ADVERTISEMENT

നിലവും നെല്ലും നോക്കി വിവാഹം നടത്തിയിരുന്നൊരു കാലമുണ്ടായിരുന്നു കേരളത്തിൽ. എന്നാൽ, കൃഷിയാണ് തന്റെ എല്ലാം എന്ന് ഉറച്ച ശബ്ദത്തിൽ പറയാൻ എത്ര പേർക്കു കഴിയും? കൃഷിക്കുവേണ്ടി മുറവിളികൂട്ടുന്ന എത്രപേർ കൃഷി ചെയ്യുന്നുണ്ട്? ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരിൽ എത്ര പേർക്ക് കൃഷി വരുമാനമാർഗം ആകുന്നുണ്ട്? ഇത്തരം ചോദ്യങ്ങൾക്കൊക്കെ ഉത്തരം ലഭിക്കാൻ വളരെ എളുപ്പമായിരിക്കും. കാരണം, ഈ വിഭാഗത്തിൽപ്പെടുന്നവർ വളരെ ചുരുക്കം മാത്രം. 

പറഞ്ഞുവരുന്നത്, നമ്മുടെ നാട്ടിൽ ഏതാനും നാളുകളായി കർഷകർ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ്. ഒരുവശത്ത് പച്ചക്കറികൾക്ക് വില കുതിച്ചുകയറുമ്പോൾ ഇവിടെ ഉൽപാദിപ്പിക്കുന്ന കർഷകന് മുടക്കുമുതൽ പോലും ലഭിക്കാത്ത അവസ്ഥ. നട്ടുവളർത്തി മാസങ്ങളോളം പരിപാലിച്ചു വിളവെടുത്ത ഉൽപന്നം കടയിലെത്തിച്ചാൽ കർഷകന്റെ അധ്വാനത്തെ കളിയാക്കും വിധത്തിലാണ് കച്ചവടക്കാരുടെ വിലനിർണയം. വാഴക്കുലകളിലാണ് ഈ തരംതാഴ്‌ത്തൽ ഏറെയുള്ളത്. ആ വിലയ്ക്ക് വിൽക്കുന്നതിലും നല്ലത് ഭാര്യയ്ക്കും മക്കൾക്കും കഴിക്കാൻ കൊടുക്കുന്നതാണെന്ന് കരുതി തിരികെ വീട്ടിലേക്കു കൊണ്ടുപോകുന്ന കർഷകരും നിരവധിയുണ്ട്.

കർഷകരെ ആർക്കും വേണ്ട

കൃഷി ചെയ്തു ജീവിക്കാൻ താൽപര്യമുള്ള നിരവധി പേരുണ്ട് ഇന്നത്തെ തലമുറയിൽ. എന്നാൽ, അവർ കൃഷി ചെയ്യുന്നതിൽ വീട്ടുകാർക്കില്ലാത്ത ബുദ്ധിമുട്ട് ഒരുപക്ഷേ നാട്ടുകാർക്കായിരിക്കും. കൃഷിയെ വിലകുറച്ചു കാണുന്നവരുടെ വാക്കുകൾ പലരെയും കൃഷിയിൽനിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചിട്ടുമുണ്ട്. ഇനി വിവാഹക്കമ്പോളത്തിലാവട്ടെ കർഷകരെ ആർക്കും വേണ്ട. 

ഒരു നാൾ കർഷകരായിരുന്നു എല്ലാം

കേരളം ഇന്ന് എന്താണോ, അതിനു പിന്നിൽ കർഷകരുടെ വിയർപ്പുണ്ടെന്നു പറയാതിരിക്കാൻ വയ്യ. കാർഷികവൃത്തികൊണ്ടു മാത്രം ജീവിച്ച കുടുംബങ്ങളായിരുന്നു കേരളത്തിൽ അധികവും. എന്നാൽ, ഇന്ന് അങ്ങനെയല്ല. കാർഷിക പാരമ്പര്യത്തിൽ വളർന്ന പലരും കൃഷിയിലേക്ക് തിരിയാതെ മറ്റു ജോലികളിലേക്ക് മാറി. ഇന്ന് കൃഷികൊണ്ടു മാത്രം ഉപജീവനം നടത്തുന്നവരുടെ എണ്ണം കുറഞ്ഞു. ‌‌‌ ഇതാണ് കർഷകരുടെ പ്രശ്നങ്ങൾക്ക് ശബ്ദമില്ലാതാകാൻ കാരണം. 

