ADVERTISEMENT

മാംസോൽപാദനത്തിനായി ഫാം നടത്താനാഗ്രഹിക്കുന്നവർ വൈകാതെ പരിചയപ്പെടേണ്ട ചെറുപ്പക്കാരനാണ് മാത്തുക്കുട്ടി ടോം തെങ്ങുംതോട്ടത്തിൽ. എംബിഎക്കാരൻ, ജർമൻ കമ്പനിയായ ബിഎംഡബ്ല്യുവിലെ ജോലി വേണ്ടെന്നുവച്ച് കോഴിക്കൂടും പന്നിക്കൂടുമൊക്കെ നിർമിച്ച യുവകർഷകൻ, സർവോപരി പാലാക്കാരൻ! മാംസമേതായാലും മടിയില്ലാതെ കഴിക്കാൻ പാലാക്കാരെ പഠിപ്പിക്കേണ്ടതില്ലല്ലോ.  ടൺകണക്കിനു കോഴിയിറച്ചിയും പന്നിയിറച്ചിയും പോത്തിറച്ചിയുമാണ് ഓരോ വർഷവും മാത്തുക്കുട്ടി വീടുകളിലും ഹോട്ടലുകളിലും ഹോസ്റ്റലുകളിലുമായി വിൽക്കുന്നത്.  താറാവും ആടും മുയലുമൊക്കെ വേറെയുമുണ്ട്. കൃഷിയെ ഒരു സംരംഭകന്റെ കണ്ണിലൂടെ കാണാൻ ശ്രമിച്ചതാണ് ഈ യുവാവിന്റെ വിജയം. 

പതിനെട്ടേക്കർ കൃഷിയിടത്തിൽ മാത്തുക്കുട്ടി വളർത്തുന്ന ഓരോ വിളയും ഓരോ മൃഗവും പ്രത്യേക സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റാണ്. അതുകൊണ്ടുതന്നെ ഓരോന്നിനും പ്രത്യേക ബിസിനസ് പ്ലാനുമുണ്ട്. എന്നാൽ പൊതുസൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.  കൃഷി സംരംഭമാക്കാനുള്ള ഉദ്യമത്തിൽ മാത്തുക്കുട്ടി ആദ്യം തുടങ്ങിയത് കോഴിവളർത്തലാണ്.  ഇപ്പോൾ 3 വലിയ ഷെഡുകളിലായി 7000 കോഴികളെ ഒരേ സമയം വളർത്തുന്നു.  ഇതുവഴി 15 ടൺ കോഴിയിറച്ചിയാണ് 45 ദിവസത്തിലൊരിക്കൽ മാത്തുക്കുട്ടിയുടെ ഫാമിൽനിന്ന് വിപണിയിലെത്തുന്നത്. കോഴിയിറച്ചിയുടെ വിൽപനയിലാണ് മാത്തുക്കുട്ടിയിലെ എംബിഎക്കാരന്റെ തനിനിറം പുറത്തുവന്നത്. മറ്റു കൃഷിക്കാർ 7–8 രൂപ നിരക്കിൽ പ്രതിഫലം വാങ്ങി ഇന്റഗ്രേഷൻകാർക്ക് വിൽക്കുമ്പോൾ മാത്തുക്കുട്ടി മൂല്യവർധനയിലൂടെ വരുമാനം ഇരട്ടിയാക്കി. ഇതിനായി ഫാമിൽ തന്നെ മാംസസംസ്കരണശാലയുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചു കോഴിയെ കൊല്ലുന്നതിനും വൃത്തിയുള്ള അന്തരീക്ഷത്തിൽ കഷണങ്ങളാക്കി സൂക്ഷിക്കുന്നതിനും ഇവിടെ സംവിധാനമുണ്ട്. ചിക്കൻ ഡ്രം സ്റ്റിക്, ചിക്കൻ ലോലി പോപ്പ് , കറികട്ട്, ചിക്കൻ ബ്രസ്റ്റ് എന്നിങ്ങനെ വേർതിരിച്ചു വിൽക്കുമ്പോൾ ഓരോ കോഴിയും ഒന്നരക്കോഴിയുടെ വരുമാനമേകുന്നു. ഫാമിലെ 200 പന്നികളുടെ വിൽപനയും ഇങ്ങനെ തന്നെ. ബോൺലെസായും കറിക്കട്ടായും പന്നിയിറച്ചി ഇവിടെ തയാറാക്കപ്പെടുന്നു. പന്നിയുടെയും കോഴിയുടെയും മാംസമാണ് കൂടുതലായി ഉൽപാദിപ്പിക്കുന്നതെങ്കിലും  താറാവ്, പോത്ത്, ആട് എന്നിവയെയും ഇറച്ചിക്കായി വളർത്തുന്നുണ്ട്.

