ADVERTISEMENT

ടി. പത്മനാഭന്റെ കഥകളൊക്കെ വായിച്ചു കണ്‍ നിറഞ്ഞ ഒരു പുരോഹിതന്‍ അവയെ വിശേഷിപ്പിച്ചത് 'ആത്മാവിന്റെ വിശുദ്ധമായ പ്രാര്‍ത്ഥനകളെന്നാണ്'. മേഘമല്‍ഹാറിലെന്നപോലെ പെയ്യുന്ന വിശുദ്ധമായ ഓരാലാപനമാണ് ടി. പത്മനാഭന്റെ കഥകളെന്ന് സംശയമില്ല. പ്രകൃതിയോടും മനഷ്യനോടുമുള്ള സ്‌നേഹമാണ് തന്റെ കഥകളിലെ അന്തര്‍ധാരയെന്ന് കഥാകാരന്‍ തന്നെ പറയുന്നു. പ്രകൃതിയെന്നു പറയുമ്പോള്‍ അതില്‍ എല്ലാം    അടങ്ങുന്നു. പൂച്ചയും, നായയും, പശുവും, കാളയും, കിളിയും പുഷ്പങ്ങളുമെല്ലാം.  സ്‌നേഹത്തിന്റെ ഈ കഥകളില്‍  ഹിന്ദുസ്ഥാനി രാഗങ്ങള്‍ക്കും, മുരിങ്ങമരങ്ങള്‍ക്കും, കര്‍ണ്ണാടക സംഗീതത്തിനുമൊപ്പം പൂച്ചക്കുഞ്ഞുങ്ങളേയും കാണാം. 'പൂച്ചക്കുട്ടികളുടെ വീട്' എന്ന പേരില്‍ എഴുതപ്പെട്ട രണ്ട് കഥകള്‍ മാത്രം മതി, അവയുടെ മനസിരുത്തിയുള്ള  വായന മാത്രം മതി, മനുഷ്യനും പ്രകൃതിയുമായുള്ള സ്‌നേഹത്തിന്റെ അർഥതലങ്ങള്‍ മനസിലാക്കാന്‍. ഭഷയിലുള്ള അഗാധ പാണ്ഡിത്യവും, നിരൂപണക്ഷമതയുടെ പിന്‍ബലവുമില്ലാതെ തന്നെ ഹൃദയംകൊണ്ട് മാത്രം മനസിലാക്കാന്‍ കഴിയുന്നു, പൂച്ചക്കുട്ടികളുടെ വീട്ടിലെ സന്തോഷവും, വിരഹവും, വേദനയുമെല്ലാം.

ഈ കഥകളില്‍ കഥാപാത്ര ബാഹുല്യം പൂച്ചകളുടെ കാര്യത്തില്‍ മാത്രമേയുള്ളൂ. പിന്നെയുള്ളത് അയാളും, ഭാര്യയും മാത്രം. നാട്ടില്‍നിന്നു കാണാന്‍ വരാനും, അടുക്കളയിലിരിക്കാനും സ്വാതന്ത്ര്യം  കാണിക്കാവുന്ന സുഹൃത്തുക്കളില്ലാത്തവനാണ് അയാള്‍. ജീവിതകാലം മുഴുവന്‍ സ്വന്തം മനസിന്റെ തുരുത്തില്‍ ഏകനായി കഴിച്ചുകൂട്ടാന്‍ വിധിക്കപ്പെട്ടവന്‍. കുട്ടികളില്ലാത്ത അയാള്‍ക്ക് പൂച്ചകളല്ലാതെ ആരുമില്ല. പൂച്ചകള്‍ക്കായി മാസം ഒരു തുക ചെലവഴിക്കുന്നതിന്റെ പേരില്‍ ആളുകളെക്കൊണ്ട് ചിരിപ്പിക്കുന്നവന്‍. ഒരു മഴക്കാലരാത്രിയില്‍ അയാളെ തേടിയെത്തിയ 'ചിടുങ്ങന്‍' എന്ന പൂച്ചക്കുട്ടിയും അനാഥന്‍ തന്നെയായിരുന്നല്ലോ? ഡിസ്റ്റംബര്‍ രോഗബാധയാല്‍ വിട പറഞ്ഞ ആ പൊന്നോമനകള്‍  സ്വപ്നത്തിലെത്തി ഞങ്ങളൊന്നും  എവിടെയും പോയില്ലായെന്നും ഇനിയും വരുമെന്നും ഉറപ്പു പറയുമ്പോള്‍ മനസ് ശാന്തമായി ഉറങ്ങുന്നവന്‍.

