ADVERTISEMENT

അയ്യർ സാർ (കഴിഞ്ഞ ദിവസം കർഷകശ്രീ ഓൺലൈനിൽ പരിചയപ്പെടുത്തിയിരുന്നു) ഒരു സമുദ്രമാണെങ്കിൽ അതിലെ വലിയ തിമിംഗലമാണ് രവി ചേട്ടൻ. ചെയ്യുന്ന തൊഴിൽ തന്റെ പേരിനോട് ചേർത്തു വച്ച ഒരു കർഷകൻ. അതിൽനിന്ന് തന്നെ നമുക്ക് മനസിലാക്കാം ചെയ്യുന്ന തൊഴിലിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർഥത. ഇന്ത്യയിലും വിദേശത്തുമായി മണ്ണിര കമ്പോസ്റ്റ് നിർമാണത്തിനാവശ്യമായ മണ്ണിരകളെ ഉൽപാദിപ്പിച്ച് കയറ്റി അയക്കൽ ആണ് പ്രധാന വരുമാനം (വരുമാനം ചില്ലറയല്ല, കേരളത്തിലേക്ക് വരുന്ന മണ്ണിരയുടെ 75% രവി ചേട്ടന്റെ ഫാമിൽനിന്നാണ്).

മണ്ണിര വ്യാപാരി മാത്രമല്ല, നല്ലൊരു ജൈവ സർട്ടിഫയ്ഡ് കർഷകൻകൂടിയാണ് അദ്ദേഹം. 250ല്‍പ്പരം കൃഷിക്കാരുടെ കൂട്ടായ്മയായ ‘ഉഴവരത്തുപടി’ എന്ന സംഘത്തിന്റെ തലവൻ. കൂടാതെ ശ്രീലങ്കൻ ഗവൺമെന്റിന്റെ ജൈവ കൃഷി ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട് (മകൾ ന്യൂസിലൻഡ് ഗവൺമെന്റിന്റെ ഓർഗാനിക് കൺസൾട്ടന്റായി അവിടെ ജോലി ചെയ്യുന്നു). 

ഉഴവരത്തുപടി സംഘത്തിന്റെ പ്രവർത്തനം തന്നെ മറ്റുള്ള കർഷകസംഘങ്ങളും കൃഷിക്കൂട്ടായ്മകളും കണ്ട് മനസിലാക്കേണ്ട ഒന്നാണ് . മൂല്യവർധനയാണ് പ്രധാനം. മഞ്ഞൾപ്പെടി, മല്ലിപ്പൊടി, മുളക് പൊടി, വെളിച്ചെണ്ണ, എള്ളെണ്ണ അങ്ങിനെ കർഷകരുടെ ഉൽപന്നം രൂപമാറ്റത്തിലൂടെ ഉയർന്ന വിലയിൽ വിൽപ്പന നടത്തി കർഷകർക്ക് കൂടുതൽ വരുമാനം കണ്ടെത്തിക്കൊടുക്കുന്നു. രവി ചേട്ടന്റെ വീട്ടിൽത്തന്നെ ഇതിനുള്ള യന്ത്ര സംവിധാനങ്ങളുണ്ട്.

സർക്കാരിന്റെ സബ്സിഡിക്കോ സഹായത്തിനോ കാത്തുനിൽക്കാതെ ഒരു പാരലൽ എക്കണോമി തന്നെ അയ്യർ സാറിന്റെ നേതൃത്ത്വത്തിൽ രവി ചേട്ടനെപ്പോലുള്ളവർ വളർത്തിക്കൊണ്ടു വരുന്നു. ഇത് രാജ്യത്തെ എല്ലാ കർഷകരും മാതൃകയാക്കണം. മണ്ണിരകളെക്കുറിച്ചുള്ള അറിവിന്റെ സർവവിജ്ഞാനകോശമാണ് മൺപുഴുരവി. അദ്ദേഹത്തിനൊപ്പം ഒരു ദിവസം ചെലവഴിക്കാനും കാര്യങ്ങൾ പഠിക്കാനുമായി. 

കർഷകർക്കുവേണ്ടി സംഘടിപ്പിക്കുന്ന പഠനയാത്രകൾ ഇവരെപ്പോലുള്ള കർഷകരിലേക്കാക്കണം. കൃഷി എങ്ങനെ ലാഭകരമാക്കാം എന്ന് അവരിൽനിന്നു മനസിലാക്കാം.

English Summary: An Earthworm Farmer from Tamilnadu, Vermi Compost, Earthworm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com