ADVERTISEMENT

റബർവില ഉയരുന്നതുവരെ കാത്തിരിക്കാം, മറ്റു വരുമാനമുള്ള വർക്ക്. എന്നാൽ റബറിൽനിന്നുള്ള വരുമാനത്തെ പ്രധാനമായും ആശ്രയിക്കുന്ന ചെറുകിട കൃഷിക്കാർ എന്തു ചെയ്യും? നിലവിലുള്ള നിരക്കിൽ കൃഷി ആദാകരമാക്കാനുള്ള വഴി തേടുകയേ മാർഗമുള്ളൂ. ഒരു കിലോ റബറിൽനിന്ന് 150 രൂപ മാത്രമെ ഇപ്പോൾ ഉറപ്പാക്കാനാവൂ. അതിനാൽ കൃഷി ച്ചെലവ് കുറയ്ക്കുകയാണ് പരമാവധി ആദായം നേടാൻ സ്വീകരിക്കാവുന്ന തന്ത്രം. ഈ യാഥാർഥ്യം ഉൾക്കൊണ്ട് കാസർകോട് മേഖലയിലെ റബർ ഉൽപാദകസംഘങ്ങൾ നടപ്പാക്കിയ പരിഷ്കാരങ്ങൾ ശ്രദ്ധേയം. മുള്ളേരിയ റബർബോർഡ് ഫീൽഡ് ഓഫിസിനു കീഴിലുള്ള പെർള, മുള്ളേരിയ, അഡൂർ, മൂളിയാർ, ആദർശ, ബദിയടുക്ക, ബേ ളൂർ, ദേനമ്പാടി എന്നീ ആർപിഎസുകളാണ് പ്രതിവാര ടാപ്പിങ് നടപ്പാക്കിവരുന്നത്.

 

നാലു വർഷമായി പ്രതിവാര ടാപ്പിങ് മാത്രം നടത്തുന്ന പ്രസിഡന്റ് കെ. കേശവന്റെ അനുഭവസമ്പത്താണ് മുള്ളേരിയ ഉൽപാദകസംഘത്തെ മാറ്റങ്ങൾക്കു പ്രേരിപ്പിച്ചത്. ആകെ 200 റബർമരങ്ങളുള്ള ഈ ചെറുകിടകർഷകൻ 2016ലാണ് ആഴ്ചയിലൊരു ടാപ്പിങ് ആരംഭിച്ചത്. ടാപ്പർമാരെ കിട്ടാനില്ലാത്തതായിരുന്നു കാരണം. ഇതി‌നു പരിഹാരമായി കേശവന്റെ മകൻ ടാപ്പിങ് ചുമതല ഏറ്റെടുത്തപ്പോഴാണ് പ്രതിവാര ടാപ്പിങ്് തുടങ്ങിയത്. മറ്റ് ജോലികൾ മുടക്കാതെ ബുധനാഴ്ച മാത്രം ടാപ്പിങ് നടത്തിയിട്ടും വരുമാനത്തിൽ ഇടിവുണ്ടായില്ലെന്ന് കേശവൻ പറയുന്നു. ഇവരുടെ ടാപ്പിങ് നിരീക്ഷിച്ച മറ്റു കർഷകർക്കും ക്രമേണ സംഗതി കൊള്ളാമെന്നായി. 

 

RPS1
മുള്ളേരിയ ആർപിഎസ് പ്രസിഡന്റ് കേശവൻ, ഡയറക്ടർ ചന്ദ്രശേഖരൻ എന്നിവർ റബർ ബോർഡ് ഫീൽഡ് ഒാഫീസർ ചന്ദ്രലേഖയ്ക്കൊപ്പം

