ADVERTISEMENT

ഞാൻ കല്ലട എന്ന മീനെ പരിചയപ്പെടുത്തുമ്പോൾ ടാക്സോണൊമിയുടെ ചരിത്രവും ഒപ്പം എന്റെ അപ്പൻ ചക്കാലക്കൽ പൗലോസ്, പിന്നെ കരോൾ ലിനേയസ്, ഫാദർ ഓഫ് ടാക്സോണൊമി ഇവരെയൊക്കെ ഓർമ വരും.

ലിനേയസിനെ എനിക്കിഷ്ടം ടാക്സോണൊമി കണ്ടുപിടിച്ചതുകൊണ്ടോ, ദ്വിനാമ പദ്ധതി ആവിഷ്കരിച്ചതുകൊണ്ടോ മാത്രമല്ല അതിലും വലിയ ഒരു സേവനം ലിനേയസ് ചെയ്തിട്ടുണ്ട്, മനുഷ്യകുലത്തിന്. യൂറോപ്പിൽ ലിനേയസിന്റെ കാലത്ത് സമ്പന്ന യൂറോപ്യൻ കുടുംബങ്ങളിൽ ആയമ്മമാർ പ്രസവിച്ചാൽ അവരുടെ കുഞ്ഞുങ്ങളെ മുലയൂട്ടാൻ ഒരു കൂട്ടം സ്ത്രീകൾ അന്തപ്പുരങ്ങളിൽ തയാറായിട്ടുണ്ടാവും. അവരെ വെറ്റ് നേഴ്സസ് എന്നാണ് പറയുക. ഇത്തരം ആയമ്മാർ മുലയൂട്ടാതിരുന്നതിനു ന്യായമായ നിരവധി കാരണങ്ങൾക്കൊപ്പം സൗന്ദര്യ നിലനിർത്തുക എന്ന ദുരുദ്ദേശ്യവും ഉണ്ടായിരുന്നു. ലിനേയസ് ഇതിനെതിരെ Frederick Lindberg മായി ചേർന്ന് ഒരു ഗവേഷണ പ്രബന്ധം തന്നെ തയാറാക്കി. La Nourrice marâtre, ou Dissertation sur les suites funestes du nourrisage mercénaire (The Nurse stepmother, or Dissertation on the fatal consequences of mercenary nourishment) എന്ന് ഫ്രഞ്ച് ഭാഷയിലേക്കി മൊഴിമാറ്റം നടത്തിയ ആ പ്രബന്ധം സ്വന്തം കുഞ്ഞിനെ മുലയൂട്ടാത്തതുകൊണ്ടുള്ള ദോഷങ്ങളെ സ്വീഡൻ രാജകൊട്ടാരത്തിലെ അന്തപ്പുരത്തിലെ അകത്തമ്മമാരെ ബോധ്യപ്പെടുത്തി. സ്വീഡനിൽ ‘പകരം മുലയൂട്ടൽ’ എന്നേക്കുമായി നിർത്താൻ പ്രേരകവുമായി. സ്വന്തം കുഞ്ഞിന് മുലപ്പാൽ നിഷേധിക്കാത്ത വന്യമൃഗങ്ങളെ അദ്ദേഹം ഉദാഹരിച്ചു. ജന്തുക്കളെ വർഗീകരിച്ചപ്പോൾ സസ്തനികൾക്ക് MAMMALA എന്ന ഗോത്രം നാമം തെരഞ്ഞെടുക്കാൻ ഇതദ്ദേഹത്തിന് മതിയായ ഉൾവിളികൾ നൽകി.

എന്റെ നാട്ടിലെ പേരിതാണ്, അല്ലെങ്കിൽ വേറൊരു പേരാണ് എന്ന് തർക്കിക്കാതെ, ഞാനും നീയും ലോകവും ഒരൊറ്റ പേരിൽ നിന്ന് സംസാരിക്കാനും ഓർക്കാനും എളുപ്പമുള്ള ഒരു നാമം-ശാസ്ത്രനാമം സംഭാവന ചെയ്തു ലിനേയസ്. മഹത്തായ ആ ആശയത്തെ ഞാൻ ഒരിക്കലും എതിർക്കില്ല, എതിർക്കാൻ പാടുള്ളതുമല്ല.

