ADVERTISEMENT

മൂന്നു വിപ്ലവങ്ങളാണ് ഹോമോ സാപിയൻസ് എന്ന മനുഷ്യജാതിയെ ഭൂഗോളത്തിലെ ഏറ്റവും വലിയ വിജയിയാക്കിയത്. ബോധജ്ഞാന വിപ്ലവം, കാർഷിക വിപ്ലവം, വ്യാവസായിക വിപ്ലവം എന്നിവയാണവ. വേട്ടയാടിയും ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചും ജീവിച്ചിരുന്ന മനുഷ്യനെ സാംസ്‌കാരിക വളര്‍ച്ചയിലേക്കെത്തിച്ചതു കൃഷിയായിരുന്നു. എന്നാല്‍, ജനസംഖ്യയിലുണ്ടായ വര്‍ധന കൃഷിക്കു വെല്ലുവിളിയായി. കൃഷിരീതികള്‍ പരിഷ്‌കരിക്കുക മാത്രമായിരുന്നു ആവശ്യത്തിന് അന്നമുണ്ടാക്കാനുള്ള വഴി.  കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പ്രാപിച്ചപ്പോള്‍ അവ വിപ്ലവങ്ങളായി, ചരിത്രമായി. ഏതു മഹാദുരന്തങ്ങൾക്കും അകമ്പടിയായെത്തുന്ന പട്ടിണിയിൽനിന്ന് ഇന്ന് നമ്മെ രക്ഷിക്കുന്നത് ചരിത്രത്തിലെ കാർഷികവിപ്ലവങ്ങളുടെ വിളവെടുപ്പാണ്.

ഒന്നും രണ്ടും കാര്‍ഷിക വിപ്ലവങ്ങള്‍

വേട്ടയാടി അലഞ്ഞുതിരിഞ്ഞു നടന്ന മനുഷ്യന്‍ കൃഷി ചെയ്യാനാരംഭിച്ചതിനെയാണ് ഒന്നാം കാര്‍ഷിക വിപ്ലവം (നിയോലിത്തിക് വിപ്ലവം) എന്നു വിളിക്കുന്നത്.  കന്നുകാലി വളര്‍ത്തലും ഇതോടൊപ്പം ആരംഭിച്ചു. രണ്ടാം കാര്‍ഷിക വിപ്ലവമാകട്ടെ വ്യാവസായിക വിപ്ലവത്തിന്റെ സന്തതിയായിരുന്നു.  17-18 നൂറ്റാണ്ടുകളില്‍ പുത്തന്‍ കൃഷിരീതികള്‍ ആവിഷ്‌കരിക്കപ്പെട്ടതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഹരിതവിപ്ലവം മൂന്നാം കാര്‍ഷിക വിപ്ലവമായിരുന്നു. 

കൊയ്തുകൂട്ടിയ ഹരിതവിപ്ലവം

1923ല്‍നിന്ന് 1973ല്‍ എത്തുന്ന അന്‍പതു വര്‍ഷങ്ങള്‍കൊണ്ട് ലോകജനസംഖ്യ ഇരട്ടിയായി. ലക്ഷക്കണക്കിന്  ആളുകള്‍ പട്ടിണിയും, പോഷകക്കുറവും മൂലം മരിക്കുന്നത് നിത്യക്കാഴ്ചയ്ക്കായി മാറി. ഹരിതവിപ്ലവത്തെ അനിവാര്യമാക്കിയത് അതായിരുന്നു.  കാര്‍ഷികോൽപാദനം വര്‍ധിപ്പിക്കുന്നതിനായി 1940 മുതല്‍ 1970 വരെ ലോകമെമ്പാടുമായി നടന്ന കാര്‍ഷിക  ഗവേഷണ സാങ്കേതിക മുന്നേറ്റത്തെ ഹരിതവിപ്ലവം (മൂന്നാം കാര്‍ഷിക വിപ്ലവം) എന്ന് ചരിത്രം അടയാളപ്പെടുത്തി. 1940കളില്‍ മെക്‌സിക്കോയില്‍ നോര്‍മല്‍ ഏണസ്റ്റ് ബോര്‍ലോഗിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഈ മുന്നേറ്റം  ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു.    ഫിലിപ്പീന്‍സ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍  ഈ മാറ്റം ഏറ്റെടുക്കാന്‍ മുമ്പില്‍നിന്നു. 1950നെ അപേക്ഷിച്ചു നോക്കിയാല്‍ 1965ല്‍ 400 ശതമാനം വര്‍ധനയോടെ  ലോകം ഭക്ഷ്യകാര്യത്തില്‍  സമ്പന്നമായി. 