 ഇത്രയേറെ മാംസം ഉൽപാദിപ്പിക്കുന്ന ഫാമിൽ വിപണനം തലവേദനയാണെന്നു കരുതേണ്ട. മാത്തുക്കുട്ടി ടച്ചുള്ള വിപണനരീതിയിലൂടെ സ്വന്തം ഫാമിലെ മാത്രമല്ല അയൽക്കാരായ കൃഷിക്കാരുടെ ഉൽപാദനം കൂടി വിറ്റഴിക്കാൻ ഈ യുവസംരംഭകനു സാധിക്കുന്നുണ്ട്. പാലായിലും പരിസരത്തുമായി 15 കിലോമീറ്റർ ചുറ്റളവിലുള്ള കുടുംബങ്ങളാണ് മാത്തുക്കുട്ടിയുടെ ടാർജറ്റ് ഓഡിയൻസ്. അവർക്കായി വിവിധ പ്രദേശങ്ങളുടെ13വാട്സ് ആപ് ഗ്രൂപ്പുകളുണ്ടാക്കിയിരിക്കുകയാണ് മാത്തുക്കുട്ടി. ദിവസവും ഓരോ പ്രദേശത്തേക്ക് ഫാം ഉൽപന്നങ്ങൾ കയറ്റിവിടുന്നു.  ഓർഡറനുസരിച്ചാവും ഉൽപന്നങ്ങളുടെ ഡോർഡെലിവറി. ഇതിനായി തലേന്നു രാവിലെ ഒമ്പതിനു തന്നെ വിൽപനയ്ക്കുള്ള ഉൽപന്നങ്ങളുടെ പട്ടിക വാട്സ് ആപ് ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കും. തുടർന്ന് വൈകുന്നേരം നാല് വരെ ഉപഭോക്താക്കൾക്ക് വാട്‌സാപ്പിലൂടെ തന്നെ ഓർഡ‍ർ നൽകാം. 

ഓർഡർ നൽകിയവർക്ക് വിലയും എത്തിക്കുന്ന സമയവും വ്യക്തമാക്കി തിരിച്ചു മെസേജ് നൽകും. വിലയ്ക്കു പുറമെ 20 രൂപ ഡെലിവറി ചാർജും ഈടാക്കാറുണ്ട്. ഏറിയ പങ്ക് ഉൽപന്നങ്ങളും ഈ രീതിയിൽ വിറ്റു തീരുമെന്ന് മാത്തുക്കുട്ടി പറയുന്നു. ഇതിനു പുറമെ പാലാ പട്ടണത്തിൽ ടിജെടി ഫാമിന്റെ ചില്ലറവിൽപനശാലയുമുണ്ട്. കാറ്ററിങ് സംരംഭങ്ങൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ– മാത്തുക്കുട്ടിയുടെ സ്ഥിരം വിപണികളാണ് ഇവയെല്ലാം. കോഴിയും പന്നിയും പോത്തുമൊക്കെ പതിവായും വലിയ അളവിലും വാങ്ങുന്ന ഇത്തരം  സ്ഥാപനങ്ങൾ എന്നും ഇറച്ചിക്കർഷകരുടെ അഭയകേന്ദ്രങ്ങളാണെന്ന് മാത്തുക്കുട്ടി ചൂണ്ടിക്കാട്ടി. രണ്ടു രൂപ വില കുറച്ചാലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ബന്ധങ്ങളാണ് അവരുമായി വേണ്ടത്. 

ഫാം കാണാൻ സന്ദർശകരെ അനുവദിക്കുന്നതുവഴിയും വിപണനം നടക്കും. പഴങ്ങളും പച്ചക്കറികളുമൊക്കെ നേരിട്ടു വിളവെടുക്കാൻ  അവസരം നൽകുകയേ വേണ്ടൂ. നിത്യതലവേദനയായി പലരും കരുതുന്ന മാലിന്യങ്ങൾ ബയോഗ്യാസാക്കി മാറ്റുന്നു. വീട്ടിലെയും ഫാമിലെയും പാചകാവശ്യങ്ങൾക്ക് ഇതു ധാരാളം. മൃഗങ്ങളുടെ കാഷ്ഠമാണ് മറ്റൊരു വരുമാനം. ഒരു കിലോ കോഴിക്കാഷ്ഠം 2.5 രൂപയ്ക്കും പന്നിക്കാഷ്ഠം 7 രൂപയ്ക്കും ആട്ടിൻകാഷ്ഠം 8 രൂപയ്ക്കും ചാണകം 4 രൂപയ്ക്കുമാണ് വിൽപന. വിവിധ മൃഗങ്ങളുടെ കാഷ്ഠം കൂട്ടിച്ചേർത്ത് 10 രൂപ നിരക്കിലും വിൽക്കാറുണ്ട്.

