ADVERTISEMENT

കരിങ്കല്ലുകൊണ്ടുള്ള താങ്ങുകാലുകളെ പുണർന്നു നിൽക്കുന്ന കള്ളിച്ചെടികൾ. അവ നിറയെ കടും റോസ് നിറത്തിൽ വിളഞ്ഞു നിൽക്കുന്ന ഡ്രാഗൺ പഴങ്ങൾ. മൂവാറ്റുപുഴയ്ക്കു സമീപം ആയവന നീലനാൽ ജോസഫിൻറെ പുരയിടത്തിലേക്കു പ്രവേശിച്ചാൽ ആദ്യം കണ്ണുടക്കുക ഇമ്പം പകരുന്ന ഈ ഡ്രാഗൺ തോട്ടത്തിൽ തന്നെ. 110 മൂടുകളിലായി നാനൂറിലധികം ഡ്രാഗൺ ചെടികളാണ് ഇവിടെ വിളഞ്ഞ പഴങ്ങളുമായി അതിഥികളെ സ്വീകരിക്കുക. പരിചയമില്ലാത്തവർ അലങ്കാരച്ചെടിയായി തെറ്റിദ്ധരിക്കാവുന്ന ഈ പഴം ആദായത്തിലും മുൻനിരയിൽതന്നെയാണെന്ന് ജോസഫ്. മുറ്റത്ത് നാലു തൈകളെങ്കിലും നടാൻ സാധിക്കുന്നവർക്ക് 25 വർഷത്തേക്ക് അലങ്കാരവും ആദായവും ഉറപ്പ്.

ജോസഫ് നീലനാൽ ഡ്രാഗൺ തോട്ടത്തിൽ

ഏപ്രിൽ മുതൽ സെപ്റ്റംബർവരെയാണ് ഡ്രാഗൺ ഫ്രൂട്ട് കേരളത്തിൽ പൂവിട്ടു കായ് പിടിക്കുന്നത്. അതിവേഗം ആദായം നൽകിത്തുടങ്ങുന്ന വിളയാണിത്. ഒരു വർഷം കഴിയുമ്പോൾ തന്നെ പൂവിട്ടുതുടങ്ങും. രണ്ടു വർഷം കഴിയുമ്പോൾ പൂർണതോതിൽ വിളവെടുക്കാം. പ്രാരംഭ മുതൽമുടക്ക് കൂടുതലാണെന്ന ന്യൂനതയുണ്ട്. കരിങ്ക ല്ലുകൊണ്ടുള്ള താങ്ങുകാലുകൾക്കു ചുറ്റും നാല് ചെടികൾ വീതമാണ് ഇദ്ദേഹം ഇവിടെ നട്ടിരിക്കുന്നത്. തണ്ടു മുറിച്ചുണ്ടാക്കുന്ന തൈകൾക്ക് 200 രൂ പ വില നൽകേണ്ടിവന്നു. നാല് തൈകൾക്കും കരിങ്കൽകാലിനുമുൾപ്പെടെ ഒരു ചുവടിനു ശരാശരി 1200 രൂപ മുതൽമുടക്ക് ആവശ്യമാണ്. എന്നാൽ ആവർത്തനച്ചെലവ് താരതമ്യേന കുറവാണെന്നാണ് ജോസഫിന്റെ പക്ഷം. ആട്ടിൻകാഷ്ഠം, കോഴിവളം, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ വർഷത്തിൽ മൂന്നു തവണ നൽകിയാൽ മ തി. കാര്യമായ രോഗ, കീടബാധകൾ ഇല്ലാത്തതിനാൽ മരുന്നു തളിക്കേണ്ടിവന്നിട്ടില്ല. കടുത്ത വേനലിൽ അങ്ങിങ്ങായി പൊള്ളലുണ്ടാകുന്നതു മാത്രമാണ് ഇതുവരെ പ്രത്യക്ഷപ്പെട്ട ആരോഗ്യപ്രശ്നം. 