1943ല്‍ ബംഗാളില്‍ ഭക്ഷ്യക്ഷാമം (Bengal famine) മൂലം നാല്‍പതുലക്ഷത്തോളം ആളുകള്‍ മരണമടഞ്ഞ അനുഭവമുള്ള ഇന്ത്യയുടെ പ്രതീക്ഷയായി ഹരിതവിപ്ലവം വിരുന്നു വന്നു. ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്തിരുന്ന മെക്‌സിക്കോ 1957ല്‍ ഭക്ഷ്യ സ്വയംപര്യാപ്തമായി. നോര്‍മല്‍ ബോര്‍ലോഗ് കണ്ടുപിടിച്ച  സൊനോറ എന്ന ഗോതമ്പിന്റെ അത്യുല്‍പാദനശേഷിയുള്ള വിത്താണ് വിപ്ലവത്തിന് അടിസ്ഥാനമായത്. പിന്നീട് അരി, ബജ്‌റ, ചോളം തുടങ്ങിയ ധാന്യവിളകളിലും വിപ്ലവകരമായ  മാറ്റങ്ങളുണ്ടായി. അത്യുൽപാദനശേഷിയുള്ള  വിത്തിനങ്ങള്‍ക്കൊപ്പം കൃത്രിമ വളങ്ങള്‍, കീടനാശിനികള്‍, യന്ത്രസംവിധാനങ്ങള്‍ എന്നിവ കൃഷിക്ക് താങ്ങായി. വില്യം എസ്. ഗാഡ് (William S. Guaud) എന്ന അമേരിക്കക്കാരനാണ് ഹരിതവിപ്ലവം എന്ന വാക്ക് ആദ്യമായി  ഉപയോഗിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (USAID) ഡയറക്ടറായിരുന്നു  അദ്ദേഹം. 

വിപ്ലവത്തിന്റെ നാള്‍വഴികള്‍

1950 മുതല്‍ 1970 വരെയുള്ള കാലഘട്ടത്തില്‍ മെക്‌സിക്കോയിലാണു ഹരിതവിപ്ലവത്തിന് നാന്ദി കുറിച്ചത്. ഐക്യരാഷ്ട്രസഭയുടെ  ഭക്ഷ്യ കാര്‍ഷിക സംഘടന(Food and Agriculture Organization - FAO)യുടെയും റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെയും സഹായമായിരുന്നു ഇതിനു പിന്നില്‍. കാര്‍ഷിക ശാസ്ത്രജ്ഞനായ  നോര്‍മല്‍ ബോര്‍ലോഗ് അത്യുല്‍പാദന, രോഗപ്രതിരോധശേഷികളുള്ള ഗോതമ്പിനങ്ങള്‍ സൃഷ്ടിച്ചെടുത്തു. 1968ല്‍ ഉയര്‍ന്ന ഉൽപാദനശേഷിയുള്ള നെല്ല്, ഗോതമ്പു വിത്തുകൾ വിതച്ച് നടത്തിയത് വന്‍ കുതിച്ചുചാട്ടമായിരുന്നു. കുറഞ്ഞ ഊർജം ഉപയോഗിച്ച് വലുപ്പമുള്ള കതിരുകള്‍ നല്‍കാനും, ബാക്കി വരുന്ന ഊര്‍ജത്തെ ഉല്‍പാദനമാക്കി  മാറ്റാനും ഈ ഇനങ്ങള്‍ക്കു കഴിഞ്ഞു.  

