ADVERTISEMENT

മൂല്യവർധനയ്ക്ക് വ്യത്യസ്ത ആശയങ്ങൾ പരീക്ഷിച്ചവരാണ് എറണാകുളം തൈക്കൂടത്തെ സുഹൃത്തുക്കളായ ജസ്റ്റിനും ആൽബിനും. ഒരുമിച്ചു പഠിച്ചുവളർന്ന്, ഓൺലൈൻ ഫുഡ് ഡെലിവറിയുമൊക്കെയായി നടന്നവർ. ജസ്റ്റിനാണ് മുയൽവളർത്തലുമായി തുടക്കം കുറിച്ചത്. മൂന്നു വർഷം മുമ്പാരംഭിച്ച സംരംഭത്തിൽ പതിനഞ്ചോളം ഇനം മുയലുകളുണ്ടായിരുന്നെന്ന് ജസ്റ്റിൻ അഭിമാനത്തോടെ ഓർക്കുന്നു. നൂറ്റമ്പതോളം മാതൃ–പിതൃ ജോടികളും 250 മുയലുകളുമുണ്ടായിരുന്ന ക്വാളിറ്റി റാബിറ്റ് ഫാമിൽ കുഞ്ഞുങ്ങളുടെ വിൽപന മാത്രമായിരുന്നു അന്നത്തെ വരുമാനം. ഇടയ്ക്കെങ്ങാനും ആരെങ്കിലും മുയലിറച്ചി ചോദിച്ചു വന്നാലായി. അതുകൊണ്ടുതന്നെ ഇറച്ചിവരുമാനം തുച്ഛമായിരുന്നു.  പ്രജനനത്തിനായി മുയലിനെ വാങ്ങുന്നവരായിരുന്നു ഏറെ. മുയലിറച്ചിയുടെ മാഹാത്മ്യമൊക്കെ എല്ലാവരും പറയുമെങ്കിലും അവയെ കൊല്ലുന്നതിനുള്ള മടി മൂലം  മുയലിറച്ചി കഴിക്കാനുള്ള ആഗ്രഹം പലരും പരണത്തു വച്ചു. 

അങ്ങനെയിരിക്കെയാണ് പത്തു മാസം മുമ്പ് ആൽബിൻ എറണാകുളത്ത് ഒരു തട്ടുകട തുടങ്ങിയത്. ജസ്റ്റിൻ മുയൽവളർത്തൽ വിപുലമാക്കി മാംസോൽപാദനം ആരംഭിച്ചതും അതേ സമയത്തുതന്നെ. തട്ടുകടയിൽ സ്പെഷലായി എന്തു നൽകണമെന്ന ചോദ്യത്തിന് ഉത്തരം നൽകിയത് ജസ്റ്റിന്റെ മുയലുകളാണ്. ഫാമിലെ മുഴുത്ത മുയലിനെ ജസ്റ്റിൻ ആൽബിന് ഇറച്ചിയാക്കി കൊടുത്തു. ആൽബിൻ അവയെ കറിയാക്കി വിളമ്പിയപ്പോൾ ആവശ്യക്കാരേറെ. അങ്ങനെയാണ് തൈക്കൂടത്തെ മുയലിറച്ചി സ്പെഷൽ തട്ടുകട പിറന്നത്. 

rabbit-meat-5
ആൽബിനും ജസ്റ്റിനും

പത്തുമാസം പിന്നിടുമ്പോൾ ഇരുവർക്കും ആത്മവിശ്വാസവും ആഹ്ളാദവും മാത്രം. തട്ടുകട പൊലിച്ചതോടെ ദിവസവും 6–8 കിലോ മുയലിറച്ചി വേണമെന്നായി. മാസം തോറും 200 കിലോയിലധികം മുയലിറച്ചി ആൽബിൻ വാങ്ങുമെന്നായതോടെ ജസ്റ്റിൻ ഫാം വിപുലീകരിച്ചു.  ‌പതിനഞ്ചോളം ഇനം മുയലുകളെ വളർത്തിയിരുന്ന ജസ്റ്റിൻ ഇപ്പോൾ രണ്ടിനങ്ങളിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്– വൈറ്റ് ജയന്റും സോവ്യറ്റ് ചിഞ്ചില്ലയും.  മാംസോൽപാദനത്തിനും വരുമാനത്തിനും മികച്ചത് വൈറ്റ് ജയന്റ് തന്നെയെന്നാണ് ജസ്റ്റിന്റെ അഭിപ്രായം.