ലീനിയസിന്റെ ദ്വിനാമപദ്ധതിയെക്കാളും നല്ലത് എന്റെ അപ്പന്റെയൊക്കെ പ്രാദേശിക നാമം ആണെന്ന് ഞാൻ പറയും. 1839 കേണൽ സൈക്ക്സ്, 1807ലും 1822ലും ഫ്രാൻസിസ് ഹാമിൽട്ടൺ എന്നിവർ മീനുകളുടെ പ്രാദേശികാനാമങ്ങളെയും അതിലൂടെ തന്നെ അതിന്റെ പ്രയോക്താക്കളെയും ബഹുമാനിച്ചിരുന്നു എന്ന് തെളിയിക്കുന്ന വാചകങ്ങൾ അവരുടെ ലേഖനത്തിലുടനീളം കാണാം. അന്നവർ പുതിയതാണെന്നു പറഞ്ഞു ശാസ്ത്രത്തിനുപരിചയപ്പെടുത്തിയ മീനുകൾക്കെല്ലാം തന്നെ പ്രാദേശിക നാമങ്ങൾ സ്പീഷിസ് നാമങ്ങളാക്കുകയും ചെയ്തു.

anabas-1
അനാബസ് മീനുകൾ

ഞാൻ ഏതൊരു ജീവിയുടെയും പ്രാദേശിക നാമങ്ങളെ അതിരുകവിഞ്ഞു സ്നേഹിക്കും. കാരണം ഇതൊരു പൈതൃക സ്വത്താണ്. അപ്പൻ എനിക്ക് അപ്പനെന്നോടുള്ള സ്നേഹവാത്സല്യങ്ങളാൽ സകലവിധ ക്രയവിക്രയാവകാശങ്ങളോടും കൂടി ഞാൻ ഇപ്പോൾ താമസിക്കുന്ന ഇടം തന്നത് 2008ലാണ്. അതേ അവകാശങ്ങൾക്കമൊപ്പം എന്റെ മക്കൾക്കും അവരിലൂടെ വരാനിരിക്കുന്ന തലമുറകളിലേക്കും പകർന്നു തന്ന ഒന്നാണ് അപ്പനറിവുള്ള എല്ലാത്തിന്റെയും പേരുകൾ. പ്ലാവും, മാവും, അതിന്റെ വകഭേദങ്ങളും പിന്നെ ഒരിക്കലും മറന്നുപോവാത്തതും പോവാനിടയില്ലാത്തമായ ഉപകാരമുള്ളതും ഉപദ്രവം ചെയ്യുന്നതുമായ നിരവധി ജീവികളുടെ പേരുകൾ വാമൊഴിയിലൂടെ എന്റെ തലച്ചോറിലേക്കു പകർന്നു. ഏറ്റവും രസകരമായ എന്റെ നിരീക്ഷണങ്ങളിലൊന്ന് ഇവയുടെ പേര് അതർഹിക്കുന്ന സാഹചര്യങ്ങളിൽ നമ്മുടെ നാവിലേക്കും ഓർമയിലേക്കും ഓടിയെത്തും എന്നുള്ളതാണ്. 

അങ്ങിനെ കല്ലട എന്ന് എന്റെ നാട്ടിൽ അറിയപ്പെടുന്ന മീൻ എത്രയോ തലമുറകളായി ആ പേരിനൊരു മാറ്റം വരാതെ ജീവിക്കുന്നു. ശാസ്ത്രനാമങ്ങൾ ഏത്രയോ തവണ മാറിയും മറിഞ്ഞും വന്നു ഇതിനിടയ്ക്ക്, തർക്കങ്ങൾ എത്രയോ നടന്നു പോയ കാലങ്ങളിൽ ശാസ്ത്രനാമത്തെ ചൊല്ലി. ഓർത്തുപോയി എന്ന് മാത്രമേയുള്ളു.

