ADVERTISEMENT

കർഷകന് പാലിന്റെ കൊഴുപ്പും ഖരാംശവും അളന്നു തിട്ടപ്പെടുത്തി പാൽവില നിശ്ചയിക്കുമ്പോൾ ഉപഭോക്താവിന് സൊസൈറ്റികളിൽനിന്ന് ലഭിക്കുന്നത് നിശ്ചിത വിലയിലുള്ള പാലാണ്. അതിന് ഉപഭോക്താവ് 50 രൂപ നൽകുകയും വേണം. ക്ഷീരകർഷകനായ തന്റെ പക്കൽനിന്ന് 36 രൂപയ്ക്കു വാങ്ങുന്ന പാൽ തന്റെ മുന്നിൽവച്ചുതന്നെ 50 രൂപയ്ക്കു വിൽക്കുന്നതു കണ്ടു മനസു മടുത്താണ് മൈനാഗപ്പള്ളി സ്വദേശി ഗണേഷും സഹോദരനും സുഹൃത്തുക്കളും സ്വന്തമായി പാൽവിൽപ്പന സ്റ്റാൾ തുറക്കാൻ തീരുമാനിച്ചത്. കാർഷികമേഖലിയിൽ സുസ്ഥിരമായി മുന്നോട്ടുപോകണമെങ്കിൽ സ്വന്തമായി വിൽപന നടത്തണമെന്ന തിരിച്ചറിവും ഈ യുവാക്കൾക്കുണ്ടായിരുന്നു. 

മൂന്നു ഫാമുകളിലായി 60 പശുക്കളാണ് ഈ സുഹൃത്തുക്കളുടെ ടാസ് ഡെയറിയിലുള്ളത്. പരമ്പരാഗത രീതിയിലുള്ള ഫാമുകളിലെ പരിചരണവും കറവയുമെല്ലാം ഇവർതന്നെ. ഫാമിലേക്കായി ഒരേക്കർ സ്ഥലത്ത് തീറ്റപ്പുൽക്കൃഷിയുമുണ്ട്. പുലർച്ചെ ഒന്നര മുതലാണ് ഏഴു പേരുടെയും ഒരു ദിവസം ആരംഭിക്കുന്നത്. 4.30 ആകുമ്പോഴേക്ക് മൈനാഗപ്പള്ളി പുത്തൻ ചന്തയിലെയും പള്ളിക്കശേരിക്കൽ കോട്ടുവിളയിലെയും സ്റ്റാളുകളിൽ പാൽ വിതരണം തുടങ്ങും. പിന്നീട് ഉച്ചയ്ക്ക് 2.30നും ഈ സ്റ്റാളുകളിൽ പാലെത്തും.

36 രൂപ ഒന്നുമാകില്ല

കേരളത്തിലുള്ള അത്യുൽപാദനശേഷിയുള്ള പശുക്കളുടെ പാലിന് കൊഴുപ്പു കുറവാണ്. അതുകൊണ്ടുതന്നെ പരമാവധി 36 രൂപയാണ് സൊസൈറ്റികളിൽനിന്നു ലഭിക്കുന്നുള്ളൂ. വലിയ ഫാം നടത്തുമ്പോൾ ഈ തുക പര്യാപ്തമല്ല. വീട്ടിലെ കഞ്ഞിവെള്ളവും പുല്ലും നൽകി കാര്യമായ പരിചരണമില്ലാതെ ഒന്നു രണ്ടു പശുക്കളെ വളർത്തുന്ന സാധാരണ കർഷകർക്ക് 36–40 രൂപ ലഭിക്കുന്നത് നഷ്ടമല്ലെങ്കിലും വലിയ ഫാമിലെ പ്രവർത്തനങ്ങൾക്ക് ഈ തുക പര്യാപ്തമല്ല. കുറഞ്ഞത് 44 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ഫാം നടത്തി ലാഭമെന്ന് പറയാൻ കഴിയൂ. അതുകൊണ്ടാണ് സ്വന്തം ഫാമിലെ പാൽ വിൽക്കാനായി സ്റ്റാൾ തുറക്കുകയും 50 രൂപയ്ക്കു പാൽ വിൽപന നടത്തുകയും ചെയ്യുന്നതെന്ന് ഗണേഷ്.

ഗണേഷും സഹോദരൻ അയ്യപ്പനും സുഹൃത്തുക്കളായ ഗോവിന്ദ്, ശ്യാംകുമാർ, അപ്പുക്കുട്ടൻ, ര​ഞ്‌ജിത്, ഷാജു എന്നിവരുമാണ് ടാസ് ഡയറിയുടെ അമരക്കാർ. ദിവസവും 300 ലീറ്ററിലധികം പാൽ ഇവരുടെ സ്റ്റാളിലൂടെ വിൽപന നടത്തുന്നു.

തോൽപ്പിക്കാൻ ശ്രമം

സർക്കാർ സഹായങ്ങളൊന്നും ലഭിച്ചില്ലെങ്കിലും സ്വന്തമായി പാൽ വിൽപന നടത്താനുള്ള ശ്രമത്തിനെതിരേ നടപടികളുണ്ടായി.‌‌ ശുദ്ധമല്ലാത്ത പാലാണ് വിൽക്കുന്നതെന്ന കുപ്രചരണമുണ്ടായി. അതോടെ കടയുടെ ലൈസൻസ് പഞ്ചായത്ത് റദ്ദാക്കി. അതിൽ തളരാതെ കടയുടെ വരാന്തയിൽവച്ച് ഒട്ടേറെ ദിവസം വിൽപന നടത്തി.

