെ 10 യൂണിറ്റുകൾ വാങ്ങി. സോപ്പ് ഡിഷ്, സ്പൂൺ, വിവിധതരം പാത്രങ്ങൾ,ഐസ് ക്രീം ബൗൾ എന്നിങ്ങനെ പലതരം പാള ഉൽപന്നങ്ങൾ വീടിനോടു ചേർന്ന ഷെഡിൽ നിർമിക്കുന്നുണ്ട്. തൊഴിലാളികളോടൊപ്പം ഭാര്യ ഇഷയും, എൻജിനീയറിങ് ബിരുദധാരിയായ മകൻ രാഹുലും, എംബിഎ ബിരുദധാരി മകൾ അഖിലയും ഒഴിവു സമയങ്ങളിൽ സഹായിക്കുന്നു.
രണ്ടര ഏക്കറിൽ വാഴ, കവുങ്ങ്, ജാതി, നെല്ല്, റബർ എന്നിവ കൃഷി ചെയ്യുന്ന ഈ അറുപത്തിരണ്ടുകാരൻ കോഴി വളർത്തലിലും സജീവം. കൂടുതൽ മെഷീനുകൾ സ്ഥാപിച്ചു വനിതകൾക്കു കൂടുതൽ തൊഴിലും വ്യവസായ യൂണിറ്റ് വികസനവും ഉറപ്പാക്കാനുള്ള തയാറെടുപ്പിലാണ്.