1960ല്‍ ഫിലിപ്പീന്‍സിലെ മനിലയില്‍ രാജ്യാന്തര നെല്ല് ഗവേഷണ കേന്ദ്രം (International Rice Research Institute - IRRI) സ്ഥാപിക്കപ്പെട്ടു. ഇവിടെ 1966ല്‍ വികസിപ്പിച്ചെടുത്ത നെല്ലിനമാണ് IR 8.  തായ്‌വാനില്‍ തായ്ചുണ്ട് നേറ്റീവ്-1 എന്ന ഉല്‍പാദനശേഷിയുള്ള നെല്ലിനം വികസിപ്പിച്ചു. കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടു തുടങ്ങിയ ഇന്ത്യ 1961ല്‍ ബോര്‍ലോഗിനെ  ഇന്ത്യയിലേക്കു  ക്ഷണിച്ചു. ഫിലിപ്പീന്‍സായിരുന്നു ഏഷ്യയിലെ ഹരിത വിപ്ലവ കേന്ദ്രമെങ്കില്‍ ഇന്ത്യയിലിതു പഞ്ചാബായിരുന്നു.  IR 8ന്റെ ഉപയോഗവും രാസവള, കീടനാശിനി പിന്തുണയും ചേര്‍ത്ത് ഇന്ത്യയില്‍ നെല്ലുൽപാദനം വര്‍ധിപ്പിച്ചു.  ലെര്‍മ റോജോ 64 (Lerma Rojo 64), സൊണോറ 64 (Sonora 64), മെയോ 64 (Mayo 64) എന്നീ ഗോതമ്പിനങ്ങളുടെ  വരവോടെ ഗോതമ്പുല്‍പാദനവും പലമടങ്ങായി.  മേല്‍പ്പറഞ്ഞ ഗോതമ്പിനങ്ങളുടെ  ചുവപ്പു  നിറം, സ്വീകാര്യത കുറഞ്ഞതായിരുന്നു. കല്യാണ്‍ സോന (Kalyan sona), സൊണാലിക (Sonalika) തുടങ്ങി  വെള്ള, ആംബര്‍ (amber) നിറങ്ങളുള്ള  വിത്തുകള്‍ സ്വീകാര്യവുമായിരുന്നു. 

1980ല്‍നിന്ന് 2018-19 ല്‍ എത്തുമ്പോള്‍  ഗോതമ്പിന്റെ ഉൽപാദനം 1.1 കോ‌ടി ടണ്ണില്‍നിന്ന് 9.7 കോടി ടൺ ആയും നെല്ലിന്റേത് 3.6 കോടി ടണ്ണിൽനിന്ന് നിന്ന് 11.1 കോ‌ടി ടണ്ണുമായി ഇന്ത്യയില്‍ വർധിച്ചു എന്നത് ഓര്‍ക്കുക. ഇക്കാലയളവിനിടെ  കൃഷി ചെയ്യുന്ന  ഭൂമിയുടെ വിസ്തൃതിയില്‍ കുറവുണ്ടായിട്ടും ഉൽപാദനക്ഷമതയിലുണ്ടായ വർധന നമുക്ക് താങ്ങായി. 1967-77 കാലഘട്ടത്തിലുണ്ടായിരുന്ന ഭക്ഷ്യകമ്മി മറന്ന് ഭാരതം ലോകത്തെ പ്രമുഖ കാര്‍ഷിക രാജ്യമായി മാറി. പവര്‍ ടില്ലര്‍, ട്രാക്ടറുകള്‍ എന്നിവ പാടങ്ങളിലെത്തി. 

ഹരിതവിപ്ലവത്തില്‍ സംഭവിച്ചത്

അത്യുല്‍പാദനശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിച്ചതിലൂടെ ഉൽപാദനക്ഷമതയില്‍ വർധനയുണ്ടായി. ഒപ്പം കൃഷി ചെയ്യപ്പെടുന്ന സ്ഥല വിസ്തൃതി വർധിച്ചു. നിലവിലുണ്ടായിരുന്ന കൃഷിഭൂമിയിലാകട്ടെ വര്‍ഷത്തില്‍ രണ്ടോ, മൂന്നോ തവണ കൃഷി ചെയ്യുന്ന രീതിയുണ്ടായി. ജലസേചനത്തിനായി ഡാമുകളും, കനാലുകളും നിർമിക്കപ്പെട്ടു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ - ICAR) നെല്ല്, ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളുടെ ജനിതകമായി മെച്ചപ്പെടുത്തിയ ഉൽപാദനക്ഷമതയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചു. ഉദാഹരണത്തിന്  K-68 എന്ന ഗോതമ്പിനും ഏറെ പ്രസിദ്ധമായിരുന്നു. രാസവളങ്ങളുടെ പ്രയോഗം, ജലസേചനം, കീടനാശിനി ഉപയോഗം, കര്‍ഷകരെ സഹായിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, യന്ത്രവല്‍കരണം എന്നിവ ഹരിതവിപ്ലവത്തിന്റെ ഭാഗമായി. ആവര്‍ത്തന കൃഷിയും, മണ്ണ് പരിശോധനയും, വിപണിയില്‍ വില ഉറപ്പാക്കുന്ന സംവിധാനവുമൊക്കെ വിപ്ലവത്തിന് സഹായകരമായി. 