തിന്നാൻ രസമുള്ള മീനാണെങ്കിലും ഒരു പാട് കൊക്കുകളെ കൊന്ന പാപം ഈ മീനിന്റെ തലയിൽ നിന്നും പോവൂല. ചിറയം ചാലിൽനിന്ന് ഞാൻ സ്കൂൾ വിട്ടു വന്നപ്പോൾ ഒരു കുളക്കൊക്കിന്റെ വായിൽനിന്നു ഞാനും ബെന്നിയും കൂടി ഈ കള്ള കല്ലടയെ വലിച്ചെടുത്ത് ഞങ്ങൾ ഒരിക്കൽ ഒരു കുളകൊക്കിന്റെ രക്ഷാപ്രവർത്തകരായി. കൊക്കിന്റെ വായിൽ പെട്ടാൽ ഇതുടനെ ഇതിന്റെ ചെകിള വിടർത്തും. ചെകിളയിലെ മുള്ളുകൾ അത്യന്തം അപകടകാരികളാണ്.

കല്ലട അതറിയാതെ അതിന്റെ ശാസ്ത്രനാമം സ്വീകരിച്ചത് 1792ൽ ജർമൻകാരനായ പ്രകൃതി ശാസ്ത്രജ്ഞൻ മാർക്യുസ് എലിസിർ ബ്ളോച്ഛ് വഴിയായി തന്നെയാണ്. പക്ഷേ, ജപ്പാനിൽനിന്നും ശേഖരിച്ച മാതൃക ആസ്പദമാക്കിയാണെന്നു ആദ്യവിവരണം പറയുന്നു. അദ്ദേഹം 1792ൽ നൽകിയിരിക്കുന്ന മാമ്മോദീസ പേര് Anthias testudineus എന്നാണ്. പിന്നീട് ഇതിന് അനാബസ് ടെസ്റ്റുഡിനിയസ് എന്ന ശാസ്ത്രനാമം മാറ്റി നൽകപ്പെട്ടു. അനാബസ് എന്ന ലത്തീൻ ഭാഷയിലെ ശാസ്ത്രനാമം ഇതിന് അന്തരീക്ഷ വായു ശ്വസിച്ചു ദീർഘദൂരം സഞ്ചരിക്കാനുള്ള അതിന്റെ കഴിവിനെ വിവരിക്കും. ‘നടന്നു’, ‘മുന്നോട്ടു പോയി’, ‘മുകളിലോട്ടു പോയി’ എന്നിങ്ങനെ അർഥങ്ങൾ തരും Anabas എന്ന ജനിതക നാമം. ഈ മത്സ്യത്തിന്റെ തല നോക്കിയാൽ ഏതാണ്ട് ആമയുടെ തലപോലിരിക്കുന്നു എന്ന് testudineus എന്ന വംശനാമം പറയും. ആമകളെ നമ്മൾ ജന്തുശാസ്ത്രത്തിൽ Testudinidae കുടുംബത്തിലാണ് ഉൾപ്പെടുത്തിരിയിരിക്കുന്നു എന്നുകൂടി അറിയുക.

25 സെ.മീ. വരെ വലുപ്പം വയ്ക്കുന്ന ഇവ നദികൾക്കുള്ളിൽത്തന്നെ ദേശാന്തരാഗമനം നടത്തുന്നവരാണ്. നമ്മുടെ നെൽപ്പാടങ്ങൾ, കുളങ്ങൾ തോടുകൾ ഇവിടങ്ങളിൽ സുലഭമായി കാണുന്നവയുമാണ്. 1987കളോടെ കേരളത്തിൽ പടർന്നു പിടിച്ച മത്സ്യരോഗം (EUS) കല്ലടയെയൊഴിച്ച് എല്ലാവരെയും ഏതാണ്ട് തുടച്ചുനീക്കിയിട്ടുണ്ട്. നമ്മുടെ കിണറുകളിൽ പണ്ടുകാലം മുതലേ രണ്ടോ മൂന്നോ കല്ലടകളെയെങ്കിലും വളർത്തിയിരുന്നു. കിണറിൽ വീഴുന്ന ചെറിയ പ്രാണികളെയും പുഴുക്കളേയും ഒക്കെ തിന്നു വെള്ളം ശുദ്ധീകരിക്കുന്നു എന്നതാണ് പിന്നാമ്പുറത്തെ അറിവ്.

