ADVERTISEMENT

നിന്നനിൽപ്പിൽ തയാറാക്കി നൽകുന്ന ചോക്കലേറ്റ്, നല്ല നാടൻപാലുകൊണ്ട് താമസംവിനാ തയാറാക്കുന്ന ഐസ്ക്രീം, കൺമുന്നിൽവച്ച് കൊപ്രയാട്ടിയെടുക്കുന്ന വെളിച്ചെണ്ണ, മുന്നിലെ കൂൺതടങ്ങളിൽനിന്നു പൊട്ടിച്ചെടുക്കാവുന്ന ഫ്രഷ് ബട്ടൻ മഷ്റൂം, അവ്നിൽനിന്ന് അപ്പോൾ മൊരിഞ്ഞുകിട്ടുന്ന ബ്രഡ്, വറുത്തുകോരി ചൂടോടെ രുചിക്കാവുന്ന വറ്റലുകൾ, അങ്ങനെ ഉൽപാദനവും വിപണനവും ഒരു കുടക്കീഴിൽ ഒന്നിക്കുന്ന കാഴ്ചകൾ പലതുണ്ട് തൃശൂർ മുതുവറയിലെ ഫുഡ് ഫാക്ടറിയിൽ.  

കേരളത്തിന്റെ ഭക്ഷ്യസംസ്കരണ, വിപണനരംഗത്ത് മുൻമാതൃകകല്ലാത്ത ഈ സംരംഭത്തിനു പിന്നിലുള്ളത് വൻകിട സംരംഭകരോ കോർപറേറ്റുകളോ അല്ല; സംഘക്കൃഷിരംഗത്തു പണ്ടേ പയറ്റിത്തെളിഞ്ഞ തൃശൂർ അടാട്ടിലെ കർഷക കൂട്ടായ്മ. തൃശൂർ ജില്ലയില്‍ കോൾക്കൃഷി പുനരുജ്ജീവനത്തിന് കാലങ്ങളായി യത്നിക്കുന്ന അടാട്ടിലെ കർഷകർ ഫുഡ് ഫാക്ടറിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് ഭക്ഷ്യസംസ്കരണ മേഖലയിലെ വിപുലമായ സാധ്യതകൾ.  

ഇടത്തട്ടുകാരുടെ ചൂഷണമില്ലാതെ ഓരോ കർഷകനും ഉപഭോക്താവിലേക്കു നേരിട്ട്  എത്താനുള്ള വേദിയാണ് ഫുഡ് ഫാക്ടറി. ഓരോ ഉപഭോക്താവിനും അയാൾ വാങ്ങുന്ന ഉൽപന്നത്തിന്റെ ഉറവിടം അറിയാനുള്ള അവസരവും ഇതുവഴി ഒരുക്കുന്നു. 

‘‘വാങ്ങിക്കഴിക്കുന്ന വിഭവങ്ങളുടെ വിശ്വാസ്യത തിരക്കുന്ന ഉപഭോക്താക്കളുടെ കാലമെത്തിക്കഴിഞ്ഞു. ആരോ, എവിടെയോ നിർമിച്ച്, എന്നോ പായ്ക്ക് ചെയ്തു മുന്നിലെത്തിക്കുന്ന വിഭവങ്ങൾ കണ്ണുംപൂട്ടി കഴിക്കില്ല ഇനിയുള്ള തലമുറകൾ. ഇറച്ചിയും മീനും മുട്ടയും പച്ചക്കറികളുമുൾപ്പെടെ നിത്യജീവിതത്തിനു വേണ്ട ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തില്‍ ഈ നിഷ്കർഷ കൂടും. അനുദിനം വളരുന്നഭക്ഷ്യോൽപന്ന വിപണിയിൽനിന്നു കർഷകനു നേട്ടമുണ്ടാക്കാനുള്ള അവസരം കൂടിയാണിത്’’, അടാട്ട് സർവീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റും ഫാർമേഴ്സ് ഫുഡ് ഫാക്ടറി സിഇഒയുമായ എം.വി. രാജേന്ദ്രൻ പറയുന്നു.

കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയും വിപണനവും ലക്ഷ്യമിട്ട് അടാട്ടിലെ കർഷകർ മൂന്നു വർഷം മുമ്പുതന്നെ തൃശൂർ പാഡി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചിരുന്നു. അതിന്റെ തുടർച്ചയാണ്  ഒന്നരക്കോടിയോളം രൂപ ചെലവിട്ട് പ്രവർത്തനമാരംഭിച്ച ഫുഡ് ഫാക്ടറി. കർഷകരും കർഷകസംഘങ്ങളും നേരിട്ടുൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്കു പുറമെ മറ്റു ബ്രാൻഡുകളുടേതും നിലവിൽ ഫുഡ് ഫാക്ടറിയുടെ ഔട്ട്ലറ്റിലുണ്ട്. ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതോടെ മറ്റു ബ്രാൻഡുകൾ പൂർണമായും ഒഴിവാക്കുമെന്നും സ്വന്തം ബ്രാന്‍ഡിലുള്ളവതന്നെ ലഭ്യമാക്കുമെന്നും രാജേന്ദ്രൻ. അടാട്ട് അമൃതം ബ്രാൻഡിൽ 180 ഭക്ഷ്യോൽപന്നങ്ങൾക്കു ട്രേഡ് മാർക്കെടുത്തിരിക്കുന്നതും അതു മുന്നിൽക്കണ്ടുതന്നെ. 