പൂച്ചക്കുട്ടികളുമായുള്ള തന്റെ ബന്ധത്തില്‍ ജീവിതത്തിന്റേയും മനുഷ്യന്റേയും വിവിധ ഭാവങ്ങള്‍ അയാള്‍ പ്രകടിപ്പിക്കുന്നുണ്ട്. പൊന്നുമക്കളെ വിളിച്ച് പാല്‍ നല്‍കുന്ന ആര്‍ദ്രമായ അമ്മ ഭാവവും എല്ലാവരോടും സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറണമെന്നുപദേശിക്കുന്ന പിതൃഭാവവും അയാള്‍ പ്രകടിപ്പിക്കുന്നു. അന്യഭവനത്തില്‍  പോയി കട്ടുതിന്നരുതെന്ന് വിലക്കുമ്പോഴും കൂടയില്‍ മൂത്രമൊഴിക്കരുതെന്നും  രാത്രി കരഞ്ഞു ബഹളമുണ്ടാക്കരുതെന്നും കുസൃതി  നിറഞ്ഞ നിര്‍ദ്ദേശം നല്‍കുമ്പോള്‍  ഈ വിവിധ ഭാവങ്ങള്‍ മിന്നി മറയുന്നു. അനാഥരായ കുട്ടികളെ കാണുമ്പോള്‍  അകിടില്‍ പാല്‍ നിറയുന്ന, മക്കളെ കാണാതെ സങ്കടപ്പെടുന്ന, കരയുന്ന, ലോകം മുഴുവന്‍ മക്കളെ അന്വേഷിക്കുന്ന തള്ളപ്പൂച്ചയെ  ഓര്‍ക്കുന്നുണ്ട് അയാള്‍. തന്റെ കണ്ണില്‍ അവസാനമായി നോക്കി ജീവന്‍ വെടിഞ്ഞ ചിടുങ്ങന്റെ ചൂടാറാത്ത നെറ്റിയില്‍ അയാള്‍ തടവുന്നുണ്ട്. തൂവാലയില്‍ പൊതിഞ്ഞ മൃതദ്ദേഹം മാറോടടക്കിപ്പിടിച്ച് വീട്ടിലെത്തിച്ച് അവന്‍ പോക്കുവെയിലില്‍ വിശ്രമിക്കാറുള്ള തുളസിത്തറയുടെ മുമ്പില്‍ കുഴിച്ചു മൂടുന്നുണ്ടയാള്‍. ഒരമ്മ കുട്ടികളെ നോക്കുന്നതുപോലെ ഇളംപാല്‍  പൂച്ചക്കുട്ടികള്‍ക്ക് നല്‍കുന്ന തന്റെ ഭാര്യക്ക്  അടുത്ത ജന്മത്തിലെങ്കിലും സന്താന സൗഭാഗ്യം പ്രാര്‍ത്ഥിക്കുന്നുണ്ടയാള്‍. 

കാന്റീനിന്റെ പിറകില്‍ പൂച്ചകളെ ഉപേക്ഷിക്കുമെന്ന്  ശഠിച്ച ഭാര്യയുടെ മടിയില്‍ പൂച്ചക്കുട്ടികള്‍ ഉറങ്ങുന്നതു കണ്ട് കള്ളച്ചിരി ചിരിച്ച അയാളുടെ മനസില്‍ വിരിഞ്ഞത്  മനുഷ്യന്റെ നന്മയിലുള്ള വിശ്വാസം തന്നെയാണ്. അറിവുകള്‍ക്കപ്പുറത്തെ ഭാഷയില്‍ ഈ സ്‌നേഹവാല്‍സല്യങ്ങള്‍  പൂച്ചകളും തിരിച്ചു നല്‍കുന്നു. ചിരകാല സുഹൃത്തുക്കളെപ്പോലെയാണ് അവര്‍ അയാളുടെ മാറത്ത് മയങ്ങുന്നത്. നെഞ്ചത്ത് ചുരുണ്ടു കൂടുന്ന  അവര്‍ക്ക് അയാളെ പൂര്‍ണ്ണവിശ്വാസവുമാണ്. അയാളവരോട് പതുക്കെ പതുക്കെ  സ്‌നേഹത്തോടെ ഓരോന്ന് സംസാരിക്കുമ്പോള്‍ അവര്‍  മൂളുന്നുണ്ടായിരുന്നു. ഓരോ ഉപദേശത്തിനും അവര്‍ തലയാട്ടുന്നുണ്ടായിരുന്നു. മനുഷ്യനായാലും പ്രകൃതിയായാലും സ്‌നേഹത്തിന്റെ ഭാഷ ഒന്നു തന്നെയെന്നു തെളിയിക്കുന്നവിധം ആരോ  എറിഞ്ഞു തകര്‍ത്ത  തന്റെ കാല്‍ വലിച്ചുവെച്ച്  തള്ളപ്പൂച്ച തന്റെ കുഞ്ഞുങ്ങളെ പാലൂട്ടുവാനൊരുങ്ങുന്നു. ആ കാഴ്ചയിലേക്ക് അകലെ തടാകത്തിന്റേയും അതിന്നപ്പുറത്തുള്ള കാടുകളുടേയും മുകളിലായി  ആകാശം പതുക്കെ തുടുത്തു വരുന്നുണ്ടായിരുന്നുവെന്ന്  കഥാകാരന്‍ പറയുന്നു. മനുഷ്യനിലെ വെളിച്ചത്തില്‍ വിശ്വസിക്കുകയും ആ വെളിച്ചം പൊലിഞ്ഞുപോകാതെ പുലരാന്‍ തന്റെ കലയെ ഉപയോഗിക്കുകയും ചെയ്യുന്ന കഥാകാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥയുടെ കുലപതിയുടെ കഥകളിലെ പൂച്ചക്കുട്ടികള്‍, മനുഷ്യനും ഓമനമൃഗങ്ങളുമായുള്ള  ചിരകാല ബന്ധത്തിന്റെ പ്രതീകങ്ങളാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com