ADVERTISEMENT

നാട്ടിലുണ്ടാവുന്ന നല്ല ഉൽപന്നങ്ങൾ നാട്ടുകാർക്ക് വാങ്ങാൻ അവസരമുണ്ടാകണം. കൃഷിക്കാർക്ക് ഏറ്റവും മികച്ച വില കിട്ടുകയും വേണം – ഈ രണ്ടു ലക്ഷ്യങ്ങളാണ് കർഷകവിപണികളിലൂടെ സാധിക്കുക. ഒരേസമയം ഉൽപാദകനും ഉപഭോക്താവിനും നേട്ടമുണ്ടാക്കുന്ന ഇത്തരം സംരംഭങ്ങൾ പലയിടത്തുമുണ്ട്.

വളർച്ച മുരടിച്ച സ്ഥിതിയിലാണ് അവയിലേറെയുമെന്നുമാത്രം. എന്നാൽ കൂട്ടായ പ്രവർത്തനത്തിലൂെട മറ്റു വിപണികൾക്കു മാതൃകയായി മാറുകയാണ് കോട്ടയം ജില്ലയിലെ കൂരോപ്പടയിലുള്ള ഹരിത കർഷകസംഘം.  കൂരോപ്പട കൃഷിഭവനു കീഴിലുള്ള എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിലെ കർഷകർക്ക് വിപണനസൗകര്യമൊരുക്കാനായി 2014ൽ ആരംഭിച്ച ഈ വിപണി ഇപ്പോൾ മറ്റു കൃഷിക്കാർക്കും  അത്താണിയാണ്.

സമീപ പഞ്ചായത്തുകളിൽനിന്നു മാത്രമല്ല, വിദൂരപ്രദേശങ്ങളിൽനിന്നുപോലും നാടൻ വാഴക്കുലകളും പച്ചക്കറികളും തേടി കച്ചവടക്കാർ ഇവിടെയെത്തുന്നു. ആഴ്ചതോറുമുള്ള ലേലച്ചന്തയും ദിവസ വിപണിയും ഇവിടെയുണ്ട്. പച്ചക്കറികളും പഴവർഗങ്ങളും മാത്രമല്ല നാടൻ മുട്ട, തേൻ, കുടംപുളി, നാടൻ വെളിച്ചെണ്ണ എന്നിങ്ങനെ കർഷകഭവനങ്ങളിലെ ചെറുതും വലുതുമായ എല്ലാ ഉൽപന്നങ്ങളും ദിവസ വിപണിയിൽ  വിൽപനയ്ക്കെത്തുന്നു. വാണിജ്യാടിസ്ഥാനത്തിൽ വാഴയും പച്ചക്കറികളും  ഉൽപാദിപ്പിക്കുന്നവർക്കു വേണ്ടിയുള്ളതാണ് ലേലവിപണി. 50 ഗ്രാം കാന്താരിയായാലും 50 ക്വിന്റൽ ചേനയായാലും ഈ വിപണിയിൽ ഏറ്റവും മികച്ച വിലയ്ക്ക് വിൽക്കാനാവും. കൃത്യമായി ബില്ലെഴുതി പണം നൽകാനും സംവിധാനമുണ്ട്. 

Kooropada-1
വിപണിയിലെത്തിയ വാഴക്കുലകൾ

ആഴ്ചതോറും ശരാശരി 7 ടണ്ണിലധികം ഉൽപന്നങ്ങൾ ഇവിടെ എത്തുന്നുണ്ടെന്ന് സംഘം പ്രസിഡന്റ് ടോമി തോമസ് മേക്കാട്ട് പറഞ്ഞു. കൂടുതൽ ഉൽപന്നങ്ങളെത്തുന്ന വിപണിയായതിനാൽ ലേലത്തിൽ പങ്കെടുക്കാനെത്തുന്ന കച്ചവടക്കാരുടെ എണ്ണവും കൂടുതലാണ്. അതുവഴി കൃഷിക്കാർക്ക് ഉയർന്ന വില ഉറപ്പാവുകയും ചെയ്യുന്നു. വിപണിയിലെത്തുന്ന ഉൽപന്നങ്ങളുടെ നിലവാരവും അളവും മെച്ചപ്പെട്ടതായതുകൊണ്ടാണ് ഇതു സാധ്യമാകുന്നത്.

ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണയാണ് കൂരോപ്പട വിപണിയുടെ വിജയരഹസ്യം. കൃഷിഭവന്റെ റിവോൾവിങ് ഫണ്ടിൽനിന്ന് അനുവദിച്ച 60,000 രൂപയായിരുന്നു വിപണിയുടെ പ്രാരംഭ മൂലധനം. വിപണിക്കാവശ്യമായ സ്ഥലസൗകര്യമൊരുക്കാനായി കൂരോപ്പട പഞ്ചായത്ത് 7 ലക്ഷം രൂപയും മുടക്കി. മാത്രമല്ല, ഇവിടെ ഉൽപന്നങ്ങൾ നൽകുന്ന നേന്ത്രവാഴ, പച്ചക്കറി കൃഷിക്കാർക്ക് കിലോയ്ക്ക് 5 രൂപ മുതൽ 10 രൂപ വരെ പഞ്ചായത്തിന്റെ ഉൽപാദനബോണസും നൽകിവരുന്നു. 

സംഘത്തിന്റെ പ്രവർത്തനലാഭമുപയോഗിച്ച് വിത്തും തൈകളും മറ്റ് കാർഷികോപാധികളും വിതരണം ചെയ്യുന്ന പതിവുമുണ്ട്. അടുത്ത കാലത്ത് 12,000 തൈകളാണ് ഇപ്രകാരം സൗജന്യമായി നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് പ്രയോജനപ്പെടുത്തി ഫ്രിജ്, ഷെൽഫ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും  ലൈബ്രറി കം പരിശീലനഹാൾ സജ്ജമാക്കുന്നതിനും സാധിച്ചെന്ന് ടോമി തോമസ് പറഞ്ഞു.  കൂടുതലാളുകൾ കൃഷിയിലേക്കു കടന്നുവരുന്നതിനും നാടൻ ഉൽപന്നങ്ങൾ മറ്റു വിപണികളിലേക്കു പോകാതിരിക്കുന്നതിനും ഇത്തരം പ്രോത്സാഹനങ്ങൾ സഹായിക്കുന്നുണ്ടെന്ന് കൂരോപ്പട കൃഷി ഓഫിസർ  ടി. ആർ‌ സൂര്യാമോൾ അഭിപ്രായപ്പെട്ടു. നാലു വർഷത്തിനിടയിൽ പച്ചക്കറിക്കൃഷി ഗണ്യമായി വർധിച്ചിട്ടുണ്ട്.

കാർഷികമേഖലയ്ക്ക് പഞ്ചായത്തുഫണ്ടിൽ നിന്നു നൽകുന്ന ധനസഹായം യഥാർഥ കൃഷിക്കാർക്കു തന്നെയാണ് കിട്ടുന്നതെന്ന് ഉറപ്പാക്കാനും സാധിക്കുന്നുണ്ട്. കാർഷികോപാധികളുെട സൗജന്യവിതരണം പോലുള്ള  സേവനങ്ങളിലൂെട കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണ് വർഷം മുഴുവൻ വിപണി സജീവമായി നിലനിൽക്കുന്നതെന്ന് പച്ചക്കറി ക്ലസ്റ്റർ പ്രസിഡന്റ് ജോയിമോൻ ജെ.വാക്കയിൽ പറഞ്ഞു.  റിവോൾവിങ് ഫണ്ടിൽനിന്ന് 25,000 രൂപ വീതം പലിശരഹിത വായ്പ നൽകുന്നതും കൃഷിക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നു. 

ഫോൺ‌: 9447357020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com