ADVERTISEMENT

ഒരു ലക്ഷം ലീറ്റർ വെള്ളത്തിൽ പതിനായിരം ഗിഫ്റ്റ് മത്സ്യങ്ങൾ വളരുന്നതു കാണണമെങ്കിൽ തൃശൂർ മരത്താക്കരയിലെ റോസൻ ഫിഷറീസിൽ വന്നാൽ മതി. മത്സ്യക്കൃഷിയിൽ 40 വർഷത്തെ പരിചയസമ്പത്തുള്ള സി.ഡി. സെബാസ്റ്റ്യനും മകൻ മെൽവിനുമാണ് അതിസാന്ദ്രതാ മത്സ്യക്കൃഷിക്കു പിന്നിൽ. കേവലം 90 ദിവസം പിന്നിട്ടപ്പോൾ മത്സ്യങ്ങൾ 300 ഗ്രാം തൂക്കമെത്തിക്കഴിഞ്ഞു. കേവലം നൂറ് ഘനയടി വ്യാപ്തമുള്ള ടാങ്കിൽനിന്ന് ആറാം മാസം അഞ്ചു ടൺ മീൻ പിടിക്കാമെന്ന കാര്യത്തിൽ മാനേജിങ് പാർട്ണർ സി.ഡി. സെബാസ്റ്റ്യനു സംശയമില്ല. ഇറക്കുമതി ചെയ്ത ഇവിടുത്തെ റാസ് യൂണിറ്റ് പൂർണ ഉൽപാദനത്തിലെത്താൻ ഇനിയും ടാങ്കുകൾ നിർമിക്കേണ്ടതുണ്ട്. അതോടു കൂടി ഓരോ ബാച്ചിലും 20 ടൺ വീതം വിപണിയിലെത്തിക്കാനാവും. അതായത് ഒരു വർഷം 40 ടൺ! 25 സെന്റ് സ്ഥലം മാത്രമാണ് ഈ ഹൈടെക് സംരംഭത്തിനു വേണ്ടിവരുന്നതെന്നോർക്കുക. അതിൽ തന്നെ കുളങ്ങൾക്കായി വേണ്ടിവരുന്നത് 10 സെന്റ് മാത്രം. പരമ്പരാഗത രീതിയിൽ പത്തേക്കർ വിസ്തൃതിയുള്ള കുളത്തിൽനിന്നാണ് ഇത്രയും മത്സ്യം ഉൽപാദിപ്പിക്കാനാവുക. മുടക്കുമുതൽ 40 ലക്ഷം രൂപയോളം വേണ്ടിവരുമെങ്കിലും സ്ഥല വിലയിലുണ്ടാകുന്ന ലാഭം പരിഗണിക്കുമ്പോൾ അതിസാന്ദ്രതാക്കൃഷിക്ക് പ്രസക്തിയേറെയാണ്.

ചൈനയിലും ഗൾഫിലുമൊക്കെയുള്ള ഹൈടെക് മത്സ്യഫാമുകൾ സന്ദർശിച്ചും പൂർണതയുള്ള സാങ്കേതികവിദ്യ വിദേശത്തുനിന്നു വില കൊടുത്തു വാങ്ങിയുമാണ് അൾട്രാ ഹൈ ഡെൻസിറ്റി അക്വാകൾചറിലേക്ക് കടന്നിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ഇത്രയും സാങ്കേതികത്തികവും ഉൽപാദനക്ഷമതയുമുള്ള മത്സ്യഫാമുകൾ അധികമുണ്ടാവില്ലെന്ന് മെൽവിൻ ചൂണ്ടിക്കാട്ടി. ഗിഫ്റ്റ് മാത്രമല്ല, മറ്റ് മത്സ്യങ്ങളെയും ഈ രീതിയിൽ വളർത്തുന്ന പരീക്ഷണക്കൃഷിയും ഇതോടൊപ്പമുണ്ട്. നമ്മുടെ നാട്ടിൽ നിലവിലുള്ള യൂണിറ്റുകളെക്കാൾ സാങ്കേതികത്തികവോടെയാണ് ഇവിടെ റാസ് സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഏതു സാങ്കേതികവിദ്യ അവതരിപ്പിക്കുമ്പോഴും അതിനനുസരിച്ചുള്ള ഉൽപാദനമുണ്ടാക്കി തെളിയിക്കണമെന്ന നിർബന്ധബുദ്ധി ഇവർക്കുണ്ട്. പുത്തൻസാങ്കേതിക‌വിദ്യകൾ ഭാഗികമായി മാത്രം മനസ്സിലാക്കി ബാക്കി സ്വന്തം പരീക്ഷണത്തിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത് പ്രായോഗികമല്ലെന്ന് സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. പൂർണതയുള്ള സാങ്കേതികവിദ്യയിലൂടെ ഉൽപാദനക്ഷമത ഉയർത്തുകയാണ് ആദ്യം വേണ്ടത്. തുടർന്ന് പരീക്ഷണങ്ങളും പരിഷ്കാരങ്ങളുമൊക്കെയാവാം.

