ADVERTISEMENT

ഏതു ഭക്ഷണത്തിന്റെയും അളവിനൊപ്പം അതിന്റെ ഗുണമേന്മയും ഉറപ്പുവരുത്തേണ്ടത് പുതിയ കാലത്തിന്റെ അവകാശങ്ങളിലൊന്നായി  കരുതപ്പെടേണ്ടിയിരിക്കുന്നു. കശാപ്പിനായി ഉപയോഗിക്കുന്ന  മൃഗങ്ങളുടെയും  മാംസത്തിന്റേയും പരിശോധനയും, മൃഗങ്ങളുടെ സ്രോതസ്സ് അറിയാനുള്ള അവകാശവും (Inspection and traceability) എന്ന രണ്ട് ബാലപാഠങ്ങള്‍ പോലും ഉപഭോക്താക്കള്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ട്. . അശാസ്ത്രീയമായ അറവുശാലകളും, അവയുടെ വൃത്തിഹീനമായ ചുറ്റുപാടുകളും, അവശിഷ്ട സംസ്‌കരണത്തിലെ അലസതയും മാറ്റം വരാതെ  നിലനില്‍ക്കുകയും ചെയ്യുന്നു.  അതിനാല്‍ തന്നെ ഭക്ഷണം പ്രത്യേകിച്ച് മാംസാഹാരത്തിന്റെ ഗുണമേന്മയുടെ ഭീതിയുടെ നിഴലില്‍ അന്നമുണ്ണേണ്ട  ഗതികേടിലാണ് പ്രബുദ്ധ മലയാളി. മഹാഭൂരിപക്ഷവും മാംസഭക്ഷണം ശീലമാക്കിയിരിക്കുന്ന കേരളത്തില്‍ മലയാളിയുടെ ഭക്ഷ്യോൽപാദക രീതികളില്‍  സംശുദ്ധ മാംസോത്പാദന സംസ്‌കാരം ഇന്നും അകലെയാണ്.

മാംസോൽപാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും മാംസത്തിന്റെ ഗുണവും, സുരക്ഷിതത്വവും  ഉറപ്പാക്കാന്‍ എടുക്കേണ്ട നടപടികളും, സൃഷ്ടിക്കേണ്ട   സാഹചര്യങ്ങളും വിവരിക്കുന്ന മാംസ ശുചിത്വ ശാസ്ത്രം (Meat hygiene) ഇന്നും നമുക്ക്  ഗൗരവം നല്‍കേണ്ട ശാസ്ത്രശാഖയല്ല.  ഉപഭോക്താക്കളുടെ  തീന്‍മേശയിലെത്തുന്ന  മാംസം സുരക്ഷിതമാണെന്ന്  ഉറപ്പാക്കേണ്ടത്  മൃഗസംരക്ഷകരുടേയും, മാംസോൽപാദക, സംസ്‌കരണ മേഖലയിലുള്ളവരുടെയും സര്‍വ്വോപരി  വിവിധ തലത്തിലുള്ള പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങള്‍ എന്നിവയുടെ ഉത്തരവാദിത്വമാണ്. മാംസത്തില്‍ നിന്ന്  മനുഷ്യരിലേക്ക്  പടരാന്‍ സാധ്യതയുള്ള രോഗങ്ങളുടെ വ്യാപനം തടയാന്‍ മാംസശുചിത്വം ഏറെ ആവശ്യമായതിനാല്‍ ഇതൊരു  പൊതുജനാരോഗ്യ പ്രശ്‌നമായി  മാറുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ സാധ്യതകളും  ഇതിനായി ഉപയോഗിക്കണം.