തീറ്റച്ചെലവാണ് ഏതു മൃഗസംരക്ഷണ സംരംഭത്തിലും നിർണായക ഘടകം.  എന്നാൽ പരമാവധി തീറ്റച്ചെലവ് കുറയ്ക്കുന്നതിനുള്ള വഴികൾ മാത്തുക്കുട്ടിക്കറിയാം. തീറ്റപ്പുല്ലുകൃഷി തന്നെ പ്രധാനം.  അ‍ര ഏക്കറിൽ തീറ്റപ്പുല്ല് വളർത്തിയ ശേഷമാണ് അദ്ദേഹം തന്റെ വളർത്തൂകൂട്ടം വിപുലമാക്കിയത്. പന്നിയ്ക്കു തീറ്റയാക്കാൻ ഹോട്ടലുകളിലെയും പച്ചക്കറിമാർക്കറ്റിലെയും സ്വന്തം കോഴിസംസ്കരണ യൂണിറ്റിലെയും അവശിഷ്ടങ്ങളുണ്ടാകും. ഇവ മാത്രമായി നൽകിയാൽ പന്നിയുടെ ആരോഗ്യവും മാംസത്തിന്റെ നിലവാരവും മോശമാകുമെന്നതിനാൽ നിശ്ചിത അനുപാതത്തിൽ കൂട്ടിക്കലർത്തി എല്ലാ പോഷകങ്ങളും സമീകൃതമായി ലഭിക്കത്തക്കവിധത്തിൽ വേവിച്ചാണ് നൽകുക. ഹോട്ടൽവേസ്റ്റിൽനിന്നു അന്നജവും കോഴിവേസ്റ്റിൽ നിന്നു മാംസ്യവും പച്ചക്കറിഅവശിഷ്ടങ്ങളിൽനിന്നു നാരും ജീവകവും കിട്ടത്തക്ക വിധത്തിലാണ് തീറ്റ മിശ്രിതം തയാറാക്കുക. ഈ സീറോബജറ്റ് തീറ്റയാണ് പന്നിവളർത്തലിലെ പ്രധാന വിജയരഹസ്യമെന്നു മാത്തുക്കുട്ടി ചൂണ്ടിക്കാട്ടി. ബ്രോയിലർ കോഴിക്കായി തയാറാക്കിയ സംസ്കരണ– വിതരണ സൗകര്യങ്ങൾ മറ്റു വളർത്തുകൂട്ടങ്ങൾക്കും പ്രയോജനപ്പെടുത്താനായതും ചെലവ് കുറയ്ക്കാൻ സഹായകമായി.

‘‘പതിനട്ടേക്കറുള്ള മാത്തുക്കുട്ടിയ്ക്ക് ഇതൊക്കെ സാധിക്കും, അരയേക്കറുകാരൻ എന്തു ചെയ്യാൻ’’ എന്നു പറയുന്നവർക്കായി മൃഗസംരക്ഷണവും മത്സ്യക്കൃഷിയും പഴം– പച്ചക്കറിക്കൃഷിയുമൊക്കെ കൂട്ടിയിണക്കി ഒരു മാതൃകാസംരംഭം മാത്തുക്കുട്ടി നിർദേശിക്കുന്നുണ്ട്. അരയേക്കറിൽ നിന്ന് മാസംതോറും 50,000 രൂപ നേടാനാകുന്ന ഈ സംരംഭത്തിലെ മുഖ്യവരുമാനങ്ങളിലൊന്നും ജൈവവളസ്രോതസും ഇറച്ചിമൃഗങ്ങളാണ്. ഒരു വർഷത്തിനുള്ളിൽ ഈ മാതൃക യാഥാർഥ്യമാക്കി ചെറുപ്പക്കാരെ കൃഷിയിലേക്ക് സ്വാഗതം ചെയ്യാനുള്ള പരിശ്രമങ്ങളിലാണ് അദ്ദേഹം. ഏട്ടിലെ പശു പുല്ലു തിന്നില്ലെന്ന് ആരും പറയരുതല്ലോ. 

ഓർത്തുനോക്കൂ, ഓരോ നാട്ടിലും ഒരു മാത്തുക്കുട്ടി മതിയാവില്ലേ, നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്ക്! 

ഫോൺ: 8606155544

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com