പാലാരുചികളിലൂടെ ഈ പാലാക്കാരി പെങ്കൊച്ച് നേടുന്നത് മികച്ച വരുമാനം
Mail This Article
‘‘ഇഷ്ടരുചികളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ എഴുതിയാണു തുടക്കം. ഇഷ്ടപ്പെട്ട ഭക്ഷണശാലകൾ, വയറും മനസ്സും നിറയ്ക്കുന്ന വിഭവങ്ങൾ, പാചകകലയുടെ രഹസ്യവിധികൾ അങ്ങനെ ഫുഡ് ബ്ലോഗറെ കൊതിപ്പിക്കുന്ന വിഷയങ്ങൾ പലതുണ്ടല്ലോ. ഹോട്ടൽരുചികൾ മടുത്തും സംശയിച്ചും വീട്ടുരുചികളുടെ നന്മയും മേന്മയും തേടുന്ന ഭക്ഷണപ്രേമികൾ ഏറെയുണ്ടെന്നു മനസ്സിലാവുന്നതും രുചിയെഴുത്തിന്റെ ലോകത്തുവച്ചാണ്. ‘ഫാം ടു ടേബിൾ’ എന്ന സ്വന്തം ഹോംലി ഫുഡ് സംരംഭത്തിലേക്കെത്തുന്നത് അങ്ങനെ’’, കേരളത്തിലെ പുതുതലമുറ ഭക്ഷ്യസംരംഭകരുടെ ഗണത്തിലുള്ള ശ്രുതി മരിയ ജോസ് പറയുന്നു.
ബെംഗളൂരുവിൽനിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദപഠനം ഈ വർഷം പൂർത്തിയാക്കിയതേയുള്ളൂ ശ്രുതി. പഠനത്തിനിടയിൽത്തന്നെ ഓൺലൈൻ ഭക്ഷ്യവിപണിയുടെ സാധ്യതകളും പുതുതലമുറയെ പ്രലോഭിപ്പിക്കുന്ന ഭക്ഷ്യരുചികളും സമം ചേർത്ത് വിജയസംരംഭത്തിന്റെ പാചകവിധിയും പഠിച്ചെടുത്തു ഈ സംരംഭക. ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും പോലുള്ള നവമാധ്യമങ്ങൾ തുറന്നു തരുന്ന വിപണിയാണ് തന്നെപ്പോലുള്ള സംരംഭകരുടെ കരുത്തെന്നും ശ്രുതി.
സർവോപരി പാലാക്കാരി
പാലാ ഭരണങ്ങാനം വെളുത്തേടത്തുകാട്ടിൽ കുടുംബാംഗമായ ശ്രുതി രുചിയറിവുകളുടെ കാര്യത്തിൽ തനി പാലാക്കാരിതന്നെ. ഏതു രുചിക്കൂട്ടും പഠിച്ചെടുക്കാനും ഏതു പാചകവിധികൾ പരീക്ഷിക്കാനും ഉത്സാഹം. അമ്മ മേഴ്‍സിയാണ് പാലാരുചികളുടെ റഫറൻസ് പുസ്തകം. അമ്മയുടെ സ്പെഷൽ ഇടിയിറച്ചിയും ഇറച്ചി അച്ചാറും തന്നെയായിരുന്നു ശ്രുതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ആദ്യ വിഭവം. നാട്ടിലും വിദേശത്തുമുള്ള മലയാളികൾ പാലാ പാകത്തിലുള്ള ഇടിയിറച്ചിക്കായി ഓൺലൈനിൽ ഓടിയെത്തി.
പാലാരുചികൾക്കു പിന്നാലെ, പുതുതലമുറയെ മുന്നിൽകണ്ടുള്ള വിഭവങ്ങളും വിളമ്പി ഇൻസ്റ്റഗ്രാമിൽ ശ്രുതി. ജാമുകൾ, നട്ട് ബട്ടർ വൈവിധ്യങ്ങൾ, സ്പ്രെഡ്സ് എന്നിങ്ങനെ പ്രാതൽ എളുപ്പമാക്കുന്ന രുചിക്കൂട്ടുകൾ. ബെംഗളൂരു, മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ പാർക്കുന്ന മലയാളികളെയും മറുനാട്ടുകാരെയും ഉപഭോക്താക്കളായി ലഭിക്കുന്നത് ഈ നഗര രുചികളുടെ മികവിൽ.
പാഷൻ ഫ്രൂട്ട് ജാം, ഡിപ് എന്നിവയ്ക്കു സമീപകാലത്തു നല്ല സ്വീകാര്യതയുണ്ടെന്നു ശ്രുതി. പീനട്ട് ബട്ടറിൽ പഞ്ചസാരയ്ക്കു പകരം ശർക്കരയോ തേനോ ചേർത്ത് ഡയറ്റുകാർക്കും ഡയബറ്റിക്കുകാർക്കും രുചിക്കുന്ന ആരോഗ്യവിഭവമാക്കി മാറ്റിയും വിപണി നേടുന്നു. ജാമുകളിൽ മാംഗോ ജാമിനാണ് പ്രിയമേറെ. ഫ്രൂട്ട് സിറപ്പുകളിൽ, ശ്രുതിയുടെ രുചിരഹസ്യങ്ങൾ ചേരുന്ന ജാതിക്കാ സിറപ്പ് പോലുള്ള വൈവിധ്യങ്ങളുമുണ്ട്.
പാചകത്തിനുള്ള പരമാവധി ഉൽപന്നങ്ങൾ നാട്ടിലെ ശുദ്ധമായ കൃഷിയിടങ്ങളിൽനിന്നുതന്നെ കണ്ടെത്തും. പാഷൻഫ്രൂട്ടും പൈനാപ്പിളും മാമ്പഴവുമെല്ലാം വീട്ടിലും നാട്ടിലും സുലഭം.
ഗുണമേന്മയുടെയും ഡിമാൻഡിന്റെയും രഹസ്യം അതുതന്നെ. ഒരുവിധത്തിലുള്ള സംരക്ഷകവും ചേർക്കാതെ തയാറാക്കുന്ന വിഭവങ്ങളായതിനാൽ ഓർഡർ ലഭിക്കുന്നതിനനുസരിച്ചു തയാറാക്കി ഉടനടി ആവശ്യക്കാരിലെത്തിക്കുന്നതാണു പതിവ്. സൂക്ഷിപ്പുകാലം കൂട്ടാനും രുചി വർധിപ്പിക്കാനുമുള്ള കൃത്രിമ ഘടകങ്ങൾ ചേർത്താൽ പിന്നെ അതിനെ ഹോംലി ഫുഡ് എന്നു വിളിക്കാനാവില്ലല്ലോ എന്ന് ശ്രുതി. ഭക്ഷ്യസുരക്ഷാ റജിസ്ട്രേഷനോടെ, മനോഹരമായ ചില്ലുപാത്രങ്ങളിലെത്തുന്ന വിഭവങ്ങൾ മലയാളികളും മറുനാട്ടുകാരുമായ ഭക്ഷണപ്രേമികൾക്ക് ആസ്വാദ്യകരമാവുന്നതും ഈ ശുദ്ധ പാചകരുചികൊണ്ടുതന്നെ.
ഫോൺ: 9072967338
e-mail: farmtotable004@yahoo.com instagram: farmtotable_online