ശുദ്ധമായ മാംസം ഉല്‍പാദിപ്പിക്കാനുള്ള  പ്രകിയ വിവിധ ഉത്പാദക ഘട്ടങ്ങളിലൂടെയും, ഘടകങ്ങളിലൂടെയും  കടന്നു പോകുന്നു.  ഇതിലെ ഓരോ ഘടകവും  പ്രധാന്യത്തോടെ  കണക്കാക്കണം. മാംസാവശ്യത്തിനായി വളര്‍ത്തുന്ന മൃഗങ്ങളില്‍ കൃത്യമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍  നടത്തുകയും, അവയ്ക്ക് ആവശ്യമായ  പോഷകങ്ങള്‍  ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.  ഈ മൃഗങ്ങളെ കശാപ്പിന്  ഉപയോഗിക്കുന്നതിന്  മുന്‍പുള്ള ദിവസങ്ങളില്‍ മരുന്നുകള്‍ പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍  അവ ശരീരത്തില്‍നിന്ന്  പൂര്‍ണ്ണമായി പുറത്തു പോകാന്‍ ആവശ്യമെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്ന സമയത്തിനു ശേഷം  മാത്രം കശാപ്പ് നടത്തുക.  ഈ സമയം  Withdrawal Period എന്ന്  അറിയപ്പെടുന്നു. മൃഗീയമായല്ല ശാസ്ത്രീയ രീതികള്‍ ആണ് കശാപ്പിന് അവലംബിക്കേണ്ടത്. കശാപ്പിന് മുന്‍പ് മൃഗങ്ങളുടെ ആരോഗ്യ പരിശോധനയും  ശേഷം വിശദമായ  മാംസ പരിശോധനയും നടത്തണം. മാംസവും മാംസോല്‍പന്നങ്ങളും വിപണിയിലേക്ക് കൊണ്ടുപോകുമ്പോഴും  മാംസ വിപണനം  നടത്തുന്ന സ്ഥലങ്ങളിലും  ശുചിത്വം ഉറപ്പാക്കണം.  മാംസം സൂക്ഷിക്കുന്ന  സ്ഥലങ്ങളിലെ ശീതീകരണ സംവിധാനങ്ങള്‍ ഉറപ്പു വരുത്തുകയും  മാംസം മലിനപ്പെടാനുള്ള സധ്യതകള്‍ ഇല്ലാതാക്കുകയും വേണം.  

കശാപ്പിന് മുമ്പായി മൃഗങ്ങളെ താമസിപ്പിച്ച്  വിശ്രമം  നല്‍കുന്ന സ്ഥലം (Lairage) മുതല്‍ ഉത്തമ ശുചിത്വ രീതികള്‍ (Good Hygeine Practices) ആരംഭിക്കണം.  രോഗലക്ഷണങ്ങളുള്ള മൃഗങ്ങളെ   കണ്ടെത്തിയാല്‍  അവയെ മാറ്റി പാര്‍പ്പിക്കാനുള്ള  സൗകര്യം  ഇവിടെയുണ്ടാവണം.  അറവുശാലയില്‍  എത്തി കശാപ്പിന് മുമ്പ്  12 മണിക്കൂറെങ്കിലും  മൃഗങ്ങള്‍ക്ക്  വിശ്രമം നല്‍കുകയും  ഈ സമയത്ത് തീറ്റ നല്‍കാതിരിക്കുകയും വേണം. ഉയര്‍ന്ന മര്‍ദ്ദത്തില്‍  വെള്ളം ചീറ്റിച്ച് മൃഗങ്ങളെ  വൃത്തിയാക്കുന്നത്  ഉത്തമം. കശാപ്പിന് മുന്‍പുള്ള ആരോഗ്യ പരിശോധനയ്ക്ക് എല്ലാ മൃഗങ്ങളും വിധേയരായിരിക്കണം. കശാപ്പു സമയത്തും, തൊലിയുരിയുന്ന സമയത്തും  ഇത്തരം ഉത്തമ ശുചിത്വ രീതികള്‍ (GHP) പിന്തുടരണം. റെയ്‌ലുകളില്‍  തൂക്കിയിട്ട് അല്ലെങ്കില്‍ മേശയുടെ  മുകളില്‍ വച്ച് മാംസം കൈകാര്യം/കശാപ്പ് ചെയ്യണം.  ഇത് ആമാശയത്തില്‍നിന്ന് വായിലൂടെ  പുറത്ത് വരുന്ന  ആഹാരാവശിഷ്ടങ്ങള്‍  മാംസം മലിനപ്പെടുത്തുന്നത് തടയുന്നു.  കശാപ്പിനുപയോഗിക്കുന്ന  കത്തി വൃത്തിയാക്കി  അണുനശീകരണം  നടത്തി ഉപയോഗിക്കുക. 

അറവുശാലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കേണ്ട വ്യക്തിശുചിത്വം ഏറെ  പ്രധാനമാണ്.  മുടിയും, താടിയും  ട്രിം ചെയ്ത്  സംരംക്ഷണ കവചങ്ങള്‍  അണിയണം. വൃത്തിയുള്ള വസ്ത്രധാരണവും, ശരീരം വൃത്തിയാക്കുന്നതിന്  ആവശ്യമായ സൗകര്യങ്ങളും  ഒരുക്കുക, കൈകളും, വിരലുകളും  വൃത്തിയായും  മുറിവുകള്‍ ഇല്ലാതെയും സൂക്ഷിക്കണം.  ആറു മാസം കൂടുമ്പോള്‍ കശാപ്പു ജോലിക്കാര്‍ക്ക്  ആരോഗ്യ സര്‍ട്ടിഫിക്കേറ്റ്  നിര്‍ബന്ധമാക്കണം.  അറവുശാലയിലെ  പണിക്കാര്‍ മലിനമാക്കപ്പെട്ട സ്ഥലങ്ങളിലേക്ക് നീങ്ങുന്നത് ഒഴിവാക്കുക.  അറവുശാലയിലെ തറയും  ചുമരും ഉപകരണങ്ങളും ഓരോ ദിവസത്തെ ജോലിക്കു ശേഷവും കഴുകി വൃത്തിയാക്കണം.  

ദുശീലങ്ങള്‍ പലതിനും അവധി കൊടുക്കേണ്ട സ്ഥലമാണ് അറവുശാല.  മുന്‍കരുതലുകള്‍ ഇല്ലാത്ത ചുമ, മൂക്ക് ചീറ്റല്‍, അനാവശ്യ നടത്തം, ആയുധത്തില്‍ പിടുത്തം, മുറുക്കാന്‍ ഉള്ളംകയ്യില്‍ തുപ്പുക, പേപ്പര്‍ എടുക്കുമ്പോള്‍ വിരല്‍ തുമ്പില്‍ ഉമിനീര്‍ പുരട്ടുക, നഖം കടി, കശാപ്പു കത്തി ഉപയോഗിച്ച് നഖം വെട്ടല്‍, പേപ്പര്‍ കവറുകള്‍ ഊതി തുറക്കല്‍ ഹസ്തദാനം, പുകവലി, മുറുക്കല്‍, മാംസം സ്പര്‍ശിക്കുകയും അനാവശ്യ സ്ഥലങ്ങളില്‍  വയ്ക്കുകയും ചെയ്യുക, ചൂയിംഗം ചവയ്ക്കല്‍, മൊബൈല്‍  ഉപയോഗം, തല ചൊറിയല്‍, ചെവി, പല്ല് വൃത്തിയാക്കല്‍, അറവുശാലയ്ക്ക് ചുറ്റുമുള്ള  തുറന്ന സ്ഥലത്ത് മൂത്ര വിസർജനം, സംസ്‌കരിച്ച ഇറച്ചിയുടെ അടുത്ത്  വസ്ത്രം മാറല്‍ തുടങ്ങി നാം ശീലിച്ച് തഴമ്പിച്ചവയൊക്കെ  ഉത്തമ ശുചിത്വ രീതികള്‍ക്ക് വിരുദ്ധമാണ്.  

മാംസം മലിനപ്പെടുന്നതിനുള്ള സ്രോതസുകള്‍ നിരവധിയാണ്.  മൃഗങ്ങളിലെ  രോഗലക്ഷണങ്ങള്‍, രാസവസ്തുക്കള്‍, ഔഷധങ്ങള്‍  എന്നിവയുടെ അവശിഷ്ടങ്ങള്‍ (Residues) കുളമ്പ്, രോമം, തൊലി, എന്നിവിടങ്ങളിലെ  അഴുക്കുകള്‍, ആയുധങ്ങള്‍, കുടലിലേയും, ആമാശയത്തിലേയും  ആഹാരാവശിഷ്ടങ്ങള്‍, ഗുണമേന്മയില്ലാത്ത വെള്ളത്തിന്റെ ഉപയോഗം, വ്യക്തി ശുചിത്വമില്ലായ്മ, ഉപകരണങ്ങള്‍, പാത്രങ്ങള്‍, നായ, പല്ലി, പ്രാണികള്‍ തുടങ്ങി  നിരവധി  ജൈവ, അജൈവ   ഉറവിടങ്ങള്‍ മാംസത്തെ മലിനമാക്കും.  