അവിടെയും തീർന്നില്ല‌‌, മൂന്നു തവണയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇവരുടെ പാൽ പരിശോധനയ്ക്കായി ശേഖരിച്ചുകൊണ്ടുപോയത്. പരിശോധനയിൽ പാൽ ശുദ്ധമാണെന്നു തെളിഞ്ഞതോടെ പഞ്ചായത്തിനു കടയുടെ ലൈസൻസ് തിരികെ നൽകേണ്ടിവന്നു. 

മാറ്റം വേണം

ചെറുകിട ക്ഷീരകർഷകർ നന്നേ കുറഞ്ഞുവരുന്ന പ്രദേശങ്ങളിലെ ക്ഷീരസംഘങ്ങൾ പിടിച്ചുനിൽക്കുന്നത് വലിയ ഫാമുകളിലെ പാലിന്റെ ഒരു വിഹിതം സൊസൈറ്റികളിൽ അളക്കാൻ ഉടമകൾ തയാറാകുന്നതുകൊണ്ടാണ്. മിക്ക സംഘങ്ങളിലും അളക്കുന്ന പാലിൽ ഒരു പതിറ്റാണ്ടിനിടെ പകുതിയിലധികും കുറവു വന്നിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പല സംഘങ്ങളും ഇത്തരം ഫാമുകളെ ചേർത്തുപിടിക്കാറേയുള്ളൂ. സ്വന്തമായി പാൽ വിൽപന നടത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ ഈ മേഖലയിൽ പിടിച്ചുനിൽക്കാനും വരുമാനം ഉറപ്പിക്കാനും കർഷകർക്കു കഴിയൂ. 

സർക്കാർ സഹായങ്ങൾ ക്ഷീരസംഘത്തിൽ പാലളക്കുന്നവർക്കു മാത്രമേ ലഭ്യമാകൂ എന്ന സ്ഥിതി മാറണം. കാരണം, പലപ്പോഴും കർഷകർക്ക് ഈ സഹായങ്ങൾ ലഭ്യമാകുന്നില്ല. രാഷ്‌ട്രീയ ഇടപെടലുകളിലും ഇതിനു കാരണമാകുന്നു. ഈ സഹായങ്ങൾ മൃഗാശുപത്രി വഴിയാക്കുമ്പോൾ കർഷകരെയും അവരുടെ കന്നുകാലികളെയും അടുത്തറിയുന്നവർ എന്ന നിലയ്ക്ക് ഉചിതമായ കരങ്ങളിലേക്ക് സഹായങ്ങൾ എത്തും. 

പാലിൽ വെള്ളം ചേർത്തു എന്നുള്ള കുത്തുവാക്കുകൾ കേട്ടിട്ടുള്ള കർഷകർ ഒട്ടേറെയുണ്ട്. 5 ലീറ്റർ പാലുള്ള പശുവിന്റെയും 15 ലീറ്റർ പാലുള്ള പശുവിന്റെയും പാൽ ഒരുപോലെയാകണമെന്നു ശഠിക്കാൻ കഴിയില്ല. കാരണം പാലിലുള്ള കൊഴുപ്പും ഖരപദാർഥങ്ങളും പശുക്കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ അളവിൽ മാത്രമേ പാലിൽ അടങ്ങിയിട്ടുള്ളൂ. പാലിന്റെ അളവ് കൂടുമ്പോൾ ഇവ വിഭജിച്ചു പോകുകയാണ് പതിവ്. അതുകൊണ്ടുതന്നെയാണ് 1954ലെ പാൽവില ചാർട്ട് പരിഷ്കരിക്കണമെന്ന ആവശ്യവുമായി ജീമോൻ കാരാടി എന്ന ക്ഷീരകർഷകൻ ഏതാനും വർഷങ്ങൾക്കു മുമ്പ് സെക്രട്ടേറിയറ്റിനു മുന്നിൽ പശുവുമായി സമരം ചെയ്തത്. 

കർഷകർക്കെതിരേയുള്ള പല ചൂഷണങ്ങൾക്കും കാരണം അവർക്ക് സംഘടിതശക്തി ഇല്ല എന്നതുതന്നെ. പലപ്പോഴും ഇടനിലക്കാരും വ്യാപാരികളും നിശ്ചയിക്കുന്ന വില കൈപ്പറ്റാൻ കർഷകർ നിർബന്ധിതരാകുന്നു. ഇതിനൊരു മാറ്റം വന്നാൽ, കർഷകന് ശബ്ദമുയർത്താൻ കഴിഞ്ഞാൽ ചൂഷണങ്ങൾ കുറയാം. അലങ്കാരമത്സ്യക്കർഷകർക്കുവേണ്ടി രൂപീകൃതമായ പെരുമ്പാവൂരിനടുത്ത് കീഴില്ലത്തു പ്രവർത്തിക്കുന്ന സഹ്യാദ്രി ഫിഷ് പ്രൊഡ്യൂസർ കമ്പനിയെ മാതൃകയാക്കാം. കർഷകൻ ഉൽപാദിപ്പിക്കുന്ന മത്സ്യങ്ങളെ കർഷകൻ തീരുമാനിക്കുന്ന വിലയ്ക്ക് വിൽക്കാൻ സാഹചര്യമൊരുക്കുകയാണ് സഹ്യാദ്രി ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com