ഹരിതവിപ്ലവത്തിന്റെ പിതാവ്

ലോകമെമ്പാടുമുള്ള  പതിനായിരങ്ങളെ പട്ടിണിയില്‍നിന്നു രക്ഷിച്ച നോര്‍മന്‍ ഏണസ്റ്റ് ബോര്‍ലോഗ് ആണ് ഹരിതവിപ്ലവത്തിന്റെ പിതാവ്. 1914 മാര്‍ച്ച് 25ന് അമേരിക്കയില്‍ ജനിച്ച അദ്ദേഹം ജീവശാസ്ത്രജ്ഞനും, മനുഷ്യാവകാശ വാദിയുമായിരുന്നു. പട്ടിണിയില്‍നിന്നുള്ള  മോചനമാണ് സമാധാനത്തിലേക്കുള്ള  ആദ്യപടിയെന്ന് വിലയിരുത്തി, 1970ല്‍  അദ്ദേഹത്തിന് നൊബേല്‍ പുരസ്‌കാരം നല്‍കപ്പെട്ടു. അത്യുല്‍പപാദനശേഷിയുള്ള അര്‍ധ കുള്ളന്‍ ഗോതമ്പിനങ്ങള്‍ വികസിപ്പിച്ചു എന്ന നേട്ടമാണ് അദ്ദേഹം  ലോകത്തിന്  നല്‍കിയത്. 

ഇന്ത്യന്‍ ഹരിതവിപ്ലവത്തിലും അദ്ദേഹം പങ്കുവഹിച്ചു. ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  അദ്ദേഹത്തിന്റെ വിത്തിനങ്ങള്‍ പരീക്ഷിച്ച് വിജയം കണ്ടു. ലഭ്യമായ  ഭൂമിയില്‍ ഉല്‍പാദനം കൂട്ടിയാല്‍ കൃഷിക്കായി കൂടുതല്‍ വനനശീകരണം വേണ്ടിവരില്ലെന്ന ബോര്‍ലോഗ് ഹൈപോതിസിസ് (Hypothesis) ശ്രദ്ധ നേടി. പത്മവിഭൂഷണന്‍ പുരസ്‌ക്കാരം നല്‍കി ഭാരതം ആദരിച്ചു. ഹരിതവിപ്ലവത്തിന്റെ പിതാവ് (Father of Green Revolution) എന്ന് അറിയപ്പെടുന്നു. 2009 സെപ്റ്റംബര്‍ 12ന് അന്തരിച്ചു.

green-revelution
നോര്‍മന്‍ ഏണസ്റ്റ് ബോര്‍ലോഗ്, എം.എസ്. സ്വാമിനാഥന്‍

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ്

1925 ഓഗസ്റ്റ് 7ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മങ്കൊമ്പിലാണ് എം.എസ്. സ്വാമിനാഥന്‍ ജനിച്ചത്. ബോര്‍ലോഗിന്റെ ഗവേഷണങ്ങള്‍ക്ക് ഇന്ത്യന്‍ മുഖം നല്‍കിയ അദ്ദേഹം നമ്മുടെ ഹരിതവിപ്ലവ പിതാവായി  അറിയപ്പെടുന്നു. ഇരുപതാംനൂറ്റാണ്ടിലെ ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള. ടൈം മാഗസിന്‍ തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയില്‍നിന്ന് ഗാന്ധിജിക്കും ടാഗോറിനുമൊപ്പം അവസാനം ഇരുപതില്‍ ഉണ്ടായിരുന്ന ഇന്ത്യക്കാരനായി. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ആദ്യ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചു. (1972-79). ദേശീയ കര്‍ഷക കമ്മീഷന്‍ ചെയര്‍മാനായിരിക്കെ സമര്‍പ്പിച്ച സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നു. വേള്‍ഡ് ഫുഡ് പ്രൈസ്, പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, മാഗ്‌സസെ പുരസ്‌കാരങ്ങള്‍ നേടി. 1986ല്‍ ബോര്‍ലോഗ് ഏര്‍പ്പെടുത്തിയ  ലോക ഭക്ഷ്യ സമ്മാനം ആദ്യം ലഭിച്ചത് എം.എസ്. സ്വാമിനാഥനായിരുന്നു. ഈ പണംകൊണ്ടാണ് എം.എസ്. സ്വാമിനാഥന്‍. റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിക്കപ്പെട്ടത്. ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് (Father of Indian Green Revolution) എന്ന്  വിളിക്കപ്പെടുന്നു.  