meat-1

കശാപ്പു മുതല്‍ മാംസ വിപണനംവരെയുള്ള  അനുബന്ധ പ്രവര്‍ത്തനങ്ങള്‍  മാംസത്തിനകത്ത് ധാരാളം രോഗാണുക്കളെ എത്തിക്കാന്‍ സാധ്യതയുണ്ട്.  മാംസം കാഴ്ചയില്‍ തന്നെ വൃത്തിയാണെന്ന്  ഉറപ്പാക്കണം.  അടുത്തഘട്ടത്തില്‍ മാംസത്തിലെ സൂക്ഷ്മജീവികളുടെ  ഇനവും, എണ്ണവും കണ്ടെത്താം. സൂക്ഷ്മജീവികളുടെ എണ്ണം അംഗീകൃത മാനദണ്ഡങ്ങളുടെ പരിധിയില്‍ നില്‍ക്കുമ്പോഴാണ്   ഉത്തമ ശുചിത്വ രീതികളാണ് നാം അവലംബിക്കുന്നതെന്ന്  കരുതാന്‍ കഴിയുന്നത്. 

കേരളത്തിലെ  ഔദ്യോഗികവും  അനൗദ്യോഗികവുമായ അറവുശാലകളില്‍  മേല്‍ പറഞ്ഞ രീതിയില്‍  പൂര്‍ണ്ണമായും അനുവര്‍ത്തിക്കുന്നുവെന്ന്  സ്വപ്നജീവികള്‍ പോലും പറയില്ല.  പക്ഷേ,  ഉപഭോക്താവിന്റെ  നല്ല ഭക്ഷണത്തിനുള്ള  അവകാശം അവന് ജീവിക്കാന്‍  ഭരണഘടന  നല്‍കുന്ന അവകാത്തിനോട്  ചേര്‍ന്ന് വായിക്കാന്‍ കഴിയുന്ന  ഭക്ഷ്യ സുരക്ഷാ സംസ്‌കാരം നാം വളര്‍ത്തിയെടുക്കണം. സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങള്‍ ശുദ്ധമായ മാംസോൽപാദനത്തിനുള്ള  നയരൂപീകരണത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും, പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ തൃശ്ശൂര്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന  മീറ്റ് ടെക്‌നോളജി യൂണിറ്റ്  മാംസ സംസ്‌ക്കരണ മേഖലയിലെ ഭാരതത്തിലെ  തന്നെ മികവിന്റെ കേന്ദ്രമാണ്. സുരക്ഷിതവും, ഗുണമേന്മ ഉറപ്പാക്കിയതുമായ  വിവിധതരം മാംസവും മാംസോല്‍പന്നങ്ങളും  വിപണനം ചെയ്യുന്നതോടൊപ്പം   തൊഴില്‍ സംരംഭകര്‍ക്ക് പരിശീലനവും  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഇവിടെ നിന്ന് ലഭിക്കുന്നു.  കൂടാതെ വ്യക്തികള്‍ക്കും, സംരംഭകര്‍ക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും  അറവുശാല സ്ഥാപിക്കുന്നതിനുള്ള  സാങ്കേതിക ഉപദേശവും  ഇവിടെ ലഭിക്കും.  മാംസ സംസ്‌ക്കരണത്തിന്റെ  അവശിഷ്ടങ്ങളുടെ ഉത്തമ ഉപയോഗത്തിന്റെ മാതൃകയായ റെന്‍ഡറിങ്  പ്ലാന്റും അനുബന്ധമായുണ്ട്.  പെറ്റ് ഫുഡ്‌സായും, വളമായും ഉപയോഗിക്കാന്‍ കഴിയുന്നവിധം  അവശിഷ്ടങ്ങള്‍ മാറ്റിയെടുക്കുന്നു.  മംസോൽപാദകരംഗത്ത്  ഗവേഷണങ്ങളും, വിവിധ ബിരുദ ബിരുദാനന്തര  കോഴ്‌സുകളും ഈ യൂണിറ്റ് നടത്തുന്നു. 

e-mail : lptmty@kvasu.ac.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com