"നന്നായി പരിചരിക്കുകയാണെങ്കിൽ നാലു ചെടികളുള്ള ഒരു ചുവട്ടിൽനിന്ന് 6–10 കിലോഗ്രാം കായ്‌കൾ കിട്ടും. ഈ വർഷം കിലോഗ്രാമിന് 150–200 രൂപ വില കിട്ടി." ജോസഫ്

മധ്യഅമേരിക്കയിലാണ് ഡ്രാഗൺ പഴങ്ങളുടെ ഉദ്ഭവം. നാവിനെ ത്രസിപ്പിക്കുന്ന രുചിയെക്കാൾ പോഷക, ആരോഗ്യമൂല്യം പരിഗണിച്ചാണ് പലരും ഇവ കഴിക്കുന്നത്. ഉഷ്ണമേഖലാ സസ്യമായ ഡ്രാഗൺ ഏതാനും വർഷങ്ങളായി സംസ്ഥാനത്തെ പല വീടുകളിലും നട്ടുവളർത്തുന്നുണ്ട്. മൂന്നിനം ഡ്രാഗൺ ചെടികളാണ് പൊതുവെ കൃ ഷി ചെയ്യാറുള്ളത്– ഉൾഭാഗം വെള്ളനിറത്തിലുള്ളതും റോസ് നിറത്തിലുള്ളതും. കൂടാതെ, അടുത്തകാലത്തായി മഞ്ഞനിറമുള്ള പഴങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. മാംസളമായ തണ്ടിന്റെ ഒരു ഭാഗം ഒടിച്ചുനട്ടാണ് ഡ്രാഗൺ ചെടികളുടെ വംശവർധന. തണ്ടിനു നീളം വർധിക്കുന്നതോടെ കരിങ്കൽ തൂണുകൾ നാട്ടി അവയിലേക്ക് പട രാൻ ചെടിക്ക് അവസരം നൽകണം.

ദേശീയപാത നിർമാണകമ്പനിയിൽ മാനേജരായ ജോസഫ്, പഴവർഗച്ചെടികളെ ദീർഘകാല നിക്ഷേപമായി കാണുന്നയാളാണ്. കോളജ് അധ്യാപികയായ ഭാര്യ അന്നമ്മയും പഴവർഗക്കൃഷിയിൽ സജീവ താൽപര്യമെടുക്കുന്നു. ഡ്രാഗൺഫ്രൂട്ടിനൊപ്പം റംബുട്ടാനിലും നിക്ഷേപം നടത്തിയിട്ടുണ്ട്. വീടിനു ചുറ്റുമായി 190 ചുവട് റം ബുട്ടാൻ മരങ്ങളാണ് ഇദ്ദേഹത്തിനുള്ളത്. കാഞ്ഞിരപ്പള്ളിയിൽനിന്ന് 2014ൽ വാങ്ങിയ എൻ18 റംബുട്ടാൻ രണ്ട് വർ ഷം കഴിഞ്ഞപ്പോൾ തന്നെ പൂവിട്ടു. തൈകൾ തമ്മിൽ 20 അടി അകലം മാത്രമാണ് നൽകിയത്. എന്നാൽ 40 അടിയെങ്കിലും ഇടയകലം ആവശ്യമാണെന്നാണ് ജോസഫ് ഇപ്പോൾ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയു ന്നത്. നാലു വർഷം പിന്നിട്ട റംബുട്ടാൻ മരങ്ങൾ പരസ്പരം കൂട്ടിമുട്ടുന്നുണ്ട്. മരങ്ങൾക്കിടയിലെ വായുസഞ്ചാരം കുറയാൻ ഇതിടയാക്കും. ഇടയകലം വർധിപ്പിക്കുന്നതിനായി ഏതാനും മരങ്ങൾ പിഴുതുമാറ്റാൻപോലും ആലോചിക്കുകയാണ് ഇദ്ദേഹം. ചൂടു മൂലവും ഫംഗസ് മൂലവും കായ്കൾ പൊഴിയുന്നത് റംബുട്ടാൻ കൃഷിയിൽ വെല്ലുവിളിയായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫോൺ: 7907449919 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com