ഒന്നിലധികം കാരണങ്ങൾ ആഴ്ച വെട്ട് ആദായവെട്ടാണെന്നു സമർഥിക്കാൻ കേശവൻ ചൂണ്ടിക്കാട്ടുന്നുണ്ട്. വെട്ടുകൂലി മാത്രമല്ല കുറയുന്നത്; പട്ടയുെട വിനിയോഗം പകുതിയായി. മരത്തിന്റെ ആയുസ് ഇരട്ടിയായെന്നു സാരം. മരങ്ങളുടെ വണ്ണവും പൊതുവായ ആരോഗ്യവും വർധിച്ചു. പട്ടമരപ്പ് കുറഞ്ഞു. ഉൽപാദനത്തിൽ നേരിയ കുറവ് മാത്രമാണുണ്ടായത്. എങ്കിലും അറ്റാദായം കുറഞ്ഞില്ല. സംശയമുള്ള വർക്കായി തന്റെ കണക്കുപുസ്തകം തുറക്കാനും അദ്ദേഹം തയാർ. ആഴ്ചയിൽ മൂന്ന് ടാപ്പിങ് നടത്തിയ 2015 ൽ 850 കിലോ ഷീറ്റും 40 കിലോയിൽ താഴെ ഒട്ടുപാലുമായിരുന്നു ഉൽപാദനം. എന്നാൽ പ്രതിവാര ടാപ്പിങ് തുടങ്ങിയ 2016ൽ ഇത് 750 കിലോ ഷീറ്റും 90 കിലോ ഒട്ടുപാലുമായി. 2017ൽ അകാല ഇലപൊഴിച്ചിൽമൂലം ടാപ്പിങ് മുടങ്ങിയതിനാൽ ഷീറ്റ് ഉൽപാദനം 458 കിലോ മാത്രമായിരുന്നു. എന്നാൽ110 കിലോ ഒട്ടുപാൽ കിട്ടി. ആഴ്ചയിൽ മൂന്ന് ടാപ്പിങ് നടത്തിയിരുന്നവർക്കും ഇലപൊഴിച്ചിൽ നേരിടേണ്ടിവന്നു. 

 

കഴിഞ്ഞ വർഷം ഷീറ്റ് ഉൽപാദനം 529 കിലോയായും ഒട്ടുപാൽ 152 കിലോയായും ഉയർന്നു. എട്ടു മാസം ഒരു മഴ പോലുമില്ലാതിരുന്ന സ്ഥലങ്ങളിലാണ് ഈ ഉൽപാദനം കിട്ടിയതെന്ന് മുള്ളിയേരി ഫീൽഡ് ഓഫിസർ ചന്ദ്രലേഖ ചൂണ്ടിക്കാട്ടി. ഏറെനാൾ നീണ്ട ഇലപൊഴിച്ചിലുമുണ്ടായി. പ്രതിവാര ടാപ്പിങ്ങിൽ ഷീറ്റിന്റെ തൂക്കം കുറയുന്നുണ്ടെങ്കിലും ഒട്ടുപാലിന്റെ അളവ് കൂടുന്നുണ്ടെന്നത് ശ്രദ്ധേയമാണെന്നു സംഘം മുൻ പ്രസിഡന്റും നിലവിൽ ഡ‍യറക്ടറുമായ വി. ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. രണ്ടിലുംനിന്നു ള്ള വരുമാനവും കുറഞ്ഞ വെട്ടുകൂലിയും പരിഗണിക്കുമ്പോൾ പ്രതിവാര ടാപ്പിങ് ആദായകരം തന്നെ – അദ്ദേഹം പറഞ്ഞു. 

 

കേശവന്റെ പ്രേരണ മൂലം സംഘത്തിലെ 30 കൃഷിക്കാരാണ് പുതിയ രീതിയിലേക്ക് മാറിയത്. എട്ട് അംഗ ടാപ്പർബാങ്കിന്റെ പങ്കാളിത്തത്തോടെ 10,500 മരങ്ങളിൽ നടന്നുവരുന്ന പ്രതിവാര ടാപ്പിങ് കൃഷിക്കാർക്കും ടാപ്പർമാർക്കും ഒരേപോലെ നേട്ടമുണ്ടാക്കി. ടാപ്പിങ് മുടങ്ങുന്ന പതിവ് അവസാനിച്ചതാണ് ഏറ്റവും വലിയ നേട്ടമെന്ന് ചന്ദ്രശേഖരൻ. അന്യനാടുകളിൽ നിന്നു കൊണ്ടുവരുന്ന ടാപ്പർമാർ 3–4 മാസത്തിനുശേഷം ഉപകരണങ്ങളുമായി നാടുവിടും. അടുത്തയാളെ കണ്ടെത്തുമ്പോഴേക്കും ഒരു മാസത്തെ ടാപ്പിങ് മുടങ്ങും. എന്നാൽ നാട്ടുകാരായ ടാപ്പർമാരുെട സംഘത്തിനു ചുമതല നൽകിയതോെട കാര്യങ്ങൾ മാറി. ഒരു തൊഴിലാളിക്ക് രോഗം വന്നാലും മറ്റുള്ളവർ ടാപ്പിങ് പൂർത്തിയാക്കും. ഉൽപാദനത്തിന് ആനുപാതിക വേതനം നൽകുന്നതിനാൽ ടാപ്പർക്ക് ഉത്സാഹമേറെ. 100 മരങ്ങളുടെ ശരാശരി ഉൽപാദനം കണക്കാക്കിയാണ് ടാപ്പറുെട വേതനം നിശ്ചയിക്കുക. 100 മരങ്ങളിൽ നിന്നു 10 ലീറ്റർ വരെ കിട്ടുന്ന ടാപ്പർക്ക് മരമൊന്നിനു 1.5 രൂപ നിരക്കിൽ കൂലി. ആർപിഎസിന്റെ കമ്മീഷനായി 25 പൈസ വീതം കൃഷിക്കാർ കൂടുതൽ നൽകണം. 100 റബർമരങ്ങളിൽനിന്നുള്ള ഉൽപാദനം 10–20 ലീറ്റർ തോതിലാണെങ്കിൽ ടാപ്പറുെട വേതനം 2 രൂപയായും 20 ലീറ്ററിനും 35 ലീറ്ററിനും ഇടയിലാണെങ്കിൽ 2.5 രൂപയായും ഉയരും. അതായത് ഉൽപാദനം കുറയുന്ന കാലത്ത് വേതനച്ചെലവും കുറയും. കമ്മീഷനായി കിട്ടിയ തുക ഉപയോഗിച്ച് സംഘത്തിലെ ഗ്രൂപ്പ് പ്രോസസിങ് സംവിധാനം സജീവമാക്കാനും പുതിയ പുകപ്പുര നിർമിക്കാനും സാധിച്ചു.