വിളഞ്ഞാൽ വിലയില്ല, വിളവെടുക്കുന്നത് വന്യജീവികളും

കൃഷിയിടങ്ങളിൽ വന്യജീവികളുടെ ആക്രണം ദിനംപ്രതി വർധിച്ചുവരികാണ്. പാലക്കാട് പട്ടാമ്പി കൂട്ടുപാതയിലെ നെൽക്കർഷകനായ ജയദേവൻ അമ്മാത്തിൽ കൃഷി മതിയാക്കുകയാണെന്ന് പ്രഖ്യാപിച്ചത് ഏതാനും ആഴ്ചകൾക്കു മുമ്പാണ്. വനത്തിന്റെ സമീപമല്ലായിരുന്നിട്ടുകൂടി ജയദേവന്റെ നെൽപ്പാടത്ത് പന്നികൾ അഴിഞ്ഞാടുകയാണ്. ഉറക്കമിളച്ച് കാവലിരുന്നാൽപ്പോലും കൂട്ടമായി വരുന്ന പന്നികളെ തടയാൻ കഴിയാത്ത അവസ്ഥ. കിഴങ്ങുവിളകൾ നട്ടാൽ വിളവെടുക്കുന്നത് പന്നികളായിരിക്കും. ഇത് ഇപ്പോൾ മാത്രമുള്ള പ്രശ്നമല്ലെന്നും ജയദേവൻ പറയുന്നു. ഏതാനും വർഷങ്ങളായി കൃഷി ചെയ്താൽ നേരെ ചൊവ്വേ വിളവെടുക്കാൻ പറ്റാത്ത അവസ്ഥയാണ്. കടം വാങ്ങി കൃഷി ചെയ്താൽ പലിശപോലും അടയ്ക്കാൻ പറ്റാത്ത സ്ഥിതിയിലെത്തി. കൃഷി ചെയ്ത് പത്തു ലക്ഷം രൂപ വരെ നഷ്ടംവന്ന കർഷകരുണ്ടിവിടെ. 

പാലക്കാട് ജില്ലയിലെതന്നെ ഒറ്റപ്പാലത്തും പന്നികളുടെ ആക്രണം രൂക്ഷമാണ്. ഇവിടെ ഇ.പി. രാജേഷ് എന്ന കർഷകന്റെ ഇരുപതോളം വാഴയാണ് ഒറ്റരാത്രികൊണ്ട് പന്നികൾ മറിച്ചത്. വാഴയ്ക്ക് ഇടവിളയായി ചെയ്തിരുന്ന കൂവയും ചേമ്പും അവ നശിപ്പിച്ചു.

പത്തനംതിട്ട കോന്നിയിൽ കുരങ്ങുശല്യവും രൂക്ഷമാണ്. കൃഷിയിത്തിൽ കടന്ന് പച്ചക്കറികൾ നശിപ്പിക്കുകയും തേങ്ങയും കരിക്കുമെല്ലാം പൊഴിച്ചുകളയുകയുമാണ് ചെയ്യുന്നത്. 

മലയോരമേഖലയിലെ കർഷകരുടെ പ്രശ്നങ്ങളും വിഭിന്നമല്ല. കോട്ടയം–ഇടുക്കി ജില്ലകളുടെ അതിർത്തിയിലുള്ള അഴുതയാറിൽ ഏതാനും ആഴ്ചകൾക്കു മുമ്പ് കാട്ടാനക്കൂട്ടം തകർത്തെറിഞ്ഞത് നിരവധി കർഷകരുടെ അധ്വാനത്തിന്റെ ഫലമാണ്. വനംവകുപ്പ് സ്ഥാപിച്ചിരുന്ന സൗരോർജവേലിയും തകർത്താണ് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലേക്ക് കയറിയത്. അഴുതയാറിനോടു ചേർന്ന തീരങ്ങളിൽ വൻ നാശം വിതച്ചു വലിയകുറ്റിക്കാട്ടിൽ ടോണി തോമസ്, ഗ്രീൻലാൻഡ് തോമസ്, ജബ്ബാർ, ഷാജി, കുഞ്ഞപ്പൻ, കുഞ്ഞ് എന്നിവരുടെ ഏലം, വാഴ എന്നിവ വ്യാപകമായി നശിപ്പിച്ചു. ഏതാനും നാളുകൾക്കു മുമ്പ് തോട്ടാപ്പുരക്കു സമീപം ആനക്കൂട്ടം വേലി തകർത്ത ശേഷം ക്യഷിയിടത്തിൽ ഇറങ്ങി വിളകൾ നശിപ്പിച്ചിരുന്നു. കമുക്, കാപ്പി എന്നീ വിളകളാണ് തകർത്തത്.

നഷ്ടപരിഹാരം ആരു തരും?