food-factory
പഴം–പച്ചക്കറി സംസ്കരണ യൂണിറ്റ്

പച്ചക്കറി പല രുചികളിൽ

വറ്റലും കൊണ്ടാട്ടവും ജാമും സ്ക്വാഷുമെല്ലാം വാങ്ങാന്‍ ഫുഡ് ഫാക്ടറിയിലെ പഴം–പച്ചക്കറി സംസ്കരണ യൂണിറ്റിലെത്തിയാൽ അവയുടെ നിർമാണവും ഗുണമേന്മയും നേരിൽ കണ്ടു ബോധ്യപ്പെടാം, നൂറിലേറെയിനം പച്ചക്കറികൾ വിവിധ അളവിലും ആകൃതിയിലും നുറുക്കിയെടുക്കാവുന്ന വെജ് കട്ടർ മെഷീൻ, അനുബന്ധ യന്ത്രസംവിധാനങ്ങളായ പീലർ, ഡ്രയർ, റോസ്റ്റർ, സ്റ്റീമർ എന്നിവയെല്ലാം ചേർന്ന സർവസജ്ജമായ യൂണിറ്റാണ്  പഴം– പച്ചക്കറി മൂല്യവർധനയ്ക്കായി ഒരുക്കിയിരിക്കുന്നത്. 

കർഷകരിൽനിന്നു സംഭരിക്കുന്ന ഫാം ഫ്രഷ് പച്ചക്കറികൾ അരിഞ്ഞെടുത്ത റെഡി ടു കുക്ക്  കറിക്കൂട്ടുകളായി മാറുന്നു. കഴുകി, അരിഞ്ഞ കറിക്കൂട്ടുകൾക്ക് നഗരമേഖലയിൽ ആവശ്യക്കാർ ഏറെ. സംരക്ഷകങ്ങളൊന്നും ചേർക്കാതെ നിർമിക്കുന്ന അച്ചാറുകൾക്കും വറ്റൽ ഇനങ്ങൾക്കുമെല്ലാം മികച്ച ഡിമാൻഡുണ്ടെന്ന് യൂണിറ്റിലെ ജീവനക്കാർ. അതത് ദിവസത്തെ വിൽപനയ്ക്കു ശേഷം ബാക്കിയാവുന്ന പഴം– പച്ചക്കറികൾ കൊണ്ടാട്ടവും വറ്റലും പോലുള്ള മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാം എന്നതും സംസ്കരണ യൂണിറ്റുകൊണ്ടുള്ള നേട്ടമാണ്. 

മായമില്ല, മന്ത്രമില്ല നല്ല വെളിച്ചത്തിൽത്തന്നെ കണ്ടു ബോധ്യപ്പെടാം ഫുഡ് ഫാക്ടറിയിലെ വെളിച്ചെണ്ണ നിർമാണം. വിപണിവിലയെക്കാൾ ഉയർന്ന വില നൽകി കർഷകരിൽനിന്നു നേരിട്ടു സംഭരിക്കുന്ന നാളികേരം  കൊപ്രയാക്കിയാണ് വെളിച്ചെണ്ണയുൽപാദനം. ഉൽപാദന യൂണിറ്റിലെത്തി നിർമാണത്തിന്റെ ഓരോ ഘട്ടവും നിരീക്ഷിക്കാൻ ഉപഭോക്താവിന് അവസരവും അവകാശവുമുണ്ടെന്നു രാജേന്ദ്രൻ. 

വിപണിവിലയെക്കാൾ ഉയർന്ന വിലയ്ക്കു നാളികേരം സംഭരിച്ച്  ജില്ലയിലെ മുഴുവൻ കർഷകരെയും ഫുഡ് ഫാക്ടറിയുടെ ഗുണഭോക്താക്കളാക്കുകയാണു ലക്ഷ്യം. ഒട്ടേറെ ക്ഷേത്രങ്ങളുള്ള തൃശൂർ ജില്ലയിൽ നീരാജനംപോലുള്ള വഴിപാടുകൾക്കും പൂജകൾക്കുമായി വൻതോതിൽ നാളികേരവും ഒപ്പം എണ്ണയും ആവശ്യമുണ്ടുതാനും.