 

അഡൂർ ആർപിഎസിൽ കാര്യങ്ങൾ കൂടുതൽ മികവോടെ നടപ്പായിട്ടുണ്ട്. ആകെ 53 കൃഷിക്കാരുെട 17,500 റബർ മരങ്ങളിലാണ് ഇവിടെ പ്രതിവാര ടാപ്പിങ്. 12 ടാപ്പർമാരുടെ സംഘം രൂപീകരിച്ചിട്ടുണ്ട്. ഓരോ ടാപ്പർക്കും 300–400 മരം എന്ന തോതിൽ ജോലി ക്രമീകരിച്ചിരിക്കുന്നു. ടാപ്പിങ് മുടങ്ങു ന്നില്ലെന്നതുതന്നെയാണ് അഡ‍ൂരിലെ തലമുതിർന്ന കർഷകനായ എ.ബി അഹമ്മദ് അലിക്കും പ്രതിവാര ടാപ്പിങ് പ്രിയങ്കരമാക്കുന്നത്. ഉൽപാദനത്തിന് ആനുപാതികമാണ് കൂലിയെന്നതിനാൽ ലാറ്റക്സിന്റെ തോത് കുറയുമ്പോഴും കൃഷിക്കാർക്ക് വേവലാതിയില്ല. ടാപ്പർബാങ്കിൽ നിന്നുള്ള കമ്മീഷൻ വരുമാനം ആർപിഎസിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായകമായെന്ന് വൈസ് പ്രസിഡന്റ് മൊയ്തു ചൂണ്ടിക്കാട്ടി. ഏറെ നാളായി പ്രവർത്തനരഹിതമായിരുന്ന ഗ്രൂപ്പ് പ്രോസസിങ് സെന്റർ(ജിപിസി) പുനരുദ്ധരിച്ച് നിലവാരമുള്ള ഷീറ്റ് നിർമാണം ആരംഭിക്കാൻ ഇതിടയാക്കി. കൃഷിക്കാർ ലാറ്റക്സ് ആർപിഎസിലെ ത്തിക്കുകയേ വേണ്ടൂ. ആർപിഎസി നോടു ചേർന്നുള്ള ജിപിസിയിൽ ലാറ്റക്സ് സംസ്കരിച്ച് ആർഎസ്എസ്– 4 നിലവാരമുള്ള ഷീറ്റുകളാക്കി മാറ്റും. അതേ ഗ്രേഡിലുള്ള ഷീറ്റിന്റെ വിലയിൽനിന്നു സംസ്കരണച്ചെലവായി കിലോയ്ക്കു 13 രൂപ ഈടാക്കിയ ശേഷം ബാക്കി തുക കൃഷിക്കാർക്ക് നൽകും. സംസ്കരണത്തിന്റെ പ്രയാസങ്ങളില്ലാതെ ലാറ്റക്സിനെക്കാൾ വില നേടാൻ ഇതുവഴി സാധിക്കുന്നു. 