വെള്ളം ശുദ്ധീകരിച്ചുപയോഗിക്കുന്ന തീവ്ര മത്സ്യക്കൃഷിയുടെ അടിസ്ഥാനതത്വങ്ങൾ പാലിക്കുന്ന അക്വാകൾചർ സംരംഭങ്ങൾ കേരളത്തിൽ വ്യാപകമായി വരുന്നുണ്ട്. എന്നാൽ പൂർണതയില്ലാത്ത സാങ്കേതികവിദ്യയാണ് ഇവയുടെ ബലഹീനതയെന്നു സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി. വെള്ളം പുനചംക്രമണം ചെയ്തതുകൊണ്ടു മാത്രമായില്ല, നിശ്ചിത ഉൽപാദനക്ഷമത കൂടി നേടിയാലേ വാണിജ്യാടിസ്ഥാനത്തിൽ നിലനിൽക്കുകയുള്ളൂ. വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത ഇനം മീൻ വളർത്തിയുള്ള പരിചയസമ്പത്താണ് തങ്ങളുടെ  മുതൽക്കൂട്ടെന്നു മെൽവിൻ ചൂണ്ടിക്കാട്ടി. ഗ്രോവൽ, ടെക്സൽ തുടങ്ങി പ്രമുഖ മത്സ്യത്തീറ്റ, എച്ച്ഡിപിഇ ഷീറ്റ് ബ്രാൻഡുകളുടെ  ഡീലർഷിപ്പ് സ്വന്തമായുള്ള ഇവർ വിവിധ തരത്തിലുള്ള അക്വാകൾചർ സംരംഭങ്ങൾക്കു വിദഗ്ധ ഉപദേശവും നൽകിവരുന്നു. റാസ് പോലെയുള്ള ഹൈടെക് സംവിധാനങ്ങൾ മാത്രമല്ല, സാധാരണക്കാർക്ക് പ്രാപ്യമായ വ്യത്യസ്ത മാതൃകകൾ– ഫ്ലോത്രൂ, ബയോഫ്ലോക്, കേജ്, അക്വാപോണിക്സ് – വഴി മീൻ ഉൽപാദിപ്പിക്കുന്നതെങ്ങനെയെന്ന് ഇവിടെ നേരിട്ടു കണ്ടു മനസ്സിലാക്കാം. ഒാരോ സംരംഭകന്റെയും ആവശ്യവും സാഹചര്യവും മനസ്സിലാക്കി യോജ്യമായ സീഡ്, ഫീഡ്, ടെക്നോളജി, പടുത എന്നിങ്ങനെ മത്സ്യക്കൃഷിക്കു വേണ്ടതെല്ലാം നൽകാൻ റോസൻ ഫിഷറീസിനു സാധിക്കും.

Flow
റോസൺ ഫിഷറീസിലെ ഫ്ലോത്രൂ അക്വാകൾച്ചർ സംവിധാനം

അഞ്ച് വർഷം മുമ്പ് വാണിജ്യാടിസ്ഥാനത്തിലുള്ള ബയോഫ്ലോക് മത്സ്യക്കൃഷിയും ഇവർ അവതരിപ്പിച്ചിരുന്നു. കേരളത്തിലും പുറത്തുമായി വിവിധ സംരംഭകർ ഇപ്പോൾ റോസന്റെ മേൽനോട്ടത്തിൽ ബയോഫ്ലോക് മത്സ്യക്കൃഷി ആരംഭിച്ചിട്ടുണ്ട്. ബയോഫ്ലോക് കൃഷിരീതി ആവിഷ്കരിച്ച ഇസ്രായേലുകാരനായ ടെക്നോക്രാറ്റാണ് യോരാം. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ബാങ്കോക്കിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നാണ് സെബാസ്റ്റ്യനും മെൽവിനും ആ സാങ്കേതികവിദ്യയിൽ പരിശീലനം നേടിയത്. അക്വാകൾചർ കൺസൾട്ടന്റായി പ്രവർത്തിക്കുന്ന സെബാസ്റ്റ്യൻ നൂതന മത്സ്യക്കൃഷിരീതികളിൽ കേരളത്തിനുയോജ്യമായി ചൂണ്ടിക്കാണിക്കുന്നത് റീസർക്കുലേറ്ററി അക്വാകൾചർ സംവിധാനവും ഫ്ലോത്രൂ സംവിധാനവുമാണ്. കുറഞ്ഞ മുതൽമുടക്കിൽ സംരംഭം ആരംഭിക്കുന്നവർക്കായാണ് ഫ്ലോത്രൂ സംവിധാനം വികസിപ്പിച്ചത്. അക്വാപോണിക്സ് വീടുകളിലെ ഭക്ഷ്യസുരക്ഷയ്ക്കും വിനോദത്തിനും മാത്രമേ ഉപകരിക്കൂ എന്ന് സെബാസ്റ്റ്യൻ പറയുന്നു. ഫോൺ: 9447035645

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com