മുരിങ്ങയിൽനിന്ന് മുന്തിയ തേൻ
Mail This Article
മേയ് മാസത്തിൽ ജോസിന്റെ തേനീച്ചകൾ തേൻ തേടി കുളത്തൂപ്പുഴയിൽനിന്നു തൂത്തുക്കുടിയിലേക്കു പറക്കും. ജോസിന്റെ തേനീച്ചകളെ സ്വീകരിക്കാൻ പ്രദേശത്തെ മുരിങ്ങക്കർഷകർക്കും ഉൽസാഹം. പെട്ടി വയ്ക്കാൻ ഇടം നൽകിയാൽ പാട്ടമായി തേൻ ലഭിക്കുമെന്നതല്ല, തേനീച്ചകളെത്തുന്നതോടെ മുരിങ്ങയിൽ പരാഗണം വർധിച്ച് വിളവ് 30ശതമാനത്തിലേറെ വർധിക്കുമെന്നതുതന്നെ കാര്യം. യാത്രയും അധ്വാനവും കൂടുതലെങ്കിലും മൂല്യമേറിയ മുരിങ്ങത്തേനിനു കിലോ 700 രൂപ വില ലഭിക്കും എന്നത് ജോസിന്റെയും നേട്ടം.
തിരുവനന്തപുരം പൂവാർ സ്വദേശി പ്ലാന്തോട്ടം മേലേവീട്ടിൽ ജോസ് തമിഴ്നാട്ടിലെ മുരിങ്ങത്തോട്ടങ്ങളിൽനിന്നു തേനെടുത്തു തുടങ്ങുന്നത് സമീപവർഷങ്ങളിലാണ്. തൂത്തുക്കുടിയിലെ കർഷകനായ മുരുകന്റെ 20 ഏക്കർ തോട്ടത്തിലുൾപ്പെടെ 2000 തേനീച്ചപ്പെട്ടികളാണ് ജോസ് ഈ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്.
മേയ് മുതൽ ഒക്ടോബർ വരെ പൂത്തും കായ്ച്ചും വിളവെടുത്തും നീങ്ങുന്നതാണു തമിഴ്നാട്ടിലെ മുരിങ്ങക്കൃഷി. മേയ് മാസത്തിൽ പെട്ടിവച്ചാൽ 20 –25 ദിവസം ഇടവിട്ട് ഒക്ടോബർവരെ തേനെടുക്കാം. റബർത്തോട്ടത്തിലോ തെങ്ങിൻതോപ്പിലോ പെട്ടിവയ്ക്കുമ്പോൾ ലഭിക്കുന്നത്ര തേൻ മുരിങ്ങത്തോട്ടത്തിൽ വച്ചാൽ ലഭിക്കില്ല എന്നാൽ മുരിങ്ങയുടെ ഒൗഷധഗുണങ്ങൾ കലർന്ന നല്ല സ്വർണനിറമുള്ള ഒന്നാന്തരം തേൻ ലഭിക്കുമെന്നതും അതിനു നല്ല ഡിമാൻഡുണ്ടെന്നതും നേട്ടം തന്നെ.
കടുത്ത ചൂടിൽ തേനടകൾ ഉരുകിപ്പോവുമെന്നതിനാൽ തോട്ടത്തിന്റെ അതിരുകളിൽ കൃഷിചെയ്തിരിക്കുന്ന വാഴയുടെയും അതിനിടയിൽ വളർന്നു നിൽക്കുന്ന വേപ്പിന്റെയും പുളിയുടെയും തണലിലാണ് തേനീച്ചപ്പെട്ടി വയ്ക്കുക. വേപ്പും പുളിയും പൂക്കുന്ന ഘട്ടങ്ങളിൽ അവയുടെ ഒൗഷധമേന്മകൂടി മുരിങ്ങത്തേനിൽ കലരും. വി കെ ഹണി എന്ന ബ്രാൻഡിൽ മുരിങ്ങത്തേനും മൂല്യവർധിത തേനുൽപന്നങ്ങളും വിൽപനയ്ക്കെത്തിക്കുന്ന ജോസ് ഇക്കൊല്ലത്തെ സീസൺ ആരംഭിച്ചതിന്റെ തിരക്കിലാണിപ്പോൾ. ഫോൺ: 9745370086