anabas
അനാബസ്. ശ്രദ്ധിച്ചുനോക്കിയാൽ ചെകിളപ്പുറത്തെ മുള്ളുകൾ കാണാം

കല്ലട, കരിപ്പിടി, കറൂപ്പ് എന്നിങ്ങനെ മൂന്നു മലയാളം പേരുകളിൽ ഈ മീനൊതുങ്ങും. അണ്ടിക്കള്ളി എന്ന പേരിൽ മറ്റൊരു മത്സ്യവുമായി ഇതിനെ തെറ്റിദ്ധരിക്കുന്നവരുണ്ട്. ഇതിനെ തിരിച്ചറിയാൻ ഒരു എളുപ്പ മാർഗം മീനിനെ ജീവനോടെ തന്നെ വലത് കയ്യിലെടുത്ത് പരീക്ഷിക്കുക തന്നെയാണ്. കൈയിലിരുന്നു പിടയുമ്പോൾ ചോര വരുകയും ‘അമ്മേ’ ‘അയ്യോ’ എന്ന നിലവിളിയും ഒപ്പം വന്നാൽ അത് കല്ലട (Anabas testudineus) ആയിരിക്കും, ഉറപ്പ്. ചോരയും നിലവിളിയും വന്നില്ലെങ്കിൽ അത് അണ്ടിക്കള്ളി (Pristolepis sp). കല്ലടയുടെ ചെകിളയുടെ അറ്റത്ത് വാളിന്റെ പോലെ മൂർച്ചയുള്ള പല്ലുകളുണ്ട്. പിടയുമ്പോൾ അത് നമ്മുടെ കൈയിൽ കുത്തിക്കയറി  മുറിവുണ്ടാക്കും. അതിൽനിന്ന് ചോരയും വരും, പിന്നാലെ നിലവിളിയും.

ഇതിനെ ക്ലൈമ്പിങ് പെർച്ച് എന്നത്രേ സാധാരണ ഇംഗ്ലീഷിൽ പറയുക. ഇതുപോലെ ശരീരവും ഇതുപോലെ മുള്ളുകളും ഉള്ള മത്സ്യങ്ങളെ പൊതുവെ ഇംഗ്ലീഷുകാർ പെർച്ചസ് എന്നാണ് പറയുക. പെഴ്സിഡെ എന്നൊരു മത്സ്യകുടുംബവും വേറെയുണ്ട്.

സായിപ്പ് ഇന്ത്യയിൽ വന്നപ്പോൾ കള്ളു ചെത്തിയെടുക്കുന്ന മരവും (തെങ്ങെന്നു പറയും) കള്ള് ചെത്തുന്നതും കണ്ടത്രേ. ഒരു വേനൽ കാലത്ത് സായിപ്പ് തെങ്ങിന്റെ മുകളിൽ കേറി, കള്ളു വരണ വഴിയറിയണോല്ലോ, അതിനു വേണ്ടി മാത്രം. സായിപ്പു തെങ്ങിന്റെ മോളിലെത്തിയപ്പോൾ തത്സമയം ഒരു കൊക്ക് വെള്ളം വറ്റിയ ഒരു കുളത്തിൽനിന്നു കിട്ടിയ കല്ലടയുമായി ആ തെങ്ങിന്റെ മുകളിൽ ഇരിപ്പുണ്ടായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ വന്ന സായിപ്പിനെക്കണ്ട് കൊക്ക് കല്ലടയെ ഉപേക്ഷിച്ചു പറന്നു. സായിപ്പ് ചെല്ലുമ്പോൾ തെങ്ങിന്റെ കൊരക്കിൽ ഇരുന്ന് പിടയുന്ന കല്ലട. ഒട്ടും സമയം കളയാതെ സായിപ്പ് പേരിട്ടു- ‘ക്ലൈമ്പിങ് പെർച്ച്’. അതായത് മരം കേറി വന്ന പെർച്ച്.

എനിക്കറിയാം ഇതൊരു LKG കഥയെ ആവുകയുള്ളൂ എന്ന്. പക്ഷേ, ലാബ്രിന്ത് എന്ന സഹായക ശ്വസനാവയവത്തെയും അതുകൊണ്ടു വെള്ളത്തിനുപുറത്ത് ജീവിക്കാനും ഒപ്പം ഏതൊരു കടുത്ത വേനലിനെയും അതിജീവിക്കാനുള്ള കഴിവിനെയും വെളിപ്പെടുത്താൻ ഈ കുഞ്ഞു നുണക്കഥയ്ക്കവും എന്നെനിക്കുറപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com