മടുക്കില്ല മഷ്റൂം

ഒരു ബാച്ചിൽ 500 തടങ്ങൾ ക്രമീകരിക്കാവുന്ന ബട്ടൻ മഷ്റൂം യൂണിറ്റാണ് ഫുഡ് ഫാക്ടറിയിലെ മറ്റൊരു കൗതുകം. ചിപ്പിക്കൂണിനെക്കാൾ രുചിയും ഗുണവും കൂടുതലുണ്ട് ബട്ടൻ മഷ്റൂമിന്. തണുപ്പു കൂടിയ കാലാവസ്ഥയിൽ മാത്രം സാധ്യമാകുന്ന ബട്ടൻകൃഷിക്കായി ശീതീകൃത യൂണിറ്റാണ് ഫുഡ്ഫാക്ടറിയിൽ ക്രമീകരിച്ചിരിക്കുന്നത്. പായ്ക്കറ്റിലെത്തുന്ന കൂണിന്റെ പഴക്കത്തെക്കുറിച്ച് ആശങ്കയില്ലാതെ, ധൈര്യമായി കൂൺ കഴിക്കാം. ഓരോ ബാച്ചിന്റെയും വിളവെടുപ്പിനു ശേഷം ബാക്കിയാവുന്ന കൂൺബെഡ്ഡുകൾ ഫുഡ് ഫാക്ടറി പരിസരത്തുതന്നെയുള്ള പച്ചക്കറിക്കൃഷിക്കു വളമായും ഉപകരിക്കുന്നു. 

അടാട്ടിന്റെ പേര്  കേരളമാകെ എത്തിച്ച അടാട്ട് ജൈവം അമൃതം അരി ഉൾപ്പെടെ ഉൽപന്നങ്ങൾ ഇനിയുമുണ്ട് ഫുഡ് ഫാക്ടറിയിൽ. നാടൻ കോഴിമുട്ടയും നല്ല വെളിച്ചെണ്ണയിൽ വറുത്തെടുത്ത  പലഹാരങ്ങളുംപോലെ പലതും. കോൾപ്പാടത്ത് മുണ്ടകൻ കൊയ്ത്തിനു ശേഷം താറാവുകൃഷി വ്യാപിപ്പിച്ച് ഇറച്ചിയുൽപാദനത്തിലേക്കു തിരിയുകയാണ് അടുത്ത ലക്ഷ്യം. സ്വയംസഹായ സംഘങ്ങൾ  രൂപീകരിച്ചുള്ള പച്ചക്കറിക്കൃഷിയും പുരോഗമിക്കുന്നു. 

സ്വന്തം കൃഷിയിടത്തിൽ വിളയിച്ചെടുത്ത അതേ പുതുമയോടെയും സ്വന്തം കൈകൊണ്ടു പാകം ചെയ്തെടുത്ത അതേ വിശ്വാസ്യതയോടെയും നിത്യജീവിതത്തിന് ആവശ്യമുള്ള മുഴുവൻ ഭക്ഷ്യോൽപന്നങ്ങളും വൈകാതെ ഫുഡ് ഫാക്ടറിയിൽ ലഭ്യമാവുമെന്നു രാജേന്ദ്രൻ. 

ഭാവി പ്രതീക്ഷകൾ

വാങ്ങൽശേഷി കൂടിയ ഉപഭോക്തൃ സമൂഹമാണിപ്പോൾ നമ്മുടേത്. ഗുണമേന്മയുള്ള ഭക്ഷ്യോൽപന്നങ്ങളാണ് അവർ തേടുന്നത്. അതുകൊണ്ടുതന്നെ നിലനിൽപിനായി നിലവിലുള്ള സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളുമെല്ലാം ഭാവിയിൽ ഫുഡ് ഫാക്ടറിയുടെ വഴിയേ തിരിയേണ്ടി വരും.

food-factory-4

ആശങ്കയില്ലാതെ ഐസ്ക്രീം

നാടൻപശുവിന്റെ പാൽ ചേർത്തു നിർമിച്ച ഐസ്ക്രീം, അതും നിർമാണം നേരിൽക്കണ്ട് വാങ്ങാനുള്ള അവസരം ഫുഡ് ഫാക്ടറി നൽകുന്നു. ക്ഷീരകർഷകരിൽനിന്നു നേരിട്ടാണു പാൽസംഭരണം. ഏതു കർഷകന്റെ, ഏതു പശുവിന്റെ പാലാണ് ഐസ്ക്രീമിൽ ചേർത്തത് എന്നറിയണോ, അതിനും അവസരമുണ്ട്. ആരോഗ്യത്തിനു ഹാനികരമാവുന്ന നിറമോ ഫ്ലേവറോ ചേർക്കാത്ത ഐസ്ക്രീം ഉള്ളു കുളിർന്നുതന്നെ ആസ്വദിക്കാം.

ഫോൺ: 9447018259

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com