 

പ്രതിവാര ടാപ്പിങ്ങിലൂെട ടാപ്പർ മാർക്ക് ഒരു ദോഷവുമുണ്ടാകുന്നില്ലെന്ന് ടാപ്പേഴ്സ് സംഘത്തിന്റെ പ്രസിഡന്റ് ശ്രീപദി പറഞ്ഞു. പലരുെടയും വരുമാനം മെച്ചപ്പെടുകയും ചെയ്തു. പുതിയ രീതിയിലേക്കു മാറിയ ടാപ്പർമാർക്ക് മാസം 20,000–25,000 രൂപ വരുമാനം ഉറപ്പാണ്. ഒരു കൃഷിക്കാരനെ മാത്രം ആശ്രയിക്കുന്നതിനേക്കാൾ തൊഴിൽ സുരക്ഷയുമുണ്ട്. റബർബോർഡിന്റെയും ആർപിഎസിന്റെയുമൊക്കെ ഭാഗമായി പ്രവർത്തിക്കുന്നതിനാലും ആ ഴ്ചക്കൂലിയിൽനിന്നു മാസശമ്പളത്തിലേക്കു മാറിയതിനാലും തൊഴിലിന്റെ അന്തസുമേറി. ആഴ്ചയിൽ 6 ദിവസം മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ. ശാസ്ത്രീയ പരിശീലനവും തിരുത്തലുകളുമുള്ളതിനാൽ തൊഴിൽനൈ പുണ്യം വർധിച്ചു. അഡൂരിെല ടാപ്പർ മാരാണ് ഇപ്പോൾ പ്രതിവാര ടാപ്പിങ്ങിന്റെ പ്രചാരകർ. കൂടുതൽ കൃഷിക്കാരെ പുതിയ പദ്ധതിയിലേക്ക് കൊണ്ടുവരാൻ അവർതന്നെ മുൻകൈയെടുക്കുന്നു. കൂടുതൽ കാലത്തേക്ക് തോട്ടം പാട്ടത്തിനു നൽകിയവരും സ്വന്തമായ ടാപ്പിങ് നടത്തുന്നവരും മാത്രമാണ് പദ്ധതിയിൽ വിമുഖരെന്ന് ശ്രീപദി ചൂണ്ടിക്കാട്ടി. പാട്ടക്കാലാവധി കഴിയുന്നതോടെ കൂടുതൽ കൃഷിക്കാർ പദ്ധതിയിൽ ഉൾപ്പെടും. പുതിയ സംവിധാനത്തിന്റെ മെച്ചം മനസ്സിലായതോെട കൂടുതൽ ടാപ്പർമാർ അംഗത്വമെടുക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ പദ്ധതിയിലുള്ള കൃഷിക്കാരുെട എണ്ണം അനുസരിച്ച് മാത്രമേ കൂടുതൽ ടാപ്പർമാർക്ക് അംഗത്വമെടുക്കാൻ സാധിക്കൂ. അതുകൊണ്ട് ടാപ്പർസംഘത്തിൽ ചേരാൻ താൽ പര്യപ്പെടുന്നവരോടു കൃഷിക്കാരെയും കൂട്ടിവരാൻ നിർദേശിക്കുകയാണിപ്പോൾ.

 

ആഴ്ചയിലൊരിക്കൽ ടാപ്പിങ് നടത്തുന്ന രീതി ഏതാനും വർഷമായി റബർ ബോർഡ് പ്രോത്സാഹിപ്പി ക്കുന്നുണ്ടെങ്കിലും സ്വയം ടാപ്പ് ചെയ്യുന്നവരിലും വലിയ തോട്ടങ്ങളിലും മാത്രമായി അത് ഒതുങ്ങിയിരുന്നു. ടാപ്പർമാരുടെയും ചെറുകിടക്കൃഷിക്കാരുെടയും താൽപര്യങ്ങൾക്ക് പ്രതിവാര ടാപ്പിങ് ഹാനികരമാകുമെന്ന ആശങ്കയായിരുന്നു ഇതിനൊരു കാരണം. എന്നാൽ ‌ സംഘാടിസ്ഥാനത്തിലുള്ള പ്രതിവാര ടാപ്പിങ് ചെറുകിടകൃഷിക്കാർക്കും ടാപ്പർമാർക്കും നേട്ടം മാത്രമാണെന്ന് മുള്ളേരിയ, അഡൂർ റബർ ഉൽപാദകസംഘങ്ങൾ തെളിയിക്കുന്നു. ഫോൺ: 9446376017 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com