വന്യമൃഗങ്ങളുടെ തുടർച്ചയായുള്ള ആക്രമണംമൂലം കർഷകർക്ക് നഷ്ടം ലക്ഷണക്കണക്കിനു രൂപയാണ്. എന്നാൽ, ഇതിനുള്ള നഷ്ടപരിഹാരം നൽകാൻ സർക്കാർ വകുപ്പുകൾ മടിക്കുന്നു. ഇനി നൽകിയാൽത്തന്നെ തുക നാമമാത്രമായിരിക്കും. കർഷകർക്ക് നഷ്ടപ്പെട്ടതിന്റെ പത്തിലൊന്നു പോലും വരില്ല അത്. സെന്റിന് അഞ്ചു രൂപയാണ് വനം വകുപ്പിന്റെ നഷ്ടപരിഹാരത്തുകയെന്ന് കടമ്പൂർ സ്വദേശി രമേഷ് ചന്ദ്ര പറയുന്നു. തന്റെ 120 സെന്റിലെ കൃഷി വന്യജീവികൾ നശിപ്പിച്ചപ്പോൾ നഷ്ടപരിഹാരമായി ലഭിച്ചത് 480 രൂപയാണെന്നാണ് അദ്ദഹം പറയുന്നത്.

നാശനഷ്ടം ക്യഷി വകുപ്പ് വിലയിരുത്തി വനം വകുപ്പിനു കൈമാറും. തുടർന്ന് വിളകൾ തിരിച്ച് ആനുകൂല്യം വനം വകുപ്പ് നൽകണമെന്നാണ് നിയമം. എന്നാൽ, ഇത് ഇനിയും നടപ്പായിട്ടില്ല.

അയൽക്കാരും പ്രശ്നം

മുട്ട തിന്നാം കോഴിയെ വളർത്താൻ പാടില്ല, പാലു കുടിക്കാം പശുവിനെയോ ആടിനെയോ വളർത്താൻ പാടില്ല, മാലിന്യനിർമാർജനം വേണം പക്ഷേ പന്നിയെ വളർത്താൻ പാടില്ല. ഇന്ന് കേരളീയരുടെ പൊതു മാനസികാവസ്ഥയാണിത്. 30 ഏക്കറോളം സ്ഥലത്തിനു നടുവിൽ അയൽവാസികൾ പോലുമില്ലാതിരുന്ന പ്രദേശത്ത് പന്നിഫാം ആരംഭിച്ച ഒരു സംരംഭകയ്ക്ക് അത് അവസാനിപ്പിക്കേണ്ടിവന്നു. എതിരാളികൾ സംഘടിച്ചാൽ കർഷകർക്കൊപ്പം കർഷകർ പോലും നിൽക്കാത്ത അവസ്ഥ. 

കഴിഞ്ഞ ദിവസം തിരുവനന്തപുരം മലയിൻകീഴിലുള്ള ഒരു ക്ഷീകർഷകനെതിരേ പോലീസിൽ പരാതിപ്പെട്ടത് അയൽവാസിയാണ്. 14 വർഷത്തോളമായി ഇപ്പോൾ താമസിക്കുന്നിടത്ത് കന്നുകാലികളെ വളർത്തിയാണ് ആ കർഷകൻ ഉപജീവനം നടത്തുന്നത്. നാട്ടിൽ നല്ല ജനസമ്മതിയുള്ള വ്യക്തിയായതിനാൽ പലരും സന്തോഷപൂർവം നൽകിയ സ്ഥലത്ത് പശുക്കൾക്കായി പുൽക്കൃഷി ചെയ്യുന്നുമുണ്ട്. എന്നാൽ, ഇയാളുടെ സമീപത്ത് താമസിക്കുന്ന വ്യക്തിയാണ് പശുവളർത്തുന്നത് തങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു എന്നു ചൂണ്ടിക്കാട്ടി പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരൻ ഇവിടെ താമസം തുടങ്ങിയിട്ട് അഞ്ചിൽ താഴെ വർഷങ്ങളേ ആയിട്ടുള്ളൂ. സാധാരണക്കാരനായ ക്ഷീരകർഷകൻ വായ്പയെടുത്തിട്ടാണ് ഇവയെ വളർത്തുന്നത്. ഇതല്ലാതെ മറ്റൊരു വരുമാനമാർഗവുമില്ല. ‌

മലയിൽകീഴിലെ കർഷകൻ നേരിടുന്ന പ്രശ്നനം മറ്റു പല സ്ഥലങ്ങളിലും സംഭവിക്കാറുണ്ട്. സമീപത്ത് പുതുതായി വീടുവച്ചു താമസത്തിനു വരുന്നവർ അടുത്തുള്ള കർഷകർക്കെതിരേ പ്രതികരിക്കുന്ന പ്രവണത ഏറുന്നുണ്ട്. എപ്പോഴും വലിയ തുകകൾ മുടക്കി ഹൈടെക് ഫാമുകൾ ഉണ്ടാക്കാൻ സാധാരണക്കാർക്കു കഴിയില്ല. അതുകൊണ്ടുതന്നെ ഒന്നേ പറയാനുള്ളൂ അന്നന്നത്തെ അന്നത്തിനുള്ളത് അന്നന്നുതന്നെ ഉണ്ടാക്കുന്ന സാധാരണക്കാരായ കർഷകർക്കും ഇവിടെ ജീവിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com