അവയുടെ തുകലിനു കനം കുറവായതിനാൽ മാംസത്തിന്റെ അളവ് കൂടുതലായിരിക്കും. മറ്റിനങ്ങളിൽപെട്ട രണ്ടു കിലോയുള്ള മുയലിൽനിന്ന് ഒരു കിലോയിൽ താഴെ മാത്രം മാംസം കിട്ടുമ്പോൾ വൈറ്റ് ജയന്റിൽനിന്ന് 1.25–1.35 കിലോ മാംസം പ്രതീക്ഷിക്കാമെന്നു ജസ്റ്റിൻ. വെളുത്ത നിറവും ചുവന്ന കണ്ണുകളുമുള്ള ഇവയ്ക്ക് ഓമനത്തം കൂടുതലുള്ളതിനാൽ പെറ്റ് മാർക്കറ്റിലും ഡിമാൻഡ് കൂടുതലാണ്. പരീക്ഷണങ്ങൾക്കായി മുയലുകളെ വാങ്ങുന്ന മരുന്നു കമ്പനിക്കാരും വെള്ളമുയലുകളെയാണ് ആവശ്യപ്പെടുന്നത്. ഒന്നര കിലോ തൂക്കമുള്ള മുയലിനെ മരുന്നു കമ്പനിക്കാരുടെ ഏജന്റുമാർ 400 രൂപയ്ക്കു വാങ്ങും. എല്ലാ വർഷവും മൂന്നു നാലു തവണയെങ്കിലും അവർ മുയൽ വാങ്ങാനെത്തുമത്രെ.

rabbit-meat
തട്ടുകട

ആടിന്റെ തലച്ചോറ് പൊരിച്ചതാണ് ആൽബിന്റെ തട്ടുകടയിലെ മറ്റൊരു വിഭവം. മുൻകൂട്ടി ആവശ്യപ്പെടുന്നവർക്കായി തിങ്കളാഴച്കളിൽ വിളമ്പുന്ന ഈ വിഭവത്തിനും ആവശ്യക്കാരേറെ. ദിവസേന  6–8 കിലോ മുയലിറച്ചി വേണ്ടിവരാറുണ്ടെന്ന് ആൽബിൻ പറഞ്ഞു.  മുയലിനെ കൊന്ന് കഷണങ്ങളാക്കിയാണ് ജസ്റ്റിൻ ആൽബിനു നൽകുക. ഇപ്രകാരം റെഡി ടു കുക്ക് ആക്കിയ മുയലിറച്ചി കിലോയ്ക്ക് 750 രൂപയാണ് വില ഈടാക്കുന്നത്.  ആൽബിനു മാത്രമല്ല മുയലിറച്ചി നൽകുന്നത്. എറണാകുളം നഗരത്തിലെവിടെയും ഡോർ ഡെലിവറിയായി മുയലിറച്ചി എത്തിച്ചുനൽകാനുള്ള ഏർപ്പാടുകൾ ജസ്റ്റിൻ ചെയ്തിട്ടുണ്ട്. 

രണ്ടു സുഹൃത്തുക്കൾക്കും നേട്ടമായി മാറിയിരിക്കുകയാണ് ഈ സംരംഭം. ഒരു വർഷം മുമ്പുവരെ ആഴ്ചയിൽ ഒന്നോ രണ്ടോ മുയൽ വിറ്റിരുന്ന ജസ്റ്റിനു ദിവസേന 7 മുയലിനെ ഉറപ്പാക്കുന്നതാണ് ഇപ്പോൾ മുഖ്യജോലി. വളർത്താനായി ഏകദേശം 75 പേർക്ക് മുയലുകളെ നൽകിയിട്ടുണ്ട്.  പ്രായമായവരും മറ്റു ജോലികൾക്ക് പ്രാപ്തിയില്ലാത്തവരുമാണ് അവരിൽ പലരും.  നിശ്ചിത വലുപ്പമെത്തിയവയെ തിരികെ വാങ്ങുന്നു. ബ്രോയിലർ കോഴികളുടെ ഇന്റഗ്രേഷൻ പോലെ. സ്വന്തം ഇടപാടുകാരിൽനിന്നു മാത്രമല്ല, മറ്റുള്ളവരിൽനിന്നും ബൈ–ബാക്ക് നടത്താൻ ജസ്റ്റിനു മടിയില്ല. അത്രയ്ക്കു വിപുലമായ വിപണിയാണ് മുയലിറച്ചിക്കുള്ളത്. മുയലിനെ കൊല്ലാനുള്ള മടി മൂലമാണ് പലരും ഈ രംഗത്ത് നേട്ടമുണ്ടാക്കാതെ പോകുന്നതെന്ന് ജസ്റ്റിൻ ചൂണ്ടിക്കാട്ടി. ആൽബിനാവട്ടെ, വെറുമൊരു തട്ടുകടയിൽനിന്നു സെലിബ്രിറ്റികൾ പോലും അന്വേഷിച്ചെത്തുന്ന പ്രീമിയം ഈറ്ററി നടത്താനും മുയലിറച്ചി സഹായകമായി. 

ഫോൺ: 93888 33331, 90746 98737

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com