വഴിതെളിച്ചവർ

  • ഡോ. എം.പി. സിങ്ങ്

ഭാരതത്തിന്റെ  ഹരിതവിപ്ലവനായകനായിരുന്ന (Hero of Green Revolution of India) എം.പി. സിങ്ങ് അത്യുല്‍പ്പാദനശേഷിയുള്ള  വിത്തിനങ്ങള്‍ (High yielding variety  seeds - HYV seeds) വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. 

  • ചിദംബരന്‍ സുബ്രഹ്മണ്യം

1960കളില്‍ ഇന്ത്യയുടെ കൃഷിമന്ത്രിയായിരുന്നു സി. സുബ്രഹ്മണ്യം. ഹരിതവിപ്ലവത്തിന്റെ  രാഷ്ട്രീയ പിന്‍ബലമായി വര്‍ത്തിച്ചു. 1972ല്‍ ഭക്ഷ്യ-കൃഷി മന്ത്രിയായിരിക്കുമ്പോള്‍ അത്യുല്‍പാദനശേഷിയുള്ള വിത്തുകള്‍, രാസവളം, കീടനാശിനികള്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കി. 

  • ബെഞ്ചമിന്‍ പിയറി പാല്‍

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (Indian Council of Agricultural Research-ICAR) ആദ്യത്തെ ഡയറക്ടര്‍ ജനറല്‍. പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്രു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നിവരുടെ ശക്തമായ പിന്തുണയും ഹരിതവിപ്ലവത്തിനുണ്ടായി. 

ഹരിതവിപ്ലവ നേട്ടങ്ങള്‍, കോട്ടങ്ങള്‍

നമ്മുടെ പരിസ്ഥിതിയില്‍ വലിയ മാറ്റങ്ങളാണ് ഹരിതവിപ്ലവം കൊണ്ടുവന്നതെന്ന് കരുതപ്പെടുന്നു. രാസവളങ്ങളില്‍, സൂക്ഷ്മ മൂലകങ്ങള്‍ (സിങ്ക്, കോപ്പര്‍, മാംഗനീസ്, മഗ്നീഷ്യം, ബോറോണ്‍) കൂടുതലുപയോഗിച്ചപ്പോള്‍ മണ്ണിന്റെ ഘടനയില്‍ മാറ്റം വന്നു. ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നു. പയര്‍വര്‍ഗങ്ങളും, നവധാന്യങ്ങളും ഫലഭൂയിഷ്ഠി നല്‍കിയ മണ്ണില്‍ ഏകധാന്യ കൃഷി വന്നതോടെ മണ്ണിന്റെ ഗുണം നഷ്ടപ്പെട്ടു. ജനിതക വൈവിധ്യം നഷ്ടപ്പെടുത്തിക്കൊണ്ട് പരമ്പരാഗത വിത്തുകള്‍ നഷ്ടമായി. രാസവളം, കീടനാശിനിയും മണ്ണിന്റെ സൂക്ഷ്മപരിസ്ഥിതി അപകടത്തിലാക്കി. ഇവ പല  ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയതായി കരുതപ്പെടുന്നു. വളര്‍ത്തു മൃഗങ്ങളുടെയും ചെറുകിട കര്‍ഷകരുടേയും സ്ഥാനം യന്ത്രവല്‍കരണം നഷ്ടപ്പെടുത്തി.

ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതില്‍ ഹരിതവിപ്ലവം വന്‍വിജയമായിരുന്നെങ്കിലും നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ജൈവവൈവിധ്യ നഷ്ടം, പരമ്പരാഗത വിത്തുകളുടെ വംശനാശം, മലിനമായ മണ്ണും, ജലവും, തകര്‍ന്ന മണ്ണ്, ജല ആവാസവ്യവസ്ഥകള്‍ എന്നിവയുടെ കാരണമായി ഹരിതവിപ്ലവം കണക്കാക്കപ്പെട്ടു. ഏകവിളകൃഷിയും, പുത്തന്‍ കീടങ്ങള്‍, കളകള്‍ എന്നിവയുടെ വരവുമൊക്കെ ഹരിതവിപ്ലവത്തിന്റെ ബാക്കിപത്രമായി എണ്ണപ്പെട്ടു. എങ്കിലും വിശപ്പില്ലാത്ത ലോകത്തിലേക്കുള്ള  യാത്രയില്‍ സുസ്ഥിര പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഹരിതവിപ്ലവം നിത്യമായി നിലനില്‍ക്കേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com